kerala

മാമിയുടെ തിരോധാനം: പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

By webdesk14

July 31, 2025

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി തിരോധാനക്കേസിൽ പൊലീസിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യം അന്വേഷണം നടത്തിയ നടക്കാവ് പൊലീസിലെ സംഘത്തിനെതിരെയാണ് ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ട്.

2023 ആഗസ്റ്റിലാണ് മാമിയെ കാണാതായെന്ന് ഭാര്യ റംലത്ത് നടക്കാവ് ലോക്കൽ പൊലീസിൽ പരാതി നൽകിയത്. കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പോലും ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം നടത്തിയില്ലെന്നും സുപ്രധാന സൂചനകൾ നൽകുന്ന വിവരങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

മാമിയെ കാണാതായെന്ന ഭാര്യ റംലത്തിൻ്റെ പരാതിയിൽ ആദ്യം അന്വേഷണം നടത്തിയ അന്ന് ഉണ്ടായിരുന്ന നടക്കാവ് ഇൻസ്പെക്ടർ , എസ് ഐ , സീനിയർ സി പി ഒ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് . ആദ്യ ഘട്ടത്തിലെ സൂചനകളും പോലീസ് ഗൗരവമായി എടുത്തില്ല . റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനമായി. ഉത്തരമേഖലാ ഐ ജി രാജ്പാൽ മീണയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. അറുപതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനും ഐ ജി നിർദേശിച്ചു.