india

മുസ്‌ലിം യൂത്ത് ലീഗ് ഷാന്‍ എ മില്ലത്തിന് പ്രൗഢ സമാപനം; ‘അനീതിക്കെതിരെ പോരാടാന്‍ യുവാക്കള്‍ രാഷ്ട്രീയ ശക്തി നേടണം’: സാദിഖലി തങ്ങള്‍

By webdesk14

October 15, 2025

പ്രതാപങ്ങളുടെ പട്ടണത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദ്വിദിന പ്രതിനിധി സമ്മേളനം ഷാൻ എ മില്ലത്തിന് പ്രൗഢ സമാപനം. 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് രണ്ട് ദിവസത്തെ സമ്മേളനത്തിൽ സംബന്ധിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭ വ്യക്തിത്വങ്ങൾ പ്രതിനിധികളുമായി സംവദിച്ചു. സമ്മേളനം മുസ്ലിംലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന അനീതിക്കും അക്രമങ്ങൾക്കുമെതിരെ പോരാടാൻ യുവാക്കൾ രാഷ്ട്രീയ ശക്തി ആർജ്ജിക്കേണ്ടത് അനിവാര്യമാണെന്ന് തങ്ങൾ പറഞ്ഞു.

അന്തസ്സിനും നീതിക്കും വേണ്ടി യുവാക്കൾ അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളണം. ഭരണഘടനാ മൂല്യങ്ങൾ നിലനിർത്തുന്നതിന് യുവാക്കളെ ബോധവൽക്കരിക്കണം. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ രാജ്യത്ത് വെല്ലുവിളി നേരിടുന്ന സമയമാണ്. ഉത്തർ പ്രദേശിലും അസമിലും നിരവധി പേർ ഭവനരഹിതരായി. ബിഹാറിൽ ലക്ഷക്കണക്കിന് പേരെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തു. ചത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുകയുണ്ടായി. മണിപ്പൂരിലും ജമ്മുവിലും വ്യത്യസ്തമായ കാരണങ്ങളാൽ സാധാരണക്കാർ വേട്ടയാടപ്പെടുകയാണ്. ഇതെല്ലാം കണ്ട് നിശ്ശബ്ദരായി ഇരിക്കാനാവില്ല. ഭരണഘടനാ സംരക്ഷണത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തണം.- തങ്ങൾ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ഷാൻ എ മില്ലത്ത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നും യുവതലമുറയുടെ ശാക്തീകരണത്തിന് പാർട്ടി എല്ലാ പിന്തുണയും നൽകുമെന്നും തങ്ങൾ വ്യക്തമാക്കി.

പാർലിമെന്റ് അംഗവും പഞ്ചാബ് സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷനുമായ അമരീന്ദർ സിങ് രാജ വാറിങ് മുഖ്യാതിഥിയായി. മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി പ്രസംഗിച്ചു. ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലി സ്വാഗതവും ആഷിക് ചെലവൂർ നന്ദിയും പറഞ്ഞു. ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സി കെ സുബൈർ, ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു, പി കെ ഫിറോസ്, ഡോ.മതീൻ ഖാൻ, അഡ്വ. ഉവൈസ്, ദേശീയ ഭാരവാഹികളായ അഡ്വ. ഷിബു മീരാൻ, സി.കെ ഷാക്കിർ, ആഷിക് ചെലവൂർ, തൗസീഫ് ഹുസൈൻ റിസ, മുഫീദ തെസ്‌നി, സാജിദ് നടുവണ്ണൂർ, അഡ്വ. അസ്ഹറുദ്ദീൻ ചൗധരി, പി.പി അൻവർ സാദത്ത്, നജ്മ തബ്ഷീറ, അഡ്വ. കുമൈൽ അൻസാരി, ആഷിഖ് ഇലാഹി സംസാരിച്ചു.