Connect with us

columns

കര്‍ണാടകയില്‍ മതേതരത്വം അപകടത്തില്‍-ടി.കെ പ്രഭാകരകുമാര്‍

Published

on

കര്‍ണാടകയില്‍ മതേതരത്വം ഊര്‍ധന്‍ വലിക്കുകയാണ്. വര്‍ഗീയ ഫാസിസത്തിന്റെ ദംഷ്ട്രകള്‍ അതിന്റെ ജീവരക്തം ഊറ്റിക്കൊടിച്ചുകൊണ്ടിരിക്കുന്നു. മൃതപ്രായമായി ഇനി ശവപ്പെട്ടിയിലേക്കെടുക്കാന്‍ അധികനാള്‍ വേണ്ടിവരുമെന്ന് തോന്നുന്നില്ല. കാരണം അത്രയ്ക്കും ഭീതിദം ഭയാനകം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സാഹചര്യങ്ങളിലൂടെയാണ് അയല്‍പക്കമായ കര്‍ണാടക കടന്നുപോകുന്നത്. ന്യൂനപക്ഷങ്ങളെ സാമുദായികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും കടുത്ത പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് കര്‍ണാടകയില്‍ ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ തിരഞ്ഞുപിടിച്ച് അവരുടെ ജീവിതവും സംസ്‌കാരവും നിലനില്‍പ്പും അപകടത്തിലാക്കുന്ന നടപടികളുമായി ഫാസിസ്റ്റ് ശക്തികള്‍ മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ യെദിയൂരപ്പ ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ പ്രകടമായിരുന്നെങ്കിലും ഇത്രയും രൂക്ഷമായ കടന്നാക്രമണങ്ങളിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ ബൊമ്മെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ന്യൂനപക്ഷ ഉന്‍മൂലനം അവരുടെ അജണ്ടയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഹീനമായ അതിക്രമങ്ങളാണ് മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. കര്‍ണാടകയില്‍ മുസ്‌ലിം പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ബൊമ്മെ ഭരണത്തിലെത്തിയതോടെയാണ്. മസ്ജിദുകളും ചര്‍ച്ചുകളും തീയിട്ടും തകര്‍ത്തും സംസ്ഥാനത്ത് അശാന്തി പരത്തുന്ന സംഘ്പരിവാര്‍ സംഘടനകളെ ഉപയോഗിച്ച് കൂടുതല്‍ നശീകരണ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ്.

കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും പരീക്ഷയെയും തുടര്‍പഠനത്തെയും പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ മുസ്‌ലിം സമുദായത്തെ സാമ്പത്തികമായി തളര്‍ത്തുന്നതിനുള്ള ഗൂഢപദ്ധതികളും ആവിഷ്‌കരിക്കുകയാണ്. മുസ്‌ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തതും ഹലാല്‍ ഭക്ഷണ വിവാദത്തിന് തിരികൊളുത്തി ഒരു വിഭാഗത്തിന്റെ ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം നല്‍കിയതും ഇതിന്റെ ഭാഗമാണ്.

ഹിജാബ് വിലക്കിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കിയതുപോലെ വ്യാപാരികള്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് സംഘ്പരിവാര്‍ നീക്കം നടത്തുന്നത്. ഉത്സവങ്ങളിലും ഉറൂസുകളിലും കച്ചവടം നടത്തി ജീവിക്കുന്ന സാധാരണക്കാരായ ചെറുകിട വ്യാപാരികളെ രണ്ടു ചേരിയിലാക്കി അവരുടെ ഉപജീവനമാര്‍ഗത്തില്‍ മണ്ണു വാരിയിടുന്ന ക്രൂരത കാണിക്കാനും അത് ആസ്വദിക്കാനും ഫാസിസത്തിന് മാത്രമേ സാധിക്കൂ. മൊത്തം വ്യാപാരി സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഹിന്ദു വ്യാപാരികളില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങൂവെന്ന് ഹിന്ദുക്കളും മുസ്‌ലിം വ്യാപാരികളില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങൂവെന്ന് മുസ്‌ലിംകളും ക്രിസ്ത്യന്‍ വ്യാപാരികളില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങൂവെന്ന് ക്രിസ്ത്യാനികളും തീരുമാനിച്ചാല്‍ അത് എല്ലാ വിഭാഗങ്ങളെയും സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അത്തരത്തിലുള്ള ജീവിതരീതി മതേതരത്വത്തിനും ജനാധിപത്യത്തിനും മതസൗഹാര്‍ദത്തിനും വിലകല്‍പ്പിക്കുന്ന സമൂഹത്തില്‍ തികച്ചും അപ്രായോഗികമാണ്. നിര്‍ഭാഗ്യവശാല്‍ കര്‍ണാടകയിലെ ജനവിഭാഗങ്ങളെ വംശീയവിദ്വേഷം നിറഞ്ഞ ചിന്തകള്‍ക്ക് അടിമപ്പെടുത്തുന്ന പ്രകോപനപരമായ നയങ്ങളാണ് അവിടത്തെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്ഷേത്രോല്‍സവങ്ങളില്‍നിന്ന് മാത്രമല്ല മുസ്‌ലിം വ്യാപാരികളെ പൊതുവിപണന രംഗത്തുനിന്ന് തന്നെ മൊത്തത്തില്‍ ബഹിഷ്‌കരിക്കുന്നതിനുള്ള പദ്ധതികളും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു. കര്‍ണാടകയില്‍ മാംസ വ്യാപാരരംഗത്ത് കൂടുതലുമുള്ളത് മുസ്‌ലിം സമുദായത്തില്‍പെട്ടവരാണ്. ഇവരുടെ ഉപജീവനമാര്‍ഗവും വഴിമുട്ടിക്കുന്ന ക്രൂരമായ പ്രവര്‍ത്തനങ്ങളുമായാണ് ബൊമ്മെ സര്‍ക്കാരിന്റെ ഒത്താശയോടെ സംഘ്പരിവാറുകാര്‍ മുന്നോട്ടുപോകുന്നത്. ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകള്‍ കര്‍ണാടകയില്‍ വ്യാപകമായി തീവ്രഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മുസ്‌ലിം വ്യാപാരികളില്‍ നിന്നും ഇതര മതത്തില്‍പെട്ടവര്‍ മാംസം വാങ്ങരുതെന്നാണ് ഇത്തരം ബോര്‍ഡുകളിലുള്ളത്. ഇത് മാംസ വിപണിയിലുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. മാത്രമല്ല, കന്നുകാലി, ആട്, കോഴി മുതലായവയെ മാംസത്തിനുവേണ്ടി വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരുടെ തൊഴിലിനെയും ഇത് പ്രതികൂലമായി ബാധിക്കും. ഒരു വിഭാഗത്തില്‍പെട്ടവര്‍ മറ്റൊരു വിഭാഗത്തില്‍ നിന്നും മാംസം വാങ്ങാന്‍ പാടില്ലെന്ന നിര്‍ദേശം എല്ലാ ഇടങ്ങളിലും പ്രാവര്‍ത്തികമായാല്‍ പരസ്പരം സഹകരിച്ചുജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അതുണ്ടാക്കുന്ന പ്രതിസന്ധി ആഴമേറിയതായിരിക്കും. വര്‍ഗീയ ഭ്രാന്ത് മൂത്ത് സര്‍വനാശത്തിനിറങ്ങിയവര്‍ക്ക് അത് മനസിലാകണമെന്നില്ല. നാളെ എല്ലാ സാധനങ്ങളും തങ്ങള്‍ തീരുമാനിക്കുന്ന വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് മാത്രമേ വാങ്ങാവൂ എന്നായിരിക്കും ഫാസിസ്റ്റ് ശക്തികളുടെ അടുത്ത തിട്ടൂരം. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ജാതി മത ഭേദമന്യേ പട്ടിണിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്ന അതിരുവിട്ട ദുഷ്പ്രവൃത്തിയിലാണ് സംഘ്പരിവാര്‍ ഏര്‍പ്പെടുന്നത്. ആര് ഏതൊക്കെ തൊഴില്‍ ചെയ്യണമെന്നും എന്ത് ഭക്ഷിക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും എന്തില്‍ വിശ്വസിക്കണമെന്നുമൊക്കെ അധികാരത്തിന്റെ മുഷ്‌ക്കില്‍ ഒരുകൂട്ടം തീരുമാനിക്കുകയും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ കര്‍ണാടകയിലെ മതേതരത്വവും ജനാധിപത്യവും പ്രഹസനങ്ങളായിത്തീരുകയാണ്.

ഇപ്പോഴിതാ റമസാന്‍ വ്രതമാസത്തില്‍ മുസ്‌ലിംകളുടെ ആരാധനാകര്‍മങ്ങളെയും ബാങ്ക് വിളിയെയും തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിരോധനം കൊണ്ടുവന്നിരിക്കുന്നു. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ഭരണഘടനാതത്വമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ഒരു വിഭാഗത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനുമേല്‍ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കാണ് ഇടവരുത്തുക. ആ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിനും രാഷ്ട്രീയവും വര്‍ഗീയവുമായ മുതലെടുപ്പ് നടത്തുന്നതിനുമാണ് ഫാസിസ്റ്റ് ശക്തികള്‍ ഇത്തരം ചെയ്തികളില്‍ ഏര്‍പ്പെടുന്നത്. ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ഥാടനത്തിന് മുസ്‌ലിം ഡ്രൈവര്‍മാരെയോ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളോ വിളിക്കരുതെന്ന ആഹ്വാനവും കര്‍ണാടകയിലെ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ നല്‍കിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന മുസ്‌ലിം ശില്‍പ്പികളെ ബഹിഷ്‌കരിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഹിന്ദു ജാഗൃതി സമിതിയുടെ പേരില്‍ ഈ വിധത്തിലുള്ള ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ സജീവമാണ്.

അധികാരത്തിന്റെയും ആധിപത്യത്തിന്റെയും പിന്‍ബലത്തില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഉപരോധവും വിലക്കും ഭീഷണിയും ഉപയോഗിച്ച് അടിമകളാക്കാന്‍ ശ്രമിക്കുകയും അതിന് വഴങ്ങാതിരിക്കുമ്പോള്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുമ്പോള്‍ ഭരണഘടന ഉദ്‌ബോധനം ചെയ്യുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മൗലികാവകാശവും മനുഷ്യാവകാശവും എവിടെപ്പോയെന്ന് ഉറക്കെ ചോദിക്കാന്‍ പോലും സാധിക്കാത്തവിധം പൊതുസമൂഹം നിഷ്‌ക്രിയമായി പോകുകയാണ്.

കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്ക് നേരെ നീതിപീഠം പോലും കണ്ണടക്കുകയാണ്. ഹിജാബ് വിലക്കിയ നടപടിയെ കര്‍ണാടക ഹൈക്കോടതി അംഗീകരിച്ചതോടെ ഇക്കാര്യം ബോധ്യപ്പെട്ടതുമാണ്. ഹിജാബ് ധരിച്ച എത്രയോ പെണ്‍കുട്ടികളാണ് അവിടെ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തത്. വിശ്വാസത്തിന്റെ ഭാഗമായുള്ള ഹിജാബ് ഒഴിവാക്കാന്‍ മനസു വരാതിരുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പരീക്ഷ പോലും നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിലായി പതിനായിരത്തോളം പെണ്‍കുട്ടികള്‍ സര്‍ക്കാര്‍ കോളജുകളിലെയും സ്‌കൂളുകളിലെയും പഠനം അവസാനിപ്പിച്ചു. ഇക്കൂട്ടത്തില്‍ നിര്‍ധന കുടുംബങ്ങളില്‍പെട്ട പെണ്‍കുട്ടികളുണ്ട്. മതപരമായ ജീവിതചര്യകള്‍ ഏത് വിഭാഗത്തില്‍പെട്ടവരായാലും ജീവശ്വാസം പോലെ കൊണ്ടുനടക്കുന്നവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിലക്കുകളെ അംഗീകരിക്കാനാകില്ല. ഹിജാബ് ഉപേക്ഷിച്ചാല്‍ മാത്രമേ പഠിക്കാന്‍ അനുവദിക്കൂവെന്ന് പറയുമ്പോള്‍ പഠനത്തേക്കാള്‍ മുന്‍ഗണന ഈ പെണ്‍കുട്ടികള്‍ ഹിജാബിന് നല്‍കുന്നത് ആ വിശ്വാസം അത്രമേല്‍ ദൃഡവും ശക്തവുമായതുകൊണ്ടാണ്. അതുകൊണ്ട് വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം വേണ്ടെന്ന് തീരുമാനിക്കുന്ന കുട്ടികളെ കുറ്റപ്പെടുത്താനാകില്ല.

അതേസമയം ഹിജാബ് വിലക്കുള്ളിടത്തെ പഠനം ഉപേക്ഷിക്കുന്ന കുട്ടികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ പെട്ടവരുണ്ട്. ഇവര്‍ക്ക് ഭീമമായ ഫീസ് നല്‍കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കേണ്ടിവരുമെന്നത് വലിയ വെല്ലുവിളിയുമാണ്. ഇങ്ങനെയൊരു ദുരവസ്ഥയിലേക്ക് തള്ളിവിട്ട കര്‍ണാടക സര്‍ക്കാരാണ് ഇതിനെല്ലാം സമാധാനം പറയേണ്ടത്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള പ്രാപ്തി നിലവിലുള്ള സാഹചര്യത്തില്‍ കര്‍ണാടകയിലെ മതേതരകക്ഷികള്‍ക്കില്ല. എങ്കിലും സകല ശക്തിയും സംഭരിച്ച് നിലനില്‍പ്പിനും അതിജീവനത്തിനും പോരാടാന്‍ മതേതര കക്ഷികളും ന്യൂനപക്ഷങ്ങളും കൈകോര്‍ക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending