Connect with us

Health

സര്‍ജറിയില്ലാതെ ഗര്‍ഭാശയമുഴ ഭേദമാക്കാം

ഗര്‍ഭാശയ മുഴകള്‍ക്ക് ഏകീകൃതമായ രൂപം പൊതുവേ കാണപ്പെടാറില്ല.

Published

on

Dr. Mohammed Rafeeque P. K
Senior Consultant – Neuro Intervention
Aster MIMS Calicut

ഗര്‍ഭാശയമുഴകള്‍ ഉണ്ടാകുവാനുള്ള യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്, എങ്കിലും സ്ത്രീഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ ഉത്പാദനവുമായി ഗര്‍ഭാശയമുഴകള്‍ക്ക് ബന്ധമുണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം ഏറ്റവും പാരമ്യതയില്‍ നില്‍ക്കുന്നത് സ്ത്രീകളുടെ പ്രത്യുത്പാദനപരമായ കാലയളവിലാണ് (16 വയസ്സ് മുതല്‍ 50 വയസ്സ് വരെ). ഈ കാലയളവില്‍ ഗര്‍ഭാശയ മുഴകളും കൂടുതലായി കാണപ്പെടുന്നു. ആര്‍ത്തവ വിരാമാനന്തരം ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതിനനുസരിച്ച് ഗര്‍ഭാശയ മുഴകളുടെ വളര്‍ച്ചയും കുറഞ്ഞ് വരുന്നു.

ഗര്‍ഭാശയ മുഴകള്‍ക്ക് ഏകീകൃതമായ രൂപം പൊതുവേ കാണപ്പെടാറില്ല. ചിലത് കടലമണികള്‍ പോലെ ചെറുതായിരിക്കുമ്പോള്‍ മറ്റ് ചിലത് നാരങ്ങയുടെയത്ര വലുപ്പമുള്ളതായി കാണപ്പെടുന്നു. ഗര്‍ഭാശയത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാനം അനുസരിച്ചാണ് പ്രധാനമായും ഇതിനെ വിഭജിക്കുന്നത്.

ചികിത്സ

ഗര്‍ഭാശയമുഴകള്‍ പ്രത്യേകിച്ച് ലക്ഷണമൊന്നും തന്നെ കാണിക്കാത്തവയാണെങ്കില്‍ ചികിത്സ തേടേണ്ട ആവശ്യം പൊതുവെ ഉണ്ടാകാറില്ല. ലക്ഷണങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രധാനമായും ചികിത്സ തീരുമാനിക്കപ്പെടുന്നത്. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പ്രധാനമായും തുടക്കത്തില്‍ സ്വീകരിക്കാറുള്ളത്. ഈസ്ട്രജന്‍ ഉത്പാദനം പരിമിതപ്പെടുത്താന്‍ സഹായിക്കുന്ന മരുന്നുകളാണ് ഇതില്‍ പ്രധാനമായും നല്‍കപ്പെടുന്നത്. ചിലരില്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. മരുന്ന് പരാജയപ്പെടുന്ന സാഹചര്യങ്ങളിലാണ് ഇത് ആവശ്യമായി വരുന്നത്. ഹിസ്റ്ററോസ്‌കോപിക് റിസക്ഷന്‍, മയോമെക്ടമി (കീ ഹോള്‍ & ലാപ്രോട്ടമി), ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യുന്ന ഹിസ്റ്ററക്ടമി തുടങ്ങിയ രീതികളാണ് സമീപകാലം വരെ പ്രധാനമായും സ്വീകരിച്ചിരുന്നത്.

ശസ്ത്രക്രിയ അല്ലാതെ തന്നെ ഗര്‍ഭപാത്രത്തിലെ മുഴയുടെ വലുപ്പം കുറയ്ക്കുന്ന നൂതനരീതിയായ യൂ ട്രൈന്‍ ആര്‍ട്ടറി എംബൊളൈസേഷന്‍ (UAE) എന്ന പുതിയ മാര്‍ഗ്ഗം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റാണ് പ്രധാനമായും ഈ രീതി നിര്‍വ്വഹിക്കുന്നത്. അനസ്തേഷ്യ നല്‍കാതെ രോഗി ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ തന്നെയാണ് യു എ ഇ ചെയ്യുന്നത്.

കയ്യിലെ റേഡിയല്‍ ആര്‍ട്ടിയുടെ അഗ്രഭാഗത്തെ (അനാട്ടമിക്കല്‍ സ്‌നഫ് ബോക്‌സ്) വഴി സന്നിവേശിപ്പിക്കപ്പെടുന്ന നേരിയ ട്യൂബ് (കത്തീറ്റര്‍) ഉപയോഗിച്ച് ഗര്‍ഭാശയമുഴയ്ക്ക് രക്തം എത്തിക്കുന്ന ധമനിയുടെ ശാഖകളെ ഇമേജിങ് സാങ്കേതികവിദ്യയിലൂടെ വളരെ കൃത്യമായി ബ്ലോക്ക് ചെയ്യുന്നു. ഭക്ഷണവും ഓക്‌സിജനും ലഭിക്കാത്തതു കാരണം ഫൈബ്രോയിഡുകള്‍ സ്വാഭാവികമായും ചുരുങ്ങിപ്പോവുകയും, അവകാരണം ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ 80-90% വരെ സ്ത്രീകളിലും പൂര്‍ണമായി സുഖപെടുകയും ചെയ്യുന്നു. ഇത്തരം രീതികളിലൂടെയുള്ള ചികിത്സ നിര്‍വഹിച്ചു കഴിഞ്ഞാല്‍ ഫൈബ്രോയിഡുകള്‍ തിരിച്ചുവരുന്നത് അപൂര്‍വമാണ്. എത്ര ഫൈബ്രോഡുകള്‍ ഉണ്ടെങ്കിലും ഒരേസമയം ചികിത്സിക്കാമെന്നത് ഓപ്പറേഷനെ അപേക്ഷിച്ച് യുഎഇയുടെ പ്രത്യേകതയാണ്.

ഗര്‍ഭപാത്രത്തെയും അണ്ഡാശയത്തെയും സംരക്ഷിക്കാമെന്നതാണ് ഒരു വലിയ നേട്ടം. സ്ത്രീകളുടെ യൗവനം ഇതുമൂലം നിലനിര്‍ത്താമെന്നത് മാത്രമല്ല വിളര്‍ച്ചയും വിഷമങ്ങളും ഇല്ലാതാകുന്നതോടെ വര്‍ധിച്ച ആരോഗ്യവും ഊര്‍ജ്ജസ്വലതയും 3-6 മാസം കൊണ്ട് കൈവരിക്കാം എന്നത് ഈ ആധുനിക ചികിത്സയെ വ്യതിരിക്തമാക്കുന്നു.

യുഎഇ ചികിത്സ കഴിഞ്ഞാല്‍ ആദ്യ മൂന്നു നാല് ദിവസങ്ങളില്‍ നേരിയ അടിവയര്‍ വേദന അനുഭവപ്പെടാം. ഇത് ഫൈബ്രോയ്ഡുകള്‍ ചുരുങ്ങുന്നതിന്റെ സ്വാഭാവികമായ ലക്ഷണം മാത്രമാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ നേരിയ മരുന്നുകള്‍, ധാരാളം വെള്ളം, ഭക്ഷണത്തില്‍ പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കൂടുതലായി ഉപയോഗിച്ചും ഇത് ലളിതമായി ചികിത്സിക്കാം.സര്‍ജറിയെ അപേക്ഷിച്ചു അണുബാധയ്ക്ക് സാധ്യതയില്ല. ഒരു വിധ കീറലും തുന്നലും ഇല്ലാത്ത അതീവ ലളിതമായ ചികിത്സയാണ് യുഎഇ. ഒട്ടും രക്തനഷ്ടം ഇല്ല എന്നതും ഒരുവിധ പാടുകളും ഉണ്ടാവുന്നില്ല എന്നതും അനസ്‌തേഷ്യ ആവശ്യമില്ല എന്നതും യുഎഇയുടെ മാത്രം പ്രത്യേകതയാണ്.

യുഎഇ ചെയ്തു കഴിഞ്ഞവര്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍തന്നെ നടക്കുവാന്‍ ആകും, ബാത്‌റൂമില്‍ സ്വയം പോകുന്നതിനും സാധാരണ ഭക്ഷണം കഴിക്കുന്നതിനും സാധിക്കും. പരമാവധി ഒരു ദിവസത്തെ വിശ്രമം മാത്രമേ ആവശ്യമുള്ളൂ മൂന്ന് ദിവസത്തിനകം തന്നെ എല്ലാവിധ ജോലികളും യാത്രകളും ചെയ്യാവുന്നതാണ്.

3ഡി ലൈവ് നാവിഗേഷന്‍, പെര്‍ഫ്യൂഷന്‍ മാപ്പിങ് എന്നിവ വഴി നിര്‍വഹിക്കപ്പെടുന്ന അത്യാധുനിക യുഎഇ വളരെ ലളിതവും പൂര്‍ണ്ണതയുള്ളതും ഏറ്റവും ശാസ്ത്രീയവും താരതമ്യേന ചെലവ് കുറഞ്ഞതുമായ വിപ്ലവകരമായ ചികിത്സയാണ്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണലില്‍ ആധികാരിക പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് യുഎഇ യുടെ ശാസ്ത്രീയതകളും സര്‍ജറിയെ അപേക്ഷിച്ച് മേന്മയും തെളിയിക്കപ്പെടുകയും വ്യാപകമായി ഇത് പ്രചാരത്തില്‍ ആവുകയും ചെയ്തത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending