Connect with us

More

ദ്രാവിഡം ഭാരതം; ഒരു മല്‍സരവും തോല്‍ക്കാതെ ഇന്ത്യ ലോക ജേതാക്കള്‍

Published

on

വെല്ലിംഗ്ടണ്‍: മൂന്നാഴ്ച്ച മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് 100 റണ്‍സിനായിരുന്നു. ഇന്നലെ എട്ട് വിക്കറ്റിനും ജയിച്ചു. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയെ പോലെ ശക്തരായ പ്രതിയോഗികളെ ആധികാരികമായി തോല്‍പ്പിക്കുക വഴി ഇന്ത്യന്‍ അണ്ടര്‍ 19 സംഘം ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കലാശപ്പോരാട്ടത്തില്‍ 216 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കാര്‍ നേടിയത്. ഈ സ്‌ക്കോര്‍ ഇന്ത്യക്ക് മരുന്ന് പോലുമായിരുന്നില്ല. 67 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രിഥി ഷായും സംഘവും അജ്ജയ്യരായി.

ബൗളിംഗ് പ്രഭയില്‍ ചാമ്പ്യന്‍ഷിപ്പില്‍ ശക്തരായി മുന്നേറിയ ഇന്ത്യന്‍ പന്തേറുകാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ഓസീസ് നിഷ്പ്രഭമായി. 76 റണ്‍സ് നേടിയ മെര്‍ലോ മാത്രമാണ് പൊരുതി നിന്നത്. ബാക്കിയെല്ലാവരും അതിവേഗത്തില്‍ പുറത്തായി. ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായ ഓപ്പണര്‍ എഡ്വാര്‍ഡ്‌സ് ഒരു മണിക്കൂറോളം ക്രീസില്‍ നിന്നു. ഇന്ത്യന്‍ നിരയിലെ അതിവേഗക്കാരായ പോറലിനെയും ശിവം മേവിയെയും ഭയത്തോടെ നേരിട്ട ഓപ്പണര്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ 32 ല്‍ ആദ്യ വിക്കറ്റ് നിലം പതിച്ചു. ബ്രയന്‍ഡിനെ പോറല്‍ തിരിച്ചയച്ചു. പത്താം ഓവറില്‍ എഡ്‌വാര്‍ഡ്‌സും മടങ്ങി. പക്ഷേ മൂന്നാം വിക്കറ്റില്‍ മെര്‍ലോയും ഉപ്പലും പൊരുതി നിന്നെങ്കിലും റണ്‍റേറ്റ് മോശമായിരുന്നു. ശിവ് സിംഗും നാഗര്‍ക്കോട്ടിയും ബൗളിംഗ് ഏറ്റെടെുത്ത സമയമായിരുന്നു ഇത്. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഉപ്പല്‍ മടങ്ങിയതോടെ കൂട്ടത്തകര്‍ച്ചയായി. 47.2 ഓവറില്‍ 216ന് എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ പോറല്‍, ശിവ്‌സിംഗ്, നാഗര്‍ക്കോട്ടി, അങ്കിത് റോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചാറ്റല്‍ മഴയുടെ അകമ്പടിയിലാണ് ഇന്ത്യ മറുപടി ആരംഭിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന് നാല് ഓവര്‍ പ്രായമായപ്പോള്‍ മഴ കാരണം ഇടക്ക് കളിയും നിര്‍ത്തി. പക്ഷേ നാലായിരത്തോളം വരുന്ന ഇന്ത്യന്‍ ആരാധകരുടെ ആവേശം അപ്പോഴും തണുത്തിരുന്നില്ല.

 

കളി പുനരാരംഭിച്ചപ്പോള്‍ കാണികളുടെ നിറഞ്ഞ പിന്തുണയില്‍ പ്രിഥിയും കല്‍റയും ആക്രമിച്ച് കളിച്ചു. 2012 ലെ ലോകകപ്പ് ഫൈനലില്‍ ഉന്‍മുക്ത് ചന്ദിന്റെ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയെയായിരുന്നു നേരിട്ടത്. അന്ന് 226 റണ്‍സായിരുന്നു ഇന്ത്യ ചേസ് ചെയ്തത്. ഉന്‍മുക്തിന്റെ സെഞ്ച്വറി മികവിലായിരുന്നു ആ കിരീട നേട്ടമെങ്കില്‍ അതേ റോളിലായിരുന്നു മന്‍ജോത് കല്‍റ. ജാക് എഡ്‌വാര്‍ഡ്‌സിന്റെ ഒരോവറില്‍ മൂന്ന് തവണയാണ് കൂളായി കല്‍റ പന്ത് അതിര്‍ത്തി കടത്തിയത്. ടീം സ്‌ക്കോര്‍ 71 ല്‍ എത്തിയപ്പോള്‍ നായകന്‍ പ്രിഥി പുറത്തായത് മാത്രമായിരുന്നു ഓസീസ് ക്യാമ്പിന് ആശ്വാസമായത്. സതര്‍ലാന്‍ഡിന്റെ ടേണ്‍ ചെയ്ത പന്ത് ഇന്ത്യന്‍ നായകന്റെ പ്രതിരോധം ഭേദിച്ചു. തുടര്‍ച്ചയായി ആറ് മല്‍സരങ്ങളില്‍ അര്‍ധശതകം നേടിയ ശുഭ്മാന്‍ ഗില്‍ തന്റെ ഫോം ആവര്‍ത്തിച്ച് തെളിയിച്ചു. വന്നയുടന്‍ തന്നെ സുന്ദരമായ ഷോട്ടുകള്‍. അതിനിടെ 47 പന്തില്‍ നിന്ന് കല്‍റയുടെ അര്‍ധ സെഞ്ച്വറിയെത്തി. പതിവ് ശാന്തത വിട്ട് ഗില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായത് പോലും ഇന്ത്യന്‍ ക്യാമ്പിനെ ബാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹാര്‍വിക് ദേശായിയെ സാക്ഷി നിര്‍ത്തി കൂറ്റനടികളുമായി കല്‍റ സെഞ്ച്വറിയിലെത്തി.

ഇന്ത്യന്‍ ജയമോ, കല്‍റയുടെ സെഞ്ച്വറിയോ ആദ്യമെത്തുക എന്ന തോന്നല്‍ ഇടക്കുണ്ടായി. ഹാര്‍വിക് പക്ഷേ കൂട്ടുകാരന്റെ സെഞ്ച്വറിക്കായി കൂറ്റനടികള്‍ക്ക് മുതിര്‍ന്നില്ല. 38.5 ഓവറില്‍ വിജയവും കപ്പുമെത്തി. കല്‍റയാണ് കളിയിലെ കേമന്‍. ഗില്‍ ചാമ്പ്യന്‍ഷിപ്പിലെ കേമനും.

ആഘോഷം അടിപൊളി

വെല്ലിംഗ്ടണ്‍: ഒരു മാസത്തോളമായി ഇന്ത്യന്‍ താരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ല. അനാവശ്യമായി ഹോട്ടലിന് പുറത്തിറങ്ങാറുമില്ല. ഇതെല്ലാം കോച്ച് രാഹുല്‍ ദ്രാവിഡ് നിരോധിച്ചിരുന്നു. കാര്‍ക്കശ്യത്തിന്റെ പേരിലായിരുന്നില്ല ഇതെല്ലാം. സമ്മര്‍ദ്ദം ഒഴിവാക്കുക എന്ന ഗെയിം പ്ലാനിന്റെ ഭാഗമായി. ഫോണില്‍ സംസാരിക്കുമ്പോള്‍ താരങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാവും. പാര്‍ട്ടികളില്‍ പങ്കെടുത്താല്‍ അപരിചിതരുമായി സമയം ചെലവഴിക്കേണ്ടി വരും. പന്തയം ഉള്‍പ്പെടെയുളള പുലിവാലുകള്‍ ധാരാളമുള്ളതിനാല്‍ അതെല്ലാം വേണ്ടെന്ന് വെച്ചു. ജയിച്ച ശേഷം എല്ലാവരോടും കോച്ച് പറഞ്ഞു-എന്‍ജോയ്….!

 

കപ്പുറപ്പിച്ച ഘട്ടത്തില്‍ കണ്ടത് താരങ്ങളുടെ മിതമറന്ന സന്തോഷം. വിജയ റണ്‍ നേടുന്നതിന് മുമ്പ് തന്നെ എല്ലാവരും ബൗണ്ടറി ലൈനിലെത്തി. വിജയം പിറന്ന ഘട്ടത്തില്‍ മൈതാനത്തേക്ക് കുതിച്ചോടി. പിന്നെ സ്റ്റംമ്പ് എടുക്കുന്നു. കല്‍റയെയും ഹാര്‍വിക്കിനെയും പൊതിയുന്നു. ഓസീസ് നായകന്‍ ഇതെല്ലാം കണ്ട് ചിരിച്ച് നില്‍പ്പുണ്ടായിരുന്നു. പിന്നെ മൈതാനം വലം വെച്ചു. ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നിലെത്തി എല്ലാവരും. കോച്ചിനെ തോളത്തേറ്റി ആഹ്ലാദം. കപ്പ് വാങ്ങിയത് അടിപൊളി സ്‌റ്റൈലിലായിരുന്നു. ആദ്യം ആക്ഷന്‍. പിന്നെ കപ്പ് വാങ്ങുന്നു.

 

kerala

‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി

Published

on

വേടനെ കുറിച്ചുള്ള ലേഖനം ‘ദ റെവല്യൂഷണറി റാപ്പർ’, പാബ്ലോ നെരൂദയുടെ പേരിലുള്ള എ.ഐ കവിത എന്നിവ സിലബസിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണം തേടി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അടിയന്തരമായി വിശദീകരണം നൽകാൻ ബോർഡ് ഓഫ് സ്റ്റഡിസ് അം​ഗങ്ങൾക്ക് വിസി നിർദേശം നൽകി.

കേരള സർവകലാശാല നാലാം വർഷ ഡിഗ്രി സിലബസിലാണ് ഇരു പാഠഭാഗങ്ങളും ഉൾപ്പെട്ടിരുന്നത്. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് വേടനെ കുറിച്ചുള്ള ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ കോഴ്‌സിലാണ് വേടനെക്കുറിച്ച് പഠിക്കുക. വേടന്റെ സംഗീതം സാമൂഹിക നീതി, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

കേരള സർവകലാശാല നാലാം വർഷ ബിഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലാണ് പാബ്ലോ നെരൂദയുടെ പേരിൽ ‘ഇംഗ്ലീഷ്: യു ആർ എ ലാംഗ്വേജ്’ എന്ന കവിത പഠിക്കാനുണ്ടായിരുന്നത്. എന്നാൽ, നെരൂദ ഇത്തരത്തിലൊരു കവിത എഴുതിയിട്ടില്ല. എഐ ഉപോയഗിച്ചുണ്ടാക്കിയ സിലബസിലാണ് നെരൂദയുടേതെന്ന പേരിൽ എഐ ജനറേറ്റഡ് കവിത പ്രത്യക്ഷപ്പെട്ടത്. നാലു വർഷ ഡിഗ്രി പ്രോഗ്രാം തുടങ്ങാനായി തിരക്കിട്ട് അഞ്ച് ദിവസം കൊണ്ട് 72 കോഴ്സുകളുടെ സിലബസ് തയാറാക്കിയപ്പോഴാണ് അബദ്ധം പറ്റിയത്. എന്നാൽ, ഇത് പഠിച്ച് പരീക്ഷ എഴുതിയവർക്ക് മാർക്ക് ലഭിച്ചു. നോട്ട്സ് അന്വേഷിച്ച് പോയ അധ്യാപകരാണ് സംഭവം തിരിച്ചറിഞ്ഞത്.

Continue Reading

kerala

ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി

Published

on

ചെന്നൈ : ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഐ.എ.എസ്., തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ് ഐ.എ.എസ്., അനു ജോർജ് ഐ.എ.എസ്., ടൂറിസം, സാംസ്കാരിക, എൻ‌ഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ഐ.എ.സി., തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ പി. സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.

ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20 പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ മുഖ്യതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കും. കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

 

Continue Reading

kerala

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യം

Published

on

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ ആണ് പോള്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്.

മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും മോചന ശ്രമത്തില്‍ നിന്ന് ഇടപെടുന്നതില്‍ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യപ്പെട്ട് കെ എ പോള്‍ തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് നിമിഷപ്രിയയുടെ തന്നെ ആവശ്യമാണെന്നും പോള്‍ കോടതിയില്‍ പറഞ്ഞു. പോളിന്റെ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന് സുപ്രിംകോടതി നോട്ടീസ് നല്‍കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് കെ എ പോളിനെതിരെ നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആക്ഷൻ കൗൺസിൽ ലീഗൽ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായി അഡ്വ സുഭാഷ് ചന്ദ്രനാണ് പരാതി നൽകിയത്. നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് പോൾ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ പോള്‍ പരസ്യപ്രതികരണത്തിന് മുതിര്‍ന്നിരുന്നു.

നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തതില്‍ വിദേശകാര്യ മന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും പോൾ ചോദിച്ചു. 11 വർഷമായി ഭരിക്കുന്ന മോദിക്ക് എന്ത് കൊണ്ട് നിമിഷ പ്രിയയെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. നിമിഷപ്രിയ വിഷയത്തിൽ എന്ത് നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

വ്യാജനെന്നടക്കം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പോൾ തള്ളിക്കളഞ്ഞു. എനിക്ക് ഒന്നും മറയ്ക്കാനില്ല. ഞാൻ വ്യാജനാണെന്ന് മാധ്യമങ്ങൾ വരെ എഴുതി. അത്തരം പരാമർശങ്ങൾ അങ്ങേയറ്റം വേദനിപ്പിച്ചെന്നും പോൾ പറഞ്ഞു. നിമിഷ പ്രിയയുടെ മകളും ഭർത്താവും യെമനിൽ പോയതിനു പണം ചെലവഴിച്ചത് ഞാനാണ്. ഞാൻ ഒന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞ് ആളാവാൻ നോക്കിയിട്ടില്ല. ജൂലൈ 10 മുതൽ മാധ്യമങ്ങളെ സമീപിക്കാതെ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സഹായിക്കാൻ മുന്നിട്ട് നിൽക്കുന്നതിൽ എംപിമാരായ കെസി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും തന്നെ അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.

നിമിഷയുടെ മോചനത്തിനായി കാന്തപുരം ശ്രമിച്ച് പരാജയപ്പെട്ടു. നിമിഷപ്രിയയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെയെല്ലാം അഭിനന്ദിക്കുന്നുവെന്നും പോൾ പറഞ്ഞു. യെമനിലെ നേതാക്കളുമായി തനിക്ക് ബന്ധമുണ്ട്. നിമിഷപ്രിയയുടെ മോചന ദൗത്യത്തിലേക്ക് തന്നെ കൊണ്ട് വന്നത് ദൈവവും ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ ഗോപിയുമാണെന്നും പോൾ പറഞ്ഞു.

Continue Reading

Trending