Connect with us

Video Stories

പെരിയ കേസ്: മുഖ്യമന്ത്രി മാപ്പുപറയണം

Published

on

മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയത്തിന് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന അതിശക്തമായ മറ്റൊരു തിരിച്ചടിയാണ് ഇന്നലെ കേരളഹൈക്കോടതിയില്‍നിന്നുണ്ടായിരിക്കുന്ന വിധി. കാസര്‍കോട് പെരിയയില്‍ 2018 ഫെബ്രുവരി 17ന് നടന്ന ഇരട്ടക്കൊലപാകം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കേരളസര്‍ക്കാരിനെയും കേരളത്തിലെ പൊലീസ്‌സംവിധാനത്തെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു. പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസുകാരായ ശരത്‌ലാല്‍, കൃപേഷ് എന്നീ ചെറുപ്പക്കാരെ ഇഞ്ചിഞ്ചായി അരിഞ്ഞുനുറുക്കിക്കൊന്നവരുടെ ആളുകള്‍ കേസ് തേച്ചുമാച്ച് കളയാനും പ്രതികളായ സി.പി.എമ്മുകാരെ രക്ഷപ്പെടുത്താനും കാണിച്ച വിരുതാണ് ഈ വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.

കേസിലെ കുറ്റപത്രംറദ്ദാക്കി കേസ് സി.ബി.ഐക്ക് വിട്ട കോടതി സംസ്ഥാനസര്‍ക്കാരിന്റെ നീതിനിര്‍വഹണത്തില്‍ വിശ്വാസമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഈ വിധിയിലൂടെ. സി.പി.എമ്മിന്റെ പെരിയലോക്കല്‍സെക്രട്ടറി പീതാംബരന്‍ അടക്കമുള്ളവര്‍ പ്രതിയായതോടെ അവരെ രക്ഷിക്കാനായിരുന്നു ശ്രമം. തെളിവുകള്‍ നല്‍കാത്തതിന് കഴിഞ്ഞ ജൂണിലും പിന്നീട് സെപ്തംബറിലും ചീഫ്‌സെക്രട്ടറിയെവരെ വിളിച്ചുവരുത്തുമെന്ന് ഹൈക്കോടതി താക്കീത്‌ചെയ്തതാണ്.

സാക്ഷികളേക്കാള്‍ പ്രതികളെയാണ് പൊലീസ് കേസില്‍ കൂടുതല്‍ വിശ്വസിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി കേസ് അന്വേഷണത്തില്‍ രാഷ്ട്രീയഇടപെടല്‍ നടന്നതായി അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ്. കേസന്വേഷണത്തെ പ്രഹസനമാക്കിക്കൊണ്ട് കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് കോടതിയുടെ സൂക്ഷ്മപരിശോധനയിലൂടെ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. ഇരുപതും ഇരുപത്തൊന്നും വയസ്സ് പ്രായമുള്ള നാടിന് പ്രിയങ്കരരായ ചെറുപ്പക്കാരെ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതാണെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ പാര്‍ട്ടിക്കാരും ജനങ്ങളൊന്നടങ്കവും പറഞ്ഞിരുന്നത്.

കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് കാണിച്ച കാലതാമസവും അവരെ നിയമത്തിനുമുന്നില്‍നിന്ന് രക്ഷിക്കാനും ജാമ്യംലഭ്യമാക്കാനും കാണിച്ച തന്ത്രങ്ങളും നേരത്തെതന്നെ ആരോപണപ്പെരുമഴയായി വന്നതാണ്. കോണ്‍ഗ്രസ് നേതൃത്വം കേസില്‍ ഇടപെടുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി വാങ്ങിച്ചുകൊടുക്കാന്‍ കാട്ടിയ ജാഗ്രതയാര്‍ന്ന നടപടികളുമാണ് ഈവിജയത്തിന് കാരണം. ഇതിന് കോടതിയോടും പാര്‍ട്ടിനേതൃത്വത്തോടും നന്ദി അറിയിച്ചിരിക്കുകയാണ് ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍.

കേസില്‍ പ്രതികളും കുറ്റക്കാരും സി.പി.എമ്മിന്റെ പ്രാദേശികനേതൃത്വമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കൊലപാതകത്തിനുശേഷം ഒന്നൊന്നായി പുറത്തുവന്ന വിവരങ്ങളും തെളിവുകളും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലേതുപോലെ കൈയൊഴിഞ്ഞ് സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണ് സി.പി.എം ജില്ലാ, സംസ്ഥാനനേതൃത്വങ്ങള്‍ കോടതിയിലടക്കം പയറ്റിയത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മുഹമ്മദ്‌റഫീഖിനെ അന്വേഷണത്തിന്റെ നാലാംദിവസം തല്‍സ്ഥാനത്തുനിന്ന് മാറ്റി കോട്ടയത്തുള്ള ഉദ്യോഗസ്ഥന് ചുമതല കൈമാറിയതുതന്നെ പ്രത്യേകലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് അന്നുതന്നെ തെളിഞ്ഞതാണ്.

ജാഗ്രതപാലിച്ചില്ലെങ്കില്‍ പലകേസുകളിലെയുംപോലെ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും പരമാവധി ശ്രമിക്കുമെന്ന് വ്യക്തമായിരുന്നു. ഇതാണ് കുറ്റപത്രത്തിലും തെളിവുകള്‍ ശേഖരിക്കുന്നതിലുമൊക്കെ അലംഭാവം കാണിക്കാനും കൃത്രിമംകാട്ടാനും പൊലീസിനെ പ്രേരിപ്പിച്ചത സി.പി.എമ്മിന്റെ പ്രേരണയിലാണ്. വിരലടയാളം പോലും ശേഖരിക്കാന്‍ പൊലീസ് കാട്ടിയ വൈമുഖ്യം കേസിന്റെ ഗതിയെ ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വത്തിന്റെ ഇച്ഛക്കൊത്ത് പൊലീസ് സംഘം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാദിഭാഗത്തിന്റെ ആരോപണം കേട്ട കോടതി കണ്ടെത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്നത് മുഖ്യമന്ത്രിയുടെതന്നെ ചുമതലയുള്ള പൊലീസ്-ആഭ്യന്തരവകുപ്പ് സി.പി.എമ്മിന്റെ കൊലപാതകികള്‍ക്കുവേണ്ടി പ്രത്യേകഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ്. ഇതാണ് കുറ്റപത്രം റദ്ദാക്കാനും സി.ബി.ഐയെ കേസ് ഏല്‍പിക്കാനും ഹൈക്കോടതിയെ നിര്‍ബന്ധിതമാക്കിയത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയം. രാഷ്ട്രീയഎതിരാളികളെ അരിഞ്ഞുതള്ളുന്ന ശൈലി സി.പി.എം പ്രത്യേകിച്ച് അതിന്റെ കണ്ണൂര്‍ലോബി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കണ്ണൂരിലെ അരിയില്‍ഷുക്കൂര്‍, ശുഹൈബ്, കതിരൂര്‍ മനോജ്, വടകരയിലെ ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയ നിരവധി കൊലപാതകങ്ങളില്‍ സി.പി.എം നേതാക്കളുടെ പങ്ക് ജനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും മുമ്പാകെ തുറന്നപുസ്തകമാണ്. കണ്ണൂര്‍ജില്ലാ സെക്രട്ടറിയായിരുന്നയാള്‍ സി.ബി.ഐയുടെ രണ്ട് കേസുകളില്‍ പ്രതിയാണ്. ടി.പി കേസില്‍ യു.ഡി.എഫ്‌സര്‍ക്കാര്‍ കാലത്ത് പൊലീസ് കാണിച്ച ജാഗ്രതയാണ് സി.പി.എം നേതൃത്വത്തിലെ ചിലരെയെങ്കിലും അഴിക്കുള്ളിലാക്കാനും സി.പി.എമ്മിന്റെ കാപാലികരാഷ്ട്രീയം തുറന്നുകാട്ടാനും സഹായകമായത്.

എന്നിട്ടും തീര്‍ന്നെന്നുകരുതിയ ടി.പി വധത്തിനുശേഷവും കാസര്‍കോട്ട് രണ്ടുചെറുപ്പക്കാരെ അരിഞ്ഞുതള്ളാനുള്ള ധൈര്യം എങ്ങനെ ഒരു ഭരണകക്ഷിക്ക് കഴിഞ്ഞുവെന്നതിലായിരുന്നു സാധാരണക്കാരുടെ അത്ഭുതം. കൊലപാതകം സി.പി.എമ്മിന്റെ അജണ്ടയിലും നയത്തിലും എന്നെന്നേക്കുമായുളളതാണെന്ന് തെളിയിക്കുന്നതായിരുന്നു പെരിയ ഇരട്ടക്കൊലപാതകങ്ങള്‍. കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും രാഷ്ട്രീയഭൂമികയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പെരിയ കൊലപാതക്കേസിലെ വിധി പുന:ചിന്തക്ക് വിധേയമാകുമെങ്കില്‍ അത്രയുംനല്ലതെന്നേ പറയാനൊക്കൂ. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐയുടെ ഭാഗത്തുനിന്നും ശരിയായ ദിശയില്‍ അന്വേഷണം പുരോഗമിച്ചാല്‍മാത്രമേ ഇതും സാധ്യമാകൂ. ഹൈക്കോടതി ഉത്തരവില്‍ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായതിന് കാരണം ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. അതിനാല്‍ അദ്ദേഹം ജനങ്ങളോടും കൊലപാതകത്തിനിരയായ കുടുംബങ്ങളോടും മാപ്പുപറയുകയാണ് വേണ്ടത്. അല്ലാതായാല്‍ ജനങ്ങള്‍ക്ക് ഭരണത്തിലും പൊലീസിലും നീതിനിര്‍വഹണത്തിലുമുള്ള വിശ്വാസം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാവും ഫലം.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending