Connect with us

Video Stories

യു.ഡി.എഫ് പദ്ധതികള്‍ സ്വന്തമാക്കി ഇടതുസര്‍ക്കാര്‍

Published

on

എം.എം ഹസന്‍ (കെ.പി.സി.സി പ്രസിഡന്റ്)

കേരള ചരിത്രത്തില്‍ ഒരു വര്‍ഷംകൊണ്ട് ഇത്രമാത്രം അഴുകിയ മറ്റൊരു ഭരണം ഉണ്ടായിട്ടില്ല. രൂക്ഷമായ വിലക്കയറ്റം, കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടം, റേഷന്‍ സാധനങ്ങള്‍പോലും ലഭ്യമല്ലാത്ത അവസ്ഥ, തകര്‍ന്നടിഞ്ഞ ക്രമസമാധാനം, മടങ്ങിവന്ന കൊലപാതക രാഷ്ട്രീയം, ഇഴഞ്ഞു നീങ്ങുന്ന ഭരണം, വ്യാപകമായ ഭൂമി കയ്യേറ്റം ഇതൊക്കെയാണ് കേരളത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ സംഭവിച്ചത്. ചുറ്റിലും ഉപദേശകരാണെങ്കിലും ഒന്നും ശരിയാകുന്നില്ല. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഈ സര്‍ക്കാരിന്റെ പൊള്ളത്തരം വ്യക്തമാകും. യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതികളുടെ തുടര്‍ച്ചയാണ് ബഹുഭൂരിപക്ഷവും. അവ മിക്കതും ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പലതും പേരു മാറ്റി സ്വന്തമാക്കിയിരിക്കുന്നു.
ഒരു വര്‍ഷംകൊണ്ട് കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു എന്നതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ദേശീയ പാതയോരത്തെ ബാറുകള്‍ തുറന്നതിന് കോടതിയില്‍ നിന്ന് കനത്ത പ്രഹരമാണു ലഭിച്ചത്. ഇപ്പോള്‍ എല്ലാ ബാറുകളും തുറന്നുകൊണ്ട് കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള തീരുമാനത്തിന് ഇടതുമുന്നണിയും ഇടതു സര്‍ക്കാരും പച്ചക്കൊടി വീശിയിരിക്കുന്നു. യു.ഡി.എഫിന്റെ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നു തെരഞ്ഞെടുപ്പില്‍ ആണയിട്ട് പറഞ്ഞ് വോട്ടു നേടിയവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ വിശ്വാസവഞ്ചനയാണു കാട്ടിയത്.
ക്ഷേമ പെന്‍ഷന്‍ കൊടുത്തപ്പോള്‍ പാവപ്പെട്ടവരുടെ മുഖത്തുവിരിഞ്ഞ ചിരിയാണ് തനിക്ക് ഏറ്റവും സന്തോഷം പകര്‍ന്നതെന്നു മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ അതിന്റെ ക്രെഡിറ്റ് യു.ഡി.എഫിനാണ്. 2011ല്‍ ക്ഷേമപെന്‍ഷന്‍കാരുടെ എണ്ണം 12.90 ലക്ഷം ആയിരുന്നു. 2016-ല്‍ അത് 34.43 ലക്ഷമാക്കി. എല്‍.ഡി.എഫ് 2011-16-ല്‍ നല്‍കിയത് 592 കോടി രൂപ. യു.ഡി.എഫ് 2011-2016-ല്‍ നല്‍കിയത് 3016 കോടി. ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതും യു.ഡി.എഫ്. എന്നാല്‍ ഇപ്പോഴും ആധാര്‍ ലിങ്ക് ചെയ്യപ്പെടാത്തവര്‍ക്കും കുടുംബശ്രീ സര്‍വെ പ്രകാരം ശിപാര്‍ശ ചെയ്യപ്പെടാത്തവര്‍ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കുന്നില്ല. 2011-ല്‍ 300 രൂപയായിരുന്നു പെന്‍ഷന്‍ തുക. യു.ഡി.എഫ് അത് 600, 800, 1100, 1200 എന്നീ സ്ലാബുകളാക്കി വര്‍ധിപ്പിച്ചു. ഈ സര്‍ക്കാര്‍ അതിലെ ഉയര്‍ന്ന സ്ലാബ് എടുത്തു കളഞ്ഞു എല്ലാവര്‍ക്കും 1100 രൂപയാക്കി. ഏറ്റവും കൂടുതല്‍ ഡിസ്എബിലിറ്റി ഉള്ളവര്‍ക്കാണ് 1200 രൂപ പെന്‍ഷന്‍ നല്‍കിയിരുന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയാണ്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്ന സ്‌നേഹപൂര്‍വം (300,500,700 രൂപ) പദ്ധതി, കിടപ്പുരോഗികളെ സംരക്ഷിക്കുന്ന ആശ്വാസകിരണം (525 രൂപ) പദ്ധതി, കിഡ്‌നി, ലിവര്‍ പ്ലാന്റേഷന്‍ നടത്തിയ രോഗികളെ സംരക്ഷിക്കുന്ന സമാശ്വാസം (1200 രൂപ) പദ്ധതി എന്നിവര്‍ക്ക് പ്രതിമാസം നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം മുടങ്ങി. ജനുവരി മുതല്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഒരു വര്‍ഷത്തെ സഹായം സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരുമിച്ച് നല്‍കേണ്ടതാണ്.
ഈ സര്‍ക്കാര്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത് 71 പേര്‍ക്ക്. യു.ഡി.എഫ് സര്‍ക്കാര്‍ മെയ് മാസം അനുവദിച്ചതു കൂടി ഉള്‍പ്പെടുത്തിയാല്‍ 107 പേര്‍ക്ക്. യു.ഡി.എഫ് സര്‍ക്കാര്‍ നാലു വര്‍ഷംകൊണ്ട് 645 കുട്ടികള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എല്ലാ ജില്ലകളിലും ഇംപ്ലാന്റേഷന്‍ സെന്റര്‍ തുടങ്ങണമെന്ന തീരുമാനം ഇപ്പോള്‍ പൊടിപിടിച്ചു കിടക്കുന്നു. കോക്ലിയര്‍ ഉപകരണത്തിന്റെ വാറന്റി കഴിഞ്ഞവര്‍ക്കും ഉപകരണം തകരാറിലായവര്‍ക്കും പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
ഹീമോഫീലിയ രോഗികള്‍ക്കുള്‍പ്പെടെ ആശ്വാസം നല്‍കിയിരുന്ന കാരുണ്യ ബനവലന്റ് പദ്ധതി നിര്‍ത്തലാക്കി ആര്‍.എസ്.ബി.വൈയില്‍ ലയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. 1.42 ലക്ഷം രോഗികള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ 1200 കോടി രൂപ നല്‍കിയ പദ്ധതിയാണിത്.
ടമേലേ ശിശശേമശേ്‌ല ീി റശമെയശഹശശേല െഎന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതിയെ അനുയാത്ര എന്നു പേരിട്ട് ഉപരാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ പോകുകയാണ്. 2014ലും 2015ലും 40 കോടി രൂപ വീതം ബജറ്റില്‍ വകകൊള്ളിച്ച പദ്ധതിയാണിത്. വിവിധ ജില്ലകളില്‍ പദ്ധതിയുടെ കെട്ടിടം പണിക്ക് 36 കോടി രൂപ അനുവദിക്കുകയും ചെയ്തു. കുട്ടികളുടെ കേള്‍വി തകരാര്‍ കണ്ടുപിടിക്കുന്നതിനുള്ള സ്‌ക്രീനിങ് 41 ആസ്പത്രികളില്‍ ആരംഭിച്ചു. ഒന്നര വര്‍ഷം കൊണ്ട് രണ്ടു ലക്ഷം കുട്ടികളില്‍ സ്‌ക്രീനിങ് നടത്തി. ഈ പദ്ധതിയെ കാതോരം എന്നു പേരിട്ട് സര്‍ക്കാര്‍ അവരുടെ പദ്ധതിയാക്കിയിരിക്കുകയാണ്.
65 വയസിനു മുകളിലുള്ളവര്‍ക്കു പരിചരണം നല്‍കുന്ന വയോമിത്രം, സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന വിശപ്പുരഹിത നഗരം തുടങ്ങിയ പദ്ധതികളൊക്കെ പുതിയ പദ്ധതിയെന്ന മട്ടില്‍ പ്രോഗ്രസ് റിപ്പോര്‍ട്ടിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 712 കോടി രൂപയാണ് കുടിശിക. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് കാരണം.
ഓട്ടോമേഷന്‍, അമേരിക്കന്‍ വിസ നിയന്ത്രണം, ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ലോക വ്യാപകമായി ഐ.ടി രംഗത്ത് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം മൂന്നു നാലു ലക്ഷം തൊഴില്‍ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരുന്നതില്‍ ഒരു ലക്ഷം തൊഴിലെങ്കിലും ഇടിയുമെന്നു കരുതുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രതിസന്ധി മുന്‍കൂട്ടി കാണുന്നില്ല. പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ഐടി കരടുരേഖ ഒരു വര്‍ഷമായി ചര്‍ച്ച ചെയ്യുന്നതല്ലാതെ തീരുമാനം ഇല്ല. അതിവേഗം മാറ്റം സംഭവിക്കുന്ന ഐടി മേഖലയില്‍ അതിനൊത്ത് ഉയരാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല.
അട്ടപ്പാടി ആരോഗ്യ പാക്കേജ് യു.ഡി.എഫ്. സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കി നടപ്പിലാക്കി. ആസ്പത്രികള്‍ക്ക് സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉണ്ടായി. ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിച്ചു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ വീഴ്ചകളാണ് തുടര്‍ച്ചയായുണ്ടാകുന്ന ശിശു മരണങ്ങള്‍ക്ക് കാരണം. ജനനം മുതല്‍ വാര്‍ധക്യം വരെയുള്ള രോഗ ചികിത്സകള്‍ പൂര്‍ണമായും സൗജന്യമാക്കി. യു.ഡി.എഫിന്റെ വിവിധ സൗജന്യ ചികിത്സാ പരിപാടികളെ സംയോജിപ്പിച്ചാണ് ‘ആര്‍ദ്രം’ എന്ന പേരില്‍ പദ്ധതി തുടങ്ങിയത്. അംഗീകാരം ലഭിച്ച തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലെ 100 സീറ്റുകള്‍ നഷ്ടപ്പെടുത്തി. സ്വാശ്രയ കോളജുകളില്‍ ഫീസ് കുത്തനേ ഉയര്‍ത്തുകയും ചെയ്തു.
സ്മാര്‍ട്ട് സിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ഇന്‍ഫോപാര്‍ക്കിലെ സബ് സ്റ്റേഷനില്‍ നിന്നു വൈദ്യുതി ലഭ്യമാക്കാന്‍ നടപടിയായില്ല. കെട്ടിടം പണി തീരുന്ന മുറക്ക് റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുന്നില്ല. കിന്‍ഫ്രയില്‍ നിന്നുള്ള വെള്ളവും നിലച്ചു.
തിരുവനന്തപുരം കോഴിക്കോട് മെട്രോ പദ്ധതികളുടെ അവസ്ഥ ശോചനീയമാണ്. പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ക്ഷന്‍ ലഭിച്ചില്ല. കേന്ദ്ര നഗരവികസന കാര്യാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടില്ല. കേന്ദ്ര വിഹിതത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. കിഫ്ബിയില്‍ നിന്ന് ഫണ്ട് അനുവദിച്ചെന്നു പറയുന്നുണ്ടെങ്കിലും കിട്ടിയിട്ടില്ല. സ്ഥലമെടുപ്പോ മറ്റു നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ല. കോഴിക്കോട് പന്നിയങ്കര മേല്‍പ്പാലത്തിന്റെ നിര്‍മാണം യു.ഡി.എഫിന്റെ കാലത്ത് പൂര്‍ത്തിയായതാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 798 കോടി രൂപയാണ് വിതരണം ചെയ്തത്. ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത് 105 കോടി രൂപയാണ്. അതില്‍ 9 കോടി രൂപ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നതാണ്.
പിണറായി സര്‍ക്കാര്‍ വന്നശേഷം ഇടുക്കിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്ന 10,000 പട്ടയങ്ങളില്‍ നിന്നും 4,000 പട്ടയവും കാസര്‍കോട് 250 പട്ടയങ്ങളുമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ഇതില്‍ ഇടുക്കിയില്‍ നല്‍കിയവ ഉപാധികളോടെയാണ്. ഉപാധി രഹിത പട്ടയം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 1,80,354 പട്ടയങ്ങളാണ് (കൈവശാവകാശ രേഖ ഉള്‍പ്പെടെ) നല്‍കിയത്. ഇതില്‍ കോന്നി താലൂക്കിലെ 4,000 പട്ടയങ്ങള്‍ പിണറായി സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുകയാണ്.
അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച് വോട്ട് പിടിച്ച ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താഴുന്ന കാഴ്ചയാണ് കണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളിലെല്ലാം നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകിക്കയറ്റി. മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ഇ.പി ജയരാജന്‍ ഭാര്യാ സഹോദരി പി.കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇയുടെ എം.ഡിയായും സഹോദരന്റെ മകള്‍ ദീപ്തിയെ കണ്ണൂരിലെ ക്‌ളേ ആന്റ് സിറാമിക്‌സ് ജനറല്‍ മാനേജരായും നിയമിച്ചു. ഡസന്‍ കണക്കിന് ബന്ധുനിയമനങ്ങള്‍ വേറെയുമുണ്ടായിരുന്നു. യു.ഡി.എഫ് നടത്തിയ പോരാട്ടത്തിന് ഒടുവില്‍ ജയരാജന്‍ നാണം കെട്ട് രാജി വച്ചു. ജയരാജനെതിരെ അന്വേഷണം ആരംഭിച്ച വിജിലന്‍സ് മെല്ലെപ്പോക്കാണ് സ്വീകരിച്ചത്. 42 ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിധിയെങ്കിലും കോടതി ചെവിക്ക് പിടിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ മാത്രം 89-ാം ദിവസം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കി. അനധികൃത നിയമനം ലഭിച്ച ജയരാജന്റെ ബന്ധുക്കള്‍ക്ക് മാത്രമേ നിയമനം നഷ്ടപ്പെട്ടിട്ടുള്ളൂ. ആനത്തലവട്ടം ആനന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ മക്കള്‍ ഇപ്പോഴും ആ സ്ഥാനങ്ങളില്‍ തുടരുന്നു. ജയരാജനെ പരിശുദ്ധനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജലന്‍സ് നല്‍കിയതെന്ന് അറിയുന്നു.
ടെലിഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതിന് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് രാജിവെക്കേണ്ടി വന്നതാണ് പിണറായി മന്ത്രിസഭയുടെ രണ്ടാമത്തെ നേട്ടം. സത്യപ്രതിജ്ഞ ചെയ്ത് പത്താം മാസമെത്തിയപ്പോഴാണ് രണ്ടാമത്തെ മന്ത്രി വീണത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് മന്ത്രി എം.എം മണി. വണ്‍, ടു, ത്രീ എന്ന് പറഞ്ഞ് മണി തന്നെയാണ് കൊലപാതക കഥ വീരവാദമായി പുറത്ത്‌വിട്ടത്. കൊലപാതകക്കേസില്‍ പ്രതിയായിരിക്കെത്തന്നെയാണ് ഇടതുമുന്നണി മണിയെ മന്ത്രിയാക്കിയത്. മണി പിന്നീട് വിടുതല്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിയായി തുടരുന്നത് ശരിയാണോ? പെമ്പളൈ ഒരുമൈ നേതാക്കളായ സ്ത്രീകള്‍ക്കെതിരെ മണി നടത്തിയ പരാമര്‍ശം വന്‍ വിവാദം ഉയര്‍ത്തുകയും പാര്‍ട്ടി മണിക്കെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുകയുമൊക്കെ ചെയ്‌തെങ്കിലും മുഖ്യമന്ത്രി മണിയെ നിലനിര്‍ത്തുകയാണു ചെയ്തത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അക്രമവും രാഷ്ട്രീയ കൊലപാതങ്ങളും ഹര്‍ത്താലും വീണ്ടും തലപൊക്കി. കണ്ണൂര്‍ വീണ്ടും ചോരക്കളമായി. സി.പി.എമ്മും ബി.ജെ.പിയും മത്സരിച്ച് കൊലപാതകങ്ങള്‍ നടത്താന്‍ തുടങ്ങി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 19 രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്. അതില്‍ നാലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. യുവജനോത്സവത്തിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും കൊച്ചു കുട്ടികള്‍ എത്തിയ വേളയില്‍പ്പോലും ഒരാളെ വെട്ടിക്കൊല്ലുന്ന കാടത്തം അരങ്ങേറി. തുടര്‍ന്നുണ്ടായ ഹര്‍ത്താലും യുവജനോത്സവ വേദിക്ക് മുന്നില്‍ മൃതശരീരവുമായി നടത്തിയ തര്‍ക്കവും കുട്ടികളെ ഭയചകിതരാക്കി. കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന മുഖ്യകക്ഷികള്‍ ചെയ്യുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending