Connect with us

Video Stories

ആഘാതമാണ് ഈ പരാജയം

Published

on

 

ആന്റിഗ്വ :2004 ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായിരുന്നു വിന്‍ഡീസ്. 2006 ല്‍ അവര്‍ ഫൈനലും കളിച്ചു. പക്ഷേ ഇത്തവണ ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നപ്പോള്‍ ഐ.സി.സി റാങ്കിംഗില്‍ വളരെ പിറകില്‍ പോയതിനാല്‍ മെഗാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ പോലും കഴിയാത്ത ദുര്യോഗത്തിലായി ടീം. ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി പുരോഗമിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനുമായി ഏകദിന പരമ്പര കളിക്കേണ്ട ഗതികേടിലായിരുന്നു ബ്രയന്‍ ലാറയെ പോലുള്ള അതികായരെ ലോക ക്രിക്കറ്റിന് സമ്മാനിച്ച കരിബീയന്‍ ടീം. ലോക ക്രിക്കറ്റിലേക്ക് ഉദിച്ചുയര്‍ന്ന് വരുന്ന അഫ്ഗാന്‍ ടീമിനോട് സെന്റ് ലൂസിയയില്‍ നടന്ന ഏകദിനത്തില്‍ വിന്‍ഡീസ് 63 റണ്‍സിന് തകര്‍ന്നതോടെ ശക്തരായ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ വിന്‍ഡീസ് നാണംകെടുമെന്നാണ് കരുതപ്പെട്ടത്. പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും (മഴ മൂലം അപൂര്‍ണമായ ആദ്യ ഏകദിനം ഉള്‍പ്പെടെ) ഇന്ത്യന്‍ ആധിപത്യം പൂര്‍ണമായപ്പോള്‍ കോച്ചില്ലെങ്കിലും പരമ്പര ഇന്ത്യ തൂത്ത് വാരുമെന്ന് എല്ലാവരും തലക്കെട്ട് നിരത്തി. നാലാം ഏകദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം 189 ല്‍ വീണപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായതായും തലക്കെട്ട് വന്നു. പക്ഷേ അവിടെ നിന്നാണ് ക്യാപ്റ്റന്‍ ജാസോണ്‍ ഹോള്‍ഡറുടെ അഞ്ച് വിക്കറ്റ് മികവില്‍ യുവാക്കളുടെ കരീബിയന്‍പ്പട തിരിച്ചുവന്നതും ഏകദിന റാങ്കിംഗില്‍ മൂന്നാമതുളള ഇന്ത്യയെ നാണംകെടുത്തിയതും.
അപ്രതീക്ഷിത വിജയമെന്ന് ഇതിനെ വിശേഷിപ്പിക്കരുത്-മല്‍സര ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹോള്‍ഡറുടെ വാക്കുകള്‍ ഇതായിരുന്നു. എനിക്ക് ടീമില്‍ വിശ്വാസമുണ്ടായിരുന്നു. എല്ലാവരും അവരുടെ കരുത്തിനൊപ്പം പൊരുതിയാല്‍ ജയിക്കാമെന്ന ഉറപ്പുമുണ്ടായിരുന്നു. കഴിഞ്ഞ നാല് മാസമായി എന്റെ ടീമിനെ എല്ലാവരും എഴുതിത്തളളുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം-നായകന്‍ അഭിമാനത്തോടെ പറഞ്ഞു.
ബൗളര്‍മാരാണ് ഇന്ത്യന്‍ മെഗാ ബാറ്റിംഗിന് വിലങ്ങിട്ടത്. 62-ാമത് രാജ്യാന്തര ഏകദിനം കളിക്കുന്ന ഹോള്‍ഡറിന് ഉറച്ച പിന്തുണ നല്‍കി കെസ്‌റിക് വില്ല്യംസ്, അല്‍സാരി ജോസഫ് എന്നിവര്‍. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ അതിശക്തനായ മഹേന്ദ്രസിംഗ് ധോണിയെ 33 പന്തുകളില്‍ കേവലം 13 റണ്‍സ് മാത്രം നല്‍കി പിടിച്ചുകെട്ടിയ വില്ല്യംസിന്റെ മികവ് അപാരമായിരുന്നു. ധോണി ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്ക് വ്യക്തമായ വിജയ സാധ്യതയുണ്ടായിരുന്നു. പക്ഷേ എം.എസിനെ പിടിച്ചുകെട്ടുക മാത്രമല്ല അദ്ദേഹത്തെ നാല്‍പ്പത്തിയൊമ്പതാം ഓവറിലെ അവസാന പന്തില്‍ പുറത്താക്കി നിര്‍ണായകമായ ബ്രേക്ക് ത്രൂ ടീമിന് വില്ല്യംസ് നല്‍കി. അവസാന ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് 14 റണ്‍സ് വേണ്ടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 49.4 ഓവറില്‍ 178 റണ്‍സിന് ഇന്ത്യ നാടകീയമായി പുറത്താവുകയായിരുന്നു. പരമ്പരയിലുടനീളം ഉജ്വല ഫോമില്‍ കളിക്കുന്ന അജിങ്ക്യ രഹാനെ 60 റണ്‍സ് നേടിയപ്പോള്‍ അഞ്ചാമനായി ബാറ്റ് ചെയ്ത ധോണി 54 റണ്‍സ് നേടി. പക്ഷേ പതിവ് ധോണിയായിരുന്നില്ല ക്രീസില്‍-ഇത്രയും റണ്‍സ് നേടാന്‍ അദ്ദേഹം 114 പന്തെടുത്തു. നേടിയത് ഒരു ബൗണ്ടറി മാത്രം. അത്രമാത്രം മന്ദഗതിയിലാണ് പിച്ച് പ്രതികരിച്ചത്. വാലറ്റത്തില്‍ ആരും പൊരുതിയില്ല. ഹാര്‍ദിക് പാണ്ഡ്യ 20 റണ്‍സ് നേടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ (5), ക്യാപ്റ്റന്‍ വിരാത് കോലി (3) ദിനേശ് കാര്‍ത്തിക് (2), കേദാര്‍ യാദവ് (10) രവീന്ദു ജഡേജ (11), ഉമേഷ് യാദവ് (0) തുടങ്ങിയവരെല്ലാം വേഗത കുറഞ്ഞ പിച്ചില്‍ ബൗളര്‍മാര്‍ക്ക് എളുപ്പത്തില്‍ പിടി കൊടുത്തു. ക്യാപ്റ്റന്‍ ഹോള്‍ഡര്‍ 9.4 ഓവറില്‍ 27 റണ്‍സിനാണ് അഞ്ച് വിക്കറ്റ് നേടിയത്. വില്ല്യംസ് പത്തോവറില്‍ 29 റണ്‍സ് മാത്രമാണ് നല്‍കിയത്. ഹോള്‍ഡറാണ് കളിയിലെ കേമന്‍.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending