columns
ഖാഇദെ മില്ലത്തിന്റെ വേര്‍പാടിന് ഇന്ന് 51 വര്‍ഷം; അഭിമാനകരമായ അസ്തിത്വത്തിന്റെ ദാര്‍ശനികന്‍
ഖാഇദെ മില്ലത്തിന്റെ വേര്‍പാടിന് ഇന്ന് 51 വര്‍ഷം

ലുഖ്മാന്‍ മമ്പാട്
‘ഇന്ത്യന്‍ ഭരണഘടനാനിര്‍മാണ സഭയില്‍, ഒ.ബി.സിയെന്നാല്‍ ഹിന്ദുക്കളിലെ മറ്റു പിന്നാക്കക്കാര്‍ എന്നു മാത്രമായിരുന്നു എന്ന തലത്തിലായിരുന്നു ചര്‍ച്ച. മത ന്യൂനപക്ഷങ്ങളും ഈ പിന്നാക്കക്കാരില്‍ ഉള്‍പ്പെടില്ലേ എന്ന ചോദ്യം ഉയര്‍ത്തി അവരുടെ അസ്തിത്വത്തിന് വേണ്ടി ശബ്ദിച്ചത് മദിരാശിയില്‍ നിന്നുള്ള മുഹമ്മദ് ഇസ്്മായില്‍ സാഹിബായിരുന്നു.’ ജ.രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; പേജ് 191
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ എഴുപതിയഞ്ചാം പിറന്നാളാഘോഷത്തിന് കഴിഞ്ഞ മാര്‍ച്ച് 10ന് ചെന്നൈയിലെത്തിയവരുടെ ഏറ്റവും ഊര്‍ജ്ജസ്വലമായ മുഹൂര്‍ത്തമേതാവും. രാജാജി ഹാളിലേക്ക് തിരിക്കുംമുമ്പ് പുലര്‍ച്ചെ മുതല്‍ രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ ബാല്യവും കൗമാരവും യൗവനവും പഴയ തലമുറയുമെല്ലാം ഒരുപോലെ വല്ലാജാ മസ്ജിദ് അങ്കണത്തിലേക്ക് ഒഴുകി. വേര്‍പാടിന്റെ അര നൂറ്റാണ്ട് പിന്നിട്ടൊരു ഖബറിടത്തില്‍നിന്ന് ഇന്നലെ വിട്ടുപിരിഞ്ഞൊരു രക്തബന്ധുവിന്റെ മുമ്പിലെന്നപോലെ മനമുരുകി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനാനിര്‍ഭരമായി കണ്ണുനീര്‍ പൊഴിച്ചു; ഇതാണ് മുഹമ്മദ് ഇസ്മായില്‍ സാഹിബ്. പതിത പീഡിത ജനകോടികള്‍ക്ക് ആത്മാഭിമാനത്തിന്റെ ദിശകാണിച്ച സൈദ്ധാന്തികന്‍, അഭിമാനകരമായ അസ്തിത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയ ദാര്‍ശനികന്‍, സൂഫിയായ രാഷ്ട്രീയ നേതാവായ ഖാഇദെമില്ലത്ത്. തമിഴ് ജനത ഒന്നടങ്കം ‘ഗണ്ണിയാതിര്‍ കുറിയ’ എന്ന് അഭിമാനത്തോടെ വിളിക്കുന്ന ദ്രാവിഡ നാടിന്റെ തലതൊട്ടപ്പന്‍. ഇങ്ങനെ ഒരാള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളുടെ മാത്രമല്ല, രാജ്യത്തിന്റെതന്നെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. അനിവാര്യമായൊരു ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും രണ്ടായി പിരിഞ്ഞു. ആള്‍ ഇന്ത്യ മുസ്ലിംലീഗിന്റെ കൗണ്‍സില്‍ കറാച്ചിയില്‍ നടക്കുന്നു; 1947 ഡിസംബര്‍ 14. ഇന്ത്യയുടെ കണ്‍വീനറായി എം. മുഹമ്മദ് ഇസ്മാഈലിനെയും പാകിസ്താന്റെ കണ്‍വീനറായി നവാബ് സാദാ ലിയാഖത്തിലിഖാനെയും തിരഞ്ഞെടുത്തു. പത്താം നാള്‍ പാക് പ്രധാനമന്ത്രി ഔദ്യോഗിക വിരുന്നോടെ സലാംചൊല്ലി പിരിയുകയാണ്. ക്രിസ്മസ് രാത്രിയിലെ തണുപ്പിനെ ചൂടുപിടിപ്പിച്ച് നന്ദിപറയാനായി എണീറ്റ ഖാഇദെമില്ലത്ത് പതിയെ ഉറച്ച ശബ്ദത്തില്‍ തുടര്‍ന്നു; ‘നവാബ്് സാഹിബ്, ഇന്നലെ വരെ നമ്മള്‍ ഒന്നായിരുന്നു. ഇനി വ്യത്യസ്ത രാജ്യങ്ങളിലെ പൗരന്മാരായി വേര്‍പിരിയുകയാണ്. താങ്കള്‍ പാക് പ്രധാനമന്ത്രിയായതിനാല്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു പരിതസ്ഥിതിയിലും ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുത്. ഞങ്ങളുടെ ഉത്തരവാദിത്വവും കര്‍ത്തവ്യവും അധികാരവും പരിമിതിയുമെല്ലാം ഞങ്ങള്‍ക്കറിയാം. സര്‍ക്കാറും ഭൂരിപക്ഷ സമുദായവും ഞങ്ങളെ വേട്ടയാടിയാലും അത്തരം പരീക്ഷണങ്ങളെ നേരിടാന്‍ ഞങ്ങള്‍ക്കറിയാം. ഒരൊറ്റകാര്യമാണ് നിങ്ങളോടു പറയാനുള്ളത്. പാകിസ്താനിലെ ഹൈന്ദവ ന്യൂനപക്ഷത്തെ പരിരക്ഷിക്കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്യേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണെന്ന് മറക്കരുത്…’ സുഖലോലുപതയുടെ മോഹവലയത്തില്‍ തളികയില്‍ വെച്ചുനീട്ടിയ സ്ഥാനങ്ങള്‍ക്കപ്പുറം പിറന്ന നാടിനെ ഹൃദയത്തോട് ചേര്‍ത്ത് വിഭജനത്തിന്റെ കാരണക്കാരനെന്ന ദുരാരോപണത്തിന്റെ മുള്‍പാതകളിലൂടെ ഖാഇദെമില്ലത്ത് മുന്നോട്ടു പോയി.
1948 ജനുവരി 29ന് മദിരാശിയിലെ ഗസ്റ്റ് ഹൗസില്‍ ക്ഷണിച്ചുവരുത്തി ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു മുസ്ലിംലീഗുമായി മുന്നോട്ടുപോകരുതെന്ന് മുഖാമുഖമിരുന്ന് ശഠിച്ചപ്പോഴും നിങ്ങള്‍ പറയുന്നതെന്തും ചെയ്യാനൊരുക്കമല്ലെന്നും ദൗത്യത്തില്‍നിന്ന് പിന്‍മാറണമെന്ന് പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രലോഭിച്ചപ്പോഴും അദ്ദേഹം കുലുങ്ങിയില്ല. രാജാജി ഹാളില്‍ വിളിച്ചു കൂട്ടിയ സര്‍വേന്ത്യാ ലീഗിന്റെ ഇന്ത്യയില്‍ ബാക്കിയായവരുടെ കൗണ്‍സിലിന്റെ ഭൂരിപക്ഷാഭിപ്രായത്തില്‍ ബഹുസ്വരതയുടെ തിരുമുറ്റത്ത് സ്വത്വബോധത്തിന്റെ ഹരിതക്കൊടി വാനിലേക്കുയര്‍ത്തി. പ്രസിഡന്റ് ഖാഇദെമില്ലത്തിന്റെ ജൈത്രയാത്ര കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇരുട്ടിനെ വകഞ്ഞ് വെളിച്ചവുമായി ഓടി. രാജ്യത്ത് മുസ്ലിം പിന്നാക്ക ന്യൂനപക്ഷങ്ങള്‍ ഇന്നനുഭവിക്കുന്ന സാമൂഹ്യവുമായ പരിരക്ഷയും സുരക്ഷയും ഭരണഘടനയില്‍ ഉറപ്പാക്കാന്‍ പോരാടി നേടി. ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്നതില്‍ ഡോ.ബി.ആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, വല്ലഭായി പട്ടേല്‍ തുടങ്ങിയവര്‍ക്കൊപ്പം ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ഇസ്ലാമിക ശരീഅത്ത് സംരക്ഷിക്കുന്നതിലും മത ജാതി ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ഒടുവിലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും എടുത്തുപറയുന്നു. 1946 മുതല്‍ 1952 വരെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റു വന്റ് അസംബ്ലിയിലും മദ്രാസ് സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിലും തുടര്‍ന്ന് ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ 1952 മുതല്‍ 1957 വരെ രാജ്യസഭാംഗമായും 1962 മുതല്‍ 1972 വരെ മഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായും ഐതിഹാസികമായിരുന്നു ജീവിതം. രാജ്യത്ത് ആരു മരണപ്പെട്ടാലും മൃതദേഹം ദഹിപ്പിക്കണമെന്ന പ്രമേയം പാര്‍ലമെന്റില്‍ വന്നപ്പോള്‍ സിംഹഗര്‍ജ്ജനത്തിലൂടെ അതിനെ തടയിട്ടതുള്‍പ്പെടെ എത്രയെത്ര സംഭവങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹത്തിന്റെ പിന്‍ഗാമി കേന്ദ്ര മന്ത്രിയായത് കാവ്യനീതി.
ഏക മകന്‍ മിയാഖാനെ യുദ്ധ വേളയില്‍ ഇന്ത്യന്‍ പട്ടാളത്തിലേക്ക് ‘സംഭാവന’ നല്‍കിയതും പ്രായം പറഞ്ഞ് രാജ്യം അതു തിരസ്‌കരിച്ച് സല്യൂട്ടടിച്ചതും ചരിത്രം. മണ്ഡലം കാണാതെ പാര്‍ലമെന്റിലേക്ക് വമ്പിച്ച ഭൂരിപക്ഷത്തിന് ജയം ആവര്‍ത്തിക്കുമ്പോഴാണ് കരുണാനിധി, ചന്ദ്രനില്‍ നോമിനേഷന്‍ കൊടുത്താലും വ്യക്തിപ്രഭാവമുള്ള ഖാഇദെമില്ലത്ത് ജയിക്കുമെന്ന് വണക്കം പറഞ്ഞത്. തമിഴ് മക്കള്‍ വാദത്തിലൂടെ ദിശമാറുമായിരുന്ന ഘട്ടത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിക്കാന്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ക്കും സി.എന്‍ അണ്ണാദൂരൈക്കും പ്രചോദനം നല്‍കിയ അദ്ദേഹത്തെ തമിഴ്നാട് എല്ലാ അര്‍ത്ഥത്തില്‍ അവരുടെ നേതാവായാണ് കണ്ടത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സുപ്രധാന വിഷയങ്ങളിലെ കൂടിയാലോചനകളില്‍ ഇസ്മായില്‍ സാഹിബിനെ ഉള്‍പ്പെടുത്തിയെന്നു മാത്രമല്ല,
അദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍ തിരക്കുകള്‍ മാറ്റിവെച്ച് ആദ്യാവസാനം ശ്രവിച്ചിരുന്നതും ചരിത്രം.
ഇന്ത്യാ പാക് യുദ്ധകാലത്ത് മുസ്ലിം ലിഗ് പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങളുണ്ടായപ്പോള്‍ ആഭ്യന്തര മന്ത്രി ഗുല്‍സാരി ലാല്‍ നന്ദയുടെ കാബിനിലെത്തി, ‘എങ്കില്‍ ആദ്യം എന്നെ അറസ്റ്റ് ചെയ്യൂ’ എന്ന് ശബ്ദമുയര്‍ത്തിയ ചങ്കൂറ്റത്തിന്റെ പേരാണ് ഖാഇദെമില്ലത്ത്. കേരളത്തില്‍ പട്ടിക്കാട് ജാമിഅ നൂരിയ മുതല്‍ ഫാറൂഖ് കോളജ് വരെ അസ്തിവാരമിട്ട ഖാഇദെമില്ലത്ത്, തമിഴ്നാട്ടില്‍ 13 കോളജുകള്‍ ഉള്‍പ്പെടെ എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തു. അദ്ദേഹത്തിന്റെ പേരില്‍ ജില്ല രൂപീകരിച്ച തമിഴ്നാട് പില്‍ക്കാലത്ത് വ്യക്തികളുടെ പേരില്‍ ജില്ല വേണ്ടെന്ന പൊതു നിര്‍ദേശം വന്നപ്പോഴാണ് അതു പിന്‍വലിച്ചത്.
1896 ജൂണ്‍ അഞ്ചിന് തിരുനല്‍വേലി പേട്ടയില്‍ സമ്പന്ന തുകല്‍ വ്യാപാരി കുടുംബത്തില്‍ മൗലവി കെ.ടി മയ്ഖാന്‍ റാവുത്തറിന്റ മകനായി ജനിച്ച അദ്ദേഹം തിര്‍നല്‍വേലിയിലെ സി.എം.എസ് കോളജ് എം.ഡി.ടി ഹിന്ദു കോളജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1923ല്‍ ജമാല്‍ ഹമീദ ബിയെ വിവാഹം ചെയ്തു. പതിമൂന്നാമത്തെ വയസില്‍ 1909 ല്‍ സമപ്രായക്കാരോടൊപ്പംചേര്‍ന്ന് തിരുനല്‍വേലിയില്‍ യംഗ് മുസ്ലിം സൊസൈറ്റി രൂപീകരിച്ചു. 1918 ല്‍ മുസ്ലിം പണ്ഡിതന്മാരുടെ കൂട്ടായ്മയായ മജ്ലിസുല്‍ ഉലമ എന്ന സംഘടനക്കു നേതൃത്വം നല്‍കി. 1936 ല്‍ ആള്‍ ഇന്ത്യാ മുസ്ലിം ലീഗില്‍ ചേര്‍ന്നു. 1945ല്‍ മുസ്ലിംലീഗിന്റെ മദ്രാസ് പ്രവിശ്യാ പ്രസിഡന്റായി. 1948 മാര്‍ച്ച് 10 മുതല്‍ മരണം വരെ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റായി.
വിഭജനത്തിന്റെ കാരണക്കാരെന്ന കൂരമ്പേറ്റ് തളരാതെ രണ്ടു പതിറ്റാണ്ട് നടന്നുനീങ്ങിയ ഖാഇദെമില്ലത്തിന്റെ അവസാനകാലത്ത് ഒരേസമയം ഒമ്പത് പാര്‍ലമെന്റ് അംഗങ്ങളാണ് പാര്‍ലമെന്റില്‍ മുസ്ലിംലീഗിനുണ്ടായത്്; ലോക്സഭയില്‍ നാലും, രാജ്യസഭയില്‍ അഞ്ചും. ബംഗാളിലും കേരളത്തിലും മന്ത്രിമാരും. ഓടിത്തളര്‍ന്ന് ആ കൈതിരി തലമുറകള്‍ക്ക് കൈമാറി, 1972 ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ ഒന്നരയോടെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ വെച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യാ ഉപഖണ്ഡത്തിലെ പതിതര്‍ അനാഥരായി. ഖാഇദെമില്ലത്തിന്റെ ദര്‍ശനം കൈമുതലാക്കിയവര്‍ അഭിമാനത്തോടെ ജീവിക്കുന്നുവെന്നതാണ് വിയോഗത്തിന്റെ 51ാം ആണ്ടിലെ നിറഞ്ഞു പ്രകാശിക്കുന്ന ഓര്‍മത്തിരി. ദിവസങ്ങള്‍ക്ക് മുമ്പ് മദ്രാസിലെ സ്റ്റാന്‍ലി ആശുപത്രിയില്‍ ഖാഇദെമില്ലത്തിന്റെ മുമ്പില്‍ പാടിയ ഗാനം അനുശോചന യോഗത്തില്‍ ആലപിച്ചപ്പോള്‍ നാഗൂര്‍ ഹനീഫക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഹൃദയത്തിലെ തേങ്ങല്‍ ജനകോടികളുടെ തേട്ടമായി.
‘മണ്ണില്‍ പിറന്തതേനോ
എങ്കള്‍ പെരുമാനേ,
മാനിലത്തെ താങ്കിടവോ
എങ്കള്‍ പെരുമാനേ…’
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
india2 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്