Connect with us

Video Stories

തുഗ്ലക്കിന് പഠിക്കുന്ന പരിഷ്‌കാരികളോട്

Published

on


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കാമെന്ന മൂഢ സങ്കല്‍പത്തിനാണ് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പൊരുത്തക്കേടുകളുടെയും പരസ്പര വൈരുധ്യങ്ങളുടെയും പെരുംഭാണ്ഡക്കെട്ട് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പിരടിയിലിടാനുള്ള പിണറായി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് വലിയ വില നല്‍കേണ്ടിവരും. തീരെ ഗൃഹപാഠമില്ലാതെ ഖാദര്‍ കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്ക് അര്‍ധരാത്രി കുടപിടിക്കുന്ന അല്‍പന്മാരായി മന്ത്രിസഭ അധ:പതിച്ചത് അങ്ങേയറ്റത്തെ നാണക്കേടാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികവും ഭരണപരവുമായ നിരവധി പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിക്കുന്ന റിപ്പോര്‍ട്ട് അറബിക്കടലിലേക്കു വലിച്ചെറിയുന്നതിനുപകരം പൂവിട്ടു പൂജിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വ്യഗ്രതയില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് കേരളം. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്‌ക്കലമാക്കിയ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര അവധാനതയില്ലാത്ത റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെടുന്നത്. ആഴത്തില്‍ കഴമ്പില്ലാത്തതും അതിസാഹസങ്ങളുടെ സ്വപ്‌നരഥമേറിയും തയാറാക്കിയ റിപ്പോര്‍ട്ട് ആനക്കാര്യമായി ആഘോഷിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഗതിയോര്‍ത്ത് സാക്ഷാല്‍ തുഗ്ലക് പോലും നാണിച്ചു മൂക്കത്തു വിരല്‍വെക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ആത്മാര്‍ത്ഥതയുടെ അടയാളമായി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകാരത്തെ കാണാനാവില്ല. മറിച്ച്, രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി തിരക്കുപിടിച്ചു നടപ്പാക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ പഠനത്തിനും വിശദമായ വിലയിരുത്തലിനും ആവശ്യമായ അവലോകനത്തിനുംശേഷം പ്രാബല്യത്തില്‍ വരുത്തേണ്ട പരിഷ്‌കാരമാണ് വളരെ ലാഘവത്തോടെ നടപ്പില്‍വരുത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാനദണ്ഡങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തി, വിദ്യാര്‍ഥികളുടെ ബൗദ്ധിക വളര്‍ച്ചക്കു വിലങ്ങുതടിയാകുന്ന മണ്ടന്‍ പരിഷ്‌കാരത്തെ പിച്ചിച്ചീന്തി എറിയുകയായിരുന്നു വേണ്ടത്. കക്ഷി-രാഷ്ട്രീയ ഭേദമന്യെ അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍പ്പുമായി രംഗത്തുവന്നിട്ടും ധിക്കാരത്തിന്റെ വടിയെടുത്തു വീശുകയാണ് പിണറായി സര്‍ക്കാര്‍. തെറ്റായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയെ എക്കാലവും പിറകോട്ടുവലിച്ച സി.പി.എമ്മില്‍നിന്നു ഇതിലും വലുത് പ്രതീക്ഷിക്കുന്നില്ല. സംഘടിതമായ പ്രതിഷേധത്തിന്റെ സത്തയറിഞ്ഞുകൊണ്ടെങ്കിലും ഖാദര്‍ കമ്മീഷന്റെ വൈരുധ്യങ്ങളെ തിരിച്ചറിയുമെന്നാണ് കരുതിയത്. എന്നാല്‍ താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പെന്ന കാര്‍ക്കശ്യത്തില്‍ മന്ത്രിസഭ ചരിത്രത്തിലെ വലിയ തെറ്റ് വീണ്ടും ആവര്‍ത്തിച്ചു എന്നു വേണം പറയാന്‍.
മുസ്്‌ലിംലീഗിലെ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ബുധനാഴ്ച നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞത്. പിന്നീട് ചേര്‍ന്ന മന്ത്രിസഭായോഗം ഇതില്‍ അന്തിമ തീരുമാനമെടുക്കുകയും ചെയ്തു. അടുത്ത അധ്യയന വര്‍ഷം തന്നെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു ഡയരക്ടറേറ്റിനു കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ക്രമീകരണങ്ങളോ ഒരുക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൂണ്‍ ആറിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പഠനാരംഭത്തിലേക്കു പ്രവേശിക്കാനിരിക്കെ ഒരാഴ്ച കൊണ്ട് ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ മാത്രം ചെറിയ കാര്യമല്ല സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായം. മാത്രമല്ല, സര്‍ക്കാര്‍ എത്ര കിണഞ്ഞുശ്രമിച്ചാലും എട്ടു ദിവസംകൊണ്ട് വിദ്യാഭ്യാസ മേഖല മുഴുവന്‍ ചുരുട്ടിക്കൂട്ടാവുന്നത്ര മുന്തിയ കണ്ടെത്തലുകളല്ല ഖാദര്‍ കമ്മീഷന്റേതും. വസ്തുതകള്‍ ഇതെല്ലാമായിരിക്കെയാണ് മൂന്നു വര്‍ഷത്തെ ഭരണ വൈകല്യത്തിനു മറപിടിക്കാന്‍ ധൃതിപിടിച്ച് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ഡയരക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷനായി നിയമിക്കപ്പെടുന്നയാള്‍ വിദ്യാഭ്യാസ വിചക്ഷണന്‍ ആയിരിക്കണമെന്ന നിര്‍ദേശം രാഷ്ട്രീയ നിയമനത്തിനുവേണ്ടിയാണെന്ന സാംഗത്യത്തില്‍നിന്നു തന്നെ ഇതിലെ നിഗൂഢത വെളിച്ചത്തുവരുന്നുണ്ട്.
ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കില്ലെന്ന് പറഞ്ഞ് തത്കാലം വിവാദങ്ങളില്‍നിന്ന് തടിതപ്പാനാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യം. ആദ്യഘട്ടത്തില്‍ മൂന്നും നാലും ഭാഗങ്ങളാണ് നടപ്പാക്കുന്നത് എന്ന സര്‍ക്കാര്‍ ഭാഷ്യം അവ്യക്തതയുടെയും ആശങ്കയുടെയും ആഴംകൂട്ടുകയാണ്. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഡയരക്ടറേറ്റുകളുടെ ലയനം സംബന്ധിച്ച ഭാഗം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. ഡയരക്ടറേറ്റുകളെ ലയിപ്പിക്കുക എന്നത് എത്രമേല്‍ സങ്കീര്‍ണമായ കാര്യമാണ്! എന്നാല്‍ തികഞ്ഞ ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെയെല്ലാം കാണുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്ന ഹിമാലയ സമാനമായ രണ്ടു ഡയരക്ടറേറ്റുകളെ ഒരു സുപ്രഭാതത്തില്‍ കൂട്ടിക്കെട്ടണമെങ്കില്‍ രവീന്ദ്രനാഥിന്റെ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്കുതന്നെ വേണ്ടിവരും. അടുത്തയാഴ്ച മുതല്‍ പൊതുവിദ്യാഭ്യാസ, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയരക്ടറേറ്റുകള്‍ ലയിപ്പിച്ചു ഒന്നാക്കുന്ന സര്‍ക്കാര്‍ മാജിക് കാത്തിരുന്ന് കാണേണ്ടതുതന്നെയാണ്. മൂന്നു ഡയരക്ടറേറ്റുകള്‍ക്കുകീഴില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന പരീക്ഷാവിഭാഗങ്ങളെ ഒന്നാക്കാനുള്ള എന്തു പ്രായോഗിക നടപടികളാണ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്? ഹൈസ്‌കൂളും ഹയര്‍ സെക്കണ്ടറികളും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്‌കൂളിനെ ഒറ്റ യൂണിറ്റാക്കി, പ്രിന്‍സിപ്പലിനെ സ്ഥാപന മേധാവിയായും ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലായും നിയമിക്കുമെന്ന പരിഷ്‌കാരം ആകര്‍ഷകമായി തോന്നുമെങ്കിലും പ്രായോഗിക തലത്തിലെത്തുമ്പോള്‍ അല്‍പം പുളിക്കുമെന്ന കാര്യമുറപ്പ്. എസ്.എസ്.എല്‍സിയിലെ അഞ്ചുലക്ഷത്തോളം കുട്ടികള്‍ക്കു പുറമെ, ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷത്തെയും ഒപ്പം വി.എച്ച്.എസ്.ഇലേതുമുള്‍പ്പെടെ 15 ലക്ഷത്തിലധികം കുട്ടികളുടെ ടേം പരീക്ഷ മുതല്‍ പൊതുപരീക്ഷ വരെയുള്ളവ കാര്യക്ഷമമായും സമയബന്ധിതമായും നടത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. പ്രത്യേക ഡിപ്പാര്‍ട്ടുമെന്റുകളിലായി നടക്കുന്ന പരീക്ഷകളിലെ ഗുരുതര വീഴ്ചകള്‍ കണ്ടു മടുത്തവര്‍ക്കു മുമ്പിലാണ് ഈ തലതിരിഞ്ഞ പരിഷ്‌കാരമെന്നോര്‍ക്കണം. വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസത്തെ കുറിച്ച് ഊറ്റംകൊള്ളുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രായോഗിക ഗുണമേന്മ ഉയര്‍ത്താനുള്ള എന്തു പരിഷ്‌കാരമാണുള്ളത്? വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലേയും ഗുണനിലവാരമുയര്‍ത്തുന്നതിന് നിഷ്‌കര്‍ശിച്ച അധ്യാപക യോഗ്യതാ പരീക്ഷകളായ സി.ടെറ്റ്, കെ.ടെറ്റ്, സെറ്റ് എന്നിവയെ കുറിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് കുറ്റകരമായ നിശബ്ദത പാലിക്കുകയാണ്. ഘടനാപരവും അക്കാദമികവുമായ വീഴ്ചകളുടെ പെരുമ്പറമ്പായ പുതിയ പരിഷ്‌കാരത്തെ പുറംകാലുകൊണ്ട് തട്ടിമാറ്റുന്നതിനു പകരം പൂമാലയിട്ട് പൂജിക്കുന്ന പിണറായി സര്‍ക്കാര്‍ പുതുതലമുറയോട് പൊറുക്കാനാവാത്ത പാതകമാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending