Connect with us

india

വിനോദ് കെ.ജോസ് കാരവന്റെ പടിയിറങ്ങുമ്പോള്‍

ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍മിക്കുമ്പോള്‍തന്നെ ആ മാധ്യമപ്രവര്‍ത്തകനില്‍നിന്ന് ഇതുവരെയുള്ളതിനേക്കാള്‍ മികച്ച വര്‍ക്കുകള്‍ക്കായി നമുക്ക് കാത്തിരിക്കാം….

Published

on

പി.എം ജയന്‍

അടിയന്തരാവസ്ഥയ്ക്കുശേഷം അതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങളും പ്രതിസന്ധികളും ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നിര്‍ഭയവും നീതിപൂര്‍വവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ ഇന്ത്യക്കുപുറത്തുപോലും പേരെടുത്ത മാധ്യമസ്ഥാപനമാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരവന്‍ മാഗസിന്‍. 2009 മുതല്‍ അതിന്റെ തലപ്പത്ത് (എക്സിക്യൂട്ടീവ് എഡിറ്റര്‍) ഇപ്പോള്‍ നീണ്ട 14 വര്‍ഷത്തെ സേവനത്തിനുശേഷം രാജിവെച്ച ഒരു മലയാളിയായിരുന്നു. വയനാട് സ്വദേശിയായ വിനോദ് കെ ജോസ്. കാരവന്റെ വളര്‍ച്ചയിലും അതിന്റെ പിന്നീടുള്ള സ്വഭാവരൂപീകരണത്തിലും നിര്‍ണായകപങ്ക് വഹിച്ചിരുന്ന ആ മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കാരവന്‍ ചെയ്ത സ്റ്റോറികള്‍ തങ്കലിപികളില്‍തന്നെ മാധ്യമചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
നേരത്തെ മലയാളത്തില്‍ ഇറങ്ങിയ ഫ്രീപ്രസ് ജേര്‍ണലിന്റെ പത്രാധിപര്‍ എന്ന നിലയില്‍ വിനോദിനെ ദൂരെനിന്ന് അറിയാമായിരുന്നു. അദ്ദേഹം ജയിലില്‍ പോയി സാഹസികമായിചെയ്ത അഫ്‌സല്‍ ഗുരുവിന്റെ(പാര്‍ലമെന്റ് ആക്രമണകേസില്‍ പിന്നീട് തൂക്കിക്കൊല്ലപ്പെട്ടയാള്‍) അഭിമുഖം(ഇന്ത്യന്‍ എക്സപ്രസ്സില്‍) മലയാളത്തിലേക്ക് കൊടുക്കുന്നതിന്റെ അനുമതി തേടി വിളിച്ചപ്പോഴാണെന്ന് തോന്നുന്നു ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് കാരവനിലെ സ്റ്റോറികള്‍ ചിലത്(അസിമാനന്തയുടെ സുദീര്‍ഘമായ അഭിമുഖവും ജഡ്ജ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച സ്റ്റോറികളും ഉള്‍പ്പെടെ…)ഞങ്ങളുടെ ആഴ്ചപ്പതിപ്പിലേക്ക് റീപ്രൊഡ്യൂസ് ചെയ്തിരുന്നു. അക്കാലത്തുണ്ടായിരുന്ന അടുപ്പം ആത്മസൗഹൃദമായി വളരുകയായിരുന്നു.
യു.പി.എ സര്‍ക്കാരിന്റെ കാലത്തെ അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളെയും അഴിമതിയെയും തുറന്നുകാട്ടുന്നതിന് പുറമെ പിന്നീട് അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണകൂടത്തിന്റെ ആശയാടിത്തറ ചോദ്യം ചെയ്യുന്ന നിരവധി സ്റ്റോറികള്‍ കാരവനിലൂടെ പ്രത്യക്ഷപ്പെട്ടു. മോദിയെയും അമിത്ഷായെയും മാത്രമല്ല, അവരുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും അദാനിയെയും റിയലന്‍സിനെയും വരെ പ്രതിസന്ധിയിലാക്കുന്ന അന്വേഷണാത്മക സ്റ്റോറികള്‍……കാരവന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും ഇത്തരം കവര്‍സ്റ്റോറികളിലൂടെയാണ്. വര്‍ഷങ്ങളോളം സമയമെടുത്ത് ഡാറ്റകളും വസ്തുതകളും കണ്ടെത്തി തയ്യാറാക്കുന്ന ഇവരുടെ റിപ്പോര്‍ട്ടുകള്‍ ആത്മാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏവര്‍ക്കും ആവേശം പകരുന്നതായിരുന്നു. നരേന്ദ്രമോദിയുടേത് ഉള്‍പ്പെടെ നിരവധി വ്യക്തികളുടെ ദീര്‍ഘമായ പ്രൊഫൈല്‍ കാരവന്റെ പ്രത്യേകതയാണ്.(മോദിയുടെ പ്രൊഫൈല്‍ ചെയ്തത് വിനോദ് ആണ്) പുസ്തകംപോലെ കനപ്പെട്ട കണ്ടന്റുകളായിരുന്നു അവരുടെ ഓരോ കവര്‍സ്റ്റോറിയും. മറ്റു പലയിടത്തും വെളിച്ചം കാണാത്ത സ്റ്റോറികള്‍ ഹിന്ദുത്വഫാഷിസ്റ്റ് ഭരണകാലത്ത് വന്നത് കാരവനിലൂടെയാണ്. ദി വീക്കിന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്ന നിരഞ്ജന്‍ താക്ലെയുടെതായിരുന്നു കാരവനില്‍ പ്രസിദ്ധീകരിച്ച ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജഡ്ജ് ലോയയുടെ സഹോദരിയുടെയും അചഛന്റെയും അഭിമുഖം. ദി വീക്കില്‍ കൊടുക്കാതായപ്പോള്‍ കാരവന്‍ അതിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് ലോയയുടെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന 25 ഓളം സ്റ്റോറികള്‍ കാരവന്‍ പ്രസിദ്ധീകരിച്ചു. ലോയമരണം അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ എത്തിയ പെറ്റീഷന്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഇന്ത്യയിലാദ്യമായി നാലോളം ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തിയ വിവാദ സംഭവമുണ്ടായത്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ എണ്ണമറ്റ സ്റ്റോറികള്‍ പിന്നെയും വന്നു. ഇന്ത്യയിലെ ലഗസി മീഡിയകളെയെല്ലാം സംഘപരിവാര്‍ ഭരണകൂടം വിലയ്ക്കെടുത്തുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു കാരവന്‍ ഇതൊക്കെ ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയിലെ ഒരു കുത്തക കോര്‍പറേറ്റിനെതിരെ കവര്‍ സ്റ്റോറി ചെയ്തപ്പോള്‍ കോപ്പികളെല്ലാം അവരുടെ ദല്ലാളന്മാര്‍ വാങ്ങി മാര്‍ക്കറ്റില്‍ കാരവന്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ച കഥ വിനോദ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കര്‍ഷകസമരം നടക്കുന്ന വേളയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്ന് വിനോദ് ഉള്‍പ്പെടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യാദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. അഞ്ചോളം സംസ്ഥാനത്തില്‍നിന്ന് പത്തോളം കേസുകള്‍. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാധ്യമസ്ഥാപനത്തെ പ്രതിസന്ധിയിലാക്കാന്‍വേണ്ടിതന്നെ മറ്റനവധി കേസുകളും വന്നുകൊണ്ടേയിരുന്നു.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തില്‍ ഇക്കാലത്ത് മാതൃകയായി കാരവന്‍ അല്ലാതെ മറ്റെത്ര മാധ്യമങ്ങളാണ് ഉള്ളത് എന്നറിയില്ല. കോവിഡ് കാലത്തും ഈ പ്രസിദ്ധീകരണം നിലനിര്‍ത്തുന്നതിന് വിനോദും ടീമും എടുത്ത ഏഫര്‍ട് ഏറെയായിരുന്നു. കോവിഡ് കാലത്ത് ഡിജിറ്റലില്‍ സബ്സ്‌ക്രിപ്ഷന്‍ വ്യവസ്ഥയില്‍ വിജയകരമായി നടത്തിയ അപൂര്‍വാനുഭവും ചിലപ്പോള്‍ കാരവന് മാത്രം അവകാശപ്പെട്ടതാണ്. എല്ലാ മാധ്യമങ്ങളും പൂട്ടുകയും അല്ലാത്തവ ഭരണകൂടത്തിനൊപ്പം സഞ്ചരിക്കുയും ചെയ്യുമ്പോഴാണ് വിനോദ് നല്ല ജേണലിസത്തിന് വായനക്കാര്‍ പണം തന്ന് സഹായിക്കാന്‍ തയ്യാറാണെന്ന് തെളിയിച്ചത്.
ഇത്രയും എഴുതിയത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ അസാധ്യമായിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണമായ ചരിത്രഘട്ടത്തില്‍ വിനോദിനെപ്പോലെ ഏറെ ക്രഡിബിലിറ്റിയും ധീരതയും കഴിവുമുള്ള മാധ്യമപ്രവര്‍ത്തകന്‍ കാരവന്‍ ഒഴിയുന്നു എന്ന വാര്‍ത്ത അറിയുമ്പോഴുള്ള നേരിയ വേദന പങ്കുവെക്കാനാണ്. ഏറെക്കാലം ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് നിരവധി ജേര്‍ണലിസ്റ്റുകളെക്കൊണ്ട് മികച്ച സ്റ്റോറികള്‍ ചെയ്യിക്കുകയായിരുന്നതിനാല്‍ സ്വന്തമായി വര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയ കാര്യവും നേരത്തെ ഉറപ്പ് കൊടുത്ത പുസ്തകമെഴുതി തീര്‍ക്കാനുള്ള കാര്യവുമാണ് വിനോദ് തന്റെ എഫ് ബി പോസ്റ്റില്‍ പറയുന്നത്. ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍മിക്കുമ്പോള്‍തന്നെ ആ മാധ്യമപ്രവര്‍ത്തകനില്‍നിന്ന് ഇതുവരെയുള്ളതിനേക്കാള്‍ മികച്ച വര്‍ക്കുകള്‍ക്കായി നമുക്ക് കാത്തിരിക്കാം…. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പനയ്ക്ക് വിലക്ക്; ‘ഉത്തരവ് ക്രൂരവും ഭരണഘടനാ വിരുദ്ധവും’: ഉവൈസി

Published

on

ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന് രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിട്ടതിനെതിരെ ശക്തമായ പ്രതിഷേധം.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഈ നിർദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇന്ത്യയിലെ പല നഗരസഭകളും ആഗസ്റ്റ് 15ന് അറവുശാലകളും മാംസവിൽപന കേന്ദ്രങ്ങളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്കാരം, പോഷകാഹാരം, മതം എന്നിവയെ ലംഘിക്കുന്നതാണ്. മാംസം കഴിക്കുന്നതിനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും എന്ത് ബന്ധമാണ് ഉള്ളത്? തെലങ്കാനയിൽ 99% ആളുകളും മാംസാഹാരികളാണ്,” ഉവൈസി എക്സിൽ കുറിച്ചു.

മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ, കല്യാൺ-ഡോംബിവാലി, മലേഗാവ്, നാഗ്‌പൂർ തുടങ്ങിയ മുനിസിപ്പൽ കോർപറേഷനുകളും സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഭരണകക്ഷി ഇക്കാര്യത്തിൽ ഭിന്നതാത്പര്യങ്ങൾ പ്രകടിപ്പിക്കുന്നു. എൻ.സി.പി നിയന്ത്രണങ്ങളെ എതിർക്കുമ്പോൾ, ബി.ജെ.പി നേതാക്കൾ അനുകൂല നിലപാട് സ്വീകരിക്കുന്നു.

“സ്വാതന്ത്ര്യദിനത്തിൽ എന്ത് കഴിക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്. നവരാത്രി ദിനങ്ങളിൽ പോലും ഞങ്ങളുടെ പ്രസാദത്തിൽ മത്സ്യവും ചെമ്മീനും ഉൾപ്പെടുന്നു. ഇതാണ് ഞങ്ങളുടെ സംസ്കാരം ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിനെ എതിർത്തു. “മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ മനസ്സിലാക്കാം. എന്നാൽ, സ്വാതന്ത്ര്യദിനത്തിലെ നിരോധനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

india

മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

Published

on

മഹാരാഷ്ട്രയിലെ ജാംനര്‍ താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്‍ താമസിക്കുന്ന 21 വയസ്സുള്ള സുലൈമാന്‍ എന്ന യുവാവിനെ തിങ്കളാഴ്ച ഒരുക്കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം ആക്രമിച്ചു.

ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, ജാംനര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും മീറ്ററുകള്‍ അകലെയുള്ള ഒരു കഫേയില്‍ നിന്ന് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. മറ്റൊരു സമുദായത്തില്‍പ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയുമായി യുവാവ് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ജനക്കൂട്ടം യുവാവിനെ വാഹനത്തിലേക്ക് വലിച്ചിഴച്ച് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ആക്രമിച്ച് വീടിന്റെ വാതില്‍പ്പടിയില്‍ ഉപേക്ഷിച്ചു.

ജീവനുവേണ്ടി പോരാടുന്ന യുവാവിനെ സഹായിക്കാന്‍ ശ്രമിച്ച സുലൈമാന്റെ കുടുംബത്തെ അക്രമികള്‍ ആക്രമിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. സുലൈമാനെ പിന്നീട് ജല്‍ഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തുമ്പോഴേക്കും മരിച്ചതായി പ്രഖ്യാപിച്ചു. വടികള്‍, ഇരുമ്പ് ദണ്ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചതെന്നും ഇത് ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ പരിക്കുകള്‍ വരുത്തിയെന്നും പോലീസ് പറഞ്ഞു.

സുലൈമാന്‍ അടുത്തിടെ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കി പോലീസ് സര്‍വീസില്‍ ചേരാന്‍ തയ്യാറെടുക്കുകയായിരുന്നു. ആക്രമണം നടന്ന ദിവസം, പോലീസ് അപേക്ഷ സമര്‍പ്പിക്കാന്‍ അദ്ദേഹം ജാംനറിലേക്ക് പോയിരുന്നു.

‘എന്റെ മകന്റെ ശരീരത്തില്‍ മുറിവുകളില്ലാതെ ഒരു ഇഞ്ച് പോലും ഉണ്ടായിരുന്നില്ല. അവര്‍ അവനെ മര്‍ദിച്ചു. ഞങ്ങള്‍ അവനെ രക്ഷിക്കാന്‍ ഓടിയപ്പോള്‍, അവര്‍ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും നേരെ അക്രമം നടത്തി. സുലൈമാന്‍ എന്റെ ഏക മകനായിരുന്നു. കുറ്റവാളികള്‍ അവനോട് ചെയ്തതിന്, നിയമം നല്‍കാന്‍ കഴിയുന്ന ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല,’ സുലൈമാന്റെ പിതാവ് റഹിം ഖാന്‍ പറഞ്ഞു.

Continue Reading

india

നിങ്ങള്‍ കുടിയേറ്റക്കാരാണ്: കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയാതിക്രമം

കാനഡയിലെ ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാതിക്രമം നടത്തി.

Published

on

കാനഡയിലെ ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാതിക്രമം നടത്തി. ജൂലൈ 29 ന് പീറ്റര്‍ബറോയിലെ ലാന്‍സ്ഡൗണ്‍ പ്ലേസ് മാളിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പിക്കപ്പ് ട്രക്കില്‍ എത്തിയ മൂന്ന് യുവാക്കള്‍ ദമ്പതികളുടെ കാര്‍ തടയുന്നതും അശ്ലീലവാക്കുകളുടെയും വംശീയ അധിക്ഷേപങ്ങളുടെയും അശ്ലീല പരിഹാസങ്ങളുടെയും ഒരു പ്രവാഹം അഴിച്ചുവിടുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു.

തങ്ങളുടെ വാഹനം കേടുവരുത്തിയതിനെ ചൊല്ലി ദമ്പതികള്‍ സംഘവുമായി ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ‘വലിയ മൂക്ക്’, ‘നിങ്ങള്‍ കുടിയേറ്റക്കാരന്‍’ എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളോടെയാണ് കൗമാരക്കാര്‍ പ്രതികരിച്ചത്.

അവരില്‍ ഒരാള്‍ ഇന്ത്യക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ‘ഞാന്‍ കാറില്‍ നിന്ന് ഇറങ്ങി നിന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടോ?’

മറ്റൊരു ക്ലിപ്പില്‍ ഒരാള്‍ ദമ്പതികളെ പരിഹസിക്കുന്നത് കാണിക്കുന്നു, ‘ഏയ് വലിയ മൂക്ക്, നിങ്ങളുടെ വാഹനത്തിന് മുന്നില്‍ പോകുന്നത് നിയമവിരുദ്ധമല്ലെന്ന് നിങ്ങള്‍ക്കറിയാം, ഞാന്‍ നിങ്ങളെ സ്പര്‍ശിച്ചോ? ഞാന്‍ നിങ്ങളെ സ്പര്‍ശിച്ചോ, അതെയോ ഇല്ലയോ? എന്റെ ചോദ്യത്തിന് ഉത്തരം പറയൂ, ഇന്ത്യക്കാരേ, നിങ്ങള്‍.’

അന്വേഷണത്തെത്തുടര്‍ന്ന്, പീറ്റര്‍ബറോ പോലീസ് കവര്‍ത്ത തടാകത്തില്‍ നിന്ന് 18 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും മരണമോ ശരീരത്തിന് ഹാനികരമോ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തുകയും ചെയ്തു. ജാമ്യാപേക്ഷയില്‍ വിട്ടയച്ച ഇയാളെ സെപ്റ്റംബര്‍ 16ന് കോടതിയില്‍ ഹാജരാക്കും.

ഈ കേസിന് ബാധകമായ കനേഡിയന്‍ നിയമപ്രകാരം പ്രത്യേക വിദ്വേഷ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, കോടതിയില്‍ അഭിസംബോധന ചെയ്യപ്പെടുന്ന ‘ഒരു വിദ്വേഷ കുറ്റകൃത്യ ഘടകമുണ്ട്’ എന്ന് പോലീസ് സ്ഥിരീകരിച്ചു.

ഇത്തരം പെരുമാറ്റം ഞങ്ങളുടെ കമ്മ്യൂണിറ്റിയിലോ ഒരു സമൂഹത്തിലോ സ്വീകാര്യമല്ലെന്ന് ഈ കേസിലെ വീഡിയോ കണ്ട ആര്‍ക്കും മനസ്സിലാകുമെന്ന് പോലീസ് മേധാവി സ്റ്റുവര്‍ട്ട് ബെറ്റ്സ് പറഞ്ഞു.

Continue Reading

Trending