Connect with us

columns

മാസപ്പിറവിയുടെ നാട്ടിലെ സന്മാര്‍ഗത്തിന്റെ അരുവി

മലബാറിന്റെ മത വൈജ്ഞാനിക ഭൂമികയില്‍ വിദ്യ കൊണ്ടും കൊടുത്തും വളര്‍ന്ന ഭൂമിക, പൗരാണിക കാലം മുതല്‍ക്കേ വിദേശികളെയും ലോക സഞ്ചാരികളെയും ആകര്‍ഷിച്ച മണ്ണ്, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക്മുമ്പ് തന്നെ പേരും പെരുമയും കൈവരിച്ച അപൂര്‍വം നാടുകളിലൊന്ന്, അറബിക്കടലോരത്തെ ഈ കൊച്ചു തീരദേശഗ്രാമമായ കാപ്പാടിന് പറയാനുള്ളതെല്ലാം പുകള്‍പെറ്റ അനേകം സ്മൃതികളാണ്.

Published

on

പി.കെ.കെ ബാവ

മലബാറിന്റെ മത വൈജ്ഞാനിക ഭൂമികയില്‍ വിദ്യ കൊണ്ടും കൊടുത്തും വളര്‍ന്ന ഭൂമിക, പൗരാണിക കാലം മുതല്‍ക്കേ വിദേശികളെയും ലോക സഞ്ചാരികളെയും ആകര്‍ഷിച്ച മണ്ണ്, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക്മുമ്പ് തന്നെ പേരും പെരുമയും കൈവരിച്ച അപൂര്‍വം നാടുകളിലൊന്ന്, അറബിക്കടലോരത്തെ ഈ കൊച്ചു തീരദേശഗ്രാമമായ കാപ്പാടിന് പറയാനുള്ളതെല്ലാം പുകള്‍പെറ്റ അനേകം സ്മൃതികളാണ്. മധ്യകാല നൂറ്റാണ്ടുകളിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നതിനാല്‍ അറബികളും ചൈനക്കാരും അടക്കം എല്ലാ സംസ്‌കാരങ്ങളും അവസാനം യൂറോപ്യന്മാരും കാപ്പാടെത്തിപ്പെട്ടിട്ടുണ്ട്. വിദേശികളുമായി വ്യാപാര ബന്ധം അഭേദ്യമായതിനാല്‍ കാപ്പാടിന്റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം ഈ സംസ്‌കാരങ്ങളുമായി ഒരദൃശ്യ ബന്ധം നിലനിനിര്‍ത്തുന്നു. ഇന്നും കാപ്പാടും പരിസരത്തും നിലനില്‍ക്കുന്ന തറവാട്ടുനാമങ്ങളും ചൈനക്കാര്‍ കച്ചവട ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ചീനച്ചേരിയും ഈ സംസ്‌കാരങ്ങള്‍ക്ക് കാപ്പാടിനോടുള്ള ബന്ധത്തിന്റെ വര്‍ത്തമാനോദാഹരണങ്ങളില്‍ ചിലത് മാത്രമാണ്. ടോക്കിയോ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം ഇത് സാക്ഷ്യപ്പെടുത്തുന്നു.

കേരള ചരിത്രത്തില്‍ തന്നെ കാപ്പാടിന് സ്വന്തമായ ഇടമുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീനിലും ബ്രിട്ടീഷ് കലക്ടര്‍ വില്യം ലോഗന്‍ മലബാര്‍ മാന്വലിലും ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളപ്പഴമയിലും കാപ്പാടിന്റെ പേരും പെരുമയും മതാന്തരീക്ഷവും അതിശയോക്തിയോടെ പരാമര്‍ശിക്കുന്നു. സാമൂതിരിയുടെ കീഴില്‍ കോഴിക്കോട് പ്രദേശം ശക്തി പ്രാപിച്ചപ്പോള്‍ വിദേശ വ്യാപാര ബന്ധത്തിന്റെ അഭിവാജ്യ ഘടകമെന്ന നിലയില്‍ കാപ്പാട് തുറമുഖവും അദ്ദേഹത്തിന് കീഴിലായി മാറി. സാമൂതിരി രാജാവ് നാട്, കോരപ്പുഴക്കു വടക്കോട്ട് വികസിപ്പിച്ചതുതന്നെ കാപ്പാട് തുറമുഖം ലക്ഷ്യമിട്ടായിരുന്നു. അക്കാലത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായി കാപ്പാട് പന്തലായനിയെ ചരിത്രകാരന്മാര്‍ എണ്ണിയതായി കാണാം.

കാപ്പാടിന്റെ ഇസ്‌ലാമിക വര്‍ത്തമാനങ്ങള്‍ക്ക് മാലിക്ബ്‌നുദീനാര്‍ അടക്കമുള്ളവരുടെ കാലത്തോളം പഴക്കമുണ്ട്. അവര്‍ മുഖേനെയാണിവിടെ ഇസ്‌ലാം പ്രചരിച്ചതും വളര്‍ന്നതും പ്രദേശത്തെ വെട്ടി വെളിച്ചമാക്കി പൊതുജീവതത്തിന് സൗകര്യപ്പെടുത്തിയതും. അതിന്റെ പ്രതീകമാണ് നൂറ്റാണ്ടുകളോളം പഴക്കമുള്ള കാപ്പാട് ജുമുഅത്ത് പള്ളി. പുരാതനമായ പള്ളിക്ക് പത്തു നൂറ്റാണ്ടോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. മാലിക് ബിന്‍ ദീനാര്‍ (റ) വന്ന് രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ജുമുഅത്ത് പള്ളി സ്ഥാപിച്ചതെന്നും പറയപ്പെടുന്നു. പള്ളിയിലെ നിലവിലുള്ള മിമ്പറിന് തന്നെ 119 വര്‍ഷത്തോളം പഴക്കമുണ്ട്. മലബാറിലെ മക്കയെന്ന് കീര്‍ത്തിപെറ്റ പൊന്നാനിയോട് ചേര്‍ത്ത് രണ്ടാം പൊന്നാനിയായി കാപ്പാട് വിശ്രുതമായതിന്റെപിന്നില്‍ നൂറ്റാണ്ടുകളുടെ ചരിത്രം പതിഞ്ഞുകിടക്കുന്നു. അഗ്രഗണ്യരായ നിരവധി പണ്ഡിതരുടെ അനുഗ്രഹീത പാദസ്പര്‍ശവും തദ്‌രീസുംകൊണ്ട് വിശ്രുതമായതാണ് കാപ്പാട് പള്ളി ദര്‍സ്.

കാപ്പാടിനെ ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠമാക്കുന്നതില്‍ മാസപ്പിറവിക്ക് ഒഴിച്ചു കൂടാനാവാത്ത സ്വാധീനമുണ്ട്. നോമ്പും പെരുന്നാളും മറ്റ് അറബ് മാസങ്ങളും ഉറപ്പിക്കുന്നതില്‍ കാപ്പാടിനുള്ള പങ്ക് ചെറുതല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം മാസപ്പിറവി ഉറപ്പിക്കുന്നതില്‍ കാപ്പാട് ഖാസിയുടെ തീരുമാനങ്ങള്‍ക്ക് സര്‍വാംഗീകൃതമായ ആധികാരികതയുമുണ്ട്. തുടര്‍ച്ചയായി പല തവണ കേരള മുസ്‌ലിംകള്‍ നോമ്പും പെരുന്നാളും ആഘോഷിച്ചത് കാപ്പാട് ദര്‍ശിച്ച മാസപ്പിറവിയിലൂടെയാണ്. സംസ്‌കൃതിയുടെ പ്രൗഢമായ കലാപാരമ്പര്യവും കാപ്പാടിന്റെ പ്രാദേശികമായ അടയാളപ്പെടുത്തലുകളിലുണ്ട്. പ്രമുഖരായ എഴുത്തുകാരും പ്രഭാഷകരും ദഫ്മുട്ടാചാര്യരും കോല്‍കളി വിദഗ്ധരും ക്ഷേത്രകല വശമുള്ളവരും അപൂര്‍വ ശേഖരങ്ങളുള്ള ഗ്രന്ഥശാലകളും ലൈബ്രറികളും ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികളും കലാ കായിക കൂട്ടായ്മകളുമെല്ലാം ഈ നാടിന്റെ കലാസാംസ്‌കാരിക അടയാളപ്പെടുത്തലുകളാണ്. കാപ്പാടിന്റെ പ്രാദേശിക ചരിത്രത്തില്‍ അഹ്‌ലു ബൈത്തിന്റെ പങ്കും നിസ്തുലമാണ്. പ്രമുഖമായ ഖബീലകളിലെ നിരവധി സയ്യിദ് കുടുംബങ്ങളാണ് കാപ്പാട് താമസമാക്കിയത്. ഒരു നാടിന്റെ മേല്‍വിലാസമാവുകയാണ് ജാമിഅ ഐനുല്‍ ഹുദ. ഒരര്‍ത്ഥത്തില്‍ നഷ്ട പൈതൃകങ്ങളുടെ അഗാധമായ വീണ്ടെടുപ്പ് കൂടിയാണീ അക്ഷര സൗധം. കേരളത്തിലേക്കുള്ള വൈദേശികാധിപത്യത്തിന് തുടക്കംകുറിച്ച അതേ മണ്ണില്‍, ജ്ഞാനപ്രസരണത്തിന്റെ നവീനമായ ഉത്ഥാനങ്ങള്‍ സാധ്യമായതിന്റെ സാക്ഷാ ത്കാരമാണ് ഈ സ്ഥാപനം. മാപ്പിള മുസ്‌ലിമിന്റെ മത ജീവിത വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്ക് അറുതിവരുത്താന്‍ കച്ചകെട്ടിയിറങ്ങിയവര്‍ കാലുകുത്തിയ അതേ ഭൂമികയില്‍, കാലുഷ്യങ്ങളോട് കലഹിച്ച് ഇസ്സത്തിന് കാവലാകുന്ന തലമുറകളുടെ വാര്‍ത്തെടുപ്പിലൂടെ ഐനുല്‍ ഹുദ ചരിത്ര ദൗത്യത്തിന്റെ ഭാഗമാവുകയാണ്. പഠനം പൂര്‍ത്തീകരിച്ച മതപണ്ഡിതരില്‍ ഭൂരിഭാഗവും മതകീയ പരിസരങ്ങളില്‍ ഒതുങ്ങുകയും ആശയആദര്‍ശ മേഖലകളില്‍ മാത്രം ഊര്‍ജം ചെലവഴിക്കുകയും ചെയ്തുവന്നിരുന്ന സാഹചര്യങ്ങളില്‍നിന്നു കുറേകൂടി മുഖ്യധാരയിലേക്ക് മുന്നേറി പൊതുസമൂഹവുമായി സംവദിക്കാനും ആത്യന്തിക ദൗത്യമായ മതപ്രബോധനവും വൈജ്ഞാനിക പ്രസരണവും ദേശഭാഷകള്‍ക്കതീതമായി നിര്‍വഹിക്കാനും സജ്ജരായ പണ്ഡിതരെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു സ്ഥാപക ശില്‍പികളുടെ സ്വപ്‌നം. മതബോധനങ്ങള്‍ക്കകത്ത്‌നിന്ന്, കാലം ആവശ്യപ്പെടുന്ന മറ്റു ജ്ഞാന രൂപങ്ങളെക്കൂടി വിളക്കിച്ചേര്‍ത്ത സമീകൃതമായ പാഠ്യപദ്ധതിയെന്ന മതഭൗതിക സമന്വയ വിദ്യാഭ്യാസത്തോടൊപ്പം മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ അക്കാദമികവും സാമൂഹികവുമായ കര്‍തൃത്വ നിര്‍വഹണത്തെക്കൂടി ഉള്‍കൊള്ളിച്ചു കൊണ്ടുള്ള പാഠ്യസംവിധാനമാണ് ജാമിഅ ഐനുല്‍ ഹുദാ മുന്നോട്ട്‌വെച്ചത്. രണ്ട് വ്യാഴവട്ട കാലംകൊണ്ട് വൈജ്ഞാനികരംഗത്ത് സ്വന്തവും തനിമയുറ്റതുമായ ഇടം സൃഷ്ടിച്ച ഐനുല്‍ ഹുദാ വേറിട്ട ഇസ്‌ലാമിക പാഠശാല എന്ന ആശയത്തിലേക്ക് അതിദ്രുതം സഞ്ചരിക്കുകയാണ്. സ്ഥാപനത്തിന്റെ ഭൗതിക ചട്ടക്കൂടിലും സാങ്കേതിക സംവിധാനങ്ങളിലും നൂതനരീതികളും ഇതര മാതൃകകളും പരീക്ഷിച്ചും പ്രയോഗവത്കരിച്ചും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

1999 ല്‍ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ കാര്‍മികത്വത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ചതാണ് സ്ഥാപനം. 1985 ല്‍ ഔദ്യോഗികമായി സ്ഥാപിതമായ അല്‍ ഹുദ ഇസ്‌ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആ ന്റ് ഐനുല്‍ ഹുദ ഓര്‍ഫനേജിന്റെ കീഴിലാണ് സ്ഥാപനം രൂപീകൃതമാവുന്നത്. സന്‍മാര്‍ഗത്തിന്റെ അരുവിയെന്നാണ് ഐനുല്‍ ഹുദ എന്ന പദത്തിനര്‍ത്ഥം. വിദ്യാഭ്യാസസാമൂഹികസേവനങ്ങളുടെ കൊച്ചരുവിയായി ആരംഭിച്ച സംരംഭം, ഇന്ന് ശിശുപാഠശാല മുതല്‍ ബിരുദാനന്തര ബിരുദം നല്‍കുന്ന സംവിധാനങ്ങള്‍ വരെ നീളുന്ന വിദ്യാഭ്യാസ സമുച്ചയമായി ജനഹൃദയങ്ങളില്‍ വറ്റാത്ത ഉറവയായി ഒഴുകിക്കൊണ്ടിരിക്കുന്നു. ഒപ്പം ചില നഷ്ടപൈതൃകങ്ങളുടെ വീണ്ടെടുപ്പും, ഒരു നാടിന്റെ മത വൈജ്ഞാനിക വിലാസവുമായി മാറിയിരിക്കുകയാണ്. ഇതര സമന്വയ സംവിധാനങ്ങളില്‍നിന്ന് അക്കാദമിക് സിസ്റ്റവും കരിക്കുലവും ബൃഹത്തായ പാഠ്യപാഠ്യേതര പദ്ധതികളുമാണ് ഐനുല്‍ ഹുദയെ വ്യതിരിക്തമാക്കുന്നത്. മത്സര പരീക്ഷകള്‍ക്ക് അഭിരുചികള്‍ക്കനുസൃതമായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന, നൂതനമായ ആശയസംവിധാന സംഹിതകളും പദ്ധതികളും സജീവമായി പ്രായോഗികവത്കരിക്കുന്ന വിദ്യാഭ്യാസ അന്തരീക്ഷമാണ് ജാമിഅ ഐനുല്‍ ഹുദയുടേത്. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ക്ക്പുറമെ സ്പാനിഷ്, ടര്‍ക്കിഷ്, ഫ്രഞ്ച് ഭാഷകളും പഠിപ്പിക്കപ്പെടുന്നതോടൊപ്പം ആഴത്തിലുള്ള മതപഠനവും റിസര്‍ച്ചും ദഅവാ ഫീല്‍ഡ് വര്‍ക്കും രണ്ടുവര്‍ഷ വിദേശ യൂണിവേഴ്‌സിറ്റി ഉപരിപഠനവും അടങ്ങിയതാണ് പാഠ്യപദ്ധതി. എയ്‌സ് ഫൗണ്ടേഷന്‍ കോഴ്‌സുകളും ജൂനിയര്‍ ഐ.എ.എസ് അക്കാദമിയുമെല്ലാം കരിക്കുലത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ സമന്വയ വിദ്യാഭ്യാസം സംവിധാനങ്ങളുടെ ചരിത്രത്തില്‍ ആദ്യത്തെ സിവില്‍ സര്‍വന്റിനെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് ജാമിഅ ഐനുല്‍ ഹുദയുടെ ചാരിതാര്‍ത്ഥ്യമാണ്. ഷാഹിദ് ഹസനി തിരുവള്ളൂര്‍ ഐ.ഐ.എസ് അതിന് നിദാനമാവുകയും ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘ഹുസ്‌ന’ രാജ്യത്തിനകത്ത് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളിലായി വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരാണ്. ബിഷാറ നാഷണല്‍ പ്രൊജക്റ്റിന്റെ ഭാഗമായ ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമങ്ങളിലെ മോറല്‍ സ്‌കൂളുകളും മക്തബകളുമടക്കം നിരവധി വിദ്യാഭ്യാസസാമൂഹിക സമുദ്ധാരണ പദ്ധതികളാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ കാര്‍മികത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്വാത്വികനായ ഖാസി കുഞ്ഞി ഹസന്‍ മുസ്‌ല്യാരുടെ നാമധേയത്തില്‍ സ്ഥാപിതമായ ബൃഹത് സംരംഭം പൂര്‍വ പിതാക്കളും ആന്തരിക ശില്‍പ്പികളും സ്വപ്‌നംകണ്ട വിദാനത്തിലേക്ക് നടന്നടുക്കുകയാണ്. അഗതി അനാഥ സംരക്ഷണത്തിലൂടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഐനുല്‍ ഹുദ യതീം ഖാനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ഐനുല്‍ ഹുദ സനദ്ദാന സമ്മേളനം ഇന്നും നാളെയുമായി നടക്കുകയാണ്. ജാമിഅ ഐനുല്‍ ഹുദയിലെ വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന അക്കാദമിക ഫെസ്റ്റ് വിദ്യാര്‍ത്ഥി കലോത്സവം ഈ വര്‍ഷം ‘ആദം കഹാനി’ എന്ന പേരിലാണ് നടക്കുന്നത്.

(അല്‍ഹുദാ ഇസ്‌ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുല്‍ ഹുദ ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending