Connect with us

columns

പിണറായിയുടെ മഴുവും കലോത്സവത്തിലെ മെനുവും

ആര്‍.എസ്.എസിന് മഴുവുണ്ടാക്കി നല്‍കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്.

Published

on

ലുഖ്മാന്‍ മമ്പാട്

ജുതിത്ത് മേയറും മിച്ചലെ ഡിഫെയും ചേര്‍ന്ന് ഗ്രാമീണ ഉത്സവങ്ങളെ സൈദ്ധാന്തികമായി വിശകലനം ചെയതെഴുതിയ പുസ്തകമാണ് ഫെസ്റ്റിവെല്‍ എന്‍കൗണ്ടേഴ്സ്. സംസ്‌കാരങ്ങളുടെ കൊള്ളകൊടുക്കലുകളുകള്‍ വലുപ്പ ചെറുപ്പമില്ലാതെ സാധ്യമാവുന്നു എന്നതാണ് നിരൂപണത്തിന്റെ ആകെത്തുക. കലയായാലും ഭക്ഷണമായാലും കായികമായാലും മതമായാലും ഉത്സവങ്ങളുടെ നീക്കിബാക്കി അതാണ്. ആശയ വിനിമയത്തിന്റെ ആഘോഷമായി സ്‌കൂള്‍ കലോത്സവവും മാറാതെ തരമില്ലല്ലോ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം കോഴിക്കോട് കൊടിയിറങ്ങുമ്പോള്‍ ഇതാദ്യമായി ആശങ്കയുടെ ഭാവം ബാക്കിയായതെങ്ങിനെയാണ്.

സ്‌കൂള്‍ കലോത്സവത്തിന് തീം ഗാനം ഒരുക്കുമ്പോള്‍ സ്വാഭാവികമായും കോഴിക്കോടിന്റെ സവിശേഷ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുമല്ലോ. വിദ്യാര്‍ത്ഥികള്‍ നഗരത്തിലെ സി.എച്ച് ഓവര്‍ബ്രിഡ്ജിനു താഴെയുള്ള കടയില്‍ മില്‍ക് സര്‍ബത്ത് കുടിക്കുന്ന ഒരു രംഗവുമുണ്ടായിരുന്നു. സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിശോധനയില്‍ അതു വെട്ടിമാറ്റി. കുട്ടികള്‍ കള്ള് കുടിക്കുകയാണോയെന്ന് സംശയമുണ്ടാക്കുമെന്നാണ് കാരണം പറഞ്ഞത്. സര്‍ബതിന്റെ നിറം കള്ളാണെന്ന് തോന്നിപ്പിക്കുന്നതിനാല്‍ ആ ദൃശ്യം നീക്കിയത് നല്ല കാര്യം.

സ്‌കൂള്‍ കലോത്സവ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പം കാണുക: മാനവ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമോതുന്ന നൃത്ത ചുവടുകളുമായി ഏതാനും വിദ്യാര്‍ത്ഥികള്‍ അരങ്ങില്‍. കുരിശില്‍ തറക്കപെട്ട യേശുവിന്റെ രൂപ സാദൃശ്യത്തില്‍ രണ്ട് കലാകാരന്മാരുടെ സ്റ്റില്‍. പ്രാര്‍ത്ഥനാപൂര്‍വം കൈകൂപ്പി സ്ത്രീ കലാകാരി. പെട്ടെന്ന് തീവ്രവാദി ആക്രമണമുണ്ടാവുന്നു. വെടിയേറ്റ് ഒരു പട്ടാളക്കാരന്‍ കൊല്ലപ്പെടുന്നു. മറ്റു പട്ടാളക്കാര്‍ ചേര്‍ന്ന് തികഞ്ഞൊരു മുസ്ലിം പണ്ഡിതന്റെ വേഷമുള്ള തീവ്രവാദിയെ പിടികൂടുന്നു. ദേശീയ പതാകയുയരുന്നു. മുസ്ലിം തീവ്രവാദി ഒഴികെയുള്ളവര്‍ സല്യൂട്ട് ചെയ്യുന്നു. സംഗീത ശില്‍പം അവസാനിക്കുമ്പോള്‍ ഇസ്ലാമോഫോബിയ ‘മഴു’വില്‍ നിന്ന് സദസ്സില്‍ നിന്നുയരുന്ന കരഘോഷങ്ങളിലേക്ക് കണ്ണുകള്‍ പായിക്കുക. മുമ്പില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍, സംഘാടക സമിതി ചെയര്‍മാനും മരുമകനുമായ മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.. കയ്യടിക്കാരുടെ സംതൃപ്തി മുഖത്തുനിന്ന് വായിച്ചെടുക്കാം.

അപ്പോഴും ഒന്നര ദിവസം മുമ്പുള്ള പ്രസംഗത്തിന്റെ അലയൊലി ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വപ്ന നഗരിയില്‍ നിന്നു മുഴങ്ങുന്നുണ്ടായിരുന്നു. മുജാഹിജ് സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കിവായിച്ചത് ഇപ്രകാരമായിരുന്നു: ‘എതിര്‍ക്കേണ്ടതിനെ എതിര്‍ത്ത് പോകണം. അവിടെ നിശബ്ദത പാലിച്ച് മൂകസാക്ഷികളായിമാറരുത്. മതനിരപേക്ഷ കക്ഷികളുടെ ഐക്യനിര ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. അവര്‍ മഴുവോങ്ങി നില്‍ക്കുന്നുണ്ട്. അതിന്റെ താഴെ പോയി തല കാണിച്ചുകൊടുക്കരുത്’. അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി ചാനല്‍ മേധാവിയുമായ ജോണ്‍ ബ്രിട്ടാസ് അതേ വേദിയില്‍ രണ്ടു ദിവസം മുമ്പ് ആര്‍.എസ്.എസുകാരനായ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച സംഘാടകരെ നിശിതമായി വിമര്‍ശിച്ച് (എന്തോ) ഉണ്ടോ, ഉണ്ടോ എന്നു ചോദിച്ചതുപോലുള്ളൊരു വൈരുദ്ധ്യാധിഷ്ഠിത തടിതപ്പലാണത്. ഇതേ ശ്രീധരന്‍പിള്ളയുമായി വേദി പങ്കിട്ട് പരസ്പരം പുറംചൊറിഞ്ഞ്, ‘സംഘ്പരിവാറിന്റെ പത്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാനാണ്. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാന്‍ കഴിയുന്നത് ഇന്ന് കേരളത്തില്‍ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും തിരിച്ചുവിളിക്കേണ്ടതുണ്ട്. എതിര്‍ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കാനും അംഗീകരിക്കാനും കെ.ജി മാരാര്‍ കാണിച്ച മര്യാദ ഏവരും സ്മരിക്കുന്നതാണ്. കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പമുണ്ടായിരുന്ന മുസ്ലിം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പായ വിരിച്ചു നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിന് ഉടമയായിരുന്നു കെ.ജി മാരാര്‍…’ എന്നിങ്ങനെ വാഴ്ത്തിപ്പാടിയ ജോണ്‍ ബ്രിട്ടാസ് മുജാഹിദ് വേദിയിലേക്ക് ആരെയൊക്കെ ക്ഷണിക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നു തീരുമാനിക്കണമെന്നോ മോഹന്‍ ഭഗവതിലേക്ക് കേരളത്തില്‍ നിന്നുള്ള പാലം ബി.ജെ.പിക്കാരേക്കാള്‍ പിണറായിയാണെന്നോ പറയാതെ പറയുകയാണ്.

എല്ലാ മുസ്ലിം സംഘടനകളും സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായിമാറണമെന്ന തിട്ടൂരത്തെ കുറിച്ച് മനസ്സിലാകാത്തവര്‍ക്ക് കഴിഞ്ഞദിവസം സമസ്ത സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി വായിച്ചാല്‍ കാര്യം ബോധ്യപ്പെടും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തുടക്കത്തില്‍തന്നെ മുസ്ലിം ഉമ്മത്തിനെ തീവ്രവാദിയായി ചിത്രീകരിച്ച് പിന്നീട് മോണോആക്ടായി പണ്ഡിതരെ പരിഹസിക്കുന്ന സമീപനം സ്വീകരിക്കുമ്പോള്‍, സര്‍ക്കാര്‍ ചെലവില്‍ പൊതുസംവിധാനത്തില്‍ ഒരു സമുദായത്തിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കുമെന്ന പ്രഖ്യാപനത്തെ തക്ബീര്‍ ധ്വനികളോടെ എതിരേറ്റ പതിനായിരങ്ങളെയും പണ്ഡിത നേതൃത്വത്തെയും കൊച്ചാക്കി ദേശാഭിമാനി മുസ്ലിംലീഗിന്റെ നെഞ്ചില്‍ ചവിട്ടി പടച്ച നുണ ഇങ്ങനെയാണ്: സംഘാടക സമിതി ട്രഷററും മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.സി മായിന്‍ഹാജി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. ലീഗിന്റെ വിലക്കു മൂലമാണ് മായിന്‍ഹാജി വിട്ടുനിന്നതെന്നാണ് സൂചന. (ദേശാഭിമാനി, 2023 ജനുവരി 9).

വരക്കല്‍ മഖാം സിയാറത്തു മുതല്‍ പതാക ഉയര്‍ത്തുന്നതുവരെയും സമ്മേളനം തീരുന്നതുവരെ സ്റ്റേജിലുമിരുന്ന എം. സി മായിന്‍ഹാജിയുടെ അസാന്നിധ്യം പുതിയ വിവാദത്തിന് തിരികൊളുത്തുമെന്ന് പറയുന്ന ദേശാഭിമാനിക്കാരന്‍ വിദേശത്തുള്ള മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയും മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി തങ്ങള്‍ ഉടലോടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തതൊന്നും കണ്ടില്ല. സമസ്ത നേതൃരംഗത്തുള്ളവര്‍ സംസാരിച്ചാല്‍ മതിയെന്ന സംഘാടകസമിതി തീരുമാനത്തെതുടര്‍ന്നാണ് ട്രഷററായ മായിന്‍ ഹാജി ഉള്‍പ്പെടെ സംസാരിക്കാതിരുന്നത്. മുജാഹിദ് സമ്മേളനത്തിലും സമസ്ത സമ്മേളനത്തിലും ആരൊക്കെ സംസാരിക്കണമെന്ന് എ.കെ.ജി സെന്റര്‍ തീരുമാനിക്കാന്‍ നടക്കും മുമ്പ്, സംഘ്പരിവാറിനേക്കാള്‍ ആവേശത്തില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനത്തില്‍ ഉദ്ഘാടകനാക്കാമെങ്കില്‍ ബി.ജെ.പിക്കാരായ ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ളയെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും ക്ഷണിച്ചുകൂടെയെന്ന് സംഘാടകര്‍ ചിന്തിച്ചതിനെ കുറ്റം പറയുംമുമ്പ് സി.പി.എമ്മുകാര്‍ കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണ്.

നാലുകഷ്ണം ബീഫ് വരട്ടിയത് വിതരണം ചെയ്യലാണ് സമുദായത്തിന്റെ അട്ടിപ്പേറിനുള്ള മാര്‍ഗമെന്ന് സ്വയം ധരിച്ചുവെച്ച സി.പി.എം വിവിധ മുസ്ലിം സമുദായ സംഘടകളെയും മുസ്ലിംലീഗിനെയും തമ്മില്‍ തല്ലിക്കാന്‍ എന്തു നുണയും പടച്ചുവിടുമെന്നത് പുതുമയുള്ളതല്ല. മുസ്ലിംലീഗില്‍ സുന്നിയും മുജാഹിദും തബ്ലീഗും ത്വരീഖത്തുകാരും ഒന്നിലും പെടാത്തവരുമെല്ലാമുണ്ട്. അവരവര്‍ അംഗങ്ങളായ സംഘടനകളുടെ സമ്മേളനങ്ങള്‍ ആര്‍ക്കും പങ്കെടുക്കാമെന്നതാണ് ഇന്നേവരെയുള്ള രീതി. സുന്നിയും മുജാഹിദുമെല്ലാമായിരിക്കുമ്പോള്‍ തന്നെയാണ് അവര്‍ മുസ്ലിംലീഗ് എന്ന പൊതു പ്ലാറ്റ്ഫോമില്‍ അണിനിരന്നതും. അവരവരുടെ സ്വത്വം നിലനിര്‍ത്തി പതിനായിരക്കണക്കിന് മുസ്ലിം ഇതര വിശ്വാസികളും മുസ്ലിംലീഗില്‍ അംഗത്വമെടുത്തവരാണ്. ഇവരെയെല്ലാം കള്ളികളിലാക്കി തിരിച്ച് തമ്മില്‍ തല്ലിക്കുന്നവര്‍ എല്ലാ അവസരത്തിലും സമുദായത്തെ കുത്തുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഒടുവില്‍ നടന്ന കലോത്സവം പോലും വിളിച്ചു പറയുന്നത്.

കലോത്സവ ഭക്ഷണത്തില്‍ പോലും ‘വിഷം’കലര്‍ത്തുന്നതും അതിന്റെ ഭാഗമാണ്. മാധ്യമ പ്രവര്‍ത്തകനായും കവിയായും കുപ്പായമിട്ട സി.പി.എം ബുദ്ധിജീവികളായ ഡോ. അരുണും അശോകന്‍ ചരുവിലും കലോത്സവ ഭക്ഷണ മെനുവില്‍ പച്ചക്കറി ഇതര വിഭവങ്ങള്‍ക്കായി മതവും ജാതിയും കലര്‍ത്തി നടത്തിയ പോര്‍വിളി വിദ്യാഭ്യാസ മന്ത്രി ഏറ്റെടുത്തത് പോലും ദുഷ്ട ലാക്കോടെയാണ്. 61 കലോത്സവങ്ങളിലുമില്ലാത്തവിധം അടുത്ത തവണ പോത്ത് ബിരിയാണി വിളമ്പുമെന്ന് വ്യാമോഹിപ്പിക്കുന്നതിന്റെ അപകടം ബീഫ് വരട്ടി മുസ്ലിം വോട്ടു തട്ടാമെന്ന പൂതിയാണെന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. അഞ്ചു ദിവസങ്ങളിലായി 1.94 ലക്ഷം പേര്‍ക്ക് വെച്ചുവിളമ്പിയ 70 പേര്‍ ജോലി ചെയ്ത പാചകപ്പുരയുടെ മേല്‍നോട്ടക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. സി.പി.എം ബുദ്ധിജീവി പ്രഹരത്തില്‍ ഇനി കലോത്സവത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച മോഹനന്‍ നമ്പൂതിരി പൊന്നാട അണിയിച്ചപ്പോഴേക്കും ഉപഹാരം വേദിയില്‍ മറന്നുവെച്ച് സദസ്സിനു മുമ്പിലിരിക്കുന്നൊരു രംഗമുണ്ട്.

തൊട്ടടുത്ത ദിവസം പച്ചക്കറിയല്ലാത്തതെല്ലാം അപകടമാണെന്നും ‘നവോത്ഥാനം സംഭവിക്കണമെങ്കില്‍ മാറ്റത്തിന്റെ ചങ്ങലയിലെ കണ്ണിയാകണമെന്നും പഴയ ഇടങ്ങള്‍ പുതിയ ഇടങ്ങളാകണം’ എന്ന സംഘ്പരിവാര്‍ തീസീസ് ഏറ്റുപിടിച്ച് കാസര്‍കോട് തലക്ലായിയിലെ കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീയു കുഴിമന്തി കഴിച്ച് മരിച്ചു എന്ന നുണ വാര്‍ത്ത വന്നതിനുപിന്നാലെ സംഘ്പരിവാറുകാരേക്കാള്‍ മുമ്പില്‍ ഓടിയെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്തതു ഡി.വൈ.എഫ്.ഐക്കാരായിരുന്നു. ആ ഹോട്ടലിന്റെ പേര് ‘അല്‍ റൊമാന്‍സിയ’ എന്നായാല്‍ മറ്റെന്ത് ചിന്തിക്കാന്‍. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനുപിന്നാലെ പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തപ്പോഴും പാവം ഹോട്ടലുടമ ജയിലിലായിരുന്നു.

ആര്‍.എസ്.എസിന് മഴുവുണ്ടാക്കി നല്‍കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്. സ്‌കൂള്‍ കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിന് ഉപഹാരം ലഭിച്ച സതീഷ് ബാബു അറിയപ്പെട്ട സംഘപരിവാറുകാരനാണ് എന്നതിനോട് കൂട്ടിവായിക്കേണ്ടതാണ്, ഏറ്റവും മികച്ചതും ആര്‍.എസ്.എസിനെ പൊളിച്ചടുക്കിയതുമായ നാടകമത്സരത്തിന് സി ഗ്രേഡിട്ട് അപമാനിച്ച വിധികര്‍ത്താക്കളെ നടപ്പാതിര നേരത്ത് തല്ലിയോടിച്ച ജനത്തിന്റെ ‘ജാഗ്രത’.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

മാനവികതയുടെ അലംഘനീയത

പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രാപഞ്ചിക നിയമങ്ങളുടെ കരുത്തിലും നിയന്ത്രണത്തിലുമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. അവയൊന്നും മനുഷ്യ നിര്‍മിതമല്ലെന്നത് അനുഭവ യാതാര്‍ത്ഥ്യവുമാണ്.

Published

on

പ്രൊഫ: പി.കെ.കെ തങ്ങള്‍

പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രാപഞ്ചിക നിയമങ്ങളുടെ കരുത്തിലും നിയന്ത്രണത്തിലുമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. അവയൊന്നും മനുഷ്യ നിര്‍മിതമല്ലെന്നത് അനുഭവ യാതാര്‍ത്ഥ്യവുമാണ്. അവയില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനോ, ഒന്നും വേണ്ടെന്ന് വെയ്ക്കാനോ മനുഷ്യന്‍ വിചാരിച്ചാല്‍ നടപ്പുള്ള കാര്യമല്ല. ഭദ്രമായ സാമൂഹ്യ വളര്‍ച്ചക്ക് ഈ തിരിച്ചറിവ് അനിവാര്യമാണ്. എല്ലാം തന്റെ ഭാവനക്കും യുക്തിക്കും അനുസൃതമാണെന്നും എല്ലാറ്റിന്റെയും നിലനില്‍പ്പും വളര്‍ച്ചയും മുന്നേറ്റവും തന്റെ ഇംഗിതപ്രകാരമാണെന്നുമുള്ള, മനുഷ്യനില്‍ കുടികൊള്ളുന്ന പൊങ്ങച്ചഭാവമാണ് അന്തിമ വിശകലനത്തില്‍ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന മുഴുവന്‍ ദുരന്തങ്ങള്‍ക്കും കാരണമായിത്തീരാറുള്ളത്. മനുഷ്യന്‍ മാത്രമല്ലല്ലോ പ്രപഞ്ചത്തിലെ സൃഷ്ടി. കോടാനുകോടി ഗോചരവും അഗോചരവുമായ സൃഷ്ടികള്‍ ഭൂമുഖത്തും വാനലോകത്തുമായി വ്യാപിച്ചു കിടപ്പുണ്ട്. അവ ഓരോന്നിനും അവയുടേതായ ഉല്‍പത്തി, വളര്‍ച്ച, മുന്നേറ്റം, തകര്‍ച്ച എന്നിവ സുനിശ്ചിതമാണ്. പ്രാണന്‍ എന്ന ചൈതന്യമൊഴികെ. പ്രാണനുള്ള ഓരോന്നിനും അതിന്റേതായ പ്രജനന വംശവര്‍ദ്ധന നിയമ സംവിധാനങ്ങളും രീതികളും ബാഹ്യമായ അഥവാ പദാര്‍ത്ഥപരമായ ഇടപെടലുകള്‍ക്കതീതമായി നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. ആ പ്രക്രിയയിലൂടെയാണ് ഏതൊരു ജീവിയുടെയും പ്രജനനവും തുടര്‍ച്ചയും സാധ്യമാവുന്നത്. അതാണെങ്കില്‍ പദാര്‍ത്ഥപരമായ സ്വാധീനങ്ങള്‍ക്കോ ഇടപെടലുകള്‍ക്കോ അതീതവുമാണ്. തത്സംബന്ധമായി നമുക്കേറ്റവും പ്രസക്തമായ വിഷയം എന്ന നിലക്ക് മനുഷ്യനെക്കുറിച്ചുതന്നെ ചിന്തിച്ചു നോക്കാം. ആദി മനുഷ്യരായ പുരുഷനും സ്ത്രീയും തീര്‍ത്തും പ്രാപഞ്ചികതയില്‍ നിന്ന് നേരിട്ടും അവിടുന്നിങ്ങോട്ടുള്ള ഓരോ മനുഷ്യക്കുഞ്ഞും പിറവി കൊണ്ടത് ആദ്യ പുരുഷനിലും സ്ത്രീയിലും നിക്ഷിപ്തമായ പ്രത്യുല്‍പാദന പ്രക്രിയയുടെ അലംഘനീയ നിയമങ്ങള്‍ക്കനുസൃതവുമായിട്ടാണ്. അതിന്റെ നാഗരികവും സാംസ്‌കാരികവുമായ മുന്നേറ്റമാണല്ലോ വിവാഹവും സഹജീവിതവും തുടര്‍ന്നുള്ള വംശവര്‍ദ്ധനയും വികാസവും. ആ മുന്നേറ്റങ്ങളുടെ ഉച്ചിയില്‍ ഇന്ന് മനുഷ്യന്‍ എത്തിനില്‍ക്കുന്നത് ഗര്‍ഭപാത്രത്തിന്റെ സേവനമില്ലാതെയും പ്രജനനം സാധിതമാക്കാമെന്നിടത്താണ്. ഇതെല്ലാം മനുഷ്യന്റെ അറിവും, ചിന്തയും കഴിവും, അര്‍പ്പണവും മൂലം നേടിയെടുക്കുന്നതാണെങ്കിലും അവിടെ ഉയരുന്ന ചോദ്യം പരമമായ ജീവനുള്ള ബീജം, അതിന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്നിവ മനുഷ്യന്‍ പണിതുണ്ടാക്കിയതോ കണ്ടെത്തിയതോ ആണോ എന്നുള്ളതാണ്. അവിടെയാണ് ഇഗോട്ടിക്കായ (അഹംഭാവി) മനുഷ്യന്‍ ഇരുട്ടില്‍ തപ്പുന്നത്. അഥവാ മനുഷ്യന്റെ പരാജയം പ്രകടമാവുന്നത്.

പ്രാണനെന്ന ചൈതന്യം പടച്ചുണ്ടാക്കാന്‍ കഴിവുള്ളവനല്ല മനുഷ്യന്‍ എന്നതാണ് അടിസ്ഥാനപരമായ വസ്തുത. അതെവിടുന്നെന്ന് വരുന്നെന്നോ, തിരിച്ച് എങ്ങോട്ട് ഏതു വഴിക്ക് അപ്രത്യക്ഷമാകുന്നു എന്നോ ഉള്ള ഒരു പിടിപാടും തിരിച്ചറിവും മനുഷ്യനില്ല. ഭാവിയില്‍ വംശ നിലനില്‍പിനായി പ്രജനനം എന്ന പ്രക്രിയ അനിവാര്യമാണെന്നത് കൊണ്ടാണല്ലോ, ആദ്യ ഇണകള്‍ മുതല്‍ക്കിങ്ങോട്ട് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യോല്‍പാദനമെന്ന പ്രപഞ്ചത്തിലെ പരമപ്രധാനമായ ധര്‍മം നിര്‍ബാധം നിര്‍വഹിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മനുഷ്യന്‍ ഇണകളായി ഉല്‍പാദിപ്പിക്കപ്പെട്ടത് തന്നെ നിലനില്‍പിനും മുന്നേറ്റത്തിനും അതുമൂലം നേട്ടങ്ങള്‍ കൈവരിക്കാനും വേണ്ടിയാണ്. അല്ലായിരുന്നെങ്കില്‍ ഒന്നുകില്‍ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്ന നിലയില്‍ ഒരു ഏകലിംഗ മനുഷ്യവംശത്തെ ഉല്‍പത്തി മുതല്‍ക്കേ സംവിധാനിച്ചാല്‍ മതിയാവുമായിരുന്നില്ലേ? സമൂഹത്തിന്റെ തുടര്‍ച്ച മനുഷ്യധര്‍മ്മമാണ്. ആ ധര്‍മം നിറവേറ്റപ്പെടണമെങ്കില്‍ അതിന് മതിയായ പ്രായോഗിക സംവിധാനം എന്ന നിലക്കാണ് ആണ്‍ പെണ്‍ സമ്പര്‍ക്കരീതിയിലൂടെ വംശവര്‍ദ്ധന നിര്‍ണയിച്ചു നടപ്പിലാക്കപ്പെട്ടത്. ഏകലിംഗ സമൂഹമായിരുന്നെങ്കില്‍ വൈവിദ്യവും വളര്‍ച്ചയും വികാസവും എങ്ങിനെയാണ് സാദ്ധ്യമാവുക. വൈവിദ്ധ്യത്തിലൂടെ അങ്ങിനെയുള്ള കൂട്ടായ്മയിലൂടെ ശക്തിയും വളര്‍ച്ചയും നേടുകയെന്നത് മാനവികതയുടെ അടിസ്ഥാനശിലയാണ്. വെറും പ്രത്യുല്‍പാദന പ്രക്രിയയുടെ പ്രസക്തി മാത്രമല്ല മനുഷ്യകൂട്ടായ്മക്കുള്ളത്. അങ്ങിനെ വരുമ്പോള്‍ മനുഷ്യന്‍ പൂര്‍ണമായും നിലവിലെ ആണ്‍ പെണ്‍ സംവിധാനത്തെ പരിഹാസപാത്രമാക്കുകയല്ലേ ചെയ്യുക. ഏകത മനുഷ്യന്റെ ഏറ്റവും വലിയ ഒരു ദുരവസ്ഥയാണ്. എത്രനേരം വരെ ഒരാള്‍ക്ക് തനിച്ചു കഴിഞ്ഞ് കൂടാനാവും. ആ തിടുക്കം മാറിക്കിട്ടുമ്പോഴല്ലേ അവനില്‍ ആനന്ദവും സന്തോഷവുമെല്ലാം പൊട്ടിവിടരുകയും കര്‍മകുശലനാവുകയും ചെയ്യുക. ഏകതയുടെ മുരടിപ്പിലൂടെ പ്രപഞ്ചം തന്നെ മുരടിച്ചു പോകുമായിരുന്നില്ലേ. ഈ വസ്തുത ദൈനംദിനമെന്നോണം നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവ പരമ്പരകളില്‍ നിന്ന് മനസിലാക്കാവുന്നതേയുള്ളൂ. ആധുനിക വൈദ്യശാസ്ത്രത്തില്‍, ചികിത്സാരംഗത്ത്, വിശിഷ്യാ മാനസിക ചികിത്സാരംഗത്ത് ഇടപെടുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് വിഷാദ രോഗമാണ്. അത് പല രൂപത്തില്‍ വികാസം പ്രാപിച്ച് സ്വയം ആത്മത്യാഗത്തില്‍ വരെ എത്തിച്ചേരുന്നു. ഇത്തരം വിഷയങ്ങളെ വിലയിരുത്തുമ്പോഴാണ് പങ്കിട്ടു ജീവിക്കുന്നതിലെ ഊഷ്മളത ഉല്‍ക്കൊള്ളാനാവുക. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ കൂട്ടായ്മയുടെ കരുത്താണെന്ന യാഥാര്‍ത്ഥ്യത്തില്‍ നാം എത്തിച്ചേരേണ്ടതുണ്ട്.

ഇണകളായി പ്രയാണമാരംഭിച്ച മനുഷ്യന്‍ ഒരു സമൂഹമെന്നനിലയില്‍ നിരവധി പരിണാമ പ്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. ഉല്‍പത്തി തൊട്ട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സംരക്ഷകരുടെയും, നിയന്താക്കളുടെയും നിര്‍ദ്ദേശങ്ങള്‍ക്കും മാര്‍ഗദര്‍ശനങ്ങള്‍ക്കും വഴിപ്പെട്ടു കൊണ്ടാണ് അവന്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും അങ്ങിനെത്തന്നെ. മുന്നേറ്റ വഴിയില്‍ ആഗ്രഹങ്ങളും പ്രതീക്ഷകളുമായി ഏറ്റുമുട്ടുകയെന്നത് മനുഷ്യന്റെ മാനസികാവസ്ഥയാണ്. ആഗ്രഹങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും പ്രേരണയും കടിഞ്ഞാണും യഥോചിതം അവനില്‍ നിന്നുതന്നെ ഉണ്ടാവേണ്ടതാണ്. അതിന് യുക്തമായ തലച്ചോര്‍ സംവിധാനമാണ് അവനിലുള്ളത്. ആഗ്രഹങ്ങള്‍ പലപ്പോഴും അതിരുവിട്ടു കടക്കാന്‍ സാധ്യതയുള്ളേടത്താണ് സാമാന്യബുദ്ധി പ്രകടമാവേണ്ടത്. അതിന്റെയും പരമാധികാരി തലച്ചോറാണ്. ഒരാള്‍ക്ക് അയാള്‍ എടുക്കുന്ന തീരുമാനങ്ങളുടെ യുക്തിയും യുക്തി രാഹിത്യവും നിര്‍ണയിച്ചറിയിക്കുന്നത് മനസും തലച്ചോറുമെന്ന കൂട്ടായ്മയാണ്. അതാണ് ശരിതെറ്റുകളെ സുതാര്യവല്‍ക്കരിച്ചുകൊടുക്കുന്ന സംവിധാനം അതില്‍ പരാജയപ്പെടുന്നേടത്താണ് നേര്‍ വിരുദ്ധവും ശരി വിരുദ്ധവുമായ നെഗറ്റിവിറ്റിയില്‍ അന്തിമമായി എത്തിച്ചേരുക. മനുഷ്യ പ്രകൃതമാണെങ്കില്‍ ഏറെക്കുറെ അരുതായ്മകളോട് ചായ്‌വ് കാണിക്കുകയെന്ന സവിശേഷ പ്രകൃതം ഉള്‍ക്കൊള്ളുന്നതാണ്. നല്ലവയിലേക്ക് കൂടുതലായി മറ്റുള്ളവരെ ആകര്‍ഷിപ്പിക്കുന്നതിന് പകരമായി അത്യാകര്‍ഷകമായിട്ടുള്ളത് പ്രകടിപ്പിച്ച് അതിലേക്ക് ജനക്കൂട്ടത്തെ വൈകാരികമായി അടുപ്പിക്കുകയെന്നത് മനുഷ്യപ്രകൃതത്തില്‍പെട്ടതാണ്. സ്രഷ്ടാവ് മനുഷ്യന് അടിസ്ഥാനപരമായി സൂചന നല്‍കിയിട്ടുള്ളതും ആ വിധത്തിലാണല്ലോ. തിന്മയിലേക്ക് കൂടുതലായി ആകൃഷ്ടനാവുന്ന പ്രകൃതക്കാരനാണ് മനുഷ്യന്‍. അതിര്‍ വരമ്പുകളെ സ്രഷ്ടാവ് തന്നെ പ്രവാചകരിലൂടെ സുവ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്ന വിവേചനശക്തി ആ തിരഞ്ഞെടുപ്പിനായി ബോധപൂര്‍വം ചെലവഴിച്ചാല്‍ തിന്മകളില്‍ ആപതിക്കാതിരിക്കാം. മനുഷ്യന്‍ പുലര്‍ത്തേണ്ടുന്ന തിരിച്ചറിവില്‍, വകതിരിവില്‍ ഒന്നാമത്തെ പരിഗണന സ്ത്രീപുരുഷ വ്യത്യാസവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ മനുഷ്യന് ആവതുള്ളതല്ലല്ലോ. സ്ത്രീ പുരുഷ വ്യത്യാസം മാനവികതയിലല്ല, മറിച്ച് ശാരീരികതയിലും തദ്വാരാ മാനസികതയിലുമാണ്. മാനവികതയില്‍ ലോകത്ത് ഒരാള്‍ക്കും മറ്റൊരാളില്‍ നിന്നും വിഭിന്നമായ ഒരു പദവിയുമില്ല.

മനുഷ്യന് പ്രകൃത്യാ ലഭ്യമായിട്ടുള്ള സ്ത്രീ പുരുഷ വ്യത്യാസം എന്ന അവസ്ഥ മനുഷ്യ വംശത്തിന്റെ നിലനില്‍പിനായുള്ളതാണ്. അതിനപ്പുറം എന്തെങ്കിലും താല്‍പര്യം ഈ വിഷയത്തിലില്ല എന്ന് മാത്രമല്ല, ഈ വ്യത്യാസം അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മനുഷ്യന്‍ പ്രയോജനപ്പെടുത്തി സമൂഹ നിലനില്‍പിലും തുടര്‍ച്ചയിലും പങ്കാളിയാവേണ്ടതുമാണ്. അതിനുവേണ്ടിയാണല്ലോ പ്രായപൂര്‍ത്തിയായവരില്‍ പരസ്പര ബന്ധത്തിനാധാരമായ ഏറ്റവും പവിത്രമായ വിവാഹബന്ധമെന്ന ഒരു സംവിധാനം സ്രഷ്ടാവുതന്നെ ഒരുക്കിത്തന്നിട്ടുള്ളത്. നിയതമായ രീതിയിലുള്ള സ്ത്രീപുരുഷ ബന്ധത്തിലൂടെയാണ് മനുഷ്യകുലത്തിന്റെ തുടര്‍ച്ചയെന്നതിനാല്‍ ഏത് സംസ്‌കൃതജനസമൂഹത്തിലും ഭരണസംവിധാനത്തിലും തദ്വിഷയകമായി ലിഖിത നിയമങ്ങള്‍ തന്നെ നിലനില്‍ക്കുന്നു. ലോകത്തെവിടെയും അതിനെ മൊത്തം സ്വാംശീകരിച്ച് വൈവാഹിക നിയമം എന്ന് വിളിക്കുകയും ചെയ്യുന്നു.

 

 

Continue Reading

columns

ഇന്ത്യയുടെ ശബ്ദം

അധികാരത്തിന്റെ ബലത്തില്‍ ജനാധിപത്യത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ഹീനമായ രാഷ്ട്രീയ പകപോക്കലുകളാണ് നടത്തികൊണ്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കു തൊട്ടുപിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്കും രാജ്യം സാക്ഷിയായി.

Published

on

എന്‍.സി ജംഷീറലി ഹുദവി

അധികാരത്തിന്റെ ബലത്തില്‍ ജനാധിപത്യത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ഹീനമായ രാഷ്ട്രീയ പകപോക്കലുകളാണ് നടത്തികൊണ്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കു തൊട്ടുപിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്കും രാജ്യം സാക്ഷിയായി. 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഉന്നയിച്ച ചോദ്യമാണ് കേസിനാധാരം. കോടതി വിധി വന്നയുടന്‍ പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് അയോഗ്യതാനടപടികളിലേക്ക് കടന്നതിന് നിയമപരമായ പിന്‍ബലമുണ്ടെങ്കിലും നടപടിക്കുപിന്നിലെ ചേതോവികാരം മറ്റൊന്നാണ്. തങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന, വിമര്‍ശിക്കുന്ന ഒരാളെ ഇല്ലായ്മ ചെയ്യാന്‍ ബി.ജെ.പി നടപ്പിലാക്കുന്ന പകപോക്കലിന്റെ രാഷ്ട്രീയം. രാഹുലിനെ അയോഗ്യനാക്കാന്‍ കാണിച്ച തിടുക്കത്തിന്റെ പരമപ്രധാന കാരണം കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ രാഹുല്‍ നടത്തിയ പ്രഭാഷണമാണ്. ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധ നയങ്ങളെ തുറന്നുകാണിച്ച പ്രസംഗം രാജ്യാന്തര തലത്തില്‍ തന്നെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി.

കാംബ്രിഡ്ജ് പ്രസംഗവും
സ്വീഡിഷ് ഡാറ്റയും

ഫെബ്രുവരി 28 നാണ് കാംബ്രിഡ്ജ് സര്‍വകലാശാല വിദ്യാര്‍ഥികളുമായി രാഹുല്‍ സംവദിക്കുന്നത്. ‘Learning to Listen in the 21st Century’ എന്ന പേരില്‍ രാഹുല്‍ നടത്തിയ ലക്ചറിംഗിന്റെ ആദ്യ ഭാഗത്ത് തന്നെ ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ അതിനിശിത വിമര്‍ശനമുയര്‍ത്തി. ഇന്ത്യയില്‍ പാര്‍ലമെന്റിനകത്തെ ജനാധിപത്യപ്രക്രിയ പോലും ഭീഷണി നേരിടുന്നുവെന്നായിരുന്നു വിമര്‍ശനം. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പ്രഭാഷണത്തില്‍ വ്യത്യസ്ത വിഷയങ്ങളാണ് പ്രതിപാദ്യങ്ങളായത്. പക്ഷേ, സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ആഗോള മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് ബി.ജെ.പിയെ ചൊടിപ്പിച്ചു. മാപ്പു പറയണമെന്നായി. പറയില്ലെന്ന് രാഹുലും. തനിക്കെതിരെ സര്‍ക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം പാര്‍ലമെന്റില്‍ മറുപടി പറയാമെന്ന് രാഹുല്‍ സഭാ തലവന് കത്തു നല്‍കിയിട്ടും അനുവദിച്ചില്ല. രാഹുല്‍ മാപ്പ് പറയണമെന്ന വാദത്തില്‍ ബി.ജെ.പി ഉറച്ചുനിന്നു.

രാഹുല്‍ ഉന്നയിച്ച കാര്യങ്ങളിലെ തെറ്റും ശരിയും പറയേണ്ടത് സര്‍ക്കാറല്ല. ജനങ്ങളാണ്. ഈയടുത്തായി സ്വീഡന്‍ യൂനിവേഴ്‌സിറ്റി ഢഉലാ ഡാറ്റ അന്താരാഷ്ട്ര മാധ്യമങ്ങള്‍ എടുത്തുദ്ധരിച്ചിരുന്നു. 2014 മുതല്‍ 2023 വരെയുള്ള 9 വര്‍ഷങ്ങളില്‍ ഇന്ത്യ അഭിമുഖീകരിച്ചത് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളെയാണെന്ന് ഢഉലാ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മീഡിയകള്‍ക്കെതിരെ കൈക്കൊണ്ട നടപടികള്‍ എടുത്തുപറയുന്നു. 2014 നും 2022 നുമിടക്ക് ജനാധിപത്യ മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്താനും ബ്രസീലിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഈ യാഥാര്‍ഥ്യം തന്നെയാണ് രാഹുലും പ്രസംഗിച്ചത്. ഒരു ബാരോമീറ്ററും ആവശ്യമില്ലാതെ ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധത അത്രമേല്‍ അസഹനീയമാണെന്ന് മനസിലാക്കിയ ഏതൊരു ഇന്ത്യന്‍ പൗരന്റെയും പോലെ രാഹുലും പ്രതികരിച്ചു. ആ പ്രതികരണം പ്രതികാരത്തിലേക്ക് നയിച്ചു. അതിനൊരു പിടിവള്ളിയായി മോദി കേസ്.

അപകീര്‍ത്തിയും ഫാഷിസ്റ്റ്
റിസര്‍വേഷനും

മോദി എന്ന് പേരുള്ള എല്ലാവരേയും അവമതിക്കുന്നതായി രാഹുലിന്റെ പരാമര്‍ശമെന്നാണ് സൂറത് കോടതിയിലെ പരാതിക്കാരനും ബി.ജെ.പി എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയുടെ ആരോപണം. ഒ.ബി.സി വിരുദ്ധ പരാമര്‍ശമെന്ന പേരില്‍ ബി.ജെ.പി അതേറ്റെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യം പ്രസക്തമാണ് ‘നീരവിനും ലളിത് മോദിക്കും നരേന്ദ്ര മോദിക്കുമെതിരെ ഉന്നയിച്ച ചോദ്യമെങ്ങനെയാണ് സാമുദായിക വിരുദ്ധമാകുന്നത്?. ആ ചോദ്യം തന്നെയാണ് രാജ്യത്തെ ഓരോ പൗരനും ചോദിക്കുന്നത്. മാധ്യമങ്ങളില്‍ സാമുദായിക വിരുദ്ധതയും മത തീവ്രവാദവും ഛര്‍ദ്ദിച്ച ഫാഷിസ്റ്റ് നേതാക്കന്മാര്‍ പലരുണ്ട്. അവര്‍ക്കെല്ലാം സംരക്ഷണമൊരുക്കുന്ന സര്‍ക്കാറിനോടാണ് ചോദ്യം ‘രാഹുല്‍ തെറ്റുകാരനും മറ്റുള്ളവര്‍ ശരിയുമാകുന്നത് എങ്ങനെയാണ്?. വിഷം തുപ്പിയ പലരും യോഗ്യരാകുമ്പോള്‍ സത്യം പറഞ്ഞ രാഹുല്‍ അയോഗ്യനാകുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ പ്രഖ്യാപിക്കപ്പെട്ടയുടന്‍ അമിത്ഷാ നടത്തിയ പരാമര്‍ശം ആരും മറന്നുകാണില്ല. ‘രാഹുലിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയത് ഹിന്ദുക്കളെ അപമാനിക്കാന്‍’ എന്നായിരുന്നു അമിത്ഷാ പ്രസംഗിച്ചത്. ‘വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു പറയാന്‍ പറ്റാതായിരിക്കുന്നു’ എന്നും അമിത്ഷാ അന്ന് പ്രസംഗിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോണ്‍ഗ്രസിനെ അവഗണിച്ച കമ്മീഷന്‍ ഷാക്ക് ക്ലീന്‍ചീറ്റ് നല്‍കുകയും ചെയ്തു. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്‌ലിംകളാണെന്നായിരുന്നു ബി.ജെ.പി എം.പിയുടെ പ്രസ്താവന. നാല് ഭാര്യമാരും 40 മക്കളുമെന്ന ആശയക്കാരാണ് ജനസംഖ്യ പെരുകുന്നതിന് കാരണക്കാരെന്ന മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ ഒരു നടപടിയുമുണ്ടായില്ല. കോവിഡ് മഹാമാരിയില്‍ പതറാതെ ഒന്നിച്ച്‌നിന്ന കേരളത്തിനെതിരെ വിഷം തുപ്പിയ കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി എം.പി ശോഭ കരന്ത് ലാജെ അന്നു പറഞ്ഞതൊന്നും മലയാളി മറന്നു കാണില്ല. ഒരു സംസ്ഥാനത്തെ ജനങ്ങളെയൊന്നാകെ അടച്ചാക്ഷേപിച്ച ശോഭ കരന്ത് ലാജെക്കെതിരെയും നടപടിയുണ്ടായില്ല. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം. പിയുമായ നളിന്‍കുമാര്‍ കട്ടില്‍ പറഞ്ഞത് സാമുദായിക വിരുദ്ധതയായിരുന്നു. ‘മത്സരം ടിപ്പുവും സവര്‍ക്കറും തമ്മില്‍, ടിപ്പുവിന്റെ ആളുകളെ കൊല്ലണ’മെന്ന് വിളിച്ച് പറഞ്ഞയാള്‍ ഇന്നും ‘നിരപരാധി’യാണ്. മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് താക്കൂര്‍ നടത്തിയ ക്രൈസ്തവ വിരുദ്ധ പരാമര്‍ശം അതിതീവ്രമായിരുന്നു. ഹിന്ദുക്കള്‍ കത്തി മൂര്‍ച്ചകൂട്ടിവെക്കണമെന്നായിരുന്നു ആഹ്വാനം. മിഷനറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്ന പരാമര്‍ശത്തിന്റെ കൂടെ വെച്ച ‘കത്തി’യെ ആരും കണ്ടില്ല.
ബെംഗളൂരു സൗത്ത് മണ്ഡലം എം.പിയും യുവമോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ പറഞ്ഞ വെറുപ്പിന്റെ വാക്കുകള്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടായില്ല. കോവിഡ് ബാധിതര്‍ക്ക് ചികിത്സാസൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് തേജസ്വി രോഗികളുടെ മതം തിരഞ്ഞത്. കലാപത്തിന് ആഹ്വാനം ചെയ്യുന്നതും പ്രേരിപ്പിക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് തെറ്റാണ്. പക്ഷേ, ബി.ജെ.പി പൊതുപരിപാടിയിലാണ് പ്രവര്‍ത്തകരെ കൊണ്ട് ഒരു സമുദായത്തിനെതിരെ ബി. ജെ.പി എം.പി പര്‍വേശ് സിങ് വര്‍മ എം. പി പ്രതിജ്ഞയെടുപ്പിച്ചത്. മുസ്‌ലിംകളുടെ കടയില്‍ പോകില്ലെന്നും ജോലി നല്‍കില്ലെന്നുമായിരുന്നു പ്രതിജ്ഞ.
വ്യത്യസ്ത സമുദായങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാക്കന്മാര്‍ നടത്തിയ തീവ്ര പരാമര്‍ശങ്ങളില്‍ ചിലത് മാത്രമാണിതെല്ലാം. രാഹുലിന്റെ പരാമര്‍ശത്തില്‍ ‘സമുദായത്തിന് വേദനിച്ചേ’ എന്ന് തിടുക്കം കൂട്ടുന്നവര്‍ക്ക് ധാര്‍മികത ഉണ്ടായിരുന്നെങ്കില്‍ മുകളിലെ പേരുകളും അഴിക്കുള്ളിലും അയോഗ്യരുമായേനെ. അതുണ്ടായില്ല, രാഹുല്‍ അവരുടെ ശത്രുവാണ്, അയാള്‍ ശബ്ദിക്കുന്നത് നിറം മങ്ങിയ ഇന്ത്യക്ക് വേണ്ടിയും.

വിമര്‍ശിക്കുന്നവന്‍ രാജ്യദ്രോഹി

കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോഴൊക്കെയും രാഹുല്‍ രാജ്യദ്രോഹിയാകാറുണ്ട്. ചോദ്യം ചെയ്യുന്നവരുടെ വായ് മൂടിക്കെട്ടാന്‍ ബി.ജെ.പി എടുത്തുപയോഗിക്കുന്ന അസ്ത്രം, രാജ്യദ്രോഹം. ഇന്ത്യയുടെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കെ. വി വിശ്വാനന്ദന്‍ ഈ ‘രാജ്യദ്രോഹ നിലപാടിനെതിരെ’ എഴുതിയിരുന്നു. നൂറ്റാണ്ടു മുമ്പ് വിറ്റ്‌നി വി. കാലിഫോര്‍ണിയ കേസില്‍ ജസ്റ്റിസ് ലൂയിസ് ബ്രാന്‍ഡിസ് നടത്തിയ വിധിന്യായം ശ്രദ്ധേയമാണെന്ന് എടുത്ത്പറഞ്ഞ് അദ്ദേഹമെഴുതി: ‘സ്വാതന്ത്ര്യം നേടി തന്നവര്‍ വിശ്വസിച്ചത് ഈ മണ്ണിലെന്നും ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും നിലനില്‍ക്കുമെന്നാണ്. വിമര്‍ശനം, അത് ഉത്തരവാദിത്വമാണ്. ഒരു രാജ്യത്ത് ജനങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം’. ആ ഉത്തരവാദിത്വമാണ് രാഹുല്‍ ഗാന്ധിയും നിര്‍വഹിച്ചത്. ഇന്ത്യക്ക് വേണ്ടി സംസാരിക്കുന്നു, പോരാടുന്നു. അത് തന്നെയാണ് ഫാഷിസ്റ്റുകള്‍ ആ മനുഷ്യനില്‍ കാണുന്ന അയോഗ്യതയും.

രാജ്യത്തിന് വേണ്ടി
സംസാരിക്കാം

ജര്‍മന്‍ പുരോഹിതന്‍ മാര്‍ട്ടിന്‍ നെയ്‌ലറിന്റെ വാക്ക് ഇന്നത്തെ ഇന്ത്യയിലെ ജനങ്ങളോട് ഉറക്കെ പറയണം. ജര്‍മനിയിലെ നാസി ഗവണ്‍മെന്റിന്റെ നടപടികളെ ചോദ്യംചെയ്യാന്‍ മടിച്ച ഒരു കൂട്ടമാളുകളോടാണ് നെയ്‌ലര്‍ സംവദിച്ചത് ‘ആദ്യമവര്‍ സോഷ്യലിസ്റ്റുകളെ തേടിവന്നു. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല… പിന്നെ അവര്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ തേടിവന്നു. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. കാരണം ഞാന്‍ അങ്ങനെ ഒരാളായിരുന്നില്ല. പിന്നെ അവര്‍ ജൂതരെ തേടിവന്നു. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. കാരണം ഞാന്‍ ജൂതനായിരുന്നില്ല. ശേഷമവര്‍ എന്നെത്തേടി വന്നു. അന്നേരം എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

Continue Reading

columns

തീയില്‍ കുരുത്തവന്‍- പ്രതിഛായ

രാഹുല്‍ മാപ്പു പറയുമെന്ന് കാത്തിരുന്നവര്‍ക്ക് മുന്നില്‍ മാപ്പും കോപ്പുമൊന്നും പറയാതെ അയാള്‍ നെഞ്ചുവിരിച്ച് രാജ്യത്തിനായി നിന്നു.

Published

on

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നത് വെറുമൊരു ചൊല്ലല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. മോദി ഭരണത്തിലെ മാറിയ സാഹചര്യത്തില്‍ പ്രതിപക്ഷമെന്ന് പറയാന്‍ പോലും ആരും ഉണ്ടാകരുതെന്ന ആര്‍.എസ്.എസിന്റേയും ബി. ജെ.പിയുടേയും ആവശ്യത്തിന് കുടപിടിക്കാന്‍ ഭരണകൂടം എല്ലാ കൗശലവും പയറ്റുമ്പോള്‍ ഒരു കനല്‍ തരിയായി പാര്‍ലമെന്റില്‍ എരിഞ്ഞിരുന്നത് രാഹുല്‍ഗാന്ധി എന്ന തീയില്‍ കുരുത്ത നേതാവായിരുന്നു. രാഹുലിനെ നിശബ്ദനാക്കാന്‍ രാജ്യം മുഴുവന്‍ കള്ളക്കേസുമായി നടക്കുന്ന ബി. ജെ.പിക്കും ആര്‍.എസ്.എസിനും ഒടുവില്‍ അതിന് ഫലം കിട്ടിയത് പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നാടായ ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ്.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ വെച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷക്ക് രാഹുലിനെ സൂറത്ത് കോടതി ശിക്ഷിച്ചത്. രാഹുല്‍ മാപ്പു പറയുമെന്ന് കാത്തിരുന്നവര്‍ക്ക് മുന്നില്‍ മാപ്പും കോപ്പുമൊന്നും പറയാതെ അയാള്‍ നെഞ്ചുവിരിച്ച് രാജ്യത്തിനായി നിന്നു. പരാതിയുമായി എത്തിയത് പതിവ് പോലെ ബി. ജെ.പി എം.എല്‍.എയും. രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തിനെതിരാണെന്നാരോപിച്ചാണ് കേസ് നല്‍കിയത്. അതായത് മോദിയെ കുറ്റം പറഞ്ഞാല്‍ സമുദായത്തിനെതിര്, അദാനിയെ കുറ്റം പറഞ്ഞാല്‍ രാജ്യത്തിനെതിര് തുടങ്ങിയ നരേറ്റീവുകള്‍ ഉണ്ടാക്കിയെടുക്കുക തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യം. രാഹുലിന്റെ പ്രസംഗം കേട്ട ആര്‍ക്കും തന്നെ ഇത് ഒരു സമുദായത്തിനെതിരായ പരാമര്‍ശമല്ലെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. ആ പരാമര്‍ശം ഇങ്ങനെയായിരുന്നു. എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നീരവ് മോദി, ലളിത് മോദി അല്ലെങ്കില്‍ നരേന്ദ്ര മോദി, എന്തുകൊണ്ടാണ് എല്ലാ കള്ളന്‍മാരുടേയും പേരില്‍ ‘മോദി’ എന്നുള്ളത്. ഇനിയും എത്ര മോദിമാര്‍ വരുമെന്ന് നമുക്കറിയില്ല’. ബാങ്കില്‍നിന്ന് കോടികള്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത അനില്‍ അംബാനി, നീരവ് മോദി എന്നിവരെ പോലുള്ള ബിസിനസുകാര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും കേന്ദ്രം എടുത്തിട്ടില്ല. എന്നാല്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത കര്‍ഷകരെ ജയിലിലടയ്ക്കും. അനില്‍ അംബാനിയുടെ പണം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണം. പാവപ്പെട്ടവര്‍, കച്ചവടക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവരുടെ കയ്യില്‍നിന്ന് മോദി പണം മോഷ്ടിക്കുകയാണ്. എന്നിട്ട് ആ പണം രാജ്യത്ത്‌നിന്നും കടന്ന്കളഞ്ഞ നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്‌സി, വിജയ്മല്ല്യ എന്നിവര്‍ക്ക് നല്‍കും. കോണ്‍ഗ്രസ് ന്യായ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ചൗക്കിദാറിന്റെ മുഖം മാറി. ന്യായ് പദ്ധതി നടപ്പിലാക്കാന്‍ പണം എവിടുന്ന് ലഭിക്കുമെന്ന് മോദി ചോദിച്ചു. എന്നാല്‍ പറയട്ടെ മോദിജി, ന്യായ് പദ്ധതി നടപ്പിലാക്കാനുള്ള പണം താങ്കളുടെ സുഹൃത്ത് അനില്‍ അംബാനി തരും. ഇതാണ് വയനാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായി കോടതി ചൂണ്ടിക്കാട്ടിയ പ്രസംഗം. സാധാരണഗതിയില്‍ അഞ്ഞൂറു രൂപ ശിക്ഷയിലോ കര്‍ശന താക്കീതിലോ ഒക്കെ ഒതുങ്ങേണ്ട ഒന്നാണ്. പക്ഷേ മോദിയ്ക്കും അദാനിക്കുമെതിരെ പാര്‍ലമെന്റില്‍ രാഹുലിന്റെ പ്രസംഗങ്ങള്‍ കൊള്ളേണ്ടിടത്ത് കൊള്ളുന്നതിനാല്‍ അദ്ദേഹത്തെ പുറത്താക്കുകയെന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യവുമായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ ശരവേഗത്തിലാണ് അയോഗ്യത കല്‍പിക്കാന്‍ പാര്‍ലമെന്റ് സെക്രട്ടേറിയേറ്റ് തയാറായത്. നേരത്തെ ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിനേയും ഇത്തരത്തില്‍ പുറത്താക്കിയിരുന്നെങ്കിലും ഹൈക്കോടതി സ്‌റ്റേ നല്‍കിയിട്ടും അദ്ദേഹത്തിന്റെ യോഗ്യത പുനസ്ഥാപിച്ചിട്ടില്ല. അതായത് പുറത്താക്കാനുള്ള വ്യഗ്രതയൊന്നും അകത്താക്കാന്‍ കാണില്ലെന്ന് വ്യക്തം. പ്രതിപക്ഷത്ത് ഇന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ അതിന് പറ്റിയത് രാഹുല്‍ തന്നെ. ഭാരത് ജോഡോ കഴിഞ്ഞ് പ്രതിപക്ഷനിര കെട്ടിപ്പടുക്കും എന്ന് സ്വപ്‌നം കാണുന്നവന്‍,

ബി.ജെ.പിയെ ശക്തമായി വിമര്‍ശിക്കുന്നവന്‍. പക്ഷേ ഒന്നുണ്ട് പുറത്തായാലും അകത്തായാലും രാഹുല്‍ മോദിക്കും ബി.ജെ.പിക്കും എന്നും വെല്ലുവിളി തന്നെയായിരിക്കും. അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിക്കപ്പെട്ട ആ 20,000 കോടി രൂപ ആരുടേതാണ്? അദാനിയുടെ അജ്ഞാതനായ ആ പാര്‍ട്ണര്‍ ആരാണ്? പ്രധാനപ്പെട്ട ചോദ്യമാണ് രാഹുല്‍ മുന്നോട്ട്‌വെച്ചത്. ഉത്തരം കിട്ടേണ്ടതാണ്. പക്ഷേ ഉത്തരത്തിന്പകരം ഇനി എത്ര പ്രതിപക്ഷ നേതാക്കളുടെ പടിക്കല്‍ ഇ.ഡിയും സി.ബി.ഐയും എത്തുമെന്നത് മാത്രമാണ് കാത്തിരുന്ന് കാണേണ്ടത്. അദാനി എന്റര്‍പ്രൈസസിനു ചൈനീസ് ബന്ധമുണ്ടെന്ന രാഹുലിന്റെ ആരോപണം കേവലം ആരോപണമല്ല. ഗുദാമി ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഡയരക്ടറായ ചാങ് ചുങ് ലിങ് ആണ് അദാനിയുടെ സുഹൃത്തെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 2002 കമ്പനി ഫയലിംഗ് അനുസരിച്ചു അദാനി എന്റര്‍പ്രൈസസിനു ഇവരുമായി ബന്ധം ഉണ്ട്. ഗുദാമിക്ക് മോന്റെറോസയില്‍ നിക്ഷേപം ഉണ്ട്. മോന്റെറോസയ്ക്കു 3 ലക്ഷം കോടി നിക്ഷേപം ഉണ്ട് അദാനി എന്റര്‍െൈപ്രസസില്‍. ചാങ് ചുങ് ലിങ് അദാനിയുടെ നിരവധി കമ്പനികളില്‍ ഡയറക്ടര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. സംഗതി ഇവ്വിധം പോകുന്നു. അപ്പോള്‍ പിന്നെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണില്ല. എനിക്കെതിരെ നിങ്ങള്‍ എന്ത് നിയമനടപടിയും സ്വീകരിച്ചോളൂ, എത്ര വര്‍ഷം വേണമെങ്കിലും ജയിലില്‍ ഇട്ടോളൂ, ആ ചോദ്യം ഞാന്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. ഇന്ത്യയില്‍ പ്രതിരോധ മേഖലയില്‍പോലും പ്രവര്‍ത്തിക്കുന്ന ഇത്തരം ഷെല്‍ കമ്പനികളുടെ പിന്നിലെ പണം ആരുടേതാണ്. മോദി അദാനി ബന്ധത്തെ തുറന്ന് കാട്ടിയ എന്റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കി. ഈ വിഷയത്തിലുള്ള എന്റെ അടുത്ത പ്രസംഗം അദ്ദേഹം ഭയപ്പെടുന്നു. ഞാന്‍ ആരേയും ഭയപ്പെടുന്നില്ല. ആര്‍ക്കും മാപ്പെഴുതിക്കൊടുക്കുന്നില്ല. അങ്ങനെ മാപ്പെഴുതാന്‍ ഞാന്‍ സവര്‍ക്കറല്ല- രാഹുലിന്റെ തരിമ്പും കൂസാത്ത മറുപടി മോദിയ്ക്കും ബി.ജെ.പിക്കും നല്‍കുന്ന ഭയം അടുത്ത ദിവസങ്ങളില്‍ പ്രതിപക്ഷ വേട്ടയായി കാണാനും വഴിയുണ്ട്.

Continue Reading

Trending