Connect with us

Video Stories

പ്രവാചക വ്യക്തിത്വം: ഒരു കാലിക വായന

Published

on

എ.എ വഹാബ്

ഒന്നര സഹസ്രാബ്ദം മുമ്പ് ഭൂമിയിലെ മനുഷ്യജീവിതത്തില്‍ പ്രഭ ചൊരിഞ്ഞശേഷം അരങ്ങൊഴിഞ്ഞ ഒരു മഹാ പ്രവാചകന്റെ വ്യക്തിത്വത്തെക്കുറിച്ച് ജീവിത പുരോഗതിയില്‍ ഏറെ നേട്ടം കൈവരിച്ച സമകാലികത്തിലും സജീവമായി ചര്‍ച്ച നടക്കുന്നു എന്നതുതന്നെ പ്രവാചകന്‍ (സ)യുടെ വ്യക്തിത്വത്തിന്റെ മഹത്വത്തിന് മുന്തിയ ഉദാഹരണമാണ്. ഭൂമിയിലെ മനുഷ്യന്‍ ഇഹത്തിലും പരത്തിലും വിജയത്തിന് എങ്ങനെ ജീവിക്കണമെന്ന് മുന്നില്‍ നടന്നു മാതൃക കാണിക്കാന്‍ സ്രഷ്ടാവായ രാജതമ്പുരാന്‍ നിയോഗിച്ചതായിരുന്നു ആ പ്രവാചകനെ. അളവറ്റ കാരുണ്യം തന്റെ പ്രവാചകനിലൂടെ ചൊരിഞ്ഞ് ഭൂമിയിലെ മനുഷ്യര്‍ക്ക് അനുഭവിക്കാന്‍ അവസരമേകിയ അല്ലാഹു ആ പ്രവാചകനെ ലോകത്തിനാകമാനം കാരുണ്യത്തിന്റെ തിരുദൂതന്‍ എന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിലൂടെ ഒഴുകിയെത്തിയ മാര്‍ഗദര്‍ശനത്തെ കരുണയുടെ സന്ദേശം എന്നും വിശേഷിപ്പിച്ചു.

പ്രവാചക വ്യക്തിത്വത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ ധാരാളമായി നമ്മോട് സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാണ് (68:4) ദൈവ ദൂതന്മാരില്‍പ്പെട്ടവന്‍, സ്പഷ്ടമായ നേര്‍മാര്‍ഗത്തില്‍ ചരിക്കുന്നവന്‍ (36: 3-4). ഒരിക്കല്‍ ഒരാള്‍ പ്രവാചക പത്‌നി ആയിശ (റ)യോട് ചോദിച്ചു. പ്രവാചകന്‍ എങ്ങനെയുള്ള വ്യക്തി ആയിരുന്നു എന്ന്. താങ്കള്‍ക്ക് ഖുര്‍ആന്‍ പരിചയമുണ്ടോ എന്നയാളോട് അവര്‍ തിരിച്ചു ചോദിച്ച ശേഷം പറഞ്ഞു: ‘ഖുര്‍ആനായിരുന്നു പ്രവാചകരുടെ സ്വഭാവം’ എന്ന്. അതായത് മനുഷ്യസമൂഹത്തിന്റെ പൂര്‍ണ വിജയത്തിന് വേണ്ടി അല്ലാഹു നല്‍കിയ മാര്‍ഗദര്‍ശനമായ പരിശുദ്ധ ഖുര്‍ആനെ സ്വജീവിതത്തിലേക്ക് പകര്‍ത്തിക്കാണിച്ച വ്യക്തിത്വം എന്ന് സാരം. ഖുര്‍ആന്‍ പ്രവാചക ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു.

മനുഷ്യനില്‍നിന്ന് സ്രഷ്ടാവായ അല്ലാഹു എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനുഷ്യന് കണ്ടുപഠിക്കാന്‍ ഒരുത്തമ സമ്പൂര്‍ണ ജീവിതം പ്രവാചകനിലൂടെ പകര്‍ത്തിക്കാണിക്കുകയായിരുന്നു അല്ലാഹു. ഉന്നത സദാചാര സംഹിത പൂര്‍ത്തിയാക്കാനാണ് താന്‍ നിയോഗിതനായതെന്ന് ഒരിക്കല്‍ പ്രവാചകന്‍ പറയുകയുണ്ടായി. ആ പ്രവാചകനെ മാതൃകയാക്കാനാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുകയും ചെയ്യുന്നവര്‍ക്ക് (33:21)’.

ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രവാചകന്‍ പുലര്‍ത്തിയ വ്യക്തിത്വം അതിമഹത്വവും ബൃഹത്തായതുമായിരുന്നുവെന്ന് നമുക്ക് വായിച്ചെടുക്കാന്‍കഴിയും. സമകാലികത്തില്‍ വ്യക്തി, കുടുംബ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിത രംഗങ്ങളില്‍ ഏറെ കൈമോശം വന്നുകൊണ്ടിരിക്കുന്ന സ്വഭാവ വിശേഷണമാണ് വിശ്വസ്തതയും സത്യസന്ധതയും. ദിവ്യബോധനം ലഭിച്ച് പ്രവാചകനാകുന്നതിന് മുന്നേതന്നെ നബി (സ)യുടെ ജീവിതത്തില്‍ ഏറെ പ്രകടമായിരുന്ന ഒരു സ്വഭാവ സവിശേഷതയാണ് വിശ്വസ്തതയും സത്യസന്ധതയും. അതിനാല്‍ നാട്ടുകാര്‍ അദ്ദേഹത്തെ ‘അല്‍-അമീന്‍’ (വിശ്വസ്തന്‍) എന്ന് വിളിച്ചു. അദ്ദേഹം പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം സത്യമായിരിക്കും എന്ന് ആ ജനത ഉറച്ചുവിശ്വസിച്ചു. ആ നാവിലൂടെയാണ് അല്ലാഹു പിന്നീട് ഖുര്‍ആന്‍ പുറത്തുവിട്ടത്. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹം ഉരുവിടുന്ന ഖുര്‍ആനും പരമസത്യം മാത്രമാണെന്ന് ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു അല്ലാഹുവിന്റെ ആ നടപടി. എന്നിട്ടും അദ്ദേഹത്തെ നിഷേധിച്ച നിര്‍ഭാഗ്യവാന്മാരുണ്ടായി. അതിന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

പ്രവാചക വ്യക്തിത്വ സവിശേഷതകള്‍ എന്നും എവിടെയും പ്രസക്തമായ നിലയിലാണ് അല്ലാഹു നെയ്‌തെടുത്തത്. ഒറ്റനോട്ടത്തില്‍ നിസ്സാരമെന്ന് തോന്നുന്ന ഒരു സംഭവകഥ പറയാം. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ജില്ലാ കലക്ടര്‍ ഭാര്യയും രണ്ടുമക്കളുമായി ഒരു സായാഹ്‌നത്തില്‍ കടപ്പുറത്ത് പോയി. അവരവിടെ ഇരുന്നപ്പോള്‍ കടല വില്‍പ്പനക്കാന്‍ വന്നു. എല്ലാവരും ഓരോ കുമ്പിള്‍ വാങ്ങി. തിരിച്ചു പോകുമ്പോള്‍ അവര്‍ ഒരു കടയില്‍ കയറി. പലതും വാങ്ങി. മക്കള്‍ക്ക് ഇഷ്ടമുള്ള ഒരു മധുര പലഹാരം അവിടെ കണ്ടു. പക്ഷേ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ പോയശേഷം പങ്കുവെച്ച് എടുത്തോളൂ എന്ന് നിര്‍ദേശിച്ച് പലഹാരം കലക്ടര്‍ ഏഴു വയസ്സായ മൂത്ത പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുത്തു. നാലു വയസ്സുകാരന്‍ അനുജന്‍ അതു നോക്കിനിന്നു. കാറില്‍ചെന്ന് കയറുമ്പോള്‍ കലക്ടര്‍ ഓര്‍ത്തു. ഇന്നു വീട്ടില്‍ ഒരു വഴക്കിനും അടിക്കുമുള്ള ചാന്‍സുണ്ടെന്ന്. പങ്കുവെക്കുന്നത് മകളായിരിക്കും. നാലു വയസ്സുകാരന്‍ അനുജന് വലിയ ഭാഗം കിട്ടണം. അവള്‍ കൊടുക്കില്ല. അതുമതിയാവും വഴക്കിന്.
വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും വഴക്കും അടിയും ഒന്നും കാണാതിരുന്നപ്പോള്‍ കൗതുകംകൊണ്ട് അദ്ദേഹം മകളെ വിളിച്ചന്വേഷിച്ചു. മകളുടെ വര്‍ത്തമാനം കേട്ട് കലക്ടര്‍ ഏറെ നേരം മൗനമായിനിന്നു. ‘അച്ചാ നമ്മള്‍ വാങ്ങിയ കടല പൊതിഞ്ഞ പേപ്പറുണ്ടല്ലോ അത് അടുത്ത പള്ളിയില്‍ നബിദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു. അതില്‍ മുഹമ്മദ് നബിയുടെ ചില ഉപദേശങ്ങള്‍ അച്ചടിച്ചിരുന്നു. ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് ‘പങ്കുവെക്കുമ്പോള്‍ നിങ്ങള്‍ വലിയ ഭാഗം അപരന് കൊടുക്കണം’ എന്നതായിരുന്നു. മധുര പലഹാരം പങ്കുവെച്ചപ്പോള്‍ ഇന്ന് ഞാന്‍ അങ്ങിനെ ചെയ്തു. അനുജന് എന്താ സന്തോഷം’ എന്നായിരുന്നു മകള്‍ പറഞ്ഞത്. അമുസ്‌ലിമായ ആ കലക്ടര്‍ അന്നത്തെ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിയതാണിക്കഥ.

പങ്കുവെക്കുമ്പോള്‍ തുല്യമാക്കി കൊടുത്താല്‍ മതി. എന്നാല്‍ ഒരല്‍പ്പം കൂടുതല്‍ അപരന് കൊടുക്കുന്നതില്‍ പരിഗണനയും സ്‌നേഹാദരവുകളും കാരുണ്യവും മുഴച്ചുനില്‍ക്കും. അത് മനുഷ്യബന്ധങ്ങളെ സുദൃഢമാക്കും. നിസ്സാരമെന്ന് തോന്നുന്ന ഈ ഒരൊറ്റ കാര്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യര്‍ പാലിച്ചിരുന്നെങ്കില്‍ അനേകം കുടുംബങ്ങളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വഴക്കും കേസും കോടതി നടപടികളും ജയില്‍വാസവും ഒക്കെ ഒഴിവാക്കാമായിരുന്നുവെന്ന് ഒരു കൗണ്‍സിലര്‍ എന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. സ്‌നേഹവും കരുണയും ഒക്കെ അല്ലാഹുവുമായി ബന്ധിപ്പിച്ചാലേ അതു സാധിക്കുകയുള്ളു. അങ്ങനെയാണ് പ്രവാചകന്‍ ചെയ്തു കാണിച്ചത്.

വ്യക്തിത്വ വളര്‍ച്ചയെയും വികസനത്തെയും സംബന്ധിച്ച് ഏറെ ചര്‍ച്ചകളും പഠനങ്ങളും സെമിനാറുകളും ക്ലാസുകളും കോഴ്‌സുകളുമൊക്കെ സമകാലികത്തില്‍ ലോക വ്യാപകമായി ധാരാളം നടന്നുവരുന്നുണ്ട്. എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ പ്രകടിതമായി സല്‍ഫലം നല്‍കാത്ത വെറും സിദ്ധാന്തങ്ങളായി അവശേഷിക്കുകയാണവയിലധികവും. കാരണം വളരെ വ്യക്തം, ഭൗതിക വളര്‍ച്ചയും വികാസവും മാത്രമാണ് അവയൊക്കെ ലക്ഷ്യംവെക്കുന്നത്. സംരക്ഷകനായ അല്ലാഹുവിന് ഒരു പങ്കും നല്‍കുന്നില്ല. പ്രവാചകനിലൂടെ വികസിപ്പിച്ചെടുത്ത വ്യക്തിത്വം സര്‍വദാതാവായ അല്ലാഹുവുമായി ബന്ധിതമാണ്. മനുഷ്യമനസ്സിന്റെ പ്രകൃതവും താല്‍പര്യങ്ങളും നന്നായറിയാവുന്ന സ്രഷ്ടാവാണ് ജീവിത നടപടിക്രമങ്ങള്‍ നിശ്ചയിച്ചത്. അങ്ങനെയാണ് ഖുര്‍ആന്‍ പ്രവാചക വ്യക്തിത്വമായി പ്രത്യക്ഷപ്പെട്ടത്. ധര്‍മവും നീതിയും സ്‌നേഹവും കാരുണ്യവും പരിഗണനയും തുടങ്ങി ഉന്നത മൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ് ഖുര്‍ആനിലൂടെ ജീവിതത്തിനായി നിര്‍ദ്ദേശിക്കുന്നത്. എല്ലാത്തിന്റെയും ദാതാവ് അല്ലാഹുവാണെന്നും ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതില്‍ ദൈവിക വിചാരണയും രക്ഷാശിക്ഷാ വിധിയും ഉണ്ടാകുമെന്നും വിശ്വസിച്ച് പ്രവര്‍ത്തിക്കലാണ് മൂല്യങ്ങളെ നിലനിര്‍ത്തുന്നതിന് അനിവാര്യമായത് അല്ലാത്തതിലെല്ലാം ആര്‍ത്തിയും സ്വാര്‍ത്ഥതയും അതുവഴി അധര്‍മവും അനീതിയും പിശാച് കൂട്ടിക്കലര്‍ത്തും. സമകാലികത്തിലെ വിനാശകരമായ മനോരോഗവും അതു തന്നെയാണ്. പ്രവാചക വ്യക്തിത്വത്തെ കൂടുതലറിയാന്‍ ഗവേഷണ പഠനത്തിന് ഖുര്‍ആനിലൂം ഹദീസുകളിലും ഇനിയും ധാരാളം കാര്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. നബിദിന സ്മരണകളില്‍ അതും കൂടി ഉള്‍പ്പെടുത്തിയാല്‍ അത് ലോകര്‍ക്ക് അനുഗ്രഹമാവും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending