Connect with us

columns

വര്‍ഗീയ ചാപ്പകുത്തിന് മട്ടന്നൂര്‍ മറുപടി

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ ചെങ്കോട്ടകള്‍ ഏറെയുള്ള നഗരസഭയാണ് മട്ടന്നൂര്‍. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഭൂരിപക്ഷത്തിന്, കേരള നിയസഭയില്‍ ചരിത്രം സൃഷ്ടിച്ച മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ വിജയിച്ച മണ്ഡലത്തിന്റെ ഭാഗം. അവിടെ യു.ഡി.എഫ് മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി സീറ്റ് നേടി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.

Published

on

സി.കെ.എ ജബ്ബാര്‍

സംസ്ഥാന ഭരണ വൈകല്യങ്ങള്‍ക്കും സി.പി.എമ്മിന്റെ രാഷ്ട്രീയ സമഗ്രാധിപത്യ നിലപാടിനുമെതിരായി പ്രതികരിക്കുന്നവര്‍ക്കെല്ലാം അവരുടെതായ കാഴ്ചപ്പാടുകളുണ്ട്. ഇക്കാര്യത്തില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും വ്യത്യസ്ത രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടാവുമെങ്കിലും പ്രതികരണങ്ങളില്‍ ചിലതൊക്കെ സാമ്യതയുള്ളതായിരിക്കും. ഈ സാമ്യതകളെ ചൂണ്ടിക്കാട്ടി അവര്‍ തമ്മിലെന്തോ രഹസ്യ സൗഹൃദമുണ്ടെന്ന് വര്‍ഗീയമായി ചേര്‍ത്ത് പറയുന്ന സമീപനം സി.പി.എം സ്വീകരിക്കാറുണ്ട്. സ്വന്തം നിലപാടിലെ സംഘീ സാമ്യതകള്‍ക്ക് മറയിടാനായാണെങ്കിലും പലപ്പോഴും യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ട് എന്ന് ചാപ്പ കുത്തുന്ന ഈ രീതിക്ക് കനത്ത മറുപടിയാണ് മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ജനവിധി. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ ചെങ്കോട്ടകള്‍ ഏറെയുള്ള നഗരസഭയാണ് മട്ടന്നൂര്‍. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഭൂരിപക്ഷത്തിന്, കേരള നിയസഭയില്‍ ചരിത്രം സൃഷ്ടിച്ച മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ വിജയിച്ച മണ്ഡലത്തിന്റെ ഭാഗം. അവിടെ യു.ഡി.എഫ് മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി സീറ്റ് നേടി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. സീറ്റിന്റെയും വോട്ടിന്റെയും ഈ ‘വ്യതിയാന’ത്തിന്റെ അണിയറ നിരീക്ഷണമായി സി.പി.എം പതിവ് പോലെ ബി.ജെ.പി-യു.ഡി.എഫ് ബന്ധം ഉണ്ടായി എന്ന് ആരോപിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ്ഫലം പരിശോധിച്ചാല്‍ ആടിനെ പട്ടിയാക്കുന്ന ആരോപണമാണിതെന്ന് വ്യക്തമാവും. യു.ഡി.എഫിലെ ഭിന്നത മൂലം കാലാകാലങ്ങളില്‍ യു.ഡി.എഫ് വിജയിക്കുന്ന ചില വാര്‍ഡുകളാണ് 2017 ല്‍ എല്‍. ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞത് എന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രസ്താവനയില്‍ പറയുന്നത്. അതായത് സ്വന്തം സീറ്റാണ് യു.ഡി.എഫ് ഇത്തവണ തിരിച്ചുപിടിച്ചതെന്ന് സമ്മതിക്കുന്ന ജയരാജന്‍, കോണ്‍ഗ്രസുകാരെ വിജയിപ്പിക്കാന്‍ ബി.ജെ.പിക്കാരും, ബി.ജെ. പിക്ക് എക്കൗണ്ട് ഉണ്ടാക്കിക്കൊടുക്കാന്‍ കോണ്‍ഗ്രസുകാരും പരസ്യമായി രംഗത്തിറങ്ങി എന്നും പറയുന്നു.

മുനിസിപ്പാലിറ്റിയില്‍ പുതുതായി എക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതാണ് ഇതിന് ഉദാഹരണമായി ജയരാജന്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി ഗ്രാമങ്ങളുടെ പാശ്ചാത്തലമുള്ള മുനിസിപ്പാലിറ്റിയില്‍ 2017 ല്‍ 8 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി എന്ന് മറക്കരുത്. അങ്ങിനെയൊരു പാര്‍ട്ടി ഒരു സീറ്റ് നേടും എന്ന് പറയുന്നതിലെന്ത് അല്‍ഭുതം? ബി.ജെ.പി ഇത്തവണ നാല് വാര്‍ഡില്‍ രണ്ടാം സ്ഥാനത്താണ്. നാല് വാര്‍ഡില്‍ ബി.ജെ.പി ഒതുങ്ങേണ്ടി പോയി എന്നതാണ് യു.ഡി.എഫ് ബാന്ധവമായി ജയരാജന്‍ ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ഥത്തില്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് എന്നും സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളുടെ പതിവ് വോട്ട് വ്യതിയാനം എന്നതിലുപരി പ്രാധാന്യം ഇതിനില്ല. കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ച് സി.പി. എമ്മിന് മുമ്പില്‍ ഒറ്റക്ക് തലയുയര്‍ത്തി നില്‍ക്കുക എന്നതാണ് പാര്‍ട്ടി ഗ്രാമങ്ങളിലെ സംഘ്പരിവാര്‍ അടവ് നയം. ഇതിനായി അവര്‍ കോണ്‍ഗ്രസിനെതിരെ ഇടത് മുന്നണിക്ക് വോട്ട് ചെയ്യാറുണ്ട്. സംഘ് പരിവാര്‍ മനസുള്ള ചില ക്ഷേത്ര വിശ്വാസികളെ മനസ്സില്‍കണ്ട് സി.പി.എം ജാതീയ പരിഗണനയോടെ സ്ഥാനാര്‍ഥികളെ നിര്‍ത്താറുമുണ്ട്. ഇത്തരം ഘട്ടത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് ഒരു തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടായിരിക്കില്ല മറ്റൊരു തിരഞ്ഞെടുപ്പില്‍ കിട്ടാറ്. അതിനാല്‍ ബി.ജെ.പി-യു.ഡി.എഫ് സഖ്യം എന്ന പ്രചാരണം സി.പി.എമ്മിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ സംഘ്പരിവാര്‍ സ്വാധീനത്തിന്റെ അടിയൊഴുക്ക് മറച്ചുപിടിക്കാനുള്ള തുരുപ്പ് ശീട്ട് മാത്രമാണ്.

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് കേവലമൊരു തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ മാത്രം രാഷ്ട്രീയ മാനമുള്ള ഒന്നല്ല. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയായി പിറവികൊണ്ടതും തുടര്‍ന്നുണ്ടായ നിയമ യുദ്ധങ്ങളുമാണ് ഇവിടെ കേരളത്തില്‍ വ്യത്യസ്തമായ ഒരു ദിവസം തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത്. അതുകൊണ്ട്തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാതലത്തില്‍ തന്നെ നല്ല ഹോംവര്‍ക്ക് നടത്തി പടക്ക്പുറപ്പെടുന്ന തിരഞ്ഞെടുപ്പാണ് മട്ടന്നൂരിലെത്. തദ്ദേശ തിരഞ്ഞെടുപ്പ് എന്നതിനെക്കാള്‍ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളുടെയും പൊതു നിരീക്ഷണമുള്ള അഭിമാന തിരഞ്ഞെടപ്പാണിത്. ഇത്തവണ തൃക്കാക്കരക്ക് ശേഷമുള്ള പൊതു തിരഞ്ഞെടുപ്പെന്ന സവിശേഷതയും ഉണ്ട്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് വിലയിരുത്തിയ സി.പി.എമ്മിന് തങ്ങളുടെ പൊന്നാപുരം കോട്ടയായ മട്ടന്നൂരില്‍ ഏഴ് സീറ്റുകള്‍ പുതുതായി യു.ഡി.എഫ് പിടിച്ചെടുത്തുവെന്നത് ചെറിയ ആഘാതമല്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ ഉയര്‍ന്ന സമരത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളും അണിചേര്‍ന്നപ്പോള്‍ പാര്‍ട്ടി കുടുംബങ്ങളെ അനുനയിപ്പിക്കാന്‍ ഭൂമിക്ക് പൊന്നും വില നല്‍കി സമവായം നടത്തിയ നാടാണിത്. വിമാനത്താവളത്തിന്റെ തിളക്കത്തിലാണ് പിന്നീട് ഇ.പി ജയരാജനും കഴിഞ്ഞതവണ ശൈലജ ടീച്ചറും തകര്‍പ്പന്‍ വിജയം നിയമസഭയിലേക്ക് നേടിയത്.

സി.പി.എമ്മിനെതിരായ
അടിയൊഴുക്കുകള്‍

സി.പി.എം ആരോപിക്കുന്നത് പോലെ യു.ഡി.എഫ്-ബി.ജെ.പി ധാരണയുണ്ടായിരുന്നുവെങ്കില്‍ ഇത്തവണ ഇടത് മുന്നണിക്ക് മട്ടന്നൂര്‍ ഭരിക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിയൊഴുക്കുകള്‍ വ്യക്തമാകുന്നു. 2017ല്‍ ആകെയുള്ള 35 സീറ്റില്‍ ഏഴു സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. എന്നാല്‍ ഇത്തവണ അത് 14 സീറ്റുകളായി ഉയര്‍ത്താന്‍ യു.ഡി.എഫിന് സാധിച്ചു. ഏഴു സീറ്റുകള്‍ നഷ്ടമായ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി എന്നത് ശരിയാണ്. കുറച്ചുകൂടി ശ്രദ്ധിച്ചു കരു നീക്കിയിരുന്നുവെങ്കില്‍ യു.ഡി.എഫിന് ജയിച്ചുകയറാന്‍ സാധ്യതയുള്ള വാര്‍ഡുകള്‍ വേറെയും ഉണ്ടെന്ന് ഫലം വ്യക്തമാക്കുന്നു. ഇടതുമുന്നണിയുടെ കുത്തകയാണ് എന്ന പരമ്പരാഗത വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യു.ഡി. എഫ് മല്‍സരത്തെ കണ്ടത്. എന്നാല്‍, ഇടതുമുന്നണിയുടെ കാലിന്‍ ചുവട്ടില്‍നിന്ന് മണ്ണ് ചോരുകയാണെന്ന് ഫലം വന്നപ്പോള്‍ ബോധ്യമാവുകയായിരുന്നു.ബി.ജെ.പി ഒറ്റക്ക് മല്‍സരിച്ച് അവരുടെ അസ്ഥിത്വം സംരക്ഷിക്കാന്‍ ശ്രമിക്കുകയും യു.ഡി.എഫ് വര്‍ഗീയമായി ആരുടെയും വോട്ട് നേടാതെയുമാണ് ഏഴ് മണ്ഡലങ്ങള്‍ കൂടുതലായി നേടിയെടുത്തത് എന്നത് ശ്രദ്ധേയമാണ്. ഇടതുമുന്നണി വിജയിച്ച ആറ് മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ട് മറിഞ്ഞിരുന്നുവെങ്കില്‍ വ്യക്തമായും ഇടതുമുന്നണി അധികാരത്തില്‍ നിന്ന് വീഴുമായിരുന്നു. (മുണ്ടയോട്, കോളാരി, കുഴിക്കാല്‍, നാലങ്കേരി, പരിയാരം, കയനി) ബി.ജെ.പി സാന്നിധ്യമുണ്ടായ മുണ്ടയോട് വാര്‍ഡില്‍ നാല് വോട്ടിന് മാത്രമാണ് ഇടത്മുന്നണി യു.ഡി.എഫിനോട് ജയിച്ചത്. സി.പി.എം 362 വോട്ട് നേടിയ കോളാരിയില്‍ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ഥികള്‍ സി.പി.എം നേടിയതിന്റെ ഇരട്ടി വോട്ട് (635) നേടുകയുണ്ടായി. പരിയാരം, കായനി വാര്‍ഡുകളില്‍ സി.പി.എം സ്ഥാനാര്‍ഥി നേടിയ അത്രയും വോട്ട് യു.ഡി.എഫും, ബി.ജെ. പിയും എസ്.ഡി.പി.ഐയും ചേര്‍ന്ന് നേടി. യു.ഡി.എഫ് വിജയിച്ച ആറ് വാര്‍ഡുകളില്‍ (മണ്ണൂര്‍, പൊറോറ, പെരിഞ്ചേരി, ഇളമ്പകം, ടൗണ്‍, മേത്തടി) ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം വോട്ട് നിലയില്‍ പ്രകടമായതായി കാണാം. ഇതില്‍ ഒരിടത്ത് ബി.ജെ.പിയാണ് യു.ഡി.എഫിന് തൊട്ടു താഴെ രണ്ടാം സ്ഥാനത്ത് എത്തിയത്. മുസ്‌ലിംലീഗിന്റെ തട്ടകത്തില്‍ പൊരുതാന്‍ എസ്.ഡി.പി.ഐയും കോണ്‍ഗ്രസിനെ അലോസരപ്പെടുത്താന്‍ ബി.ജെ. പിയും ഉണ്ടായിരിക്കെ നേടിയ ഭൂരിപക്ഷമാണ് മട്ടന്നൂരില്‍ ഇടതുമുന്നണി നേടിയതെന്ന് ചുരുക്കം. മാത്രമല്ല, ഒറ്റക്ക് ജയിക്കാവുന്ന ചില വാര്‍ഡുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ നീക്കത്തെയും ചെറുത്തുനിന്ന് കൊണ്ടാണ് യു.ഡി.എഫ് നിലവാരം മെച്ചപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.

സി.പി.എമ്മിനകത്തെ
അടിയൊഴുക്കുകള്‍

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ വാര്‍ഡ് ഉള്‍പ്പെടുന്നതാണ് മുനിസിപ്പാലിറ്റി. ടീച്ചറുടെ വാര്‍ഡില്‍ അസാധാരണമായ വോട്ട് സി.പി. എം സ്ഥാനാര്‍ഥി നേടിയിരുന്നു. എതിരാളികള്‍ക്ക് നൂറ് വോട്ട് പോലും കിട്ടാത്ത നിലയില്‍ സി.പി.എം സ്ഥാനാര്‍ഥി നേടിയത് 661 വോട്ട് നേടി. തന്റെ വാര്‍ഡില്‍ തിളക്കമാര്‍ന്ന വിജയം നേടി എന്ന് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശൈലജയുടെ വാര്‍ഡില്‍ തോറ്റു എന്ന് ഏതോ കേന്ദ്രം പ്രചരിപ്പിച്ചു എന്ന നിലയിലാണ് പോസ്റ്റ്. യഥാര്‍ഥത്തില്‍ സി.പി.എമ്മിനുള്ളിലെ അടിയൊഴുക്കളുടെ വിശദീകരണം കൂടിയാവാം ടീച്ചറുടെ കുറിപ്പ് എന്ന് കരുതുന്നവരുണ്ട്. കാരണം, മട്ടന്നൂര്‍ അസംബ്ലി മണ്ഡലം നിലവില്‍വന്ന ശേഷം രണ്ട് തവണ വിജയിച്ച ഇ.പി ജയരാജന് കിട്ടാതിരുന്നതിനേക്കാള്‍ ഭൂരിപക്ഷത്തോടെ കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട ശൈലജ പിന്നീട് മന്ത്രിയായില്ല എന്നത് ഏറെ പരിഭവം ഉയര്‍ന്ന ഒന്നാണ്. പുതുമുഖ പരിഗണനക്കിടയില്‍ അവര്‍ക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പുതിയ മന്ത്രിമാര്‍ ഇനിയും പഴയ മന്ത്രിമാരെപോലെ ഉയര്‍ന്നില്ല എന്ന് സി.പി.എമ്മിനുള്ളില്‍ പരിഭവം ഉയര്‍ന്നുനില്‍ക്കെയാണ് ശൈലജ ടീച്ചറുടെ വാര്‍ഡില്‍ തകര്‍പ്പന്‍ ജയം ആവര്‍ത്തിക്കുകയും എന്നാല്‍, മുനിസിപ്പാലിറ്റിയില്‍ മൊത്തത്തില്‍ തിരിച്ചടി നേരിടുകയും ചെയ്തു എന്ന നിലയില്‍ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ടീച്ചര്‍ തന്നെ ഫേസ്ബുക്കില്‍ തന്റെ വാര്‍ഡിനെ ഹൈലൈറ്റ് ചെയ്തതിലെ അന്തര്‍ധാര മട്ടന്നൂര്‍ക്കാര്‍ക്ക് മാത്രം മനസ്സിലാവുന്ന ഒന്നല്ല. കേരള മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ഇ.പി ജയരാജന്‍ മട്ടന്നൂര്‍ അസംബ്ലി മണ്ഡലം ശൈലജക്ക് കൈമാറിയത് മുതല്‍ മട്ടന്നൂരില്‍ നടക്കുന്ന പാര്‍ലിമെന്ററി വടംവലി അറിയുന്നവര്‍ക്കെല്ലാം മുനിസിപ്പാലിറ്റിയിലെ അടിയൊഴുക്കിന്റെ ഭാഷ്യം തിരിച്ചറിയാനാവും.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending