Connect with us

GULF

അറഫ, മിനാ സേവനം പൂർത്തിയാക്കി ‘വിഖായ’ വളണ്ടിയർമാർ മടങ്ങി

Published

on

മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ മക്കയിലും മിനായിലും കൈത്താങ്ങായി സന്നദ്ധ സേവനരംഗത്ത് സമസ്ത ഇസ്‌ലാമിക് സെൻർ സൗദി നാഷണൽ കമ്മിറ്റിയുടെ വിഖായ നീലപ്പടയണിയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന ഹാജിമാർക്ക് ലോകോത്തര സൌകര്യങ്ങളൊരുക്കി ആതിഥേയത്വം വഹിക്കുന്ന സൗദി ഭരണകൂടത്തിന്റെ കീഴിൽ ഹജ്ജ് മന്ത്രാലയവും അനുബന്ധ വകുപ്പുകളും സജ്ജമാക്കുന്ന ഔദ്യോഗിക സേവന സംവിധാനങ്ങൾക്ക് സഹായകമാകുംവിധം സന്നദ്ധ സേവന രംഗത്ത് മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും എസ് ഐ സി വിഖായ കർമ്മനിരതരായിരുന്നു. അറഫ സംഗമം മുതൽ ഇരുന്നൂറോളം വരുന്ന വളണ്ടിയർമാരാണ് രംഗത്തുണ്ടായിരുന്നത്.

മക്കയിലേക്കും ഹജ്ജ് അനുബന്ധ കർമ്മ ഭൂമികളിലേക്കും പ്രവേശിക്കുന്നതിന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള സ്വദേശികളും വിദേശികളുമായ മുഴുവൻ ആളുകൾക്കും കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തി അധികൃതർ മുന്നറിയിപ്പ് നല്കിയതിനാൽ; മറ്റു സന്നദ്ധ സംഘടനകളെ പോലെ തന്നെ സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ഹജ്ജ് സേവനത്തിനായി പരിശീലനം നേടി തയാറെടുത്തിരുന്ന എസ് ഐ സി വിഖായ വളണ്ടിയർമാർക്ക് ഇത്തവണ ഹജ്ജ് സേവനങ്ങളില് പങ്കുചേരാൻ അവസരം ലഭിച്ചിരുന്നില്ല. നിർണായക ഘട്ടത്തിൽ മക്കയിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിഖായ വളണ്ടിയർമാർ ചേർന്നാണ് ഈ വർഷം സന്നദ്ധ സേവന ദൌത്യം പൂർത്തീകരിച്ചത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സന്നദ്ധ സേവന സംഘം നാട്ടിലും മറുനാട്ടിലും പ്രശംസനീയമായ സേവനങ്ങളാണ് കാഴ്ച വെക്കുന്നത്. കേരളത്തിലെ പ്രളയവും കോവിഡ് കാലവും മറക്കാനാവുന്നതല്ല. ഈയടുത്ത് ദുബായിലെ പ്രളയ കാലത്തും ബഹ്റൈനിൽ അഗ്നിബാധയുണ്ടായപ്പോഴും നടത്തിയ സേവനങ്ങൾ സ്മരണീയമാണ്.
സൗദി നാഷണൽ വിഖായ എല്ലാ വർഷവും നടത്തുന്ന ഹജ്ജ് വോളണ്ടിയർ സേവനമടക്കം വിഖായയുടെ സന്നദ്ധ പ്രവർത്തനങ്ങൾ വലിയ ജനശ്രദ്ധയും അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തകളിൽ ഇടം നേടിയതുമാണ്. കടുത്ത ചൂടിലും വേറിട്ട പ്രവർത്തനങ്ങളാണ് വിഖായ നടത്തിയത്. ആതിഥ്യരായ മക്ക എസ്‌ഐസി വിഖായ ആദ്യ ഹജ്ജ് സംഘം എത്തിയതുമുതൽ അവസാന ഹജ്ജ് സംഘവും മടങ്ങുന്നതുവരെയുള്ള നിരന്തരമായ സേവനങ്ങൾ നടത്തിവരുന്നു. അതോടൊപ്പം ജിദ്ദാ എസ്‌ഐസി വിഖായ പെരുന്നാൾ സുദിനത്തിൽ ഇന്ത്യൻ എംബസ്സിയുടെ കാർഡുമായി മിനായിൽ പ്രവേശിക്കുകയും വീൽ ചെയറുകളുമായും കഞ്ഞി വിതരണം കൊണ്ടും വഴിതെറ്റിയ ഹാജിമാരെ ടെന്റുകളിലേക്ക് തിരിച്ചെത്താൻ സഹായിച്ചും വളരെ ശ്രദ്ധേയമായ സേവനങ്ങൾ കൊണ്ട് പ്രത്യേകം ശ്രദ്ധാ കേന്ദ്രമായി.

പ്രവർത്തകർക്ക് ആവേശം പകർന്ന് SIC സൗദി നാഷണൽ കമ്മിറ്റിയുടെ മക്കയിലെ മിനാ ഓപ്പറേഷൻ ക്യാമ്പ് എസ്.വൈ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ സന്ദർശിക്കുകയും വിഖായ വളണ്ടിയർ സേവനങ്ങൾ ഒട്ടേറെ മതിപ്പുളവാക്കുന്നതായിരുന്നുവെന്നും പേരുപോലെ തന്നെ സേവനങ്ങൾ അഭിമാനകരവുമായിരുന്നുവെന്നും അതിപ്രായപ്പെട്ടു.
പരിശുദ്ധ ഹറമുകളിൽ എത്തുന്ന ഹാജിമാർക്ക് വിഖായ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.

നാഷണൽ പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി അധ്യക്ഷത വഹിച്ച സംഗമത്തിൽ എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി.
അറഫാ, മുസ്ദലിഫ, മിന തുടങ്ങിയ സ്ഥലങ്ങളിൽ വളണ്ടിയർ സേവനങ്ങൾ നടത്തുന്നതിന് അവസാന സമയം വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വിഖായ സംഘത്തിന് മിന ഓപ്പറേഷനിൽ ഹാജിമാർക്ക് ശ്രദ്ധേയവും ശ്ലാഘനീയവുമായ സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തുഷ്ടി രേഖപ്പെടുത്തുന്നതോടൊപ്പം വരും വർഷങ്ങളിൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുമെന്നും സയ്യിദ് ഉബൈദുല്ല തങ്ങൾ പറഞ്ഞു.

യോഗത്തിൽ അസീസിയ മാപ്പ് റീഡിങ് മുനീർ ഫൈസി മാമ്പുഴ (മക്ക) നിർവ്വഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ്‌ അബൂബക്കർ ദാരിമി ആലമ്പാടി, ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പലം (മക്ക), ഹറമൈൻ സോണൽ ജനറൽ സെക്രട്ടറി സലീം നിസാമി ഗൂഡല്ലൂർ, വർക്കിങ് സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊന്മള, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി, സെക്രട്ടറി സിറാജുദ്ധീൻ പേരാമ്പ്ര മക്ക സെൻട്രൽ കമ്മിറ്റി നേതാക്കളായ ജാസിം കാടാമ്പുഴ, സ്വലാഹുദ്ധീൻ വാഫി, മുബശ്ശിർ അരീക്കോട്, ഫിറോസ് ഖാൻ, യൂസുഫ് ഒളവട്ടൂർ, നിസാർ നിലമ്പൂർ, മുഹമ്മദ് അസീസിയ്യ, അയ്യൂബ് എടരിക്കോട്, മരക്കാർ പാങ്ങ്, അബ്ദുൽ നാസർ കൊളമ്പൻ എന്നിവരും ജിദ്ദാ എസ്‌ഐസി സാരഥികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് ദുൽഫുഖാർ തങ്ങൾ ജെമലുല്ലൈലി, സലീം മലയിൽ അമ്മിനിക്കാട്, ഷമീർ താമരശ്ശേരി, അസീസ് പുന്നപ്പാല, ഷൗക്കത്ത് കരുവാരകുണ്ട്, നജീബ് മംഗലാപുരം, എഞ്ചിനീയർ ഫാറൂഖ് അരീക്കോട് തുടങ്ങിയവരും സംബന്ധിച്ചു.
വിഖായ നാഷണൽ സമിതി ചീഫ് കോർഡിനേറ്റർ ദിൽഷാദ് തലാപ്പിൽ സ്വാഗതവും വിഖായ നാഷണൽ സമിതി ചെയർമാൻ സയ്യിദ് ടി.പി മാനു തങ്ങൾ അരീക്കോട് നന്ദിയും പറഞ്ഞു.

അവസാനത്തെ ഹാജിയും മടങ്ങുന്നത് വരെ തുടർന്നുള്ള ദിവസങ്ങളിലും മക്കയിലും മദീനയിലും വിഖായ സേവനം തുടരുമെന്ന് നാഷണൽ വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങളും ജനറൽ കൺവീനർ ഷജീർ കൊടുങ്ങല്ലൂരും അറിയിച്ചു.
ഈ വർഷത്തെ ഹജ്ജിന് എത്തി അറഫയിലും മിനയിലും മറ്റു സ്ഥലങ്ങളിലുമായി മരണപ്പെട്ട ഹാജിമാർക്കും, ഈ വർഷത്തെ ഹജ്ജ് സേവനങ്ങളിൽ പങ്കെടുത്ത എല്ലാ വിഖായ പ്രവർത്തകർക്കും ലോക മുസ്ലിംകൾക്കും വേണ്ടി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ പ്രത്യേകം പ്രാർത്ഥന നിർവ്വഹിച്ചു.

GULF

തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

ദുബായിലെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹത്തിന്റെ ട്രാം യാത്രയെന്നാണ് റിപ്പോർട്ട്

Published

on

തിരക്കേറിയ ട്രാമിൽ സഞ്ചരിക്കുന്ന ദുബായ് ഭരണാധികാരിയുടെ വീഡിയോ വൈറലായി. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ദുബായ് ട്രാമിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹയാത്രികരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ ടിക് ടോക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദുബായ് ​റോഡ് ട്രാൻസ്​പോർട്ട് അതോറിറ്റി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു.
സാധാരണക്കാർക്കൊപ്പം സാധാരണക്കാരനായി ദുബായ് ഭരണാധികാരി നിൽക്കുന്ന ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നീട് സീറ്റിലിരിക്കുന്ന ഭരണാധികാരിയുടെ ചിത്രങ്ങളും വന്നു. ദുബായിലെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹത്തിന്റെ ട്രാം യാത്രയെന്നാണ് റിപ്പോർട്ട്.
മുൻപും ദുബായിലെ പൊതുഗതാഗത സംവിധാനം ഷെയ്ഖ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ട്. 2023ൽ ദുബായ് മെട്രോ കാബിനിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 2009 സെപ്റ്റംബർ 9ന് മെട്രോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനായി നോൾ കാർഡ് ഉപയോഗിച്ചത് അദ്ദേഹമാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ റെയിൽ ശൃംഖലയാണ് ദുബായ് മെട്രോ, കൂടാതെ നഗരത്തിന്റെ ഗതാഗത സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്.
2014ലാണ് ദുബായ് ട്രാമിന്റെ സർവീസ് തുടങ്ങിയത്. ഇതുവരെ 60 മില്യൺ ആളുകൾ ട്രാമിൽ സഞ്ചരിച്ചുവെന്നാണ് കണക്കുകൾ. 42 മിനിറ്റ് നീണ്ടുനിൽക്കുന്ന സർവീസ് അൽ സൗഫോഹ് സ്റ്റേഷനിൽ നിന്നും ജുമൈറ വരെയാണ് ഉള്ളത്. ഇതിനിടയിൽ 11 സ്റ്റേഷനുകളിലൂടെ ട്രാം കടന്നു പോകും.
ഷെയ്ഖ് മുഹമ്മദിന്‌റെ യാത്ര സോഷ്യൽ മീഡിയയിൽ വൈറലായി. “ഇത് വളരെ മികച്ച ഒരു പ്രവൃത്തിയാണ്, കാരണം അദ്ദേഹം യഥാർത്ഥ ലോകവുമായി സമ്പർക്കം പുലർത്തുന്നു, അതിനാൽ അദ്ദേഹത്തിന് ദുബായിലെ പൊതുജനങ്ങളുമായി ബന്ധപ്പെടാൻ കഴിയും. അദ്ദേഹം ഒരു പ്രചോദനവും അത്ഭുതകരമായ നേതാവുമാണ്. ദൈവം അദ്ദേഹത്തിന് കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ വർഷങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.”- ഒരു യൂസര്‍ കുറിച്ചു. ‘ഒരു യഥാർത്ഥ നേതാവ്’ എന്ന് വേറൊരാൾ കുറിച്ചു. “ലോകത്തിൽ താങ്കളെപ്പോലെ ഒരു നേതാവും ഉണ്ടാകില്ല, ദൈവം ദീർഘായുസ് നൽകട്ടെ’- മറ്റൊരാൾ കമന്റ് ചെയ്തു.
Continue Reading

GULF

ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

Published

on

ഷാര്‍ജയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും.

അതേസമയം അതുല്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ഭര്‍ത്താവ് സതീഷ് ശങ്കര്‍ വിചിത്രവാദമാണ് ഉന്നയിച്ചത്. അതുല്യ ഗര്‍ഭഛിദ്രം നടത്തിയത് തന്നെ പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള്‍ അത് ഓര്‍മ വരുമെന്നുമാണ് പ്രതികരണം. അതേസമയം നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.

ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്‍ജയിലെ മോര്‍ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം.

 

Continue Reading

GULF

ഇറാന്റെ മിസൈല്‍ ആക്രമണം; നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും: ഖത്തര്‍

ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു.

Published

on

ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തര്‍ സുരക്ഷാ സേന മിസൈല്‍ തകര്‍ക്കുന്നതിനിടെ പല വസ്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം മിസൈല്‍ ഭാഗങ്ങള്‍ തെറിച്ചു വീണു നഷ്ടമുണ്ടായവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഖത്തറിലുള്ള അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ മാസം 23ന് ആണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഈ മിസൈലുകള്‍ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ സൈന്യം തകര്‍ത്തിരുന്നു. എന്നാല്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ റോഡിലും സ്വകാര്യ സ്ഥലത്തുമായി ചിതറി വീണതോടെയാണ് വലിയ നാശനഷ്ടം സംഭവിച്ചത്.

നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചാല്‍ ഔദ്യോഗിക സംഘം സ്ഥലം സന്ദര്‍ശിക്കും. മിസൈല്‍ ആക്രമണത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെട്ടാല്‍ അത് സാക്ഷ്യപ്പെടുത്തും. പിന്നീട് സിവില്‍ ഡിഫന്‍സ് കൗണ്‍സിലിനെ നഷ്ടപരിഹാരത്തിനായി ജനങ്ങള്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ മെത്രാഷ് വഴി രണ്ടു ദിവസത്തിനകം അപേക്ഷ നല്‍കണമെന്നും അതിനു ശേഷം ലഭിക്കുന്നവ പരിഗണിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

Trending