Connect with us

india

ആര്‍ജി കര്‍ ബലാത്സംഗക്കൊലക്കേസ്: വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

Published

on

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നെന്നും ബഅല്ലായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

അതേസമയം പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് ഡോക്ടറുടെ കുടുംബം അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് അപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നതെന്നും ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതെന്നും കുടുംബം പറഞ്ഞിരുന്നു. കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നും ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയിരുന്നു.

 

 

india

കൊല്‍ക്കത്തയില്‍ വന്‍തീപിടിത്തം; ഒരു മരണം

60ഓളം കുടിലുകള്‍ കത്തിനശിച്ചു

Published

on

പശ്ചിമബംഗാള്‍ കൊല്‍ക്കത്തയിലെ ചേരിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. 65കാരനായ ഹബീബുള്ള മൊല്ലയാണ് മരിച്ചത്. പ്രദേശത്ത് അറുപതോളം കുടിലുകളും കത്തിനശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ച ശേഷമാണ് ഹബീബുള്ളയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്ത് 200ഓളം കുടിലുളാണ് ഉണ്ടായിരുന്നത്. പതിനേഴ് അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി തീയണക്കുകയായിരുന്നു. രാവിലെ 10 മണിയോടെ കത്തിപ്പടര്‍ന്ന തീ വൈകീട്ട് മൂന്ന് മണിയോടെയാണ് അണയ്ക്കാനായത്.

പെട്ടന്ന് ഒരു കുടില്‍ കത്തിത്തുടങ്ങുകയും സെക്കന്റുകള്‍ കൊണ്ട് മറ്റ് കുടിലുകളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സംഭവം അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചിരുന്നുവെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സംഘം എത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.

തങ്ങള്‍ക്ക് ആവശ്യമായ രേഖകളോ പണമോ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും എല്ലാം നഷ്ടമായെന്നും പ്രദേശവാസികള്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ധനസഹായം ഉറപ്പാക്കുമെന്നും മേയര്‍ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.

 

 

Continue Reading

india

ആട്ടിറച്ചി നല്‍കിയില്ല; തമിഴ്‌നാട്ടില്‍ മൃതദേഹം കടക്ക് മുന്നിലിട്ട് ശ്മശാന തൊഴിലാളി

ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Published

on

സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തടുത്ത് ഇറച്ചിക്കടക്ക് മുന്നിലിട്ട് ശ്മശാന തൊഴിലാളി. തമിഴ്‌നാട് തേനിക്കടുത്താണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറണ് ശ്മശാനത്തില്‍ മറവ് ചെയ്ത ശരീരം പുറത്തെടുത്ത് ഇറച്ചിക്കടക്ക് മുന്നിലിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മണിയരശന്റെ ഇറച്ചി കടയില്‍ നാല് വര്‍ഷം മുമ്പ് വരെ ജോലി ചെയ്തിരുന്നയാളാണ് കുമാര്‍. മദ്യലഹരിയിലെത്തിയ കുമാര്‍ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വില കൂടുതലായതിനാല്‍ നല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചതില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി.

തുടര്‍ന്ന് ഇയാള്‍ നാല് ദിവസം മുമ്പ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുത്ത് കടക്കു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കടയുടമ പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യറായില്ല.

പിന്നാലെ ആംബുലന്‍സെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. കുമാറിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Continue Reading

india

ഛത്തീസ്ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍: 12 മാവോയിസ്റ്റുകളെ വധിച്ചു

ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Published

on

 

 

ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം.

ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയതായാണ് വിവരം. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സുരക്ഷാസേനയെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

Continue Reading

Trending