Connect with us

Features

യുക്തിവാദത്തിനെന്ത് മതവും ശാസ്ത്രവും

Published

on

എം.എം അക്ബര്‍ / ശിബിലി മുഹമ്മദ്

കഴിഞ്ഞ ഏതാനും മാസങ്ങളായി മത-സാംസ്‌കാരിക രംഗത്തെ പ്രധാനചര്‍ച്ചയിലൊന്നായിരുന്നു ജനുവരി ഒമ്പതിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ഇസ്ലാം – നാസ്തിക സംവാദം. പണ്ഡിതനും പ്രഭാഷകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം അക്ബര്‍ ഇസ്ലാമിക പക്ഷത്തെ പ്രതിനിധീകരിച്ചും ഇസ്ലാം വിമര്‍ശകനായ യുക്തിവാദി നേതാവ് ഇ.എ. ജബ്ബാര്‍ നാസ്തിക പക്ഷത്തെ പ്രതിനിധീകരിച്ചും അഞ്ച് മണിക്കൂര്‍ നേരം മുഖാമുഖം നടന്ന സംവാദത്തിന്റെ പൂര്‍ണ്ണമായ സംഘാടന ദൗത്യം ഏറ്റെടുത്തത് കേരള യുക്തിവാദി സംഘമായിരുന്നു. ഇസ്ലാം വിമര്‍ശകര്‍ സ്വപ്‌നേപി വിചാരിക്കാത്ത ആശയ സഞ്ചയവുമായി ആത്മവിശ്വാസത്തോടെയുള്ള അവതരണവൈഭവത്തോടെയാണ് സംവാദത്തിലുടനീളം എം.എം അക്ബര്‍ ഇടപ്പെട്ടത്. കടലിനടിയിലെ ഇരുട്ടും ഹാര്‍ട്ട് ബ്രെയിനും തുടങ്ങി സംവാദത്തിന് ശേഷവും ഉയര്‍ന്നുവരുന്ന സംശയങ്ങളെക്കുറിച്ച് എം.എം അക്ബര്‍ സംസാരിക്കുന്നു.

സംവാദം ഫലപ്രദമാണെന്ന് കരുതുന്നുണ്ടോ?

സംവാദം കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനമായി തോന്നുന്നത് യുക്തിവാദി സംഘം ഇന്ന് നിലനില്‍ക്കുന്ന ഭൂമികയുടെ യുക്തിരാഹിത്യവും ശാസ്ത്ര വിരുദ്ധതയും ജനാധിപത്യവിരുദ്ധതയും ചൂണ്ടിക്കാണിക്കാനും ബോധ്യപ്പെടുത്താനും ഈ സംവാദം വഴി കഴിഞ്ഞു എന്നുള്ളതാണ്. തികച്ചും അശാസ്ത്രീയമായ നിലപാടുകളായിരുന്നു സംവാദ ഘടന മുതല്‍ക്കുള്ള കാര്യങ്ങളില്‍ അവര്‍ എടുത്തത്. സംവാദത്തിന് വന്ന ആള്‍ക്ക് തന്നെ യുക്തിബോധവും ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് വ്യക്തമായി. യുക്തിവാദികളുടെ ‘ആശയാടിത്തറ’യായ ജീവപരിണാമം എന്ന ആശയത്തെക്കുറിച്ച് പോലും തനിക്ക് അറിയില്ല എന്ന് പരസ്യമായി പറയുന്ന ഒരാളാണ് യുക്തിവാദി സംഘത്തിന്റെ പ്രതിനിധിയായി വന്നത് എന്നത് വിരോധാഭാസമാണ്. ഇസ്‌ലാമിനെയും ഖുര്‍ആനിനെയും പ്രവാചകനെയും അധിക്ഷേപിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും പറയാനുണ്ടായിരുന്നില്ല അദ്ദേഹത്തിന്. പുതിയകാല യുക്തിവാദി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അപചയത്തെ കൃത്യമായി ബോധ്യപ്പെടുത്താന്‍ സംവാദത്തിലൂടെ സാധിച്ചു. സഹോദരന്‍ അയ്യപ്പനെപോലെയുള്ള പരിഷ്‌കര്‍ത്താക്കള്‍ ആരംഭിച്ച യുക്തിവാദി സംഘത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥ കൂടിയാണ് സംവാദത്തിലൂടെ വ്യക്തമായത്. പരിഷ്‌കരണത്തിന്റെയോ നവോത്ഥാനത്തിന്റെയോ സാമൂഹികമായ എന്തെങ്കിലും ഗുണപരമായ ഫലങ്ങള്‍ പ്രകടിപ്പിക്കുന്നതല്ല, കേവലം ഇസ്‌ലാം വെറുപ്പും ഇസ്‌ലാം ഭീതിയും മാത്രം ഉല്‍പാദിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ് പുതിയകാലത്തെ യുക്തിവാദം എന്ന വസ്തുത കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
കേരള ജനത ഖുര്‍ആന്‍ സൂക്തങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചുതുടങ്ങാനും പഠനത്തിന് വിധേയമാക്കാനും സംവാദം കാരണമായിട്ടുണ്ട്. മറ്റൊന്ന്, കേരളത്തിലെ വിവിധ മുസ്‌ലിം വിഭാഗങ്ങളും സംഘടനകളും ഇവിടെ ഒറ്റകെട്ടായി നിലകൊണ്ടു. ഇസ്‌ലാമിനെതിരെ ഒരു ആക്രമണമുണ്ടായാല്‍ ഞങ്ങള്‍ ഒന്നാണ് എന്ന വളരെ വലിയ സന്ദേശം നല്‍കാന്‍ കൂടി ഈ സംവാദത്തിന് സാധിച്ചു. അത് നിസ്സാര കാര്യമല്ല.

‘കടലിനടിയിലെ ഇരുട്ട്’ ഇപ്പോഴും വലിയ ചര്‍ച്ചയാണ്. അറബികള്‍ അക്കാലഘട്ടത്തില്‍ കടലിലേക്ക് മുത്തും പവിഴവും പെറുക്കാന്‍ പോയിട്ടുണ്ടാവുമല്ലോ. അപ്പോള്‍ അവിടെയുള്ള ഇരുട്ട് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലേ?

എത്ര വലിയ വിഡ്ഢിത്തമാണത്. 20 മീറ്ററില്‍ താഴേക്ക് ഒരു സാധാരണ മനുഷ്യന് പോവാന്‍ കഴിയില്ല എന്ന് പറയുന്നത് ശാസ്ത്രമാണ്. 1925ല്‍ സ്‌ക്യൂബ സിസ്റ്റം കണ്ടെത്തിയതിന് ശേഷമാണ് അത്രയെങ്കിലും നമുക്ക് പോകാന്‍ കഴിഞ്ഞത്. ഞാന്‍ പറഞ്ഞത്, 1000മീറ്റര്‍ താഴെയുള്ള ഇരുട്ടാണ്‍ 1000 മീറ്ററില്‍ താഴെയുള്ള ഇരുട്ടിലേക്ക് ആദ്യമായി നമ്മള്‍ പോയത് 1930കളിലാണ്. എന്നിട്ട് അവര്‍ പറയുന്നു, മുത്തും പവിഴവും നോക്കാന്‍ പോകുന്നവര്‍ക്ക് കണ്ടുകൂടെ എന്ന്?! മുത്തും പവിഴവും പെറുക്കാന്‍ പോകുന്നവര്‍ പറയുന്നത് ‘ആഴക്കടല്‍’ എന്നായിരിക്കും. സാധാരണ വ്യവഹാരത്തില്‍ 20 മീറ്റര്‍ താഴേക്ക് എത്തുന്ന കടല്‍ തന്നെ ആഴക്കടല്‍ എന്ന് പറയാന്‍ പറ്റും!
ഒരുപാട് കാലത്തെ പരിശീലനമുള്ള വിദഗ്ധനായ ഒരാള്‍ക്ക് 30 മീറ്റര്‍ വരെയെല്ലാം പോകാന്‍ സാധിച്ചേക്കാം. ശ്വാസം മാത്രമല്ല, ശരീരത്തിന് പുറമെനിന്ന് ജലം കൊണ്ടുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാന്‍ കഴിയണ്ടേ? ഹൃദയം അതിനനുസരിച്ച് പ്രവര്‍ത്തിക്കണ്ടേ? കഴിയില്ല! അതുകൊണ്ടാണ് പലരൂപത്തിലുള്ള നീന്തല്‍ ഉപകരണങ്ങളും ബാത്തീസ്ഫിയര്‍ പോലെയുള്ളവയും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അറബികള്‍ ആ ഇരുട്ട് കണ്ടു എന്ന വാദം യുക്തിവാദി സംഘത്തിന്റെ സ്റ്റേജില്‍ നിന്ന് കേള്‍ക്കാന്‍ പാടില്ലാത്തതാണ്. യുക്തിവാദികളുടെ മഹാചിന്തകന്‍ പറഞ്ഞതുപോലെ ‘രാത്രി ഉണ്ടാവില്ലേ?!’ എന്ന് ചോദിച്ചാല്‍ പറയാനുള്ളത്, രാത്രി ഉണ്ടാവും! എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് രാത്രിയല്ല, മറിച്ച് കടലിലെ ഇരുട്ടിനെക്കുറിച്ചാണ്. അത് മനസ്സിലാക്കുക.

‘കൈ പുറത്തെടുത്താല്‍ അതുപോലും അവന് കാണാന്‍ കഴിയില്ല’ എന്നുള്ള ഈ സൂക്തത്തിലെ പരാമര്‍ശം സമുദ്രോപരിതലത്തില്‍ സംഭവിക്കുന്ന ഒരു കാര്യമായിട്ടല്ലേ മനസ്സിലാവുന്നത്?

ഖുര്‍ആന്‍ ഈ ആയത്തില്‍ പറയുന്നത് ‘ഒരാള്‍ തന്റെ കൈ പുറത്തെടുത്താലും’ അഥവാ, ‘ഒരു സ്ഥലത്തു നിന്ന് പുറത്തേക്കെടുക്കുക’ എന്നല്ല മറിച്ച് ‘അഖ്‌റജ’ എന്ന പദം, കൈനീട്ടുന്നതിനും കൈ ചലിപ്പിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്ന ഒന്നാണ്. അല്ലാതെ കടലിനു പുറത്തേക്ക് എടുത്താല്‍ കൈ കാണില്ല എന്ന് ഒരിക്കലും പരിശുദ്ധ ഖുര്‍ആന്‍ പറയുന്നില്ല. മറിച്ച് പരിശുദ്ധ ഖുര്‍ആന്‍ ഇവിടെ പറയുന്നത് ‘കൈ എടുത്താല്‍’ എന്നാണ്. ഇനി അക്ഷരാര്‍ത്ഥത്തില്‍ ‘പുറത്തെടുത്താല്‍’ എന്ന പദപ്രയോഗം തന്നെ ഉപയോഗിച്ചുകൊണ്ട് ചിന്തിച്ചാല്‍ പോലും ഖുര്‍ആനിന്റെ ആ പ്രയോഗം വളരെ കൃത്യമാണ് എന്നാണ് നമുക്ക് ബോധ്യപ്പെടുക. വ്യക്തമായി പറഞ്ഞാല്‍, ഇത്തരത്തില്‍ ആഴക്കടലിലേക്ക് പോവണമെന്നുണ്ടെങ്കില്‍ ആ രൂപത്തില്‍ സജ്ജമായ വസ്ത്രം ധരിച്ചിരിക്കണം. അപ്പോള്‍ ആ വസ്ത്രത്തിന് അകത്തായിരിക്കും അയാളുടെ കൈയും ശരീരവുമെല്ലാം. ആഴക്കടലിലേക്ക് പോകുന്ന ആളുകള്‍ ബഹിരാകാശയാത്രികരെ പോലെതന്നെ പ്രത്യേക വസ്ത്രവും മറ്റു സജ്ജീകരണങ്ങളുമായിട്ടായിരിക്കും പോവുന്നത്. ആ ഒരു സാഹചര്യത്തില്‍ ഒരാള്‍ പുറത്തെടുത്താല്‍ എന്നുള്ള അര്‍ത്ഥം തന്നെ കല്‍പ്പിച്ചു കൊടുത്താലും അത് തെറ്റാവില്ല.

സംവാദത്തില്‍ ‘ഹാര്‍ട്ട് ബ്രെയിനെ’ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. അത് ഭൗതികവാദികള്‍ വലിയ പരിഹാസ രൂപത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ട്രോളുകളാക്കുകയും ചെയ്യുന്നുണ്ട്. അതൊന്ന് കൃത്യമായി വിശദീകരിക്കാമോ?

‘ഹാര്‍ട്ട് ബ്രെയിന്‍’ എന്നുള്ള കോണ്‍സെപ്റ്റ് ഖുര്‍ആനെ സംരക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഉണ്ടാക്കിയതല്ല. ഖുര്‍ആനെ സംരക്ഷിക്കാന്‍ ഒരു കോണ്‍സെപ്റ്റും നമ്മളാരും ഉണ്ടാക്കേണ്ടതില്ല. അങ്ങനെ ചെയ്യാനും പാടില്ല. ഖുര്‍ആനില്‍ പറയുന്ന ഒരു കാര്യമുണ്ട്. ചിന്തയുമായി, നന്മ തിന്മകളുടെ തെരഞ്ഞെടുപ്പുമായി, ഹൃദയത്തിന്- ഖല്‍ബിന് ബന്ധമുണ്ട്. നമ്മള്‍ ഈ അടുത്ത കാലം വരെ കൃത്യമായി മനസ്സിലാക്കിയിരുന്നത്, ഇപ്പോഴും യുക്തിവാദികള്‍ മനസ്സിലാക്കുന്നത് തലച്ചോറ് എന്നത് ശരീരത്തെ നിയന്ത്രിക്കുന്ന അവയവമാണ്, ഹൃദയത്തെയടക്കം എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരേയൊരു അവയവം തലച്ചോറാണ് എന്നാണ്. തീര്‍ച്ചയായും തലച്ചോറാണ് ശരീരത്തിന്റെ സി.പി.യു എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ഈ കണ്‍ട്രോളിങ് യൂണിറ്റിന് കൊടുക്കുന്ന സിഗ്നലുകള്‍, ആ കണ്‍ട്രോളിങ് യൂണിറ്റിനെ കൃത്യമായി നിയന്ത്രിക്കുന്ന വേറെ ഭാഗങ്ങളുണ്ടോ? ഇത് കുറെ കാലമായി പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതാണ്. അവിടെയാണ് ‘ഹാര്‍ട്ട് ബ്രെയിന്‍’ എന്നുള്ള കോണ്‍സെപ്റ്റ് കടന്നുവരുന്നത്.
‘ബ്രെയിന്‍ ഡെത്ത്’ എന്ന് നാം പറയാറില്ലേ. എന്താണ് ബ്രെയിന്‍ ഡെത്ത്? ബ്രെയിന്റെ മരണം. അപ്പോള്‍ ബ്രെയിന്‍ ഡത്ത് നടന്നാല്‍ പിന്നെ ശരീരം പ്രവര്‍ത്തിക്കാന്‍ പാടുണ്ടോ? ബ്രെയിന്‍ ഡത്ത് നടന്നുകഴിഞ്ഞാല്‍ പിന്നെയും കുറെ നേരത്തേക്ക് ശരീരം പ്രവര്‍ത്തനക്ഷമമാണ്. ആ സമയത്ത് നമുക്ക് ഹൃദയമടക്കമുള്ള അവയവങ്ങള്‍ മാറ്റിവെക്കാം. എന്ത് കൊണ്ടാണ് ബ്രയിന്‍ ഡത്ത് നടന്നാല്‍ ഹൃദയമടക്കം മാറ്റിവെക്കാന്‍ കഴിയുന്നത്?. അവിടെ ശരീരത്തിന്റെ എല്ലായിടത്തും ആവശ്യമായ ജീവന്‍ നിലനിര്‍ത്തുന്ന ഹൃദയത്തിലൂടെയുള്ള രക്തചംക്രമണം നിലക്കുന്നില്ല, ബ്രെയിന്‍ മരിച്ചാലും എന്നാണതിന്റെ അര്‍ത്ഥം. ആ രക്തചംക്രമണം നിലക്കാതിരിക്കുന്നത് ബ്രെയിനിന്റെ കണ്‍ട്രോളിലല്ലാതെ ഹൃദയം കണ്‍ട്രോള്‍ഡ് ആവുന്നത് കൊണ്ടാണ്. ഹൃദയത്തിനകത്ത് ഹൃദയത്തിന്റെതായ ഒരു മസ്തിഷ്‌കമുണ്ട് എന്നതിലേക്ക് ശാസ്ത്രജ്ഞരെത്തുന്നത് ഇത്തരം കുറെ തെളിവിന്റെ അടിസ്ഥാനത്തിലാണ്. ആ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഏകദേശം നാല്‍പതിനായിരത്തോളം ന്യൂറോണുകള്‍ ഹൃദയത്തിനകത്തുണ്ടത്രെ.
ഞാന്‍ പറഞ്ഞല്ലോ, ഒരു വിവരവും ഇവര്‍ അപ്‌ഡേറ്റ് ചെയ്യില്ല. എന്നിട്ട് പത്തും ഇരുപതും കൊല്ലം മുന്‍പുള്ള കാര്യങ്ങള്‍ അതേപോലെ പറഞ്ഞു നടക്കും. പുതിയ കണ്ടെത്തല്‍ തലച്ചോറില്‍ നിന്നും ഹൃദയത്തിലേക്ക് നാഡീ സ്പന്ദനങ്ങള്‍ പോകുന്നുണ്ട് എന്നാണ്. തലച്ചോറിലേക്കും ഹൃദയത്തില്‍ നിന്ന് നിര്‍ദേശങ്ങള്‍ പോകുന്നുണ്ട് എന്നാണ്. ഹൃദയം മാറ്റിവെച്ച ആളുകളുടെ വൈകാരിക പ്രശ്‌നങ്ങള്‍ വലിയൊരു പഠനശാഖയാണിന്ന്. ഹൃദയം ചിന്തയുമായി നൂറു ശതമാനം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, ശാസ്ത്രം അങ്ങോട്ട് പോകുന്നു. ഇവരെല്ലാം എടുത്തുദ്ധരിക്കുന്ന 20 കൊല്ലം മുന്‍പത്തെ കാര്യത്തില്‍ നിന്ന് ശാസ്ത്രം ഒരുപാട് മുമ്പോട്ട് പോയിരിക്കുന്നു. ന്യൂറോ കാര്‍ഡിയോളജി എന്നൊരു ശാസ്ത്രശാഖ തന്നെയുണ്ട്. ഹൃദയത്തിനകത്തെ മസ്തിഷ്‌കത്തെ കുറിച്ചുള്ള പഠനമാണ് ന്യൂറോ കാര്‍ഡിയോളജി. ആ മസ്തിഷ്‌കം തലച്ചോറിനടക്കം നല്‍കുന്ന സിഗ്നലുകളെക്കുറിച്ചുള്ള പഠനമാണത്. ആ പഠനത്തിന്റെ ആത്യന്തിക ഫലം എന്താവുമെന്ന് നിര്‍വചിക്കുക വയ്യ. പക്ഷെ, എന്നെ പരിഹസിക്കാന്‍ ഹൃദയത്തിനകത്ത് തലച്ചോര്‍ വെച്ചും മറ്റും പ്രചരിപ്പിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. അവര്‍ യഥാര്‍ത്ഥത്തില്‍ പരിഹസിക്കുന്നത് ശാസ്ത്രത്തെയാണ്. ദൈവമുണ്ട് എന്ന് എവിടെയെങ്കിലും ശാസ്ത്രം തെളിയിക്കാന്‍ വന്നിട്ടുണ്ടെങ്കില്‍ ആ സമയത്തെല്ലാം അവര്‍ ശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
അവര്‍ പുതിയ കാലത്തെ ചരിത്രം പഠിക്കട്ടെ. 1929ലാണ് പ്രപഞ്ചം വികസിക്കുന്നു എന്ന് ശാസ്ത്രം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ 1931ലാണ് ലിമാത്ര പ്രപഞ്ചം ഒരു പോയിന്റില്‍ നിന്നാണ് ഉണ്ടായിട്ടുണ്ടാകുക എന്ന് പറഞ്ഞത്. 1970കള്‍ വരെ ഇതൊന്നും അംഗീകരിച്ചില്ല. തെളിവുകള്‍ വ്യക്തമായിരുന്നിട്ടും ഏകദേശം 40 വര്‍ഷത്തോളം ഭൗതികവാദികളായ ശാസ്ത്രജ്ഞന്മാര്‍ അത് അംഗീകരിച്ചില്ല. ഹെര്‍മന്‍ ബോണ്ടിയെയും ഫ്രെഡ് ഹോയിലിനെയും പോലെയുള്ള ആളുകള്‍ 1948ല്‍ സ്ഥിരസ്ഥിതി സിദ്ധാന്തം എന്ന പേരില്‍ മറ്റൊരു സിദ്ധാന്തം ഉണ്ടാക്കി. ഒരുപാട് കാലം ഇരുന്ന് ഉണ്ടാക്കിയതായിരുന്നു. പത്തു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അത് ഫ്യൂസായിപ്പോയി. എന്താ കാരണം, പ്രപഞ്ചം ഉണ്ടായി എന്നതിന് തെളിവ് കിട്ടി. അത് മറ്റൊരു വിഷയമാണ്. ഹൃദയവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നത് ഹൃദയത്തിനകത്ത് ഒരു മസ്തിഷ്‌കം ഉണ്ടെന്നും അത് ഹൃദയത്തെ ഒരു സ്വയംഭരണാവകാശമുള്ളതായി നിലനിര്‍ത്തുന്നു എന്നുമാണ്. അതുകൊണ്ടുതന്നെ ഹൃദയത്തിന് സ്വയമായി നില്‍ക്കാന്‍ കഴിയും. ഏറ്റവും പുതിയ പഠനം പറയുന്നത് ഹൃദയം ചില സവിശേഷമായ ഹോര്‍മോണുകളെ വരെ ഉല്‍പാദിപ്പിക്കുന്നുണ്ട് എന്നാണ്. എന്താണ് ആ ഹോര്‍മോണുകളുടെ ഉപയോഗം എന്ന് ശാസ്ത്രം കണ്ടെത്താന്‍ പോകുന്നേയുള്ളു. ശാസ്ത്രം, ശാസ്ത്രം എന്ന് പറഞ്ഞു നടന്നാല്‍ പോരാ പഠിക്കാന്‍ തയ്യാറാവണം, കാര്യങ്ങള്‍ മനസിലാക്കണം.

സംവാദത്തിന് ശേഷം ഒരുപാടുപേര്‍ വിഷയസംബന്ധമായും അല്ലാതെയും ധാരാളം സംശയങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അവര്‍ക്ക് മറുപടി ലഭിക്കാന്‍ സംവിധാനമുണ്ടാവുമോ?

ഈ വിഷയത്തിലാണെങ്കിലും മറ്റു വിഷയങ്ങളിലാണെങ്കിലും സ്വാഭാവികമായും ഉയര്‍ന്നു വരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇസ്ലാമുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും സംശയങ്ങളും snehasamvadam. org എന്ന വെബ്‌സൈറ്റിലും സ്‌നേഹസംവാദം വെബ്‌സിന്‍ ആപ്പിലൂടെയും പങ്കുവെക്കാവുന്നതാണ്. ആ സംശയങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ മറുപടി നല്‍കുന്നതാണ്. യുക്തിവാദികള്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ചോദ്യം ചോദിക്കാന്‍ തുറന്ന അവസരം നല്‍കുന്ന രൂപത്തിലുള്ള ലൈവ് പ്രോഗ്രാമുകള്‍ വൈകാതെ സംഘടിപ്പിക്കുന്നുണ്ട്. നിന്ദിക്കാനും പരിഹസിക്കാനുമല്ല. അത് നമ്മുടെ രീതിയുമല്ല. സത്യസന്ധമായി കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Features

ചരിത്ര പ്രസിദ്ധമായ വെള്ളിയാങ്കല്ലും കാവലായി ലൈറ്റ് ഹൗസും

സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ.

Published

on

പി.കെ മുഹമ്മദലി

കോഴിക്കോട് ജില്ലയിലെ തിക്കോടി കോടിക്കൽ തീരത്ത് നിന്ന് ഏഴ് കീലോമീറ്ററോളം അകലെ അറബികടലിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയാം കല്ല്. പരന്ന് കിടക്കുന്ന മഹാ സമുദ്രത്തിന്റെ നീലിമയിൽ വെട്ടിതിളങ്ങി നിൽക്കുന്ന പാറകളുടെ പവിഴ ദീപായ വെള്ളിയാംകല്ലിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ…വഴിമാറിയെത്തിയ നിരവധി വിദേശ കപ്പലുകൾ ഇടിച്ച് തരിപ്പണമായ സ്ഥലം…പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ആയിഷ എന്ന പെൺകുടിയുടെ കഥ ഇങ്ങനെ ഇന്ത്യയുടെ ചരിത്രം .

ഒരുപാട് യുദ്ധങ്ങളുടെ ഓർമ്മകൾ പറയാനുണ്ട് വെള്ളിയാം കല്ലിന്. ഇന്നു വരെ പേര് പോലും കണ്ടെത്താനാവാത്ത ദേശാടന പറവകളുടെയും വൻകരാനന്തര സഞ്ചാരികളായ അനേകായിരം പക്ഷികളുടെ വിശ്രമ കേന്ദ്രവും കൂടിയാണ് നടുക്കലിൽ ഉയർന്ന് നിൽക്കുന്നഈ വിശാലമായ പാറ.പക്ഷികളുടെ വിസർജ്യത്താലാണ് വെള്ളനിറമായി ഈ പാറ മാറിയതും വെള്ളിയാം കല്ല് എന്ന് പേര് വരാനുള്ള കാരണം.

ഇസ്ലാമിക ചരിത്രത്തിലും ഹിന്ദു പുരാണത്തിലുമെല്ലാം വെള്ളിയാംകല്ലിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആദം നബിയുടെ കാൽപാതം പതിഞ്ഞ സ്ഥലമാണെന്നും മുക്കുവൻ മാരുടെ വിശ്വാസങ്ങളിൽ വെള്ളിയാംകല്ലിന് പ്രത്യാക സ്ഥാനമുണ്ട് നിരവധി ക്ഷേത്രങ്ങളിൽ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്ന് എത്തിയതാണെന്നുള്ള ഐതിഹ്യം ഉണ്ട്. വെള്ളിയാം കല്ലിലേക്ക് പോകുന്നവർ പ്രത്യാകം പ്രാർത്ഥന നടത്തണമെന്നും ശരീരം ശുദ്ധികരിക്കാതെ ഈ പാറയിൽ കയറരുതെന്നും ഇവരുടെ മത വിശ്വാസത്തിൽ പറയുന്നുണ്ട്.

സാമൂതിരിയുടെ നാവികപ്പടത്തലവൻ ധീര ദേശാഭീമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും ചുടുചോരയും പീരങ്കിയുണ്ടകളേറ്റ പാടുകളും ഇന്ന് വെള്ളിയാംകല്ലിനുണ്ട്. കുഞ്ഞാലിമരക്കാറും നാവികപ്പടയും കടലിന്റെ കണ്ണെത്താ ദൂരത്ത് നിന്ന് വരുന്ന ശ്രത്രുക്കളെ നേരിട്ടെത് വെള്ളിയാം കല്ലിൽവെച്ചാണ്. പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെൺകുട്ടിയെ വെള്ളിയാം കല്ലിൽ വെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പട്ടാളക്കാരൻ അവളെ രക്ഷിക്കുകയും ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പറങ്കികളെ കൊന്നുകളയുകയും ഇവിടുന്ന് ചെയ്തിട്ടുണ്ട്.

ഈ സംഭവം പോർച്ചുഗീസ് പ്രണയകാവ്യാമായി പ്രചരിച്ചിരുന്നു.1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ട് മുഴുവനും കുഞ്ഞാലിമരക്കാറും നാവികസൈന്യാധിപൻമാരും പോർച്ചുഗീസ് ശക്തികളെ തുരത്താൻ കാവൽ നിന്നത് ഈ പാറകളുടെ ഒളിവിലാണ്. ഒരൊറ്റ ശീലാഖണ്ഡമല്ല വെള്ളിയാം കല്ല് .ഭീമാകാരൻ പാറക്കെട്ടുകൾ അതിൻ മേൽ ഏതാനും പടുകൂറ്റൻ പാറകൾ ദൂരേ നിന്ന് നോക്കുമ്പോൾ വശം ചരിഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന മനുഷ്യ രൂപത്തെ ഓർമ്മിപ്പിക്കുന്ന വലിയ പാറക്കല്ലുകൾ.വെള്ളിയാം കല്ലിന്റെ തെക്ക് വശത്ത് പാറയുടെ മുകളിൽ ഭയം വിതക്കുന്ന രീതിയിൽ ആരോ എടുത്ത് വെച്ചത് പോലെ കാണുന്ന പാറക്കല്ലിന് പണ്ട് മുതലെ നാട്ടുകാരിതിനെ എടുത്ത് വെച്ച കല്ല് എന്ന പേരിലാണ് പറയപ്പെടുന്നത്.

തൊട്ടു സമീപത്തായി പന്നിയുടെ മുഖവുമായി സാദൃശ്യം തോന്നുന്ന കല്ലിന് പന്നിക്കല്ല് എന്നപേരിലും അറിയപെടുന്നു. വെള്ളിയാം കല്ലിൽ തൊടാതെ അൽപം മാറി ആമയുടെ പുറന്തോട് പോലെ ഒരു ഭാഗം ജലോപരിതലത്തിൽ കാണപെടുന്ന കല്ലിന് ആമക്കല്ല് എന്ന പേരിലും പറയപ്പെടുന്നുണ്ട്. കല്ലുമ്മക്കായ,സ്ലേറ്റിലെഴുതാനുപയോഗിക്കുന്ന പെൻസിലുകൾ,വർണാഭമായ പല രൂപത്തിലുമുള്ള കളർ കല്ലുകൾ,കല്ല് രൂപത്തിലുള്ള പല അച്ചുകളും വെള്ളിയാംങ്കല്ലിൽ സുലഭമാണ്. കടലിന്റെ അടി ഭാഗത്തേക്ക് ഈ ശിലാസ്തംഭത്തിൽ നിന്ന് പന്ത്രണ്ട് ആൾ താഴ്ചയുണ്ട്.

പാറയുടെ മുകളിൽ ആഴത്തിലുള്ള കിണറുകളും ഉണ്ട്. നിരവധി വിനോദ സഞ്ചാരികൾ വെള്ളിയാംകല്ല് കാണാൻ പല സ്ഥലങ്ങളിൽ നിന്ന് ബോട്ട്,വഞ്ചി മാർഗമെല്ലാം ഇവിടെയെത്തുന്നുണ്ട്. പ്രത്യാക കലാവസ്ഥയിൽ വർഷത്തിലെ ചില മാസങ്ങളിൽ മാത്രമെ ഇവിടെ സഞ്ചരിക്കാൻ പറ്റു.എം മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങൾ എന്ന പുസ്തകത്തിൽ വെള്ളിയാം കല്ലിലേക്ക് പോകുന്ന സാഹസികതയെ കുറിച്ച് കൃത്യമായി വിവരിച്ചിട്ടുണ്ട്. വില്യം ലോഗൽ മലബാർ മാന്വലിൽ ‘Sacri Fice Rock’ എന്ന് വെള്ളിയാംങ്കല്ലിനെ കുറിച്ച് പ്രത്യാകം വിശേഷിപ്പിച്ചിട്ടുണ്ട്. നാല് ഏക്കറോളം വിസ്തീർണ്ണമുള്ള ഈ പാറകൂട്ടങ്ങളിലേക്ക് കയറണമെങ്കിൽ ഇരുന്നൂറ് മീറ്ററെങ്കിലും നീന്തി മാത്രമെ കയറാൻപറ്റു.

കടലിലെ ഏറ്റവും ആഴം കൂടിയ ഭാഗവും വലിയ മത്സ്യങ്ങൾ തങ്ങി നിൽക്കുന്നതും ഇവിടെയാണ്. പാറകൾക്കിടയിൽ ഗുഹാ രൂപത്തിൽ പ്രത്യാക അറകൾ വെള്ളിയാംകല്ലിലുണ്ട്. സാഹസികമായി മത്സ്യ ബന്ധനം നടത്തി ജീവിതം കരപിടിപ്പിക്കുന്ന നിരവധി മൽസ്യ തൊഴിലാളികൾ തിക്കോടി,കോടിക്കൽ കടൽതീരത്ത് ഉണ്ട്. നിരവധി മത്സ്യ തൊഴിലാളികൾ ഇവിടെ വെച്ച് അപകടത്തിൽ പെട്ട് മരണപ്പെട്ടിട്ടുണ്ട്. പോർച്ചുഗീസ് നാവികർക്ക് ബോംബെ മുതൽ പന്തലായനി കോഴിക്കോട് വരെയുള്ള കടൽ മാർഗത്തിൽ വെള്ളിയാങ്കല്ല് വലിയ തടസ്സമായിരുന്നു .വെള്ളിയാങ്കല്ലിന്റെ തൊട്ടു സമീപത്തെ സ്ഥലമായ പന്തലായനി അറബിവ്യാപാരികളുടെയും ചൈനക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നു.

പോർച്ചുഗീസുകാർ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വിലയേറിയ കല്ലുകളും പന്തലായനി തുറമുഖത്തേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട്പോകാൻ വെള്ളിയാംകല്ല് വഴിയാണ്. വലിയ ചരക്ക്കപ്പലുകൾ ദിവസങ്ങളോളം തങ്ങുകയും നാവികർ വിശ്രമിക്കുകയും വെള്ളിയാംങ്കല്ലിലാണ്. കൂറ്റൻ പോർച്ചുഗീസ് കപ്പലുകൾ ഇവിടെ വെച്ച് കടൽക്കയങ്ങളിലേക്ക് മുങ്ങിപോയിട്ടുണ്ട്. പോർച്ചുഗീസുകാരും അവരെ പിന്തുടർന്ന് എത്തിയ യൂറോപ്പ്,അറബ്,ചൈനീസ് കപ്പലുകൾ കൊള്ളയടിച്ചും കൂട്ടിയിടിച്ച് തരിപ്പണമായും രക്തപങ്കിലമാക്കി തിർത്തിട്ടുണ്ട് ഇവിടെ. 1766 ൽ മൈസൂർ രാജാവായ ഹൈദർ അലി മലബാർ അക്രമിച്ചതിനു ശേഷം 1786 ൽ അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ വടക്കൻ കേരളം പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ ആക്കിയപ്പോൾ തിക്കോടി കടലൂർ തിരദേശ ഗ്രാമത്തെ തന്റെ സൈനിക ഉപകേന്ദ്രമായി മാറ്റി ഇവിടെ ഒരുകോട്ട നിർമ്മിച്ചതായി ബ്രിട്ടീഷ് രേഖകളിൽ പറയുന്നു.

1792 കാലഘട്ടം മുതൽ മലബാർ ജില്ല ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് സ്റ്റേറ്റിന് കിഴിലായതോടെ കോഴിക്കോട്,കണ്ണൂർ,ബോംബെ തുറമുഖങ്ങൾക്കിടയിലുള്ള വ്യാപരാവും കപ്പൽ ഗതാഗതവും വർദ്ധിച്ച സാഹചര്യത്തിൽ നിരവധി നാവികർക്ക് ജീവൻ നഷ്ട്ടമാകുകയും കപ്പലുകൾ വെള്ളിയാങ്കല്ലിൽ കുട്ടിയിച്ച് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടിഷ് സർക്കാർ ഇന്ത്യാ സർക്കാറിനെ ഗൗരവമായി ചർച്ചയ്ക്ക് വിളിക്കുകയും അപകടത്തിൽ രക്ഷനേടാൻ വഴികാട്ടിയായി വിളക്കുമാടമെന്ന (ലൈറ്റ് ഹൗസ്)എന്ന ആശയം ഉദിക്കുന്നത്.

1985 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്യൂ.ജെ പോവൽ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ ലൈറ്റ് ഹൗസ് വിഭാഗം എഞ്ചിനിയറായ എഫ് ഡബ്യൂ ആഷ്പ്പിറ്റിനോട് വെള്ളിയാംകല്ല് നേരിട്ട് സന്ദർശിച്ച് പഠനം നടത്താൻ ആവിശ്യപെടുകയും അത് പ്രകാരം കടലൂർ പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ എഫ് ഡബ്യൂ ആഷ്പിറ്റ് വെള്ളിയാംകല്ല് സന്ദർശിക്കുകയും അപകട സാധ്യതകളുടെയും അത് തടയാനാവിശ്യമായ പരിഹാര മാർഗങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് 1896ൽ മദ്രാസ് പ്രസിഡൻസി ഓഫീസർക്ക് കൈമാറുകയും ചെയ്തു.1906 നവംബറിൽ ഗവർമെൻറ് സിക്രട്ടറി എഫ്.ജെ വിൽസൺ പൊതുമാരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറായ സ്മിത്തിനെ ലൈറ്റ് ഹൗസ് നിർമ്മാണത്തിനായി നിയമിക്കുകയും ചെയ്തു.

സ്മിത്ത് സമയം പാഴാക്കാതെ ലൈറ്റ് ഹൗസിന് അടിത്തറ പണിയുന്നതിനും മറ്റുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്തെ മത്സ്യതൊഴിലാളികളെ വിളിച്ച് ചേർക്കുകയും ഇവരുടെ സഹായത്താൽ ലൈറ്റ് ഹൗസ് നിർമ്മാണ തൊഴിലാളികളുമായി വെള്ളിയാംകല്ല് സന്ദർശിക്കുകയും ഇവിടെ വെച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപം നൽകുകയുമാണ് ചെയ്തത്. അന്നത്തെ കുറുമ്പനാട് താലൂക്കിലെ വന്മുഖം അംശം കടലൂർ ദേശത്തിലേ ഓടോക്കുന്നിൽ ലൈറ്റ് ഹൗസ് നിർമ്മിക്കാൻ മദ്രാസ് ഗവർമെന്റ് ഇവിടെ വെച്ചാണ് അന്തിമ തീരുമാനമെടുത്തത്. ലൈറ്റ് ഹൗസ് നിർമ്മിക്കുന്നതിന് ആവിശ്യമായ 27.07 ഏക്കർ ഭൂമി കൈവശക്കാരായ പ്രദേശത്തെ അഞ്ച് കുടുംബങ്ങളിൽ നിന്നായി 2050 രൂപ നൽകി ഗവർമെന്റ് ഏറ്റെടുക്കുകയും ചെയ്തു.

34 മീറ്റർ ഉയരത്തിൽ വൃത്താകിതിയിൽ ഇഷ്ടികകൾ കൊണ്ട് പ്രത്യാകം ചേരുവകൾ ചേർത്തിയാണ് ലൈറ്റ് ഹൗസ് നിർമ്മിച്ചത്. ഇടവിട്ട കറുപ്പും വെളുപ്പും വരകളായി നിറമാണ് നൽകിയത്. ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശത്തിന്റെ ആവൃത്തി ഇരുപതാണ്.ഒരു ഫ്ളാഷ് ലൈറ്റ് അഞ്ച് സെക്കന്റിലധികം നീണ്ട് നിൽക്കും. കടലിലുള്ളവർക്ക് നാൽപ്പത് നോട്ടിക്കൽമൈൽ അകലെവരെ ഈ വെളിച്ചം കാണാൻപറ്റും. ലൈറ്റ് ഹൗസ് നിർമ്മിച്ചത് മുതൽ ഇന്ന് വരെ കടലിലൊ വെള്ളിയാംകല്ലിലോ ഒരു അപകടവും സംഭവിച്ചിട്ടില്ല.

മത്സ്യ തൊഴിലാളികൾക്ക് രാത്രി കാലങ്ങളിൽ ഒരു പ്രയാസവും കൂടാതെ മത്സ്യ ബന്ധനം നടത്താം. ലൈറ്റ് ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് വെള്ളിയാംകല്ലിൽ അവസാനാമായി വലിയൊരു അപകടം ഉണ്ടായത്.1909 ജനുവരി 30 ബേപ്പൂരിൽ നിന്ന് നിറയെ മരങ്ങളും മറ്റ് സാധനങ്ങളുമായി കണ്ണൂർ തുറമുഖത്തേക്ക് പോവുകയായിരുന്ന ഗണേഷ് പ്രസാദ് എന്ന ചരക്കു കപ്പൽ വെള്ളിയാങ്കല്ലിൽ തട്ടിതകർന്ന് കടലിൽ മുങ്ങി. നാവികരടക്കമുള്ളവരെ പ്രദേശത്തെ മത്സ്യ തൊഴിലാളികളാണ് രക്ഷിച്ചത്. ഈ ഒക്ടോബറിൽ നൂറ്റിപതിനാലാം വാർഷികം ആഘോഷിക്കുകയാണ് ലൈറ്റ് ഹൗസ്

Continue Reading

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

Trending