Connect with us

Video Stories

താങ്ക്യൂ എം.എസ് ധോണി

Published

on

കമാല്‍ വരദൂര്‍

വാംഖഡെയിലെ ആ രാത്രി ഇന്നും മുന്നിലുണ്ട്…..2011 ഏപ്രില്‍ രണ്ട്… തിങ്ങിനിറഞ്ഞ വാംഖഡെയിലെ മീഡിയാ റൂമില്‍ നിന്ന് ടെന്‍ഷനടിച്ച ആ അവസാന ഓവറുകളില്‍ ഞങ്ങളെല്ലാം വര്‍ധിത ഹൃദയമിഡിപ്പോടെ നിന്നപ്പോള്‍ പിറന്ന ആ ഹെലികോപ്ടര്‍ ഷോട്ട്…. വിജയിക്കാന്‍ 11 പന്തില്‍ നാല് റണ്‍സ് വേട്ട ഘട്ടത്തിലാണ് നുവാന്‍ കുലശേഖരയെന്ന ലങ്കക്കാരനെ ധോണി ഗ്യാലറിയിലെത്തിച്ചത്…

നോക്കുക- ലോക ക്രിക്കറ്റിന്റെ ചരിത്രമെടുക്കുക. ലോകകപ്പ് പോലെ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദിയില്‍, സിക്‌സറിലുടെ സ്വന്തം ടീമിനെ ആരെങ്കിലും വിജയത്തിലേക്ക് നയിച്ചിട്ടുണ്ടോ-ഇല്ല. 2007 ലെ ടി-20 ലോകകപ്പ് നോക്കിയാലും ധോണിയിലെ വിത്യസ്തനായ നായകനെ കാണാം. അന്ന് അദ്ദേഹം നായകപ്പട്ടത്തില്‍ കന്നിക്കാരനാണ്. ഒരു പ്രതീക്ഷയുമില്ലാതെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ടീം എത്തിയത്. പക്ഷേ ക്യാപ്റ്റന് പിന്‍ബലമായി യുവരാജ് സിംഗിനെ പോലുള്ള പുലികള്‍ അണിനിരന്നപ്പോള്‍ സ്വപ്‌നതുല്യമായ കിരീടം….ധോണിയുടെ മല്‍സരങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

പലവട്ടം അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്-എല്ലാത്തിലും അദ്ദേഹം പുലര്‍ത്തുന്ന മാന്യതയും സമചിത്തതയും-അത് നായകഗുണങ്ങളിലെ വലിയ പാഠമായിരുന്നു. ഐ.പി.എല്‍ കോഴ വിവാദങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരുകള്‍ പലവുരു പറഞ്ഞിരുന്നു. സ്വന്തക്കാരായ ചിലരെ ടീമില്‍ നിലനിര്‍ത്താന്‍ അദ്ദേഹം നടത്തിയ നീക്കങ്ങളെ വിമര്‍ശിക്കപ്പെട്ടിരുന്നു. സേവാഗും ഇര്‍ഫാന്‍ പത്താനും ഗാംഭീറുമെല്ലാം ചിലപ്പോഴെങ്കിലും എം.എസിന്റെ ഇടപെടലില്‍ സ്ഥാനം നഷ്ടപ്പെട്ടവരായിരുന്നു. അപ്പോഴെല്ലാം നായകനായ ധോണി പറഞ്ഞിരുന്ന കാര്യം ടീമിന്റെ വിജയമാണ്. പ്രശ്‌നങ്ങള്‍ പലതുണ്ടായിട്ടും ആ പ്രശ്‌നങ്ങളുടെ പേരില്‍ ടീം തോറ്റിട്ടില്ല.

 

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന ടീമിന്റെ ആദ്യാവസാനം ധോണിയായിരുന്നു. വിവാദത്തില്‍ ടീം പുറത്തായപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി പോലും ആരോപണ വിധേയമായപ്പോള്‍-ക്രിക്കറ്റിന് നിരക്കാത്തതൊന്നും അദ്ദേഹം പറഞ്ഞില്ല. ധോണിയിലെ നായകന്‍ ആര്‍ക്ക് മുന്നിലും തല കുനിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍, സൗരവ് ഗാംഗുലി ഒഴികെ മിക്കവരും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനുമെല്ലാം വഴങ്ങുന്നവരെ പോലെ കളിച്ചപ്പോള്‍ റിക്കി പോണ്ടിംഗിലെ നായകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു-ധോണിയിലെ ക്യാപ്റ്റന്‍ ആത്മവിശ്വാസത്തിന്റെ തല ഉയര്‍ന്ന രൂപമാണെന്ന്.

സൗരവ് ഗാംഗുലി അതായിരുന്നു. നല്ല സമയത്താണ് അദ്ദേഹം വ്യക്തമായ തീരുമാനമെടുത്തത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ 2014 അവസാനം ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനുളള തീരുമാനം നാടകീയമായിരുന്നെങ്കിലും ആ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്നോക്കം പോയില്ല. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി വേണമെങ്കില്‍ 2019 ലെ ലോകകപ്പ് വരെ അദ്ദേഹത്തിന് നിലനിര്‍ത്താമായിരുന്നു. കാരണം സെലക്ഷന്‍ കമ്മിറ്റിയിലോ, ക്രിക്കറ്റ് ബോര്‍ഡിലോ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ കുറവായിരുന്നു. പക്ഷേ വിരാത് കോലിയിലെ നായകന്‍ തിളങ്ങി നില്‍ക്കുമ്പോള്‍ പടിയിറങ്ങാനുളള അനുയോജ്യമായ സമയം അദ്ദേഹം കണ്ടെത്തി.

 
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും നമ്മളെല്ലാം കോലിയെ വിളിക്കാന്‍ ആവശ്യപ്പെടുമെന്ന വ്യക്തമായ ചിത്രവും ധോണിക്ക് മുന്നിലുണ്ടായിട്ടുണ്ടാവാം. കപില്‍ദേവ് ഉള്‍പ്പെടെ പല വമ്പന്മാരോടും കളി മതിയാക്കാന്‍ പറഞ്ഞിട്ടുണ്ട് ക്രിക്കറ്റ് ബോര്‍ഡ്. അത്തരത്തിലൊരു സാഹചര്യം തനിക്ക് മുന്നിലേക്ക് വരരുതെന്നും അദ്ദേഹത്തിലെ ക്രിക്കറ്റര്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ നായകന് കീഴില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളിക്കാന്‍ അദ്ദേഹത്തിന് കഴിയും. സീനിയര്‍-ജൂനിയര്‍ തര്‍ക്കങ്ങളുടെ വലിയ പാരമ്പര്യമുള്ള നമ്മുടെ ക്രിക്കറ്റില്‍ ധോണിയും കോലിയും ഏറ്റുമുട്ടാന്‍ സാധ്യതകളും കുറവാണ്.

കോലിയിലെ യുവതാരത്തെ രണ്ടും കൈയ്യുമടിച്ച് പ്രോല്‍സാഹിപ്പിച്ചിരുന്നു ധോണിയിലെ നായകന്‍. കൃത്യമായ സമയത്തുള്ള ഈ മടക്കം എം.എസ്, താങ്കളെ വീണ്ടും ഉന്നതങ്ങളിലെത്തിക്കുന്നു. പണം കായ്ക്കുന്ന മരമാണ് ക്രിക്കറ്റ്….. സര്‍വാധികാരിയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നായകന്‍-എല്ലാം ത്യജിക്കാന്‍ താങ്കള്‍ തീരുമാനിച്ചതിലുണ്ട് താങ്കളുടെ മഹത്വം. ക്രിക്കറ്റിനെ ജനപ്രിയമാക്കിയതില്‍, ഏകദിനങ്ങളും ടി-20യും ആവേശമാക്കിയതില്‍, ഹെലികോപ്ടര്‍ പോലെ സുന്ദരമായ ഷോട്ടുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി… താങ്കളുടെ പേരില്‍ പുറത്തിറങ്ങിയ സിനിമ പറയുന്നുണ്ട്-റാഞ്ചിയിലെ ആ ജീവിതവും ആ ഉയര്‍ച്ചയും. എം.എസ് ധോണി -ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന നീരജ് പാണ്ഡെയുടെ സിനിമ പോലെ-ഇന്ത്യന്‍ യുവതക്ക് താങ്കള്‍ മാതൃകയാണ്-ആവര്‍ത്തിക്കുന്നു നന്ദിയുടെ ആയിരം സിക്‌സറുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending