Connect with us

kerala

സ്വപ്‌നങ്ങളെ സിദ്ധാന്തമാക്കിയ സി.എച്ച്: സാദിഖലി ശിഹാബ് തങ്ങള്‍

സി.എച്ച് വിടപറഞ്ഞിട്ട് 40 വര്‍ഷം

Published

on

സാദിഖലി ശിഹാബ് തങ്ങള്‍/ റവാസ് ആട്ടീരി

? നാല്‍പ്പതാണ്ടിനിപ്പുറം സി.എച്ചിനെ ഓര്‍ത്തെടുക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത്

= ‘സി.എച്ച്’ എന്ന് കേള്‍ക്കുമ്പോള്‍ ഇതിഹാസ പുരുഷനാണ് മനസില്‍ ആദ്യം തെളിഞ്ഞുവരുന്നത്. അത് ആലങ്കാരികമല്ല. സമുദായത്തിന്റെ ഓരോ നിശ്വാസത്തിലും അലിഞ്ഞുചേര്‍ന്ന സത്യമാണത്. സി.എച്ചാണ് കേരള മുസ്‌ലിംകളുടെ സ്വത്വബോധത്തെ വളര്‍ത്തി വലുതാക്കിയത്. അദ്ദേഹത്തിന്റെ സംഭാവനകളെ സാങ്കല്‍പികമായി ഒന്നു മാറ്റിനിര്‍ത്തി നോക്കൂ. എത്രമേല്‍ വലിയ ശൂന്യതയാകും ആ ഭാവനയില്‍ രൂപപ്പെടുക. ഏറെ കാലം പിന്നില്‍ നില്‍ക്കുന്ന സമൂഹത്തെയും നിങ്ങള്‍ക്ക് ആ കണ്ണാടിയില്‍ കാണാം. ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നായിരുന്നു സി.എച്ചിനെ വിശേഷിപ്പിച്ചിരുന്നത്. പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ പോരാടിയ സി.എച്ചിനോട് ആ വിശേഷണം പൂര്‍ണമായും അര്‍ത്ഥം ചേര്‍ന്നുനിന്നു. മികച്ച ഭരണാധികാരി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, സാംസ്‌കാരിക നായകന്‍, സമുദായ സമുദ്ധാരകന്‍, സാഹിത്യ തേജസ്വി… ഇതെല്ലാം സമഞ്ജസമായി സമ്മേളിച്ച സി.എച്ചിനെ ‘ഇതിഹാസ’മായിട്ടല്ലാതെ മനസില്‍ സങ്കല്‍പിക്കാനാവില്ല.

? സി.എച്ചിന്റെ ദര്‍ശനങ്ങള്‍ എത്രമേല്‍ സ്വാധീനം ചെലുത്തി?

=കുട്ടിക്കാലത്തുതന്നെ സി.എച്ചിനോട് അടങ്ങാത്ത അഭിനിേവശമായിരുന്നു. വന്ദ്യപിതാവ് പൂക്കോയ തങ്ങളെ കാണാനും രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തുമ്പോള്‍ സി.എച്ചിനെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. പലപ്പോഴും ഞങ്ങളെ ചേര്‍ത്തുപിടിച്ച് പഠനകാര്യങ്ങള്‍ ചോദിച്ചറിയുന്നത് ഇന്നും ഓര്‍മച്ചെപ്പിലുണ്ട്. ആ വേഷവും ഭാവവും സംസാരവും പെരുമാറ്റവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. കൂടുതല്‍ അടുത്തറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ ചിന്തകളുടെ ആഴവും പരപ്പും ബോധ്യമായത്. സി.എച്ചിന്റെ സംസാരങ്ങളിലൊന്നും പാഴ്‌വാക്കുകളുണ്ടായിരുന്നില്ല. അര്‍ത്ഥതലങ്ങള്‍ അടങ്ങിയതല്ലാത്ത ഒരു വാക്കുപോലും അദ്ദേഹം ഉരുവിട്ടിട്ടില്ല. അത് ഗൗരവമുള്ളതാകാം, നര്‍മരസമുള്ളതാകാം, ആക്ഷേപഹാസ്യമാകാം. എല്ലാം ഔചിത്യത്തോടെ മാത്രം ഉപയോഗിച്ചു എന്നതാണ് സി.എച്ചിനെ വ്യതിരക്തനാക്കുന്നത്.

സി.എച്ചിന്റെ ദര്‍ശനങ്ങളാണ് ഇന്ന് മുസ്‌ലിം സമുദായത്തിന്റെ ഭാവിയെ ഭാസുരമാക്കിയത്. സമൂഹത്തിന് ഉന്നത വിദ്യാഭ്യാസ പ്രതലമൊരുക്കുക എന്നതായിരുന്നു സി.എച്ചിന്റെ ഏറ്റവും വലിയ സ്വപ്‌നം. അതിനുവേണ്ടി നാടുനീളെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. പല നാട്ടുകാരും സി.എച്ചിനെ സമീപിച്ചിട്ടുമുണ്ട്. തനിക്ക് അധികാരം ലഭിച്ചപ്പോഴെല്ലാം ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സി.എച്ചിനായിട്ടുണ്ട്. 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. മാറ്റങ്ങളും പുരോഗമന പരിഷ്‌കാരങ്ങളുമായി വിദ്യാര്‍ഥികളില്‍ പുത്തനുണര്‍വ് സമ്മാനിച്ചതായിരുന്നു സി.എച്ചിന്റെ വിദ്യാഭ്യാസ മന്ത്രിക്കാലം. പിന്നാക്ക പ്രദേശങ്ങളിലും സമുദായങ്ങളിലും വൈജ്ഞാനിക ചിന്തകളെ പ്രസരണം ചെയ്യാനും അക്കാലം സി.എച്ചിന് സാധിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായി ഇന്നും അദ്ദേഹം വാഴ്ത്തപ്പെടുന്നു.

പത്താം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് സി.എച്ചിന്റെ കാലത്താണല്ലൊ. അതേ കാലത്തുതന്നെയാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കിയതും. ഇന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യഭ്യാസ മേഖലയിലെ സുവര്‍ണ നക്ഷത്രങ്ങളാണ്. റാങ്കുകളും പദവികളുമെല്ലാം അവരെ തേടിവരുന്ന കാലമാണിത്. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം എന്നത് സി.എച്ചിന്റെ നിറമുള്ള സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളിലും പ്രസംഗങ്ങളിലും അതൊരു സിദ്ധാന്തമായി സമുദായത്തെ പഠിപ്പിക്കുകയായിരുന്നു. ഇന്ന് ബഹിരാകാശ ഗവേഷണത്തോളം ഉയര്‍ന്നുനില്‍ക്കുകയാണ് മുസ്‌ലിം പെണ്‍കുട്ടികള്‍. ഉന്നത നേട്ടങ്ങള്‍ അവരെ തേടിയെത്തുമ്പോള്‍ നാം ‘സി.എച്ച് സ്വപ്‌നം കണ്ടത്’ എന്ന് അറിയാതെ വിശേഷിപ്പിച്ചു പോകുന്നതുതന്നെ സി.എച്ചിന്റെ ദാര്‍ശനികതയുടെ വിജയമാണ്. മുസ്‌ലിം സമുദായത്തെ ഭൗതിക വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പ്രാഥമിക വിദ്യാലയങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കിയത്. എത്ര ബുദ്ധിപരമായ സമുദ്ധാരണ രീതിയായിരുന്നു അത്. സൂക്ഷ്മകാഴ്ചപ്പാട്‌കൊണ്ടും ക്രിയാത്മക പ്രവര്‍ത്തനംകൊണ്ടും വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവ പരിവര്‍ത്തനമായിരുന്നു സി.എച്ച് കാഴ്ച്ചവെച്ചത്. പ്രൈമറിതലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ സമുദായത്തിന് വിദ്യാഭ്യാസ വഴി വെട്ടിത്തെളിച്ചതില്‍ സി.എച്ചിന്റെ പങ്ക് നിസ്തുലമാണ്.

? ‘ബഹുസ്വരതയെ ബഹുമാനിച്ച സി.എച്ച്’ എങ്ങനെ വിലയിരുത്തുന്നു?

= സി.എച്ച് ഉയര്‍ത്തിപ്പിടിച്ച ഏറ്റവും വലിയ മൂല്യമായിരുന്നു ബഹുസ്വരത. അവകാശപ്പോരാട്ടങ്ങള്‍ അടിയറവെക്കാതെയായിരുന്നു സി.എച്ച് ബഹുസ്വര സമൂഹത്തെ തന്നിലേക്ക് ആകര്‍ഷിച്ചത്. വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം സംശയലേശമന്യേ സി.എച്ച് അത് തെളിയിച്ചു. ബഹുസ്വര സമൂഹത്തിലെ പൊതുരാഷ്ട്രീയ അമരക്കാരനായും ജനാധിപത്യ അവകാശ സംരക്ഷകനായുമാണ് സി.എച്ചിനെ വ്യാഖ്യാനിക്കപ്പെട്ടത്. സാമൂഹിക സഹവര്‍ത്തിത്തവും സാമുദായിക സൗഹാര്‍ദവും നിലനിന്നുകാണാനാണ് സി.എച്ച് പ്രവര്‍ത്തിച്ചത്. മറ്റു സമുദായങ്ങളുടെ അവകാശങ്ങളില്‍നിന്നു തലനാരിഴ പോലും തങ്ങള്‍ക്കുവേണ്ടെന്നു പറഞ്ഞാണ് തങ്ങളുടെ അവകാശങ്ങളില്‍ അണുമണിപോലും വിട്ടുതരികയില്ല എന്നു പ്രഖ്യാപിച്ചത്. ഇതൊരു നയപ്രഖ്യാപനംപോലെ ഇന്നും പ്രസക്തമായി നിലനില്‍ക്കുകയാണ്. തികഞ്ഞ മതവിശ്വാസിയായിരിക്കെതന്നെ കറകളഞ്ഞ മതേതരവാദിയാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മതേതരത്വം എന്നത് സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം തലമുറകളായി ജനങ്ങള്‍ നിലനിര്‍ത്തിപ്പോന്ന സാമുദായിക സൗഹൃദത്തിന്റെ രാഷ്ട്രീയ രൂപമാണെന്നായിരുന്നു സി.എച്ചിന്റെ പക്ഷം. അതിന്റെ അനിവാര്യത രാഷ്ട്രീയത്തിന്റേതും ഭരണക്രമത്തിന്റേതും മാത്രമല്ല, സമൂഹത്തിന്റേതും സംസ്‌കൃതിയുടേതുമാണെന്ന് അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചു.

കേരള മുസ്ലിം സമുദായത്തില്‍ പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കിയ വ്യക്തിയാണ് സി.എച്ച് എന്നു മുസ്ലിംസ് ഓഫ് കേരള എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ ഡോ. റൊളാങ് ഇ മില്ലര്‍ അടയാളപ്പെടുത്തുന്നുണ്ട.് മുസ്ലിം സമുദായത്തെ മതേതര ജനാധിപത്യ മാര്‍ഗത്തില്‍ രാഷ്ട്രീയമായി സംഘടിപ്പിക്കാനും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി മറ്റു പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുമാണ് സി.എച്ച് പഠിപ്പിച്ചത്. സാമൂഹികമായ വ്യവഹാരങ്ങളുടെ ദിശ നിയന്ത്രിക്കുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും പൂര്‍ണമായും മതേതരമായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും സി.എച്ചിനുണ്ടായിരുന്നു. മതാനുഷ്ഠാനങ്ങള്‍ കണിശമായി നിര്‍വഹിക്കുന്ന യഥാര്‍ത്ഥ മുസ്ലിമായിരിക്കെതന്നെ മതനിരപേക്ഷ മേഖലകളില്‍നിന്ന് ആദരം നേടാന്‍ കഴിയുമെന്ന് സി.എച്ച് കാണിച്ചുതന്നു. ബഹുസ്വര സമൂഹത്തില്‍ നല്ല വ്യക്തിത്വം നിലനിറുത്തി മുഖ്യധാരയില്‍ നിലയുറപ്പിക്കാനുള്ള ദിശാബോധമാണ് സി.എച്ച് പകര്‍ന്നുനല്‍കിയത്.

? സാഹിത്യകാരനായ സി.എച്ച് അക്കാലത്തെ അലങ്കാരമല്ലേ?

= സി.എച്ചിന്റെ എഴുത്തും പ്രസംഗവും നര്‍മവുമെല്ലാം സമുദായത്തിന് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. എത്രദൂരം താണ്ടിയും എത്രനേരം കാത്തിരുന്നും ആ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തുമായിരുന്നു. അഭിസംബോധന കൊണ്ടുതന്നെ സദസിനെ ഇളക്കിമറിക്കുന്ന വാഗ്ധോരണിയില്‍ ആരും ലയിച്ചിരുന്നുപോകും. ഒരു വാചകത്തില്‍തന്നെ ശോകത്തിന്റെ നിഴല്‍ പരത്താനും ക്ഷോഭത്തിന്റെ കടലിരമ്പമുണ്ടാക്കാനും ഫലിതം ചേര്‍ത്ത് പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന അനുപമ സിദ്ധിയായിരുന്നു സി.എച്ചിന്. ഉറങ്ങിക്കിടന്ന മുസ്‌ലിം സമുദായത്തെ അദ്ദേഹം ഉണര്‍ത്തിച്ചിന്തിപ്പിച്ചത് ആ പ്രസംഗങ്ങളിലൂടെയാണ്. കാല്‍പ്പനികതയും സര്‍ഗാത്മകതയും സി.എച്ചിന്റെ കൂടപ്പിറപ്പുകളായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സി.എച്ചിന്റെ പ്രയോഗങ്ങളും ഉപമകളും ഇന്നും രാഷ്ട്രീയ വേദികളില്‍ മുഴങ്ങുന്നത് നാം കേള്‍ക്കുന്നു. ചിലപ്പോള്‍ പണ്ഡിതോചിതമാകും ആ പ്രഭാഷണം. മറ്റുചിലപ്പോള്‍ ആവേശ പ്രസംഗവും. രണ്ടിലും ആവശ്യത്തിന് നര്‍മവും കടന്നുവരും. ഏതുതരം പ്രസംഗമാണെങ്കിലും എല്ലാറ്റിലും അടങ്ങിയ കാതല്‍ നവോത്ഥാനമാകും. സമുദായത്തിനു വളരാനുതകുന്ന വളമിട്ടുനല്‍കുന്നതായിരുന്നു സി.എച്ചിന്റെ വാക്കുകളത്രയും. ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാനപരമായ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും നിലപാടുകളെയുമെല്ലാം സി.എച്ച് സമീപിച്ചത് സാംസ്‌കാരികപരമായ ഉള്‍ക്കാഴ്ചയോടെയായിരുന്നു. വാഗ്മിയായും പത്രാധിപരായും സഞ്ചാര സാഹിത്യകാരനായും ഭരണകര്‍ത്താവായും അറിയപ്പെട്ട സി. എച്ച് കേരളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരുമായും ബുദ്ധിജീവികളുമായും പുലര്‍ത്തിയ വ്യക്തിബന്ധം നമുക്ക് അഭിമാനം പകരുന്നതാണ്. ചന്ദ്രികയുടെ പത്രാധിപരായി സാഹിത്യ നഭസ്സില്‍ ജ്വലിച്ചുനിന്ന സി.എച്ച് തന്റെ തൂലികത്തുമ്പും സമുദായ സമുദ്ധാരണത്തിന്റെ പടവാളാക്കുകയായിരുന്നു.

? സി.എച്ചിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ നേതൃഗുണമായിരുന്നോ?

= തീര്‍ച്ചയായും ഒരു നല്ല നേതാവിന്റെ എല്ലാ നേതൃഗുണങ്ങളും സി.എച്ചില്‍ സമ്മേളിച്ചിരുന്നു. ഖാഇദെ മില്ലത്തിന്റെ ആത്മാര്‍ത്ഥതയും സീതിസാഹിബിന്റെ ധൈഷണികതയും ബാഫഖി തങ്ങളുടെ ആര്‍ദ്രതയും അലിഞ്ഞുചേര്‍ന്ന വ്യക്തിത്വമായിരുന്നു സി.എച്ചിന്റേത്. മതം, രാഷ്ട്രീയം, സമുദായം, സമൂഹം, സംസ്‌കാരം, സാഹിത്യം, ധര്‍മം, നര്‍മം… ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ആശയസമ്പുഷ്ടമായിരുന്നു സി.എച്ചിന്റെ ചിന്ത. അതുകൊണ്ടുതന്നെ നല്ല നേതാവിന്റെ പക്വത സി.എച്ചിന്റെ വാക്കുകളില്‍ മാത്രമായിരുന്നില്ല, പ്രവൃത്തികളിലും പ്രശോഭിച്ചു നിന്നു. ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും മാത്രം നിഴലിച്ച സി.എച്ചിന് മുന്നിലേക്ക് സ്ഥാനങ്ങള്‍ തേടിയെത്തുകയായിരുന്നു. അറിവിലൂടെ സമൂഹത്തെ മുന്നോട്ടുനടത്താനും അധികാരത്തിലൂടെ സമുദായത്തെ ശക്തിപ്പെടുത്താനുമുള്ള വിചാരപ്പെടലുകള്‍ സി.എച്ചിന്റെ ചിന്താമണ്ഡലത്തെ ഊതിക്കാച്ചിയെടുത്തു. മുസ്‌ലിംലീഗിന്റെ അമരത്തും മുന്നണി രാഷ്ട്രീയത്തിന്റെ മര്‍മത്തിലും സി.എച്ചിന്റെ നേതൃവൈഭവം കണ്ടു. സത്താര്‍ സേട്ട് സാഹിബിന്റേയും സീതിസാഹിബിന്റേയും പരിലാളനയില്‍ ബാഫഖി തങ്ങളുടെ അനുഗ്രഹാശിസുകളോടെ വളര്‍ന്ന സി.എച്ച് വളരെ ചെറുപ്പത്തിലേ മുസ്‌ലിംലീഗിന്റെ നേതൃനിരയിലെത്തി. മുപ്പതാം വയസ്സിലാണ് അദ്ദേഹം കേരള നിയമസഭയില്‍ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായത്. കക്ഷി നേതാവായും സ്പീക്കറായും മുഖ്യമന്ത്രിയായും നിയമസഭയില്‍ പ്രവര്‍ത്തിച്ച റെക്കോര്‍ഡ് സി.എച്ചിനു മാത്രമാണ്. നഗരസഭാംഗമായി തുടങ്ങിയ സി.എച്ച് രണ്ടുതവണ ലോക്സഭയിലുമെത്തിയത് അദ്ദേഹത്തിന്റെ നേതൃതലം അടയാളപ്പെടുത്തുന്നതാണ്.

അപകര്‍ഷബോധം അദ്ദേഹത്തെ തീരെ തൊട്ടുതീണ്ടിയിരുന്നില്ല. അണികളില്‍ അഭിമാനബോധമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചെങ്കോട്ടയും കുത്തബ്മിനാറും താജ്മഹലുമെല്ലാം ഉയര്‍ത്തിക്കാട്ടി പിന്നാക്കത്തിന്റെ കാവടി ഇറക്കിവെക്കാന്‍ അദ്ദേഹം സമുദായത്തോട് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. വിദ്യാഭ്യാസംകൊണ്ട് അന്തസുള്ളവരാകാനും സംഘബോധം കൊണ്ട് ശക്തരാകാനും പഠിപ്പിച്ച നേതാവായിരുന്നു സി.എച്ച്. ആളിപ്പടരുന്ന തീനാളങ്ങള്‍ക്കിടയിലൂടെ കാലുഷ്യമില്ലാത്ത ഇടങ്ങള്‍ സൃഷ്ടിക്കാന്‍ സി.എച്ച് ഓടിനടന്നു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, കെ.എം സീതിസാഹിബ്, പാണക്കാട് പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിനുകീഴില്‍ മുസ്‌ലിംലീഗിന്റെ മുന്നണിപ്പോരാളിയാകാനും സി.എച്ചിന് കഴിഞ്ഞു.

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. നാളെ കോഴിക്കോട്, വയനാട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മഴയ്‌ക്കൊപ്പം രാത്രി നേരങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാം:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
Continue Reading

kerala

‘വേടന്‍ എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു

Published

on

കോഴിക്കോട്: വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും അവൻ്റെ പിന്നിൽ ജിഹാദികളാണെന്നും ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എന്‍.ആര്‍ മധു. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എന്‍.ആര്‍ മധു ആരോപിക്കുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

”കേരളത്തിൽ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമർശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടൻ സമുദായം മഹത്തായ പാരമ്പര്യമുള്ളവരാണ്. അയാൾ വേടൻ സമുദായത്തിൽപെട്ടയാളല്ല. വേടനെന്ന പേര് ഇവിടെ ദുരുപയോഗം ചെയ്യുകയാണ്. മയക്കുമുരുന്ന് ഉപയോഗിക്കുന്ന അച്ചടക്കമില്ലാത്ത വ്യക്തി വേടൻ എന്ന ഗോത്രസമൂഹത്തെ അപമാനിക്കുകയാണ്. ഇത്തരം ആളുകളെ ഭരണകൂടം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

വേടനെന്ന കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌കാരത്തിനും ദേശീയ സുരക്ഷിതത്വത്തിനും അനുഗുണമാകണം. വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ല.

ലോകത്തുള്ള അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകളൊക്കെ വേടൻ പാടുന്നുണ്ട്. ‘സിറിയ നിൻ മാറിലെ മുറിവ്, കൊറിയ നിൻ മീതെ കഴുകന്മാർ, ലങ്കയിൽ ദാഹം മാറാത്ത പുലികൾ അലയുന്നു’- ഇങ്ങനെയൊക്കെയാണ് വരികൾ. വേടന്റെ ഒർജിൻ ശ്രീലങ്കൻ വനിതയാണ്. വേടന്‍ പാടുന്ന ഈ പുലികൾ എൽടിടിഇക്കാരാണ്. അവരെ മഹത്വവ്തകരിക്കുകയാണ്. അവരുടെ ദാഹം മാറിയിട്ടില്ല എന്ന് പറഞ്ഞാൽ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. ആളു കൂടുന്നു എന്നത് കൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

മറ്റൊന്ന് സോമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി അലയുന്ന് എന്നാണ്. എന്തിന് സോമാലിയ വരെ പോകണം. ദളിതന്റെയും പിന്നോക്കക്കാരന്റെയും ദുര്യോഗം അറിയണമെങ്കിൽ വയനാട്ടിലേക്ക് പോയാൽ മതി. അവർക്ക് കുടനീരില്ല. അതൊന്നും പാടുന്നില്ല.വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധൻ എന്നാണ്. നമ്മുടെ നാട്ടിലെ ചിലർക്ക് പട്ടി ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ ഈ ഹറാം വാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടൻ ശ്രമിക്കുന്നത്

ദളിത് പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട് വേടൻ നടത്തുന്ന പരിശ്രമങ്ങൾ ഹിന്ദു സമൂഹത്തിലുണ്ടാകുന്ന ജാതി അതീതമായ ഐക്യത്തെ അട്ടിമറിക്കാനാണ്. ഇവിടെ ബോധപൂർവമായ മുസ്‌ലിം-ദളിത് ഐക്യവാദം ഉയർത്തുന്നുണ്ട്. ഇത് രാജ്യത്തെ ശിഥിലീകരിക്കാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളെ മുസ്‌ലിം വിഭാഗങ്ങളിലേക്ക് ചേർക്കാനാണ്. അതിന്റെ വക്താവാണ് വേടൻ എന്ന് സംശയിക്കുന്നു.

വേടൻ എന്ന കലാകാരൻ ഉയർത്തുന്ന സാഹിത്യവും അയാളുടെ ശരീരഭാഷ മുഴുവനും ഇവിടുത്തെ ദളിതർക്ക് വേണ്ടിയല്ല. ആരുടേയൊ കയ്യിലെ ചട്ടുകമാണ്. അത് ജിഹാദികളാണ്”- ഇങ്ങനെ പോകുന്നു എന്‍.ആര്‍ മധുവിന്റെ ആരോപണങ്ങള്‍.

 

Continue Reading

kerala

കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) വൈകീട്ട് തുടങ്ങിയ വൻ തീപിടിത്തം ഇപ്പോഴും തുടരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.

 

Continue Reading

Trending