അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.
ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.
ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.
അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.