Connect with us

columns

ശിഹാബ് തങ്ങള്‍; വെളിച്ചത്തിന്റെ വെളിച്ചം

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ഷികത്തലേന്ന് കെ മുരളീധരന്‍ ചന്ദ്രികയുമായി പുത്രവാത്സല്ല്യത്തിന്റെ വറ്റാത്ത ഉറവയെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു…

Published

on

ലുഖ്മാന്‍ മമ്പാട്

കെ മുരളീധരന്‍ എംപിയുടെ ശിഹാബ് തങ്ങള്‍ ഓര്‍മ്മ

പതിനാലാം രാവ് പോലെ ഉദിച്ചുയര്‍ന്ന് പൂ നിലാവിന്റെ പ്രഭപരത്തി മന്ദസ്മിതം അസ്തമിച്ചിട്ട് വര്‍ഷം പതിനാല്. മത രാഷ്ട്രീയ വൈജ്ഞാനിക രംഗങ്ങളിലാകെ മൂന്നര പതിറ്റാണ്ടിന്റെ കര്‍മ്മ ചൈതന്യം വിതറിയ കൊടപ്പനക്കല്‍ നിന്ന് അദ്ദേഹം പടിയിറങ്ങിയപ്പോഴാണ് കേരളം കണ്ട ഏറ്റവും വലിയ യാത്രയപ്പിന് സാക്ഷ്യം വഹിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ഷികത്തലേന്ന് കെ മുരളീധരന്‍ ചന്ദ്രികയുമായി പുത്രവാത്സല്ല്യത്തിന്റെ വറ്റാത്ത ഉറവയെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു…

കോഴിക്കോട്ടെ പ്രൗഢമായ ചടങ്ങ്. മലയാളത്തിന്റെ അക്ഷര പുണ്യം എം.ടി വാസുദേവന്‍ നായരാണ് പ്രസംഗിക്കാന്‍ എണീറ്റത്. കാര്യമാത്രപ്രസക്തമായത് മാത്രം സംസാരിക്കുന്ന അദ്ദേഹത്തില്‍ നിന്ന് സംഘാടകരെയോ അതിഥികളെയോ പ്രശംസിക്കുന്നൊരു വാക്ക് അത്യപൂര്‍വ്വം. പതിവ് ഗൗരവത്തോടെ സദസ്സിനോടായി പറഞ്ഞു തുടങ്ങിയ എം.ടി, ഒന്ന് പിറകോട്ട് തിരിഞ്ഞു; കൈചൂണ്ടി. അല്‍പം കനത്തില്‍ ഇങ്ങനെ തുടര്‍ന്നു; ‘കേരളത്തിന്റെ മണ്ണില്‍ പലരും വിതച്ച വര്‍ഗീയതയുടെ വിഷവിത്തുകള്‍ മുളക്കാതിരുന്നത് ഈ മനുഷ്യന്റെ സാന്നിധ്യം കൊണ്ടാണ്. ഈ മനുഷ്യന്റെ ജീവിതം നിങ്ങള്‍ രേഖപ്പെടുത്തണം…’ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിലേക്ക് എല്ലാ കണ്ണുകളും നീണ്ടു. തന്നെക്കാള്‍ വയസ്സില്‍ മുതിര്‍ന്ന ഇന്ത്യയുടെ ജ്ഞാനപീഠത്തില്‍ നിന്നാണ് വചസുകള്‍; അപ്പോഴും പൂര്‍ണ്ണ ചന്ദ്രനെപ്പോലെ നറുപുഞ്ചിരിയോടെ ഭാവഭേദമൊന്നുമില്ലാതെ അദ്ദേഹം ഇരിക്കുന്നു. ‘മതം, സമൂഹം, സംസ്‌കാരം’ എന്ന ശിഹാബ് തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യുന്ന മുഹൂര്‍ത്തെക്കുറിച്ചാണ് പറഞ്ഞത്.

എപ്പോഴാണ് ഞാന്‍ ആദ്യമായി ശിഹാബ് തങ്ങളെ കാണുന്നത്. ആ ദിനം ഇപ്പോഴും എന്റെ കണ്‍മുന്നില്‍ തെളിയുന്നു. 1977ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം മന്‍മോഹന്‍ ബംഗ്ലാവിലിരിക്കുകയായിരുന്നു. അച്ഛന്റെ (കെ കരുണാകരന്‍) കൂടെ യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചക്കിരിക്കുമ്പോഴാണ് അദ്ദേഹം സി.എച്ച് മുഹമ്മദ് കോയ സാഹിബിനൊപ്പം കടന്നു വരുന്നത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായി വര്‍ഷം ഒന്നു കഴിഞ്ഞതേയൊള്ളൂ. യുവത്വവും തേജസുമുറ്റിയ നാല്‍പതുകാരനിലേക്ക് എന്തോ എന്നെ വല്ലാതെ ഹൃദയംകൊണ്ട് അടുപ്പിച്ചു. കൈകൊടുത്തപ്പോള്‍ അച്ഛന്‍ എന്നെ പരിജയപ്പെടുത്തി. അന്നു തൊട്ട് അവസാനം വരെ പുത്രവാല്‍സല്യത്തോടെ എന്നെ ഹൃദയത്തോടെ ചേര്‍ത്തുവെച്ചു.

അച്ഛനും ശിഹാബ് തങ്ങളെ വല്ലാത്ത ഇഷ്ടമായിരുന്നു; മതിപ്പും. ഒരിക്കല്‍ പോലും അച്ഛന്‍ ശിഹാബ് തങ്ങളെ കുറിച്ച് ബുഹമാനം കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. യു.ഡി.എഫ് യോഗങ്ങളില്‍ കീറാമുട്ടിയായ പല വിഷയങ്ങളിലും ശിഹാബ് തങ്ങളുടെ താല്‍പര്യത്തിനും തീര്‍പ്പിനും അദ്ദേഹം സമ്മതം മൂളിയിരുന്നു. അതിലൊരു ശരിയുണ്ടെന്നും നല്ലതിനാണെന്നും പലരെയും പോലെ അച്ഛനും സന്തോഷത്തോടെ ഉള്‍ക്കൊണ്ടു. അച്ഛന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ എന്നെ ഏറ്റവും സ്വാധീനിച്ചവരില്‍ ആദ്യ സ്ഥാനം തീര്‍ച്ചയായും ശിഹാബ് തങ്ങള്‍ക്കാണ്. എന്റെ വലിയൊരു ശക്തിയും പിന്‍ബലവുമായിരുന്നു തങ്ങള്‍. അദ്ദേഹത്തില്‍ നിന്ന് പലതും പകര്‍ത്താന്‍ ശ്രമിച്ചപ്പോഴും വഴുതിപ്പോയിട്ടുണ്ട്. പല മുസ്്ലിംലീഗ് നേതാക്കളോടും ഞാന്‍ ആവര്‍ത്തിക്കുന്നൊരു ചോദ്യമുണ്ട്; ശിഹാബ് തങ്ങള്‍ ദേശ്യപ്പെടുന്നത് കണ്ടിട്ടുണ്ടോ. ഇല്ലെന്നാലെ ഒരുത്തരവും മക്കളായ ബഷീറലി തങ്ങളും മുനവ്വറലി തങ്ങളും സന്തത സഹചാരിയായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഡോ.എം.കെ മുനീറും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയിട്ടില്ല. ക്ഷമയും ഒരാളെയും വേദനിപ്പിക്കാത്ത വാക്കും മുറുകെ പിടിച്ച് ജീവിച്ച് തീര്‍ത്തു വെന്നത് എത്ര അതിശയകരമാണ്.

പാരമ്പര്യത്തിന്റെ ഗരിമ

അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനിയുടെ നാല്‍പതാം തലമുറയില്‍ പെട്ട വ്യക്തിത്വമാണല്ലോ ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ പൂര്‍വ്വീകര്‍ അറബി നാടായ ഹളര്‍മൗത്തില്‍ നിന്നാണ് കേരളത്തിലെത്തിയത്. ജനസേവനമായിരുന്നു അവരുടെ മുഖമുദ്ര. വളരെ വേഗം ജനങ്ങളുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റാന്‍ അവര്‍ക്കായി. ബ്രിട്ടീഷുകാര്‍ക്കെതിരെ സന്ധിയില്ലാതെ സമരം നയിച്ച് വെല്ലൂരിലേക്ക് നാടുകടത്തപ്പെട്ട സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ മകനാണ് ശിഹാബ് തങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയതങ്ങള്‍. അച്ഛന്റെ ഇഷ്ടക്കാരനായിരുന്ന അദ്ദേഹത്തെയും കാണാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്.

1936 ലാണ് പി.എം.എസ്.എ പൂക്കോയതങ്ങള്‍ – ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്. പാണക്കാട്ടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1947ല്‍ സ്വാന്ത്രദിന വര്‍ഷം കോഴിക്കോട്ടേക്ക് പഠനം മാറ്റി. അമ്മായിയുടെ വീട്ടില്‍ നിന്ന് എം.എം.ഹൈസ്‌കൂളില്‍ പോയി പഠിക്കുമ്പോള്‍ തന്നെ ഫുട്ബാളും പാട്ടുമെല്ലാം ഇഷ്ടമായിരുന്നു. 1953 ല്‍ എസ്.എസ്.എല്‍.സി വിജയിച്ച് ഏതാനും വര്‍ഷം മലപ്പുറം ജില്ലയിലെ തലക്കടത്തൂരിലെയും തോഴന്നൂരിലെയും കാനാഞ്ചേരിയിലയും പളളിയില്‍ നിന്ന് അഞ്ചു വര്‍ഷത്തോളം മതവും അറബിയും ആഴത്തില്‍ പഠിച്ചു. തുടര്‍ന്ന് 1958 ലാണ് ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്‍അസ്ഹര്‍ സര്‍വകലാശാലയിലേക്ക് പോയത്. 1958 മുതല്‍ 1961 വരെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും തുടര്‍ന്ന് 1966 വരെ കൈറോ സര്‍വകലാശാലയിലും പഠനം നടത്തി ബിരുദങ്ങള്‍ നേടി. വലിയ ശമ്പളത്തില്‍ അവിടെ ജോലി ശരിയായെങ്കിലും പിതാവിന്റെ നിര്‍ദേശം പാലിച്ച് 1966ല്‍ നാട്ടിലേക്ക് മടങ്ങി.

എല്ലാ അര്‍ത്ഥത്തിലുമുള്ള പണ്ഡിതനായി പാകപ്പെട്ടാണ് മുപ്പതാം വയസ്സില്‍ അദ്ദേഹം വീട്ടിലെത്തുന്നത്. ഇംഗ്ലീഷിലും അറബിയിലും ഹിന്ദിയിലും ഉര്‍ദുവിലുമെല്ലാം മലയാളത്തിലെന്നപോലോ പ്രസംഗിക്കാനും എഴുതാനും കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. ദേശീയ കോണ്‍ഗ്രസ്സ് നേതാക്കളുമായി ശിഹാബ് തങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ നേരിട്ട് കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം സ്വാഭാവികമായി സംസാരിച്ചിരുന്ന അദ്ദേഹത്തിന് മറ്റിടനിലക്കാരുടെ ആവശ്യമുണ്ടായിരുന്നില്ല. ലോകത്തെ ഏതു രാജ്യക്കാരുമായും സംവദിക്കാന്‍ കഴിയുന്ന നേതാവായി മൗലാനാം അബുല്‍കലാം ആസാദിനെപ്പോലെ ശിഹാബ് തങ്ങളെയും ഞാന്‍ തിരിച്ചറിഞ്ഞു. പരന്ന വായനയും ആഴത്തിലുള്ള അറിവും പാരമ്പര്യമായി ലഭിച്ച സ്വഭാവ ഗുണങ്ങളുമെല്ലാം ചേര്‍ന്നപ്പോഴാവണം നമ്മുടെ കാലത്തിന് ഇതുപോലൊരു ശിഹാബ് തങ്ങളെ ലഭിച്ചത്.

അദ്ദേഹത്തിന്റെ സഹോദരങ്ങളായ വിടപറഞ്ഞു പോയ ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെ പോലെ ഇപ്പോള്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കുന്ന സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളുമായും മക്കളായ ബഷീറലി, മുനവ്വറലി തങ്ങളുമായുമെല്ലാം സഹോദര തുല്ല്യമായ സ്നേഹ ബന്ധമുള്ളതും എന്റെ പുണ്യമായാണ് കാണുന്നത്. ശിഹാബ് തങ്ങള്‍ പ്രസരിപ്പിച്ച നന്മയുടെ പ്രകാശം ഇവരിലൂടെ നാം ഇപ്പോഴും അനുഭവിച്ചറിയുന്നു.

കൊടപ്പനക്കലെ സ്നേഹത്തണല്‍

സ്നേഹവും സാന്ത്വനവും കലവറയില്ലാതെ പെയ്യുന്നൊരു താഴ്വരയെ കുറിച്ച് സ്വപ്നം കാണാറുണ്ടോ. ഔദ്യോഗിക സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എത്രയോ തവണ കൊടപ്പനക്കല്‍ തറവാട്ടില്‍ പോയിട്ടുണ്ട്; സംഘടനാ കാര്യത്തിനും സ്വകാര്യ സംഭാഷണത്തിനും പോയിട്ടുണ്ട്. എല്ലായിപ്പോഴും ഒരേ സ്വീകരണമാണ് ലഭിച്ചത്. എനിക്ക് മാത്രമല്ല, അവിടെ എത്തുന്ന ഓരോരുത്തര്‍ക്കും സ്വന്തം ഭവനത്തിലേക്കെന്നവണ്ണം കയറിച്ചെല്ലാമെന്നതാണ് പാണക്കാട്ടെ പ്രത്യേകത. പ്രഭാതം മുതല്‍ പ്രദോഷം വരെ തങ്ങളെ ഒരുനോക്ക് കാണാനും തൊടാനും എത്തുന്നവരെ കണ്ട് മിഴിച്ചിരുന്നിട്ടുണ്ട്. ചൊവ്വാഴ്ച ആകസ്മികമായി എത്തിപ്പെട്ടാല്‍ മഹാ സമ്മേളനമാണോയെന്ന് ധരിക്കേണ്ടി വരും. ആരോടും മുഷിപ്പില്ലാതെ സാന്ത്വനവും പരിഹാരവും പകര്‍ന്ന് എല്ലാവരെയും യാത്രയാക്കുന്നത് കണ്ട് കണ്ണീര്‍ പൊഴിച്ചിട്ടുണ്ട്. മുസ്ലിംലീഗ് അവസാന വാക്കായ നേതാവ് എന്നതിനോടൊപ്പം നൂറുക്കണക്കിന് മഹല്ലുകളെയും സ്ഥാപനങ്ങളെയും ജാഗ്രതയോടെ അദ്ദേഹം നയിച്ചു.

തീവ്രവാദത്തിന്റെയോ ഭീകരതയുടെയോ തരിമ്പും ലാഞ്ചനയില്ലാതെ അവരെ വളര്‍ത്തി വലുതാക്കി. സാമൂദായിക മൈത്രിയെ മറ്റെല്ലാത്തിനെക്കാള്‍ മഹിതമായി അദ്ദേഹം കണ്ടു. മതത്തിനും ജാതിക്കും വര്‍ഗത്തിനുമപ്പുറം വ്യക്തി എന്ന നിലയിലും താന്‍ നയിക്കുന്ന സംഘടന ഉത്തരവാദിത്വത്തിലും മാനവികത ഉറപ്പാക്കി. ബാബരി മസ്ജിദ് ധ്വംസന കാലത്ത് കൈവിട്ടു പോകുമോ എന്ന ആശങ്കപ്പെട്ട കാലത്ത് ശിഹാബ് തങ്ങള്‍ നടത്തിയ ഇടപെടല്‍ ചരിത്രമാണ്. മിതവാദത്തിന്റെ പേരില്‍ മുസ്ലിംലീഗിന് രാഷ്ട്രീയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ചിലര്‍ അദ്ദേഹത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എത്ര നഷ്ടങ്ങളുണ്ടായാലും തീവ്രതയോട് വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനം കാലം ശരിവെച്ചു. അങ്ങാടിപ്പുറം ക്ഷേത്ര നടയിലും പൂന്തുറയിലും നാദാപുരത്തുമെല്ലാം ശാന്തിമന്ത്രം കൊണ്ടാണ് ശിഹാബ് തങ്ങള്‍ തീ കെടുത്തിയത്.

ശിഹാബ് തങ്ങളുടെ വിയോഗപ്പിറ്റേന്നത്തെ മനോരമ പത്രത്തിന്റെ എഡിറ്റോറിയല്‍ ഇവിടെ പകര്‍ത്തിയാല്‍ നന്നാവും: ‘ബാഫഖി തങ്ങള്‍ക്കോ പാണക്കാട് പൂക്കോയ തങ്ങള്‍ക്കോ സി.എച്ച് . മുഹമ്മദ് കോയക്കോ നേരിടേണ്ടിവന്നിട്ടില്ലാത്തത്ര വലിയൊരു പ്രതിസന്ധിയെ പാണക്കാട് ശിഹാബ് തങ്ങള്‍ കൃതഹസ്തതയോടെ കൈകാര്യം ചെയ്തുവെന്നത് മറന്നുകൂടാ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതനിരപേക്ഷതക്ക് ഏറ്റവും വലിയ വെല്ലുവിളി ഉണ്ടാവുകയും ഇന്ത്യയുടെ പല ഭാഗങ്ങളും കത്തിയെരിയുകയും ചെയ്തപ്പോള്‍ സമുദായത്തിന്റെ ദുഃഖത്തില്‍ മനംനൊന്ത് കരഞ്ഞെങ്കിലും തീവ്രവാദത്തെ സഹ്യനിപ്പുറത്തേക്ക് കടക്കാതെ തടഞ്ഞു നിര്‍ത്തിയെന്നതാണ് ശിഹാബ് തങ്ങളുടെ ഏറ്റവും വലിയ വിജയം (മലയാള മനോരമ: 2009 ഓഗസ്റ്റ് 2)

എന്റെ സൗഭാഗ്യം

എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അനുഗ്രഹമായി നിന്ന പിതൃതുല്ല്യനായ മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. എന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പിന്നില്‍ എക്കാലവും ശിഹാബ് തങ്ങളുണ്ടായിരുന്നു. 1977 മുതല്‍ പരസ്പരം അറിയാമെങ്കിലും 1989ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ കോഴിക്കോട്ട് മല്‍സരിക്കുമ്പോഴാണ് ശിഹാബ് തങ്ങളുമായി കൂടുതല്‍ അടുത്തത്. കോഴിക്കോട്ട് സി.പി.എമ്മിന്റെ ഉജ്വലനായ നേതാവ് ഇമ്പിച്ചിബാവക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മല്‍സരിക്കാനെത്തിയത് ശിഹാബ് തങ്ങളുടെ ആശീര്‍വാദത്തോടെയായിരുന്നു. സജീവമായി രംഗത്തുണ്ടായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് ശിഹാബ് തങ്ങളുടെ പര്യടനത്തോടെ വര്‍ധിത ഊര്‍ജ്ജ്വമാണ് ലഭിച്ചത്. ശിഹാബ് തങ്ങളുടെ മണ്ഡല പര്യടനം ജനത്തെ ഇളക്കി; എട്ടു പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിച്ചത്.

1999ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് എല്‍.ഡി.എഫിനു വേണ്ടി ജനതാദള്ളിലെ സി.എം ഇബ്രാഹിമായിരുന്നു പ്രധാന എതിരാളി. വര്‍ഗീയകാര്‍ഡും വ്യക്തിഹത്യയും എല്‍.ഡി.എഫ് പുറത്തെടുത്തപ്പോള്‍ യു.ഡി.എഫ് വല്ലാതെ വിയര്‍ത്തു. നട്ടെല്ലിന് കലശലായ വേദന കാരണം ഡോക്ടര്‍മാര്‍ ശിഹാബ് തങ്ങള്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ച സമയമായിരുന്നു. കോഴിക്കോട്ടെ സ്ഥതിഗതികള്‍ വിലയിരുത്തിയ ശിഹാബ് തങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് കോഴിക്കോടിന്റെ ഭാഗമായിരുന്ന വയനാട്ടില്‍ ഉള്‍പ്പെടെ നടത്തിയ പര്യടനം യു.ഡി.എഫിനെ വിജയതീരത്തെത്തിച്ചു. ഇടക്കാലത്ത് കോണ്‍ഗ്രസ്സില്‍ നിന്ന് അകന്ന് പ്രവര്‍ത്തിച്ചപ്പോഴും ശിഹാബ് തങ്ങളോടുള്ള വ്യക്തബന്ധം കാത്തു സൂക്ഷിച്ചിരുന്നു. യു.ഡി.എഫില്‍ തിരിച്ചെത്തിയ ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്ന് മത്സരിച്ചത്. അപ്പോള്‍, ചികില്‍സാര്‍ത്ഥം ശിഹാബ് തങ്ങള്‍ അമേരിക്കയിലായിരുന്നു. കൊടുവള്ളിയില്‍ യു.ഡി.എഫ്. പിന്തുണയോടെ മല്‍സരിക്കുമ്പോള്‍ ശിഹാബ് തങ്ങളുടെ അസാന്നിദ്ധ്യം എന്നെ പ്രയാസപ്പെടുത്തി. ശിഹാബ് തങ്ങള്‍ പ്രചാരണ രംഗത്തില്ലാത്ത എന്റെ ആദ്യത്തെ മല്‍സരമായിരുന്നു അത്. ആ സമയത്ത് തങ്ങള്‍ പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗ ശേഷവും ഏതു പരീക്ഷണ ഘട്ടങ്ങളിലും ആ മുഖം എന്റെ മനസ്സില്‍ തെളിയും. വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വടകര ലോക്സഭാ തിരഞ്ഞെടുപ്പിലുമെല്ലാം ശിഹാബ് തങ്ങളുടെ അനുഗ്രവും അദൃശ്യ സാന്നിധ്യവുമാണ് വിജയത്തിന്റെ ഒരു ഘടകമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മുഖ്യമന്ത്രിയായിരിക്കെ 1992 ല്‍ കാറപകടത്തില്‍ പരിക്കേറ്റ് അച്ഛന് ചികില്‍സക്ക് വിദേശത്തു പോയിരിക്കുന്നു. കോണ്‍ഗ്രസ്സിനകത്ത് അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായ ഘട്ടമാണ്. ഗ്രൂപ്പ് വടംവലി പാരമ്യത്തിലായിരുന്നു. ഒരു വീട്ടില്‍ രണ്ട് അടുക്കളയെന്ന പ്രതീതി. കരുണാകരന്‍ തിരിച്ചെത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കുകൊടുക്കുമെന്ന പ്രശ്നം പുകയുന്നു. ഡല്‍ഹിയില്‍ ചര്‍ച്ച ചൂടുപടിക്കുന്നു. അന്ന് ഡല്‍ഹിയിലുണ്ടായിരുന്ന ശിഹാബ് തങ്ങളെ ഞങ്ങള്‍ നേരിട്ട് കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ആയിരക്കണക്കിന് നാട്ടു മധ്യസ്ഥത നടക്കുന്ന ഹൈക്കോടതി വരെ തീര്‍പ്പിന് വിടുന്ന ശിഹാബ് തങ്ങള്‍ ഇടപെട്ട ആ പ്രശ്നം രമ്യമായി പരിഹരിച്ചു.

നിറ ദീപം

രാഷ്ട്രീയ മത വൈജ്ഞാനിക രംഗങ്ങളില്‍ ഒരു പോലെ തിളങ്ങി നിന്ന ശിഹാബ് തങ്ങളെ ഏതെങ്കിലും ഒന്നിലേക്ക് ചുരുക്കാന്‍ സാധിക്കില്ല. പ്രവാചക പരമ്പരയില്‍ പെട്ട ഉന്നത പണ്ഡിതനായ ശിഹാബ് തങ്ങളെ ആത്മീയാചാര്യനായി മുസ്ലിംകളില്‍ വലിയൊരു വിഭാഗം കരുതിയിരുന്നു. മുസ്ലിം ഇതര വിഭാഗത്തിലും അങ്ങനെ കരുതകയും അനുഗ്രം തേടുകയും ചെയ്തിരുന്ന എത്രയോ പേരെ എനിക്കറിയാം. ശിഹാബ്തങ്ങളുടെ ആത്മീയ പരിവേഷത്തെ ചൊല്ലി ഒരു കോണ്‍ഗ്രസ്സ് നേതാവ് ഉയര്‍ത്തിയ വിമര്‍ശം യു.ഡി.എഫിലും പ്രശ്നങ്ങളുണ്ടാക്കി. അന്ന് കെ.പി.സി.സി. പ്രസിഡണ്ടായിരുന്നു ഞാന്‍.

വളരെ കര്‍ശനവും കണിശവുമായ നിലപാട് അപ്പോള്‍ ഞാന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കള്‍ പലരും കേരളത്തിലെത്തുമ്പോള്‍ ഘടകകക്ഷി നേതാക്കള്‍ അവരെ അങ്ങോട്ട് ചെന്ന് കാണാറാണ് പതിവ്. എന്നാല്‍ ശിഹാബ് തങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെ വീട്ടില്‍ ചെന്നു കാണുന്നത് രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഒരു ആത്മീയ ആചാര്യന്‍ കൂടി ആയതിനാലാണ്. ഇത് എല്ലാവരും ഓര്‍ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളോട് എന്റെ നിര്‍ദേശം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത്.

ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായതിന്റെ 25ാം വാര്‍ഷികാഘോഷത്തിന് പങ്കെടുക്കാന്‍ വേണ്ടി മാത്രം എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗാന്ധി കോഴിക്കോട്ടെത്തിയത് കേന്ദ്രനേതൃത്വം ശിഹാബ് തങ്ങളെ എത്രമാത്രം ആദരിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു. 2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോഴിക്കോട് കടപ്പുറത്തെ പ്രചരണ വേദിയില്‍ കെ കരുണാകരന്‍, എ.കെ ആന്റണി എന്നിവര്‍ക്കൊപ്പം ശിഹാബ് തങ്ങള്‍ക്ക് ഇരിപ്പിടം നല്‍കി, സോണിയാ ഗാന്ധിയെ അതിഥിയെന്ന നിലയില്‍ ഒറ്റക്കസേരയില്‍ മുമ്പിലാണ് ഇരുത്തിയത്. എന്നാല്‍, സോണിയാ ഗാന്ധി ഒരു കസേര വലിച്ചിട്ട് ശിഹാബ് തങ്ങളെ വേദിയില്‍ ഒപ്പം ഇരുത്തിയത് ആദരവിന്റെ വിളംബരമായിരുന്നു. എനിക്ക് വെറും രാഷ്ട്രീയക്കാരന്‍ ആയിരുന്നില്ല ശിഹാബ് തങ്ങള്‍.

മുസ്ലിംലീഗില്‍ പ്രശ്നങ്ങളില്ലാതെ ഒന്നിച്ചു കൊണ്ടുപോവാനും അദ്ദേഹത്തിന് അനായാസം കഴിഞ്ഞു. മുസ്ലിംലീഗിലേക്ക് അഖിലേന്ത്യാ ലീഗ് തിരിച്ചുവന്ന ശേഷം അങ്ങനെയൊരു പിളര്‍പ്പ് ഉണ്ടായിട്ടേ ഇല്ലെന്ന തരത്തില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നതാണ് ശിഹാബ് തങ്ങള്‍ കൈവരിച്ച ഏറ്റവും വലിയ രാഷ്ട്രീയ വിജയമായി എനിക്ക് തോന്നിയിട്ടുളളത്. പിളര്‍പ്പും വിഭാഗീയതയുമുണ്ടായ ഏതൊരു സംഘടനയിലും പിന്നീട് യോജിപ്പുണ്ടായാലും ആ ഭിന്നത മുഴച്ചുനില്‍ക്കാറുണ്ട്. ശിഹാബ് തങ്ങളെക്കുറിച്ച് ഒരു ട്രെയിന്‍ യാത്രക്കിടയില്‍ സംസാരിച്ചപ്പോള്‍ മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനോട് ഞാന്‍ ലീഗിലെ പിളര്‍പ്പും ഐക്യവും സൂചിപ്പിച്ചു. അങ്ങനെ ഒരു കാലമുണ്ടായിരുന്നുവെന്ന് പോലും ഞാനിപ്പോള്‍ മറന്നു പോയെന്നായിരുന്നു ഇ.ടിയുടെ മറുപടി. എല്ലാവര്‍ക്കും അത്രയേറെ തുല്ല്യ പരിഗണനയാണ് ശിഹാബ് തങ്ങള്‍ നല്‍കിയിരുന്നത്. അനുകൂലിച്ചവരെയും എതിര്‍ത്തവരെയും ഒരുപോലെ കണ്ടു. മുഖസ്തുതിയില്‍ അഭിരമിക്കാതെ സ്വയം നവീകരിച്ചു. അങ്ങിനെങ്ങനെ വിസ്മയ ജന്മമായി നമ്മെ വഴിനടത്തുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം കണ്ട മഹാപുരുഷന്മാരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു ശിഹാബ് തങ്ങള്‍. അതിന്റെ ആകെ കാരണങ്ങളെ മനോരമയില്‍ കണ്ട ഒരഭിമുഖത്തിലെ വാചകത്തിലേക്ക് ചുരുക്കട്ടെ. ചോദ്യം: തിരിഞ്ഞു നോക്കുമ്പോള്‍ എങ്ങനെ വിലയിരുത്തുന്നു. പുഞ്ചിരിയിലലിഞ്ഞ മറുപടി: എന്റെ കര്‍മ്മങ്ങള്‍ കാലം വിലയിരുത്തട്ടെ; ആരെയും ദ്രോഹിച്ചിട്ടില്ലെന്നതാണ് എന്റെ ഉറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending