Connect with us

Culture

റഷ്യ ചതിച്ചതല്ല; സ്‌പെയിന്‍ തോറ്റുകൊടുത്തതാണ്‌

Published

on

SHAFIസ്‌പെയിന്‍ 1 (2) – റഷ്യ 1 (4)

#ESPRUS

‘പെനാല്‍ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത’ എന്നത് അത്യന്തം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട സങ്കല്‍പമാണെന്ന് പന്തുകളിക്കുന്ന ആര്‍ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത് വരൂ. മിക്കവാറും കളിക്കാരന്റെ മുഖവും കാലനക്കവും ഗണിച്ച് ഗോള്‍കീപ്പര്‍ ഡൈവ് ചെയ്യുന്നതിനായി ഒരു ദിശ തെരഞ്ഞെടുക്കുന്നു; കിക്കെടുക്കുന്ന കളിക്കാരന്‍ ആ ദിശയിലേക്ക് പന്തടിക്കുക എന്നത് ഗോളിയുടെ ഭാഗ്യം കൂടിയാണ്. പെനാല്‍ട്ടി തടുക്കാത്തതിന്റെ പേരില്‍ ഗോള്‍കീപ്പര്‍മാര്‍ ക്രൂശിക്കപ്പെടാറില്ല; എന്നാല്‍, നഷ്ടപ്പെടുത്തിയ കളിക്കാരന്‍ കാലാകാലവും ആ ശാപം പേറേണ്ടിവരും.

ഗോള്‍കീപ്പറുടെ ഭാവവും അനക്കവും നിരീക്ഷിക്കാന്‍ നിന്നാല്‍ മനശ്ചാഞ്ചല്യമുണ്ടാകുമെന്ന് ഭയപ്പെടുന്ന കളിക്കാരന്‍ കിക്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഒന്നേയുള്ളൂ. നേരത്തെ തന്നെ ഒരു ദിശ മനസ്സിലുറപ്പിക്കുക. ഇന്നര്‍ ഫുട്ടില്‍ പരമാവധി ശക്തി ആവാഹിച്ച് പന്തിനെ അങ്ങോട്ടടിക്കുക. ഇന്ന് റഷ്യക്കെതിരായ ഷൂട്ടൗട്ടില്‍ സ്‌പെയിനിന്റെ മൂന്നാം കിക്ക് പാഴാക്കിയ കോകെയ്ക്ക് പിഴച്ചത് അവിടെയാണ്. മനസ്സ് പതറാതിരിക്കാന്‍ അയാള്‍ താഴേക്കു നോക്കിയാണ് പന്തടിക്കാന്‍ വന്നത്. അകിന്‍ഫീവ് അതേദിശയിലേക്ക് ഡൈവ് ചെയ്തു എന്നത് ശരിയാണ്; പക്ഷേ, ആ കിക്കില്‍ ഗോള്‍വല കുലുക്കാനുള്ള പവറുണ്ടായിരുന്നില്ല. റഷ്യയുടെ ഫ്യൊദോര്‍ സ്‌മോളോവിന്റെ കിക്ക് ഡിഹയയുടെ കൈയില്‍ തട്ടിയാണ് വലയില്‍ കയറിയതെന്ന് ഓര്‍ത്താല്‍ മതി ഈ പാഠം മനസ്സിലാക്കാന്‍.

പക്ഷേ, മുക്കാല്‍ ലക്ഷത്തോളം കാണികള്‍ ഇരമ്പിയാര്‍ത്ത ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ വെച്ച് വിഖ്യാതരായ സ്പാനിഷ് അര്‍മാഡ പെനാല്‍ട്ടി ഷൂട്ടൗട്ടിനു മുമ്പേ തോറ്റുകഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഗോള്‍ നേടിയ പന്ത്രണ്ടാം മിനുട്ടിനും വഴങ്ങിയ നാല്‍പ്പത്തിയൊന്നാം മിനുട്ടിനുമിടയിലുള്ള സമയത്ത്. അധികം വിയര്‍ക്കേണ്ടി വരാതെ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡ് ലഭിച്ചിട്ടും അതെങ്ങനെ മുതലെടുക്കണമെന്നു തിട്ടമില്ലാതെ, കുറുക്കന്‍ ആമയെ എന്നപോലെ പന്ത് തട്ടിക്കളിച്ച സ്‌പെയിന്‍ സ്വന്തം കുഴി തോണ്ടുകയായിരുന്നു. സ്‌പെയിനിന്റെ ജയം കാണുന്നതിനു വേണ്ടിയാണ് ഞാന്‍ താല്‍പര്യപൂര്‍വം കളികാണാനിരുന്നത്. പക്ഷേ, നിശ്ചിത സമയത്തെ അവസാനത്തെ ചില മിനുട്ടുകളിലൊഴിച്ചാല്‍ അവര്‍ വെറുപ്പിച്ചു കളഞ്ഞു. കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടപ്പോള്‍ റിസള്‍ട്ട് എന്തായാലും പിന്തുണ റഷ്യക്കെന്ന് ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു.

ഏറ്റവും നന്നായി പന്തുകളിക്കാന്‍ കഴിയുന്ന സംഘമാണ് സ്‌പെയിനെന്ന ഖ്യാതിക്ക് ഒന്നാം റൗണ്ടിലെ അത്ര മികച്ചതല്ലാത്ത അവരുടെ പ്രകടനം കോട്ടം തട്ടിക്കില്ലെന്നും ജീവന്മരണ പോരാട്ടമായതിനാല്‍ പ്രീക്വാര്‍ട്ടറില്‍ അവര്‍ മനസ്സറിഞ്ഞു കളിക്കുമെന്നും ഞാന്‍ കണക്കുകൂട്ടി. 4-2-3-1 ശൈലിയില്‍ കളിച്ച സ്പാനിഷ് സംഘത്തില്‍ ഇനിയസ്റ്റക്കു പകരം അസന്‍സിയോ ഇറങ്ങിയതായിരുന്നു കാര്യമായ മാറ്റം. എന്നാല്‍ തുടക്കം മുതല്‍ക്കുള്ള അവരുടെ നീക്കങ്ങളില്‍ ഒരു പന്തികേട് മണത്തിരുന്നു. മൈതാനമധ്യത്തില്‍ ആധിപത്യം പുലര്‍ത്തി പെനിട്രേറ്റ് ചെയ്യുന്നതിനു പകരം അന്തരീക്ഷത്തിലൂടെയുള്ള കളിക്കാണ് ഫെര്‍ണാണ്ടോ ഹിയറോ തന്ത്രങ്ങള്‍ മെനഞ്ഞതെന്നു തോന്നുന്നു. വലതുമൂലയില്‍ അസന്‍സിയോയിലേക്കും അവിടെ നിന്ന് ഡീഗോ സില്‍വയിലേക്കും പന്തെത്തിക്കുകയായിരുന്നു ലക്ഷ്യം പക്ഷേ, കരുതിയതു പോലെ തന്നെ ഡിഫന്‍സില്‍ കൃത്യമായ പൊസിഷന്‍ പാലിച്ചും അതിവേഗത്തില്‍ പ്രത്യാക്രമണം നടത്തിയും റഷ്യയും തങ്ങളുടെ ഗെയിം പ്ലാന്‍ നടപ്പിലാക്കി.

സെര്‍ജി ഇഗ്നാഷെവിച്ചിന്റെ 38 വര്‍ഷത്തെ ജീവിതപരിചയം പാഴായിപ്പോകുന്നതാണ് റഷ്യ ഓണ്‍ഗോള്‍ വഴങ്ങുന്നതില്‍ കണ്ടത്. ഫ്രികിക്കില്‍ നിന്നുള്ള പന്ത് ഗോള്‍മുഖത്തേക്ക് അപകടകരമായി താഴ്ന്നിറങ്ങുമ്പോള്‍, പന്തിന്റെ ഗതിയെപ്പറ്റി ഒരു ബേജാറുമില്ലാതെ റാമോസിനെ തള്ളിനീക്കുന്ന തിരക്കിലായിരുന്നു അയാള്‍. റാമോസാകട്ടെ, നിലത്തുവീഴുന്നതിനു തൊട്ടുമുന്നത്തെ നിമിഷം പോലും പന്തിന്റെ ഗതി മനസ്സിലാക്കി സമ്മര്‍ദം ചെലുത്തി. അത് ഫലം കാണുകയും ചെയ്തു. സ്‌പെയിന്‍ ഈ മത്സരം ഒരു 4-1 നെങ്കിലും ജയിക്കുമല്ലോ എന്ന സന്തോഷമാണ് ആദ്യഗോള്‍ കണ്ടപ്പോഴുണ്ടായത്.

പിന്നീടുള്ള മിനുട്ടുകളില്‍ സ്‌പെയിന്‍ കളിച്ച കളി എന്തുദ്ദേശിച്ചാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. സ്‌പെയിന്‍ പന്ത് കൈവശം വെക്കുന്നതിനാല്‍ പൂര്‍ണമായും ബാക്ക്ഫുട്ടിലായിരുന്നു റഷ്യ. ബോക്‌സിനു പുറത്ത് ഡേവിഡ് സില്‍വയും അകത്ത് ഡീഗോ കോസ്റ്റയും കാത്തുനില്‍പ്പുമുണ്ടായിരുന്നു. പക്ഷേ, റഷ്യ പാര്‍ക്ക് ചെയ്ത ബസ്സിലേക്ക് ഏതെങ്കിലും വഴിക്ക് ഇടിച്ചുകയറുന്നതിനു പകരം ആ പരിസരത്തേക്ക് പോകാതെ മൈതാനത്തിന്റെ ഇരുവശങ്ങളിലുമായി മഴവില്ലാകൃതിയില്‍ അവര്‍ പന്ത് തട്ടിക്കളിച്ചു. വശങ്ങളിലൂടെ മാത്രമേ ആക്രമണം നടത്തുകയുള്ളൂ എന്ന് കളിക്കുമുമ്പേ എഴുതി ഒപ്പിട്ടു കൊടുത്തതുപോലെ. ആക്രമണം എന്ന് അതിനെ വിശേഷിപ്പിക്കാന്‍ പറ്റില്ല. പന്ത് നഷ്ടപ്പെടാതിരിക്കുന്നതില്‍ അതീവ ജാഗ്രത പാലിച്ച്, ഒരു വണ്‍-ടു-വണ്ണോ ബോക്‌സിനു പുറത്തെ വിശാലമായ സ്ഥലത്തേക്കു കയറി ഒരു ലോങ് റേഞ്ചറോ എന്തിന് കോസ്റ്റയുടെ തലപ്പാകത്തില്‍ ക്രോസുകളോ കളിക്കാതെ കാണുന്നവനെ ഉറക്കിക്കളയുന്ന സമീപനം. വെറുതെയല്ല, ഏറ്റവുമധികം പാസ് ചെയ്ത സ്പാനിഷ് കളിക്കാരന്‍ സെന്‍ട്രല്‍ ഡിഫന്ററായ റാമോസ് ആയത്.

വല്ലപ്പോഴുമാണെങ്കിലും പന്ത് കിട്ടുമ്പോള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ റഷ്യക്ക് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല. എതിര്‍ഹാഫില്‍ ഒറ്റക്കു നില്‍ക്കുന്ന കളിക്കാരനെ -മിക്കപ്പോഴും ഉയരക്കാരനായ സ്യൂബയെ- ലക്ഷ്യം വെച്ച് അവര്‍ പന്ത് ഉയര്‍ത്തിയടിച്ചു. പിന്നെ, അധികം അലങ്കാരത്തിനൊന്നും നില്‍ക്കാതെ ബോക്‌സ് ലക്ഷ്യമാക്കി അതിവേഗ വണ്‍ ടുവണ്‍ നീക്കങ്ങള്‍. അവയില്‍ ചിലതെങ്കിലും സ്പാനിഷ് ഗോള്‍മുഖത്ത് ആശങ്കയുടെ നിമിഷങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ ആ നിമിഷം വന്നു. പിക്വെയുടെ ജാഗ്രതക്കുറവില്‍ ഒരു പെനാല്‍ട്ടി. സ്യൂബ അത് പിഴവില്ലാതെ ഗോളാക്കി. വെറുതെ വാദിച്ച് മഞ്ഞക്കാര്‍ഡ് വാങ്ങിയെന്നു മാത്രമല്ല, ഇടവേള കഴിഞ്ഞിറങ്ങുമ്പോഴും പിക്വെ അക്കാര്യത്തില്‍ റഫറിയെ വെറുതെ ചൊറിയുന്നുമുണ്ടായിരുന്നു. ഗോളിനുനേരെ പോകുന്ന പന്ത്, ശരീരത്തില്‍ നിന്നു വേറിട്ടുനില്‍ക്കുന്ന കൈയില്‍ തട്ടിയാല്‍ പെനാല്‍ട്ടിയല്ലാതെ മറ്റെന്താണ്?

ഗോള്‍ വഴങ്ങിയ സ്ഥിതിക്ക് രണ്ടാം പകുതിയില്‍ സ്‌പെയിനിന്റെ സമീപനത്തില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇറങ്ങിയ ഉടനെ അവരുടെ നീക്കങ്ങളില്‍ ചടുലത കണ്ടു. പിക്വെയും റാമോസും ബുസ്‌ക്വെറ്റ്‌സും മധ്യത്തില്‍ നിന്നുകൊണ്ടുള്ള പന്തിന്റെ മൈതാനപ്രദക്ഷിണം. ഡ്രിബ്ള്‍ ചെയ്യാനും അതിവേഗ വണ്‍ടച്ചുകള്‍ കളിച്ച് പെനിട്രേറ്റ് ചെയ്യാനും ഗോള്‍ഏരിയയില്‍ എതിരാളികളെ അമ്പരപ്പിക്കാനും കഴിവില്ലാത്തവരല്ല സ്‌പെയിന്‍ കളിക്കാരില്‍ ആരും. പക്ഷേ, ആ കഴിവുകളെല്ലാം പുറത്തെടുക്കപ്പെട്ടത് റഷ്യക്കാര്‍ വാതില്‍ കൊട്ടിയടച്ച കോട്ടയ്ക്കു പുറത്തുമാത്രം. പന്തുവിട്ടു കൊടുക്കാതെ റഷ്യയെ ബോറടിപ്പിച്ചു കൊല്ലുക എന്ന യുദ്ധതന്ത്രം. ആ കാത്തിരിപ്പുകളി ഒരു കലയാണെങ്കില്‍ ഇസ്‌കോയാണ് അതിലെ പിക്കാസോ.

സ്‌പെയിനിന്റെ നീക്കങ്ങള്‍ക്ക് ലക്ഷ്യബോധം വരാന്‍ ഇനിയസ്റ്റയും കാര്‍വഹാളും വരേണ്ടി വന്നു. പക്ഷേ, ഇനിയസ്റ്റക്കായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത് പരിചയസമ്പന്നനും പോരാളിയുമായ ഡേവിഡ് സില്‍വയാണ്. ശരിയാണ്, സില്‍വക്ക് ഇന്നൊരു നല്ല ദിവസമായിരുന്നില്ല. പക്ഷേ, റഷ്യക്കാര്‍ തടവിലാക്കിയ സില്‍വക്ക് പന്തുകൊണ്ടൊരു ജാമ്യഹര്‍ജി പോലും നല്‍കാതെയാണ് ഹിയറോ കളത്തില്‍ നിന്നു പിന്‍വലിച്ചത്. ഇനിയസ്റ്റ വന്നത് ഇസ്‌കോയ്ക്കു പകരമായിരുന്നെങ്കില്‍ ഇനിയസ്റ്റ സില്‍വ സഖ്യം അപകടകരമായി മാറുമായിരുന്നു എന്നാണെന്റെ തോന്നല്‍.

അവസാന പത്തുമിനുട്ടില്‍ കോസ്റ്റക്കു പകരം അസ്പാസ് കൂടി വന്നതോടെയാണ് സ്‌പെയിന്‍ യഥാര്‍ത്ഥ സ്‌പെയിനായത്. പക്ഷേ, മുറിപ്പെടുത്താമെങ്കില്‍ കൊല്ലാനുമാകുമെന്ന നായാട്ടുതന്ത്രം റഷ്യക്കാര്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പൊസിഷന്‍ വിട്ടുമാറാതെ, സ്‌പെയിന്‍കാരെ കൃത്യമായി മാര്‍ക്ക് ചെയ്ത് അവര്‍ ഡിഫന്‍സ് ഒന്നുകൂടി ശക്തമാക്കി. അവസാന പത്തുമിനുട്ടില്‍ കാണിച്ച ഉണര്‍വും വേഗവും ഒരു പത്തുമിനുട്ടുകൂടി നേരത്തെ ആയിരുന്നെങ്കില്‍ സ്‌പെയിനിന് മത്സരം സീല്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്നു ഞാന്‍ കരുതുന്നു.

സ്യുബക്കു പകരം സ്‌മൊളോവിനെ ഇറക്കിയപ്പോള്‍ തന്നെ, കളി ഷൂട്ടൗട്ടിലേക്കു നീട്ടുകയയെന്നതില്‍പ്പരം ലക്ഷ്യമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ഗോളടിക്കുകയും എതിര്‍ഹാഫില്‍ വെച്ച് തരക്കേടില്ലാത്ത വിധത്തില്‍ പന്ത് കളക്ട് ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സ്യുബ ആ നീക്കത്തില്‍ അതൃപ്തനായിരുന്നു എന്നതു വ്യക്തം. പക്ഷേ, സ്‌മൊളോവ് പിന്നീടുള്ള കളിയില്‍ തന്റെ റോള്‍ ഭംഗിയായി നിറവേറ്റി. ഷൂട്ടൗട്ടിലെ നിര്‍ണായക കിക്ക് വലയിലാക്കുകയും ചെയ്തു. ഷിര്‍ക്കോവിനു പകരം അയാളേക്കാള്‍ പ്രായവും ഉയരവും ശരീരഭാരവുമുള്ള ഗ്രനാത്തിനെയും ക്ഷീണം ബാധിച്ച സമദോവിനു പകരം ചെറിഷേവിനെയും റഷ്യ ഇറക്കിയതും നിര്‍ണായകമായി.

ഓണ്‍ഗോളടിച്ചെങ്കിലും ഇഗ്നാഷെവിച്ച് തന്റെ ഡിഫന്‍സ് ഡ്യൂട്ടി ഏറെക്കുറെ പൂര്‍ണമായ രീതിയില്‍ നിര്‍വഹിച്ചു. മാത്രമല്ല, പെനാല്‍ട്ടി കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇന്ന് മിഡ്ഫീല്‍ഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മരിയോ ഫെര്‍ണാണ്ടസും നന്നായി കളിച്ചു. പ്രതിരോധിക്കുന്നതിനൊപ്പം സ്പാനിഷ് ബോക്‌സിനെ ആശങ്കപ്പെടുത്തിയ വലതുവിങിലെ ചില നീക്കങ്ങളില്‍ ഫെര്‍ണാണ്ടസ് നിര്‍ണായക സാന്നിധ്യമായി.

ഏതായാലും ചോദിച്ചുവാങ്ങിയ തോല്‍വിയുമായി സ്‌പെയിന്‍ കൂടി മടങ്ങിയതോടെ ലോകകപ്പിലെ താരപ്പൊലിമ മങ്ങുകയാണ്. എന്നാല്‍, അതൊന്നും കളിയുടെ ആവേശം കെടുത്തിക്കളയുന്നില്ലെന്നതാണ് ആശ്വാസവും ആനന്ദവും. പാരമ്പര്യത്തിന്റെ തഴമ്പല്ല, പ്രായോഗികമായ കളിയാണ് മുന്നോട്ടുള്ള വഴിയൊരുക്കുക എന്ന് മറ്റു പ്രമുഖരെങ്കിലും തിരിച്ചറിയാന്‍ സ്‌പെയിനിന്റെ തോല്‍വി കാരണമാകട്ടെ.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending