Connect with us

Video Stories

കര്‍ഷക അവകാശം തന്നെയാണ് മുഖ്യം

Published

on

ആഗോള കുത്തക വ്യവസായ സ്ഥാപനമായ അമേരിക്കന്‍കമ്പനി പെപ്‌സികോ ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയല്‍ ചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍ പലരുടെയും ശ്രദ്ധയില്‍ വേണ്ട രീതിയില്‍ പെടാതെ പോയി. ഈ മാസമാദ്യമാണ് ഗുജറാത്തിലെ നാല് കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നിയമ നടപടി ആരംഭിച്ചത്. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സില്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിച്ചു എന്ന കുറ്റമാണ് അമേരിക്കന്‍ കുത്തക കമ്പനി കര്‍ഷകര്‍ക്കുമേല്‍ ആരോപിച്ചിരിക്കുന്നത്. അഹമ്മദാബാദ് കോടതിയില്‍ നടന്നുവരുന്ന കേസില്‍ കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പെപ്‌സികോയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന ്‌വ്യക്തമാക്കിയിട്ടുണ്ട്. കേസ് തുടര്‍വിചാരണക്കായി ജൂണ്‍ 12ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
പെപ്‌സികോ കമ്പനി വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ഇടപെട്ടുതുടങ്ങിയിട്ട്. ഓരോ രാജ്യത്തും തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കുവേണ്ടി അതാതിടത്ത് കര്‍ഷകരെ കരാര്‍ വ്യവസ്ഥയില്‍ കാര്‍ഷിക അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ചുമതലപ്പെടുത്തുകയാണ് പെപ്‌സികോയുടെ പതിവ്. ഇതനുസരിച്ച് ഇന്ത്യയില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോള്‍ പെപ്‌സിക്കുവേണ്ടി ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവരുന്നത്. ഇതുപ്രകാരം കമ്പനി കരാര്‍നല്‍കിയ ഉരുളക്കിഴങ്ങിന്റെ പ്രത്യേക ഇനമായ എഫ്.എല്‍ 2027 എന്ന ഇനം ഉരുളക്കിഴങ്ങ് ഗുജറാത്തിലെ കരാറിലുള്‍പെടാത്ത നാല് കര്‍ഷകര്‍ ഉത്പാദിപ്പിച്ചുവെന്നാണ് കമ്പനിയുടെ കേസ്. 3-4 ഏക്കറുകളിലായി ചുരുക്കം ടണ്‍ ഉരുളക്കിഴങ്ങാണ് ഇവര്‍കൃഷി ചെയ്യുന്നത്. കര്‍ഷകന്‍ ഒരാള്‍ക്ക് 1.05 കോടി രൂപ വീതം മൊത്തം 4.20 കോടി രൂപയാണ് കമ്പനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലുള്‍പ്പെടെ മിക്ക രാജ്യങ്ങളില്‍ ലെയ്‌സ് ചിപ്‌സിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിന്റെ ഈ ഇനം തങ്ങള്‍ കരാര്‍ നല്‍കിയവര്‍ക്കല്ലാതെ കൃഷി ചെയ്യാനാകില്ലെന്നാണ് പെപ്‌സിയുടെ വാദം. ഇതിനായി പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ലംഘനമാണ് നടന്നതെന്നുമാണ് പെപ്‌സികോ വാദിക്കുന്നത്. എന്നാല്‍ സസ്യ ഇനങ്ങളുടെ സംരക്ഷണവും കര്‍ഷകരുടെ അവകാശവും എന്ന 2001ലെ നിയമത്തിലെ 39 ാം വകുപ്പില്‍ കര്‍ഷകന് അവനിഷ്ടമുള്ള കാര്‍ഷികഉത്പന്നങ്ങള്‍ കൃഷി ചെയ്യാമെന്ന് പറയുന്നുണ്ട്. കര്‍ഷക സംഘടനകള്‍ കുത്തകക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു.
ഇതുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പെപ്‌സി ഉന്നയിക്കുന്നതിലും അതിസങ്കീര്‍ണമാണ്. ഈ ഡിജിറ്റല്‍ യുഗത്തിലും ഇന്ത്യയിലെ അറുപതു ശതമാനത്തിലധികംപേര്‍ ജീവിക്കുന്നത് ഗ്രാമങ്ങളില്‍ കാര്‍ഷിക വൃത്തി ചെയ്താണ്. ഇവര്‍ ഉത്പാദിപ്പിക്കുന്നഉത്പന്നങ്ങള്‍ ഭക്ഷിച്ചാണ് ഈ രാജ്യത്തെ നൂറ്റിമുപ്പതു കോടിയിലധികംവരുന്ന ജനത അന്നമുണ്ണുന്നത്. ഇത് മറ്റാരെങ്കിലും കൈവശപ്പെടുത്തുക എന്നാല്‍ ഇന്ത്യയുടെ കാര്‍ഷിക-ഗ്രാമീണമേഖല മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥതന്നെ അവതാളത്തിലാകും. കര്‍ഷകനെ സംബന്ധിച്ച് ഇന്ത്യയില്‍ കാലങ്ങളായി ഉത്പാദിപ്പിച്ചുവരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ അതേപടി ഉത്പാദനം നടത്താനുള്ള അവകാശം ഉണ്ടാകുക തന്നെവേണം. വിദേശ കുത്തക കമ്പനികള്‍ ഒരുനാള്‍ പെട്ടെന്ന് രാജ്യത്ത് കടന്നെത്തുകയും ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരില്‍ ഉത്പന്നങ്ങളുടെ പേറ്റന്റ് സമ്പാദിച്ച് അവ തങ്ങളുടേത് മാത്രമാക്കി മാറ്റുകയും ചെയ്യുന്നതിനെ ഒരുനിലക്കും ന്യായീകരിക്കാന്‍ കഴിയില്ല. ഗാട്ട് കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും കര്‍ഷകന്റെ പ്രത്യേകാവകാശങ്ങളെക്കുറിച്ചും കാര്‍ഷികാവകാശ നിയമത്തില്‍ വ്യവസ്ഥകള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കണം. ഇന്ത്യയുടെ വന്‍ വിപണി മുന്നില്‍കണ്ട് അവരെ വന്‍ ലാഭക്കൊതിയോട് പിഴിഞ്ഞ് ഉണ്ടാക്കുന്ന പണത്തിലൊരംശം ഇവിടുത്ത കര്‍ഷകര്‍ക്ക് നല്‍കുന്നതിനുപകരം അവരെ ശത്രുക്കളായും നിയമലംഘകരായും കാണുന്ന രീതി അംഗീകരിക്കാനാകില്ല. 2017ല്‍ 4.8 കോടി ടണ്‍ ഉരുളക്കിഴങ്ങാണ് ഇന്ത്യ ഉത്പാദിപ്പിച്ചത്. ആഭ്യന്തരത്തിന് പുറമെ 3.6 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയും ഈ മേഖലയില്‍ ഇന്ത്യക്കുണ്ട്. ഒരുകിലോ ഉരുളക്കിഴങ്ങിന് കര്‍ഷകന് അഞ്ചു രൂപ പോലും വില ലഭിക്കാത്തപ്പോള്‍ ലെയ്‌സില്‍ ഒരു ഉരുളക്കിഴങ്ങിന് ഈടാക്കുന്നത് അത്രയും തന്നെ രൂപയാണ്. പാകിസ്താനെതിരെ നിരന്തരം വായിട്ടടിക്കുന്ന പ്രധാനമന്ത്രിക്ക് സ്വന്തം സംസ്ഥാനത്തിലെ കര്‍ഷകരുടെ കണ്ണീരിന് കമാന്നൊരക്ഷരം മിണ്ടാന്‍പോലും കഴിയുന്നില്ല എന്നത് കഠിനമാണ്.
വിദേശ കുത്തകകളായ വാള്‍മാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവ ഇതിനകംതന്നെ ഇന്ത്യയുടെ കാര്‍ഷിക വിപണന രംഗത്തേക്ക് കാലെടുത്തുവെച്ചുകഴിഞ്ഞു. ഇന്ന് അസംസ്‌കൃതമായും മായമില്ലാതെയും നാം ഭക്ഷിക്കുന്നതിനെയെല്ലാം പണംകൊണ്ട് പേറ്റന്റ് എന്ന ഓമനപ്പേര് നല്‍കി നമുക്കുതന്നെ വിറ്റഴിക്കുന്ന രീതിയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇവിടുത്തെ പാവപ്പെട്ട, നാമമാത്ര കര്‍ഷകര്‍ ഉത്പന്നത്തിന് അര്‍ഹമായ വില ലഭിക്കാതെ നെട്ടോട്ടമോടേണ്ട അവസ്ഥയിലും. ചെറുകിട വ്യാപാര മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചുതുടങ്ങിയിട്ട് നാളുകളായി. റിലയന്‍സ് പോലുള്ള കുത്തകള്‍ വ്യാപാര കാര്‍ഷിക രംഗത്തേക്ക് കടന്നുവരുന്നത്മൂലം ചെറുകിടകര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ഇതിനെയെല്ലാം പരോക്ഷമായി പ്രോല്‍സാഹിപ്പിക്കുന്ന മോദിയുടേതുപോലുള്ള സര്‍ക്കാര്‍ കൂടിയാകുമ്പോള്‍ തിക്തഫലം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. നിലവില്‍ ആര്യവേപ്പ്, മഞ്ഞള്‍ പോലുള്ളവയുടെ ഉത്പാദനാവകാശം അമേരിക്കന്‍ കമ്പനികള്‍ വാങ്ങിയെടുത്തിട്ടുണ്ട്. എന്നിട്ടും അവയുടെ ഉത്പാദനം ഇന്ത്യക്കകത്ത് നിലച്ചിട്ടില്ല. ആ ഇളവ് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരുടെ കാര്യത്തിലും സ്വീകരിക്കപ്പെടണം. പെപ്‌സി കമ്പനി പാലക്കാട്ട് ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം അനധികൃതമായി ഊറ്റുന്നതിനെക്കുറിച്ച് പരാതിയുണ്ട്. ഇതിനെതിരെ ഇടതുപക്ഷസര്‍ക്കാര്‍ അനങ്ങുന്നില്ല. പാലക്കാട്ടെതന്നെ പ്ലാച്ചിമടയില കൊക്കകോള കമ്പനി അടച്ചിടാന്‍ നിര്‍ബന്ധിതമായത് പ്രദേശത്തെ കടുത്ത കുടിവെള്ള ക്ഷാമവും മാലിന്യ വ്യാപനവും കൊണ്ടായിരുന്നു. ഇതിനിടെയാണ് കര്‍ഷകരുടെമേല്‍ ഇടിത്തീ പോലെ വീണ്ടും വിദേശ കുത്തകകളുടെ വരവ്. കര്‍ഷകരുടെ സ്വകാര്യഇടങ്ങളില്‍ സ്വകാര്യ ഡിറ്റക്റ്റീവുകളെ നിയോഗിക്കുന്ന രീതിക്കെതിരെയും നിയമ നടപടിയുണ്ടാകണം. കര്‍ഷകരുടെയും ജനങ്ങളുടെയും മുകളില്‍ ഒരു വ്യവസായവും വ്യാപാരവും വളരാന്‍ അനുവദിക്കപ്പെടരുത്. അങ്ങനെ വളര്‍ന്നവയുടെ ശാഖകള്‍ മുറിച്ചുമാറ്റപ്പെടുകതന്നെ വേണം. ഗുജറാത്തിലെ കര്‍ഷകരുടെ പോരാട്ടം അന്നമുണ്ണുന്ന ഓരോ ഭാരതീയന്റെയും കൂടിയാണ്. നീതി കാംക്ഷിക്കുന്ന ലോകത്തെ സകല മനുഷ്യരുടെയും പിന്തുണ ഇതിന് കൂടിയേതീരൂ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending