Connect with us

Culture

എം.വി രാഘവനെ ലീഗ് അഴീക്കോട് പിന്തുണച്ചത് മുഅ്മിനായത് കൊണ്ടായിരുന്നില്ല: എം.കെ മുനീര്‍

Published

on

കോഴിക്കോട്: നോമിനേഷന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എം.വി രാഘവനെ മത്സരിപ്പിച്ചത് അദ്ദേഹം അഞ്ച് നേരം നമസ്‌കരിക്കുന്ന മുഅ്മിനായത് കൊണ്ടായിരുന്നില്ലെന്ന് ഡോ.എം കെ മുനീര്‍. കെ.എം.ഷാജിക്കും മുസ്ലിം ലീഗിനുമെതിരെ വര്‍ഗ്ഗീയത ആരോപിക്കുന്നതിനും മുഅ്മിനു വേണ്ടി വോട്ട് ചോദിച്ചുവെന്ന ലഘുലേഖേയുമായി ഇറങ്ങുന്നതിനും മുമ്പ് അദ്ദേഹത്തിന്റെ മകന്‍ നികേഷ്‌കുമാര്‍ ഇതൊക്കെ ഓര്‍ക്കണമായിരുന്നു. ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചുവെന്ന് നികേഷ് ആരോപിക്കുന്ന അതേ അഴീക്കോട് മണ്ഡലത്തിലായിരുന്നു എം.വി.രാഘവനെ അന്ന് ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മുനീര്‍ പറഞ്ഞു.

ഡോ.മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം താഴെ:

‘ഒരു ജന്‍മം’ എന്ന സഖാവ് എം.വി രാഘവന്റെ ആത്മകഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്.ശ്രീ എം.വി നികേഷ് കുമാര്‍ സാധിക്കുമെങ്കില്‍ ആ പുസ്തകം ഒരാവര്‍ത്തിയെങ്കിലും വായിക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സ്വജീവിതത്തില്‍ പാലിക്കേണ്ട നിരവധി പാഠങ്ങള്‍ അതിനകത്തുണ്ട്.

തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് അവസാനത്തെ രാഷട്രീയ അടവ് പയറ്റുമ്പോഴും എം.വി.ആര്‍ ഒരിക്കലും മാന്യതയുടെ അതിര്‍വരമ്പുകള്‍ ഉല്ലംഘിച്ചിരുന്നില്ല.

ശ്രീ നികേഷ്, രാഷ്ട്രീയ കേരളം താങ്കളെ ആദ്യമായി ശ്രദ്ധിക്കുന്നത് എന്നാണെന്ന് താങ്കള്‍ ഓര്‍ക്കുന്നുണ്ടോ?
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം തേടി കണ്ണൂരില്‍ കുടുംബത്തോടൊപ്പം ധര്‍ണ്ണയിരുന്ന ഒരു കൊച്ചു കുട്ടിയായാണ് സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് താങ്കള്‍ വരുന്നത്. കണ്ണുകളില്‍ ഭീതിയും അമ്പരപ്പുമായി ചുറ്റുപാടും നോക്കി നില്‍ക്കുന്ന ആ ചെറിയ കുട്ടിയുടെ ചിത്രം കേരളം മറന്നിട്ടില്ല.
ആ തീക്ഷ്ണമായ അനുഭവങ്ങള്‍ക്ക് മീതെ കണ്ണുകള്‍ ഇറുക്കിയടച്ച് കേവലം ഒരു എം.എല്‍.എ എന്ന നിസ്സാര ലക്ഷ്യത്തിനായി മറുകണ്ടം ചാടുമ്പോള്‍ താങ്കള്‍ക്ക് ആത്മസംഘര്‍ഷമില്ലാതെ എങ്ങനെ ജീവിക്കാന്‍ കഴിയുന്നുവെന്ന് അത്ഭുതം തോന്നുന്നു.

സഖാവ് എം.വി.ആറിന് രാഷ്ട്രീയമായ എല്ലാ സംരക്ഷണവും നല്‍കിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.അങ്ങനെ ലീഗും യു.ഡി.എഫും നിലപാട് കൈ കൊണ്ടിരുന്നില്ലായിരുന്നുവെങ്കില്‍ സി.പി.എം കുലം കുത്തികള്‍ക്ക് നല്‍കുന്ന ശിക്ഷ സഖാവ്: എം.വി.ആറിനെയും തേടിയെത്തുമായിരുന്നു. ഈ വസ്തുതകള്‍ സൗകര്യപൂര്‍വ്വം താങ്കള്‍ മറന്നാലും ജനാധിപത്യവിശ്വാസികള്‍ക്ക് മറക്കാനാകില്ല. അഴീക്കോടിന്റെയും കഴക്കൂട്ടത്തിന്റെയുമൊക്കെ രാഷട്രീയ ചരിത്രം കൂടിയാണിത്. നോമിനേഷന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എം.വി.ആറിനെ മത്സരിപ്പിച്ചത് എം.വി.ആര്‍ അഞ്ച് നേരം നമസ്‌കരിക്കുന്ന മുഅമിനായത് കൊണ്ടായിരുന്നില്ല. മറിച്ച് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മാന്യതയായിരുന്നു അത്. മുസ്ലിം ലീഗ് ഇസ്മാഈല്‍ സാഹിബില്‍ നിന്നും പാഠമുള്‍കൊണ്ട രാഷ്ട്രീയ സംഘടനയത്രെ. ഭരണഘടനയുണ്ടാക്കിയ കോണ്‍സ്റ്റിറ്റിയവന്റ് അസംബ്ലിയിലായിരുന്നു ഇസ്മാഈല്‍ സാഹിബ് ഉണ്ടായിരുന്നത്. എന്ന് പറഞ്ഞാല്‍ രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങളടങ്ങുന്ന ഒരു ഭരണഘടനയില്‍ സംഭാവനയര്‍പ്പിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് വ്യംഗ്യം. അങ്ങനെയുള്ള ഒരു രാഷട്രീയ പ്രസ്ഥാനം മതേതരത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞാല്‍ പിന്നെ ആ പാര്‍ട്ടിയുടെ പ്രസക്തി എന്താണ്?

ഇക്കാലമത്രയും ഞങ്ങള്‍ പോരാടിയത് രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ നോക്കുന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, പോലെയുള്ള സംഘടനകളുമായിട്ടാണ്. പക്ഷേ നികേഷ് കുമാര്‍, ഒരു തെരെഞ്ഞെടുപ്പ് ജയിക്കുക എന്ന മിനിമം അജന്‍ഡക്ക് വേണ്ടി ഇപ്പറഞ്ഞ സംഘടനകളുമായൊക്കെ സന്ധി ചെയ്യുന്നതില്‍ താങ്കള്‍ക്ക് യാതൊരുവിധ പ്രയാസങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോഴും താങ്കളുടെ വാക്കുകളില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സുമാണ് വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍. അപ്പോഴും ബി.ജെ.പിയും ആര്‍.എസ്.എസ്സും താങ്കളുടെ വര്‍ഗ്ഗീയതയുടെ പരിധിക്കുള്ളില്‍ വരുന്നേയില്ല. ഇതില്‍ നിന്നും വ്യക്തമാണ് അങ്ങയുടെ ഉള്ളിലിരിപ്പ് എന്താണ് എന്നത്.

കെ.എം ഷാജിക്കെതിരെ ഇപ്പോള്‍ നിങ്ങളാഘോഷിക്കുന്ന ലഘുലേഖ വ്യാജ നിര്‍മ്മിതിയുടെ അങ്ങേയറ്റമാണെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. മറ്റാരെക്കാളും അതിന്റെ ഉറവിടമടക്കം താങ്കള്‍ക്കുമറിയാം. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നെറികേടിന്റെ ഏതറ്റം വരെയും പോകുന്ന താങ്കളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കും അതറിയാം. ലഘുലേഖ പുറത്തുവന്നതോടു കൂടി കേരളത്തിലെ പ്രബുദ്ധ ജനതയ്ക്കും അത് മനസ്സിലായിട്ടുണ്ട്. എല്ലാമറിഞ്ഞിട്ടും അഴീക്കോട് നിയോജകമണ്ഡലത്തെ കുതന്ത്രങ്ങളുടെ പരീക്ഷണശാലയാക്കാന്‍ നിന്നുകൊടുത്തതില്‍ താങ്കള്‍ക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ..?

തെരെഞ്ഞെടുപ്പുകള്‍ വരും പോകും.ഒപ്പം ജയപരാജയങ്ങളും. പക്ഷേ രാഷ്ട്രീയത്തിലെ ബാലപാഠം എങ്ങനെ കുതന്ത്രങ്ങള്‍ മാനിപ്പുലേറ്റ് ചെയ്യാമെന്നതല്ല, തോല്‍വിയിലും ധാര്‍മ്മികത കൈമോശം വരാതെ എങ്ങനെ മൂല്യവത്തായ വിജയം വരിക്കാമെന്നതാണ്.

കൂത്തുപറമ്പിലെ സഖാവ് പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയാണ്. ബാലിശമായ ഒരു സമരത്തിന്റെ പേരില്‍ അഞ്ച് നിരപരാധികളുടെ ജീവന്‍ സി.പി.എം ബലികൊടുത്തപ്പോള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടയാള്‍. സഖാവ് എം.വി.ആറിന്റെ പേരിലുള്ള അവാര്‍ഡ് പുഷ്പന് നല്‍കിയതില്‍ സന്തോഷമുണ്ട്.കാരണം, സി.പി.എം അല്ല, എം.വി.ആര്‍ ആയിരുന്നു ശരിയെന്ന് ആ അവാര്‍ഡ് സഖാവ്, പുഷ്പനെ ബോധ്യപ്പെടുത്തും. ഒപ്പം നികേഷ്, താങ്കള്‍ ഒരു വാചകം കൂടി ശ്രീ പുഷ്പനോട് പറയണമായിരുന്നു. പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ പാര്‍ട്ടി സ്വാശ്രയ വിദ്യാഭ്യാസ നയം തിരുത്തിയിട്ട് കാലമേറെ കഴിഞ്ഞുഎന്ന സത്യം. പുഷ്പനെയും അഞ്ച് രക്തസാക്ഷികളെയും സൃഷ്ടിച്ച പാര്‍ട്ടി നിലപാട് തെറ്റായിരുന്നു എന്ന സത്യം. പാര്‍ട്ടി നേതാക്കള്‍ക്ക് ബുദ്ധിയുദിക്കാന്‍ വൈകിയാല്‍ അതിന്റെ വിലകൊടുക്കേണ്ടി വരിക പുഷ്പനെ പോലുള്ള നിരപരാധികളാണ് എന്ന കാര്യം.

രാഷ്ട്രീയത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള നിലപാടുകളുടെ പ്രതീകമായിരുന്നു എം.വി.ആര്‍. ശാരീരിക അവശതകള്‍ അലട്ടിയ ജീവിതത്തിന്റെ അവസാന നാളുകളിലും മാനസികമായ കരുത്തും രാഷ്ട്രീയ നിലപാടുകളില്‍ ദൃഢതയും പ്രകടിപ്പിച്ച ധീരന്‍. ഒരു പ്രലോഭനത്തിലും വീഴാത്ത, ഒരു വിലപേശലിനും വഴങ്ങാത്ത മനുഷ്യന്‍.താങ്കള്‍ക്ക് എത്തിപ്പിടിക്കാനാവുന്നതിലും വളരെയേറെ ഉയരത്തിലാണ് ആ ഉജ്ജ്വല ജീവിതമാതൃക.പിന്തുടരാന്‍ താങ്കള്‍ക്കാവുമെന്ന് കരുതുന്നില്ല. പക്ഷെ, ഒറ്റിക്കൊടുക്കാതിരിക്കുകയെങ്കിലും ചെയ്യണമെന്നും മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending