Connect with us

More

അമ്മ രാത്രിഡ്യൂട്ടി കഴിഞ്ഞെത്തുന്നതും കാത്തിരിപ്പാണ് സിദ്ദാര്‍ഥും റിഥുലും

Published

on

കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിപ്പാണ് റിഥുലും സിദ്ധാര്‍ഥും. ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് ലിനി പോയ് മറഞ്ഞത് അവരറിഞ്ഞിട്ടില്ല. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ അഞ്ചും രണ്ടും വയസ്സുമുള്ള മക്കളാണ് അമ്മ തങ്ങളെ വിട്ട് പോയതറിയാതെ, തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും കാത്തിരിക്കുന്നത്.

രണ്ട് മൂന്ന് ദിവസമായി റിഥുലും സിദ്ധാര്‍ഥും അമ്മയെ കണ്ടിട്ട്. ഇടക്കിടെ ചോദിക്കും. ആസ്പത്രിയില്‍ ജോലിത്തിരക്കിലാണെന്നൊക്കെ വീട്ടുകാര്‍ പറയും. രാത്രി ഡ്യൂട്ടിയുള്ളപ്പോള്‍ ലിനി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ അവരത് വിശ്വസിച്ചിരിക്കുകയാണ്. രണ്ട് വയസ്സുള്ള സിദ്ധാര്‍ഥ് അമ്മയെ കാണാതെ ഇടക്കിടക്ക് കരയും. അല്‍പം കഴിയുമ്പോള്‍ അത് നില്‍ക്കും. കുടുംബത്തിന്റെയും വീട്ടിലെത്തുന്നവരുടെയും കരളലിയിക്കുകയാണ് ഈ പിഞ്ചുകുഞ്ഞിന്റെ മുഖം. വൈറല്‍ പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെ രോഗം ഏറ്റുവാങ്ങേണ്ടി വന്ന ലിനിയുടെ വീട്ടിലെങ്ങും സങ്കടത്തിന്റെ കണ്ണീര്‍നനവാണ്. ഭര്‍ത്താവിനും മക്കള്‍ക്കും പോലും അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാതെയാണ് ഞായറാഴ്ച രാത്രി മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തില്‍ രോഗികളുടെ കാവല്‍ മാലാഖ എരിഞ്ഞൊടുങ്ങിയത്. രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് ഞായറാഴ്ച രാത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

രോഗികളെ പരിചരിക്കാനും അവര്‍ക്കൊപ്പം ജീവിതം സമര്‍പ്പിക്കാനുമുള്ള ആശയോടെയാണ് ലിനി നഴ്‌സിങ് മേഖലയിലെത്തിയത്.
ലിനി ഉള്‍പ്പെടെ മൂന്നു പെണ്‍മക്കളേയും അനാഥമാക്കിയാണ് ചെമ്പനോട കൊറത്തിപ്പാല പുതുശ്ശേരി നാണു മരണത്തിലേക്ക് വഴുതിയത്. അച്ഛന്‍ ആസ്പത്രിയില്‍ കിടന്നപ്പോള്‍ പരിചരണത്തിനു നിന്നാണ് അവള്‍ നഴ്‌സാവാനുള്ള തീരുമാനമെടുത്തത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും അമ്മ രാധ അതിന് താങ്ങായി നിന്നു. നഴ്‌സിങ് രംഗത്തെ മികച്ച പ്രൊഫഷനല്‍ ആവുകയെന്ന ലക്ഷ്യത്തോടെ ജനറല്‍ നഴ്‌സിങ് മതിയാകാതെ ബംഗളുരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ നിന്ന് ബി.എസ്.സി നഴ്‌സിങും പൂര്‍ത്തിയാക്കി. ഇതിന് എടുത്ത ബാങ്ക് ലോണ്‍ വലിയ തലവേദനയായി.

തുച്ഛമായ വേതനമുള്ള സ്വകാര്യ ആസ്പത്രിയിലെ നഴ്‌സിങ് ജോലി വിട്ടാണ് പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ദിവസവേതനത്തില്‍ ജോലിക്ക് കയറിയത്. ഒരു വര്‍ഷം തികഞ്ഞേയുള്ളൂ. അപ്രതീക്ഷിത ദുരന്തം അവളുടെ ജീവിതം തന്നെ കവര്‍ന്നെടുത്തു.
വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് ലിനി അങ്ങോട്ടു താമസം മാറിയത്.

അവിടെ നിന്നും ദിവസേന പേരാമ്പ്രയില്‍ ഡ്യൂട്ടിക്കെത്തും. രോഗം പകരുമെന്ന ഭീതിയുണ്ടായതിനാല്‍ ബഹ്‌റൈനില്‍ നിന്നു നാട്ടിലെത്തിയ സജീഷിനേയും ഡോക്ടര്‍മാര്‍ തന്റെ പ്രിയതമയെ കാണാന്‍ അനുവദിച്ചിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

2025 മെയ് മുതൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്

Published

on

ന്യൂഡൽഹി: സമീപ ആഴ്ചകളിൽ ഇന്ത്യൻ അധികാരികൾ നൂറുകണക്കിന് ബംഗാളി മുസ്‌ലിംകളെ ‘നിയമവിരുദ്ധ കുടിയേറ്റക്കാർ’ എന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ‘ഇന്ത്യൻ പൗരന്മാരായ ബംഗാളി മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലൂടെ ഇന്ത്യ ഭരിക്കുന്ന ബിജെപി വിവേചനത്തിന് ആക്കം കൂട്ടുകയാണ്.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്സൺ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കണ്ടെത്തലുകൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും പിയേഴ്സൺ പറഞ്ഞു.

‘ഇന്ത്യൻ സർക്കാർ പുറത്താക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ മെയ് 7 നും ജൂൺ 15 നും ഇടയിൽ ഇന്ത്യ 1,500-ലധികം മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ബോർഡർ ഗാർഡ് ബംഗ്ലാദേശ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മ്യാൻമറിൽ നിന്നുള്ള ഏകദേശം 100 റോഹിംഗ്യൻ അഭയാർത്ഥികളും ഉൾപ്പെടുന്നു.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പത്രക്കുറിപ്പിൽ പറയുന്നു. 2025 മെയ് മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഈ നടപടിയെന്ന് HRW ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ് അതിർത്തി പ്രദേശത്തുള്ള അസമിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നിന്ന് മെയ് മാസത്തിൽ ഏകദേശം 100 റോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യൻ അധികൃതർ പുറത്താക്കിയാതായി റിപ്പോർട്ടിൽ പറയുന്നു. മ്യാൻമറിന് സമീപമുള്ള 40 റോഹിംഗ്യൻ അഭയാർഥികളെ അധികൃതർ നിർബന്ധിച്ച് ലൈഫ് ജാക്കറ്റുകൾ നൽകി കടലിൽ തള്ളിയതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (OHCHR) റിപ്പോർട്ട് ചെയ്തിരുന്നു. മ്യാൻമറിനെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ടോം ആൻഡ്രൂസ് ഇതിനെ ‘മനുഷ്യ മാന്യതക്ക് അപമാനം’ എന്നാണ് വിശേഷിപ്പിച്ചത്. റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുന്നത് തടയാനുള്ള അപേക്ഷ ഇന്ത്യൻ സുപ്രിം കോടതി മെയ് ആദ്യത്തിൽ നിരസിച്ചു, ഇന്ത്യൻ നിയമപ്രകാരം അവർ വിദേശികളാണെന്ന് കണ്ടെത്തിയാൽ അവരെ നാടുകടത്തണമെന്നും കോടതി പറഞ്ഞു.

Continue Reading

More

റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം

തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു

Published

on

മോസ്‌കോ: റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 49 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ് അതിര്‍ത്തിയിലെ അമിര്‍ മേഖലയില്‍ വെച്ച് കാണാതാവുകയായിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

യാത്രയ്ക്കിടെ വിമാനത്തിന് തീപിടിച്ച് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അമിര്‍ സെന്റര്‍ ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ഫയര്‍ സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കി. മലയിടുക്കിലാണ് വിമാനം തകര്‍ന്നു വീണതെന്നും അധികൃതര്‍ സൂചിപ്പിച്ചു. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് കുട്ടികള്‍ അടക്കം 43 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

1950 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്ത ഇരട്ട ടർബോപ്രോപ്പ് ഗതാഗത വിമാനമാണ് അപകടത്തിൽപ്പെട്ട An-24. അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷ്യമായതെന്ന് പ്രാദേശിക ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇടതൂർന്ന വനങ്ങളാലും ദുർഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പ്രദേശം.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു. ഇത് ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിച്ചുവരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത 2 ദിവസത്തിനുള്ളില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതോടെ കേരളത്തിലും തിങ്കളാഴ്ച വരെ വീണ്ടും മഴ/ കാറ്റ് ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, തൃശൂര്‍,പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍,കാസര്‍കോട്, ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

26 ന് കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍,പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

27 ന് എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്.

 

Continue Reading

Trending