Connect with us

Culture

‘ജയലളിതയെ ആരോ പിടിച്ചു തള്ളി’; മരണത്തില്‍ ദുരൂഹതയെന്ന് പി.എച്ച് പാണ്ഡ്യന്‍

Published

on

ചെന്നൈ: വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍, മകനും രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന്‍ എന്നിവരാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറോ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോ ഇത്തരമൊരു നീക്കം ആഗ്രഹിച്ചിട്ടില്ലെന്ന് ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പറഞ്ഞു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു. ”ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേ ദിവസം പോയസ് ഗാര്‍ഡനില്‍ വഴക്കുണ്ടായി. ഇതിനിടെ ആരോ ജയലളിതയെ പിടിച്ചു തള്ളുകയും അവര്‍ നിലത്ത് വീഴുകയും ചെയ്തു. അപ്പോളോ ആസ്പത്രിയില്‍ ജയലളിതക്ക് നല്‍കിയ ചികിത്സ സംബന്ധിച്ചും ദുരൂഹതകളുണ്ട്. അസ്വാഭാവിക മരണമാണ് ജയലളിതയുടേത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. ചോ രാമസ്വാമിയുമായുള്ള സംഭാഷണത്തിനിടയിലും ഇതേക്കുറിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു. ജയയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22 മുതല്‍ താന്‍ നിശബ്ദനായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന സംഭവങ്ങള്‍ മൗനം ഭഞ്ജിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കുകയാണെ”ന്ന് തമിഴ്‌നാട് മുന്‍ സ്പീക്കര്‍ കൂടിയായ പി.എച്ച് പാണ്ഡ്യന്‍ പറഞ്ഞു.
”ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പല എം.എല്‍.എമാര്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ അത് തുറന്നു പറയുന്നില്ല എന്നേയുള്ളൂ. പാര്‍ട്ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആകാനുള്ള യോഗ്യത ശശികലക്കില്ല. പാര്‍ട്ടി കേഡര്‍മാര്‍ മാത്രമേ ജനറല്‍ സെക്രട്ടറിയാകാവൂ എന്നാണ് വ്യവസ്ഥ. 2011ല്‍ മുഖ്യമന്ത്രി കസേരയില്‍നിന്ന് അമ്മയെ പുറത്താക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയയാളാണ് ശശികല. ഇതേതുടര്‍ന്ന് ശശികലയേയും അടുത്ത ബന്ധുക്കളേയും ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണ്. പിന്നീട് തിരിച്ചെടുത്തെങ്കിലും രാഷ്ട്രീയത്തില്‍ ശശികല ഇടപെടില്ലെന്ന് ജയലളിത പറഞ്ഞിരുന്നു.
താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. ശശികലക്കു വേണ്ടി ഈ നിര്‍ദേശവും അട്ടിമറിച്ചു. ഇത്തരത്തില്‍ കൈയടക്കുന്ന പദവി ഒരിക്കലും സ്ഥായിയാരിക്കില്ലെന്ന്” എ.ഐ.എ.ഡി.എം.കെ രാജ്യസഭാംഗമായ മനോജ് പാണ്ഡ്യന്‍ പറഞ്ഞു.

552753-sasikala-jayalalithaa

തന്റെ സ്വത്ത് മുഴുവന്‍ ജനങ്ങള്‍ക്കുള്ളതാണെന്ന് ജയലളിത 1996ല്‍ പരസ്യമായി പ്രഖ്യാപിച്ചതാണ്. അന്ന് പാര്‍ട്ടിയുടെ നിയമോപദേശകന്‍ കൂടിയായിരുന്നു താന്‍. എന്നാല്‍ ഇന്ന് ജയയുടെ സ്വത്ത് മുഴുവന്‍ ശശികല കൈയടക്കി വെച്ചിരിക്കുകയാണ്. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കത്തെ തുടക്കം മുതല്‍ പാര്‍ട്ടിക്കകത്ത് താന്‍ എതിര്‍ത്തിരുന്നു. അവര്‍ ഒരിക്കലും മുഖ്യമന്ത്രി ആകാന്‍ പാടില്ലാത്തതാണ്. ഈ സത്യപ്രതിജ്ഞ നടക്കരുതെന്നും പി.എച്ച് പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 24ന് ഭാവി പരിപാടികള്‍ വിശദീകരിക്കുമെന്ന് ഇരുവരും പറഞ്ഞു.
ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.പി മുനുസ്വാമിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട മറ്റൊരു രാജ്യസഭാംഗം ശശികല പുഷ്പ നേരത്തെതന്നെ വി.കെ ശശികലക്കെതിരെ നിയമയുദ്ധത്തിലാണ്.

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending