Connect with us

FOREIGN

സൽമാൻ രാജാവിന്റെ അതിഥികളായി ആറ് മലയാളികളും

Published

on

മക്ക: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി തൊണ്ണൂറ് രാജ്യങ്ങളിൽ നിന്നായി 1300 തീർത്ഥാടകർ മക്കയിലെത്തി. ഇതുകൂടാതെ ഫലസ്തീനിൽ നിന്ന് ആയിരം പേർക്കും രാജാവിന്റെ അതിഥികളായി അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരിൽ ആറ് മലയാളികളുമുണ്ട്. ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, ഡോ. കെ. മുഹമ്മദ് ബഷീർ, ഫൈസൽ മൗലവി, വി പി നൗഫൽ മദീനി, ടി. അബ്ദുൽ വാരിസ് എന്നിവരാണ് രാജാവിന്റെ അതിഥികളായി മക്കയിലെത്തിയ മലയാളികൾ.

ആഭ്യന്തര തീർത്ഥാടകർ ഇന്ന് മക്കയിൽ

മക്ക : ഇക്കൊല്ലത്തെ ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര ഹാജിമാരുടെ എണ്ണം നാല് ലക്ഷത്തിലധികം വരും. ഇവർ സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പുണ്യഭൂമിയെ ലക്ഷ്യമാക്കി ഇന്നലെ പ്രയാണമാരംഭിച്ചു. മക്കയിൽ പ്രവേശിച്ച ഉടനെ ഖുദൂമിന്റെ ത്വവാഫ് നിർവഹിച്ചായിരിക്കും ഇവർ മിനായിലേക്ക് പുറപ്പെടുക. നിശ്ചയിക്കപ്പെട്ട സമയത്തിനകം എത്തുന്നവർക്കാണ് ഇത്തരത്തിൽ ത്വവാഫ് നിർവഹിക്കാൻ സാധിക്കുക. മക്കയിൽ നിന്നുള്ളവരും സഊദിയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് പല കാരണങ്ങളാൽ വൈകിയെത്തുന്നവരും നേരെ മിനായിലെ തങ്ങൾക്കനുവദിച്ച ടെന്റുകൾ ലക്ഷ്യമാക്കി നീങ്ങും.

ഹജ്ജ് സീസൺ അത്യുഷ്ണത്തിൽ

മക്ക : ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്ന വേളയിൽ പുണ്യപ്രദേശങ്ങളിൽ അത്യുഷ്ണമാണ് മക്കയിൽ. ഹജ്ജ് സീസണിൽ 40 മുതൽ 44 വരെ ഡിഗ്രി സെൽഷ്യസിലായിരിക്കും ഉഷ്ണം ബാധിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം . പകൽ സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 18 മുതൽ 35 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

തീർത്ഥാടകർ സൂര്യ താപം ഏൽക്കുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത വെയിലേൽക്കുന്നത് ഹീറ്റ് സ്‌ട്രോക്കിലേക്ക് നയിച്ചേക്കുമെന്നും അധിക നേരം ചൂടിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നുമാണ് നിർദേശം.നടക്കുന്ന സമയങ്ങളിൽ കുടകൾ ഉപയോഗിക്കാനും തണലുള്ള ഭാഗങ്ങളിൽ നിൽക്കാനും ശ്രദ്ധിക്കണം. നടപ്പാതകൾ ശീതീകരിക്കുന്നുവെങ്കിലും ശക്തമായ ഉഷ്‌ണത്തെ അതിജീവിക്കാൻ തീർത്ഥാടകർ മുൻകരുതലുകളെടുക്കണം

14 ഭാഷകളിൽ പരിഭാഷകരുടെ സഹായം

മക്ക : ‘നിങ്ങളെ നിങ്ങളുടെ ഭാഷായിൽ ഞങ്ങൾ വഴി നടത്താം’ എന്ന പരിപാടിയിലൂടെ ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് ഹജ്ജുമായി ബന്ധപ്പെട്ട കർമ്മങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താൻ പരിഭാഷകരുടെ സഹായമുണ്ടാകും. കഴിഞ്ഞവർഷം ഏർപ്പെടുത്തിയ ഈ സംവിധാനം ഒട്ടേറെ തീർത്ഥാടകർക്ക് ഏറെ ആശ്വാസമായിരുന്നു. . 24 മണിക്കൂറും സേവനങ്ങൾ ലഭിക്കാൻ അറബിയോടൊപ്പം ഇംഗ്ലീഷ്, തുർക്കി, ഉറുദു, ഫാരിസി , സ്പാനിഷ് , ഫ്രഞ്ച് , ബംഗാളി , മലായി , ഇന്തോനേഷ്യൻ, തമിഴ് , മാലി തുടങ്ങിയ 14 ഭാഷകളിലാണ് പരിഭാഷകരുടെ സേവനം ലഭ്യമാവുകയെന്ന ഗൈഡൻസ് ആൻഡ് ട്രാൻസ്‌ലേഷൻ വിഭാഗം അറിയിച്ചു . ഫോൺ വഴിയും നേരിട്ടും സേവനം ലഭ്യമാക്കും. പുണ്യകർമ്മങ്ങൾ പരിചയപ്പെടുത്തുന്ന ലഘു പുസ്തകങ്ങളും വിതരണം ചെയ്യും .

മദീനയിൽ ചികിസലയിലുള്ളവരെ മിനായിലെത്തിച്ചു

മക്ക: ഹജ്ജ് കർമ്മത്തിനെത്തി അസുഖബാധിതരായി മദീനയിലെ ആശുപത്രികളിൽ കഴിഞ്ഞിരുന്ന പതിനാറ് വിദേശ തീർത്ഥാടകരെ പ്രത്യേക ആംബുലൻസിൽ ഹജ്ജ് കർമ്മത്തിനായി മിനായിലേക്ക് കൊണ്ടുവന്നു. മിനായിലെ വിവിധ ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ഇവർ ഹജ്ജ് കർമ്മം പൂർത്തിയാക്കും.
27 ആംബുലൻസുകളും സഹായത്തിന് ഏഴ് മറ്റു വാഹനങ്ങളും ഉപയോഗിച്ചു. രോഗികളെ അനുഗമിക്കുന്നവർക്ക് വേണ്ടി പ്രത്യേക ബസുകളും മൊബൈൽ ക്ലിനിക്കും ഏർപ്പെടുത്തിയിരുന്നു.

വാഹനങ്ങളെ നിരീക്ഷിക്കാൻ വെർച്വൽ കണ്ണടകൾ

മക്ക : പുതുമകളുടേതാണ് ഇക്കൊല്ലത്തെ ഹജ്ജ് കാലം. സെൽഫ് ഡ്രൈവിങ് ബസിന് പുറമെ ഹജ്ജ് വേളയിൽ വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർക്ക് വെർച്വൽ കണ്ണടകൾ നൽകി സഊദി പൊതു ഗതാഗത അതോറിറ്റി. ചെക്ക് പോസ്റ്റുകളിലും മറ്റു പരിശോധന കേന്ദ്രങ്ങളിലുമുള്ള തിരക്ക് കുറക്കാനും പരിശോധന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുമാണ് നൂതനമായ സംവിധാനം ഏർപ്പെടുത്തിയത്. ഓഗ് മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ വഴിയുള്ള ഈ കണ്ണടകൾ ഉപയോഗിച്ച് ഗതാഗത നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടോ നിരീക്ഷിക്കാൻ സാധിക്കും. നിയമലംഘനം പെട്ടെന്ന് കണ്ടെത്താനും പിടികൂടാനും സാധിക്കുന്നതാണ് ഈ കണ്ണടകളിലൂടെയുള്ള നിരീക്ഷണം.

അനുമതിയില്ലാതെ ഹജ്ജിനെത്തിയ 159188 പേരെ പിടികൂടി

മക്ക : അനുമതിയില്ലാതെ ഹജ്ജിനെത്തിയ 159188 പേരെ പിടികൂടി തിരിച്ചയച്ചതായി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെയും കണ്ടെത്തി നിയനമനടപടികൾ ആരംഭച്ചതായി പൊതു സുരക്ഷാ മേധാവി ജനറൽ മുഹമ്മദ് അൽ ബസാമി പറഞ്ഞു. ഹജ്ജ് ചെയ്യണമെന്ന ഉദ്ദേശത്തോടെ മക്കയിൽ കഴിഞ്ഞ 5868 പേരെയും മതിയായ രേഖകളില്ലാതെ ആളുകളെ ഹജ്ജിന് കൊണ്ടുവന്ന കേസിൽ ഒമ്പത് ഡ്രൈവര്മാരെയും പിടികൂടി. 118000 വാഹനങ്ങൾ മക്കയിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലെത്തിയാൽ കടുത്ത ശിക്ഷ

മക്ക: ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന വേളയിൽ ഹജ്ജ് പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കടുത്ത ശിക്ഷ നപടികൾക്ക് വിധേയമാക്കുമെന്ന് പൊതു സുരക്ഷാ മേധാവി ജനറൽ മുഹമ്മദ് അൽ ബസാമി മുന്നറിയിപ്പ് നൽകി . ഇതിനായി ചെക്ക് പോസ്റ്റുകളിൽ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുണ്ടാകും. പെർമിറ്റില്ലാത്തവരെ ഹജ്ജിനായി അനധികൃതമായി കൊണ്ടുവരികയും നിയമം ലംഘിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ചെക്ക്‌പോസ്റ്റുകളിൽ പിടിക്കപ്പെട്ടാൽ ഈ കമ്മിറ്റി വഴി ഉടൻ ശിക്ഷ നടപടിയുണ്ടാകും. പിടിയിലായാൽ അമ്പതിനായിരം റിയാൽ പിഴയും തടവുമാണ് നേരത്തെ പ്രഖ്യാപിച്ച ശിക്ഷ. വാഹനം പിടിക്കപ്പെട്ടാൽ അതിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ബസ് ഡ്രൈവർക്ക് പിഴ സംഖ്യ കൂടും. വാഹനങ്ങൾ കണ്ടുകെട്ടുകയും ഇത്തരക്കാരെ നാട് കടത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി .

FOREIGN

വിവാഹ ധനസഹായവും ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘ഒപ്പരം‘ഫാമിലി മീറ്റിൽ വെച്ച് വിതരണം ചെയ്തു

കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.

Published

on

റംസാനിൽ നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും അനുമോദനവും ഫാമിലി മീറ്റും സഹപ്രവർത്തകന്റെ ബന്ധുവിന്റെ വിവാഹത്തിന് ധനസഹായവും, ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

വളരെ നല്ല മാതൃകപരമായ പ്രവർത്തനങ്ങളാണ് കമ്മിറ്റി നിലവിൽ വന്നു, കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയത് എന്നും അതിൽ എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്, കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച “ഒപ്പരം” പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് പൈക്ക.

നസീമു റഹ്മ, ടീ വിത്ത് ടോക്ക് ഫാമിലി മീറ്റ് മാമാങ്കം എന്നീ സെക്ഷനുകളിലായി പരിപാടി തുടർന്നു

ഷാർജ കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെയും ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് ടീമിന്റെയും സഹായം പഞ്ചായത്ത് കമ്മിറ്റിയെ ഏൽപ്പിച്ചു, നസീമു റഹ്മ വിവാഹ ധനസഹായ ഫണ്ട് പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച, പ്രവർത്തകസമിതി അംഗവും ഇരുപതാം വാർഡ് പ്രതിനിധിയുമായ ആബിദ് ഷാർജയ്ക്ക് കൈമാറി,

മാമാങ്കം സെക്ഷനിൽ വച്ച് റംസാൻ ഒന്നു മുതൽ 28 വരെ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ, സമീർ തൈവെളപ്പ്, കാദർ അർക്ക, ആബിദ് ഷാർജ എന്നിവർക്കുള്ള സമ്മാനം ഷാർജ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച നൽകി, മുഴുവൻ മത്സരാർത്ഥികൾക്കും പഞ്ചായത്ത് കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു,

ഹൃസ്യ സന്ദർശനാർത്ഥം ഷാർജയിൽ എത്തിയ സൗദി കിഴക്കൻ പ്രാവശ്യ കെഎംസിസി കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ ആലംപാടിക്ക് ഒപ്പരം വേദിയിൽ വെച്ച് സ്വീകരണം നൽകി

ടീ വിത്ത് ടോക്കിൽ വെച്ച് ഹൃസ്യ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ, പതിനാറാം വാർഡ് മുസ്ലിം ലീഗ് മുതിർന്ന അംഗവും, പ്രവർത്തകസമിതി അംഗം ഫൈസൽ ന്യൂ ബേവിഞ്ചയുടെ പിതാവുമായ കോവ്വൽ അബ്ദുൽ ഖാദർ എന്നവർക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരവ് നൽകി,

പി ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് അത്ഭുതപ്പെടുത്തിയ കൊച്ചു ബാലൻ, ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ല സെക്രട്ടറി റൗഫ് ഖാസി ആലംപാടിയുടെ മകനും ഹിഫ്ള് വിദ്യാർത്ഥിയുമായ റാസ റൗഫ്ന് കമ്മിറ്റിയുടെ സ്നേഹോപഹാരം ഫാമിലി മീറ്റ് സെക്ഷൻ വേദിയിൽ വെച്ച് നൽകി

പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് എം എസ് ശരീഫ് പൈക്ക അധ്യക്ഷതവഹിച്ച യോഗം, ഷാഫി കുന്നിൽ ബേവിഞ്ച സി കെ കാദർ ഫൈസൽ ന്യൂ ബേവിഞ്ച ആബിദ് ഷാർജ റസാഖ് മിനിസ്റ്റേറ്റ് ഖാദർ അർക്ക മൊയ്തീൻ ബോംബെ സലാം ബബ്രാണ ഫാറൂഖ് വെള്ളൂറടുക്ക അഷ്റഫ് ബബ്രാണ എന്നിവർ സംസാരിച്ചു, ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു..

Continue Reading

crime

ഇന്ത്യക്കാരനായ യു.എന്‍ ഉദ്യോഗസ്ഥന്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Published

on

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രാഈൽ-ഫലസ്തീൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഒരു യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എൻ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഗസയിൽ ഇതുവരെ 190ലധികം യു.എൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സിൽ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എൻ സെക്രട്ടറി ജനറൽ എക്സിൽ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്ത‌വത്തിൽ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എൻ അപകടവുമാണ്,’ ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി. ഗസയിലെ വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരൻ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

FOREIGN

ജീവനകാരുടെ നിസഹകരണം, എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുന്നു: ഗ്ലോബല്‍ കെ.എം.സി.സി

ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

Published

on

കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നതെന്നും ഗ്ലോബല്‍ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന്പ്രവാസികളും യാത്രക്കാരുമാണ് ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.

നിരവധി വർഷങ്ങൾ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലിക്ക് ജോയിന്റ് ചെയ്യാൻ കഴിയാതെജോലി നഷ്ട പെട്ട പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ.

ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാനസർക്കാരുകൾ മുഖ വിലക്ക് എടുക്കുന്നില്ലഎന്നത് വിദേശ വരുമാനം നേടി തരുന്ന പ്രവാസികളോടുള്ള അവഗണന യാണ്. വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്നും ഗ്ലാബല്‍ കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി ഉമർഅരിപാമ്പ്ര ഓർഗസെക്രട്ടറി വി കെ മുഹമ്മദ്‌ ട്രഷറർ റഹീസ് പെരുമ്പ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Continue Reading

Trending