Connect with us

Health

ടാവി; സര്‍ജറിയില്ലാതെ ഹൃദയവാല്‍വ് മാറ്റിവെക്കാം

ഹൃദവാല്‍വുകളെ ബാധിക്കുന്ന അസുഖം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെട്ടിരുന്നവരായിരുന്നു നമ്മള്‍. പ്രായമായവരിലും മറ്റുമാണ് ഇത്തരം അസുഖങ്ങള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്.

Published

on

ഡോ. തെഹസിന്‍ നെടുവഞ്ചേരി
ചീഫ് കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍
കാര്‍ഡിയോളജിസ്റ്റ്
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍

ഹൃദവാല്‍വുകളെ ബാധിക്കുന്ന അസുഖം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെട്ടിരുന്നവരായിരുന്നു നമ്മള്‍. പ്രായമായവരിലും മറ്റുമാണ് ഇത്തരം അസുഖങ്ങള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്. അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രികള്‍ മാത്രം പരിഹാരമായിരുന്ന കാലത്തില്‍ നിന്ന് ശസ്ത്രക്രിയ ഇല്ലാതെ ഹൃദയവാല്‍വ് മാറ്റിവെക്കാന്‍ സാധിക്കുന്ന കാലത്തിലേക്കുള്ള മാറ്റം അവിശ്വസനീയതകളുടേത് കൂടിയാണ്.

എന്താണ് ടാവി?

ഇത്തരത്തില്‍ ശസ്ത്രക്രിയയില്ലാതെ ഹൃദയ വാല്‍വ് മാറ്റിവെക്കുന്ന ഏറ്റവും നൂതനമായ പ്രൊസീജ്യറാണ് ടാവി. ഹൃദ്രോഗ ചികിത്സയില്‍ അവിശ്വസനീയമായ മാറ്റങ്ങളുടെ ദിശാസൂചിക എന്ന് വേണമെങ്കില്‍ ടാവിയെ വിശേഷിപ്പിക്കാന്‍ സാധിക്കും. ഹൃദയവാല്‍വിന്റെ തകരാറുകള്‍ പൂര്‍ണ്ണമായി ഭേദമാക്കുവാന്‍ സാധിക്കുമെന്നതാണ് ഈ പ്രൊസീജ്യറിന്റെ പ്രധാന സവിശേഷത.

ഹൃദയവാല്‍വുകള്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഏറ്റവും നിര്‍ണ്ണായകമായി സ്വാധീനിക്കുന്നവയാണ് ഹൃദയവാല്‍വുകള്‍. പ്രധാനമായും നാല്‍ വാല്‍വുകളാണ് ഹൃദയത്തിനുള്ളത്. വലത് വശത്ത് രണ്ടും ഇടത് വശത്ത് രണ്ടുമായാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഹൃദയത്തില്‍ നിന്ന് പുറത്തേക്കും തിരിച്ചുമുള്ള രക്തപ്രവാഹത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്തുക എന്നതാണ് ഹൃദയ വാല്‍വുകളുടെ പ്രധാന ധര്‍മ്മം. സ്വാഭാവികമായും ഹൃദയവാല്‍വുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഹൃദയത്തിന്റെ രക്തചംക്രമണ വ്യവസ്ഥയുടെ നിയന്ത്രണം പൂര്‍ണ്ണമായി താളം തെറ്റുകയും ഗൗരവതരമായ പ്രത്യാഘാതത്തിന്‍ കാരണമാവുകയും ചെയ്യുന്നു.

ചെറിയ രീതിയിലുള്ള തടസ്സങ്ങളാണ് വാല്‍വിനുള്ളതെങ്കില്‍ മരുന്നുകളുടെ ഉപയോഗത്തിലൂടെ ഇത് നിയന്ത്രിച്ച് നിര്‍ത്താനും സങ്കീര്‍ണ്ണമാകാതെ തടയുവാനും സാധിക്കും. എന്നാല്‍ വാല്‍വിലെ തടസ്സമോ ലീക്കേജോ അനിയന്ത്രിതമായി അധികരിച്ചാല്‍ വാല്‍വ് മാറ്റിവെക്കല്‍ അനിവാര്യമായി മാറും

ടാവിയുടെ പ്രാധാന്യം

ഇത്തരത്തില്‍ വാല്‍വ് മാറ്റിവെക്കേണ്ട അവസ്ഥ നിര്‍ദ്ദേശിക്കപ്പെട്ട് കഴിഞ്ഞാല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് വരെ ചെയ്തിരുന്നത് നെഞ്ചിന്റെ മാധ്യഭാഗം നെടുനീളെ കീറിമുറിച്ച് അതിലൂടെ ഹൃദയം തുറന്ന് നിലവിലെ വാല്‍വ് എടുത്ത് മാറ്റി ആ സ്ഥാനത്ത് മറ്റൊരുവാല്‍വ് സ്ഥാപിച്ച് തുന്നിച്ചേര്‍ത്ത് പിടിപ്പിച്ച ശേഷം ഈ മുറിവുകള്‍ അടച്ച് പുറത്തേക്ക് വരിക എന്ന രീതിയായിരുന്നു. അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയാ രീതിയായിരുന്നു ഇത്. എന്നാല്‍ സങ്കീര്‍ണ്ണമായ ഈ രീതിക്ക് പകരമായി അയോട്ടിക് വാല്‍വ് എന്ന് പറയുന്ന ഹൃദയത്തിന്റെ പ്രധാന വാല്‍വിനെ ബാധിക്കുന്ന തടസ്സങ്ങളില്‍ കാലിന്റെ ഉള്ളിലൂടെ ഒരു നേര്‍ത്ത ട്യൂബ് കടത്തിയ ശേഷം വളരെ ചുരുക്കി വെച്ചിരിക്കുന്ന ഒരു കൃത്രിമ വാല്‍വ് ആ ട്യൂബിലൂടെ കൊണ്ടുപോയി യഥാര്‍ത്ഥ വാല്‍വിന്റെ ഉള്ളിലെത്തിച്ച ശേഷം ആവശ്യമായ രീതിയില്‍ വികസിപ്പിച്ച് വാല്‍വിന്റെ തകരാര്‍ മാറ്റുവാന്‍ സാധിക്കുന്നു. ഈ രീതിയെയാണ് ടാവി എന്ന് പറയുന്നത്.

ശസ്ത്രക്രിയ ആവശ്യമില്ല എന്നത് തന്നെയാണ് ടാവിയുടെ ഏറ്റവും വലിയ സവിശേഷത. പ്രൊസീജ്യര്‍ കഴിഞ്ഞ ശേഷം ആരോഗ്യനില പരിഗണിച്ച് വളരെ പെട്ടെന്ന് തന്നെ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിക്കുന്നു. ആദ്യകാലത്ത് ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കാതിരുന്ന രോഗികള്‍ക്ക് മാത്രമായി ചെയ്തിരുന്ന പ്രൊസീജ്യറായിരുന്നു ടാവി എന്നത്. അതായത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്, ഹാര്‍ട്ടിന്റെ പമ്പിങ്ങ് വളരെ കുറവാണ്, പ്രായം അധികമാണ്, തുടങ്ങിയ പലവിധ പ്രശ്നങ്ങളാല്‍ തുറന്നുള്ള ശസ്ത്രക്രിയ നിര്‍വ്വഹിക്കാന്‍ സാധിക്കാതെ വരുന്നവരായിരുന്നു ടാവിക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ കാലക്രമേണ സംഭവിച്ച നൂതനമായ ശൈലികളുടേയും രീതികളുടേയും മറ്റും ഭാഗമായി ശസ്ത്രക്രിയ നടത്തുവാന്‍ സാധിക്കുന്നവര്‍ക്ക് പോലും കൂടുതല്‍ മികച്ച രീതിയിലുള്ള ഫലപ്രാപ്തിക്ക് അനുയോജ്യമായത് ടാവി ആണ് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചിരിക്കുന്നു.

പൂര്‍ണ്ണമായ അനസ്തേഷ്യ ആവശ്യമില്ല എന്നതും തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് മുറിവുകളും മറ്റും ഇല്ലാത്തതിനാല്‍ വേഗത്തില്‍ തന്നെ രോഗവിമുക്തി നേടാമെന്നുള്ളതും സങ്കീര്‍ണ്ണതയ്ക്കുള്ള സാധ്യത ശസ്ത്രക്രിയയെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതും ടാവിയുടെ മറ്റ് നേട്ടങ്ങളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending