Connect with us

Video Stories

അദ്വാനിയുടെ അഭിഭാഷകന്‍ മോദിയുടെയും

Published

on

നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യന്‍ അറ്റോര്‍ണി ജനറലാകാന്‍ താല്‍പര്യമുള്ള അഭിഭാഷകര്‍ ഏറെയുണ്ട്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് താങ്കളുടെ പേരു പറഞ്ഞു കേള്‍ക്കുന്നല്ലോ എന്ന് കെ.കെ വേണുഗോപാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ അക്കാര്യം സൂചിപ്പിച്ചു. പലരുടെയും പേര് കേള്‍ക്കുന്നു. എന്നോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നായിരുന്നു മറുപടി. ഗാന്ധിയനും കമ്മ്യൂണിസ്റ്റുമായ കെ. മാധവന്റെ സഹോദരനാണ് പ്രസിദ്ധ ബാരിസ്റ്റര്‍ എം.കെ നമ്പ്യാര്‍. അദ്ദേഹത്തിന്റെ പുത്രനാണ് അറ്റോര്‍ണി ജനറലാകുന്ന ഏറ്റവും മുതിര്‍ന്നയാള്‍. വയസ്സ് 86. അഞ്ചു വര്‍ഷം മുമ്പ് ചെന്നൈ ബാര്‍ അസോസിയേഷനു വേണ്ടി നടത്തിയ ഒരു അഭിമുഖത്തിലെ ചോദ്യം പ്രായത്തെ കവിയുന്ന ആരോഗ്യത്തെ കുറിച്ചായിരുന്നല്ലോ. ഭക്ഷണത്തിലെ മിതത്വവും വ്യായാമവുമാണ് രഹസ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ ചെറുകുന്നില്‍ വേരുള്ള വേണുഗോപാലിന്റെ കുടുംബം കാസര്‍ക്കോട് വഴി മംഗലാപുരത്തെത്തിയത് അച്ഛന്‍ എം.കെ നമ്പ്യാരുടെ കാലത്താണ്. മംഗലാപുരം ജില്ലാ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായി സേവനം ചെയ്തു വരികയായിരുന്നു അന്നേ പേരു കേട്ട ബാരിസ്റ്റര്‍ നമ്പ്യാര്‍. മക്കളില്‍ മൂന്നാമത്തെവനായ വേണുഗോപാലിന് നിയമത്തില്‍ വലിയ താല്‍പര്യം തോന്നാത്തതു കൊണ്ടാകാം മംഗലാപുരത്തെ സ്‌കൂള്‍ കോളജ് പഠനത്തിന് ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ഊര്‍ജതന്ത്രത്തില്‍ ബി.എസ്‌സിക്ക് ചേര്‍ന്നു. പക്ഷെ നിയതി മറ്റൊന്നാണ് വേണുഗോപാലിന് വേണ്ടി കരുതിവെച്ചതെന്ന് വിചാരിക്കണം, അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും എം.കെ മേനോന് അഭിഭാഷകനെന്ന നിലയില്‍ നിന്നു തിരിയാന്‍ സമയം കിട്ടാത്തത്ര തെരക്കിലായി. പ്രാക്ടീസ് മംഗലാപുരത്തുനിന്ന് മദിരാശിയിലേക്ക് മാറി. അക്കാലത്ത് ഏറ്റവും ശ്രദ്ധേയമായതാണ് എ.കെ ഗോപാലനും മദ്രാസ് സ്റ്റേറ്റും തമ്മിലെ ഭരണഘടനാ പ്രശ്‌നമുയര്‍ത്തിയ കേസ്. ഇത് കൈകാര്യം ചെയ്ത നമ്പ്യാര്‍ നിയമത്തിലെ അവസാന വാക്കെന്ന വിധം മാറി. തനിക്കൊരു സഹായി കുടുംബത്തില്‍ നിന്നു തന്നെ വേണമെന്ന് നമ്പ്യാര്‍ക്ക് തോന്നിയ അതേ സന്ദര്‍ഭത്തിലാണ് ബി.എസ്‌സി പരീക്ഷ എഴുതാനാവാതെ മകന്‍ നിന്നത്. ബെല്‍ഗാമിലെ രാജ ലഘം ഗൗഡ ലോ കോളജില്‍ മകനെ ചേര്‍ത്തി. അവിടെ ചേരാന്‍ ബിരുദം ആവശ്യമില്ലായിരുന്നു. കേവലം ഒരു അസുഖമാണ് ഇന്ത്യയിലെ ഭരണഘടനാ വിശാരദരിലൊരാളായി വളര്‍ന്ന കെ.കെ വേണുഗോപാലിന്റെ ജീവിതത്തിലെ വഴിത്തിരിവ്.
നിയമപഠനം പൂര്‍ത്തിയാക്കിയ വേണുഗോപാലിന് പിന്തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ആ നല്ല അവസരത്തെ കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നു. അഭിഭാഷകനെന്ന നിലയില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു ഗോഡ്ഫാദര്‍ അന്നത്തെ കാലത്ത് കൂടിയേ തീരുമായിരുന്നുള്ളൂ. അത് എനിക്ക് ഉണ്ടായിരുന്നു- അച്ഛന്‍. തീരാത്തത്ര കേസുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. രാവിലെ 7.30 മുതല്‍ അദ്ദേഹത്തിന്റെ ഓഫീസ് സജീവമാകുന്നതു കണ്ട് പരിചയിച്ചതിനാല്‍ അധ്വാനിക്കുക ജീവിതഭാഗമായി.
1954ല്‍ മൈസൂര്‍ ഹൈക്കോടതിയിലായിരുന്നു എന്റോള്‍ ചെയ്തത്. 1961ല്‍ അഡ്വക്കറ്റ് ആക്ട് നിലവില്‍ വന്നതോടെയാണ് ഏത് ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്താലും ഏത് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി ഹാജരാവാമെന്ന വ്യവസ്ഥ വന്നത്. മദ്രാസ് ഹൈക്കോടതിയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട ശേഷമായിരുന്നു രാജ്യ തലസ്ഥാനത്തേക്കുള്ള പറിച്ചുനടല്‍. എക്‌സ് സര്‍വീസ് മെന്‍ സൊസൈറ്റിക്ക് ബസ് പെര്‍മിറ്റ് കിട്ടാന്‍ ആര്‍.ടി.ഒക്ക് മുന്നില്‍ ഹാജരായിത്തുടങ്ങി. അത് ജയിച്ചപ്പോള്‍ ഇതേ ആവശ്യത്തിന് പലരും സമീപിച്ചു. ഇവരുടെ തന്നെ ആവശ്യത്തിനാണ് പിന്നീട് ഡല്‍ഹിയില്‍ പോയത്. ആദ്യം സുപ്രീംകോടതി അഭിഭാഷകര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനായി പോയെങ്കില്‍ പിന്നെ സ്വന്തം നിലയില്‍ ഹാജരായി.
1972 മാര്‍ച്ച് ആറിന് സീനിയര്‍ അഭിഭാഷകനായി. അതിനിടെ ജനതാ സര്‍ക്കാറിന്റെ കാലത്ത് അഡീഷനല്‍ സൊലിസിറ്റര്‍ ജനറലായി സേവനം അനുഷ്ഠിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലായ എ.ബി വാജ്‌പേയിക്കും അദ്വാനിക്കും വേണ്ടി ഹാജരായത് വേണുഗോപാലാണ്. അദ്വാനിക്കും മറ്റും വേണ്ടി ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി ഏര്‍പ്പെടുത്തിയ അഭിഭാഷകനായിരുന്നു ഇദ്ദേഹം. നിലവിലെ സൊലിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, മുന്‍ സൊലിസിറ്റര്‍ ഹരീഷ് സാല്‍വെ തുടങ്ങിയവര്‍ക്കിടയില്‍നിന്ന് മുകുള്‍ രോഹ്തഗിക്ക് പിന്‍ഗാമിയെ കണ്ടെത്തിയപ്പോള്‍ കെ.കെ വേണുഗോപാലിന് നറുക്ക് വീഴാനിടയാക്കിയത് ഭരണകക്ഷിയുമായി നാലു പതിറ്റാണ്ടെങ്കിലും പിന്നിട്ട ബന്ധമായിരിക്കും. രാജ്യത്തെ പതിയെ പിടിമുറുക്കുന്ന ഫാഷിസത്തിന്റെ കാലത്ത് ജനത്തിന് തെല്ലെങ്കിലും പ്രാണവായു നല്‍കേണ്ട സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയമോപദേഷ്ടാവായിരിക്കുക എളുപ്പമല്ല. ഭരണഘടന നിര്‍മാണ വേളയില്‍ വേണുഗോപാലിന്റെ വൈദഗ്ധ്യം ഭൂട്ടാന്‍ ഉപയോഗിക്കുകയുണ്ടായി. സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ ഒരു വേള വേണുഗോപാലിനെ പുറത്താക്കിയതാണ്. ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു വിഷയം. അഭിഭാഷക വൃത്തിയില്‍ തുടരുന്നവര്‍ക്കേ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാകൂ എന്ന സുപ്രീംകോടതി വിധിയായിരുന്നു പ്രശ്‌നം. പ്രാക്ടീസ് ചെയ്യാത്ത അസോസിയേഷന്‍ അംഗങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇത് നിരീക്ഷിക്കാന്‍ സുപ്രീംകോടതി വേണുഗോപാലടക്കം മൂന്നു പേരെ നിയോഗിച്ചു. ഇതില്‍ ക്ഷുഭിതരായ മുവായിരത്തോളം ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്താണ് പുറത്താക്കിയത്. കോടതി ഈ തീരുമാനം ചവറ്റുകുട്ടയില്‍ തള്ളിയെന്ന് പറയേണ്ടതില്ലല്ലോ. പദ്മഭൂഷണും പദ്മ വിഭൂഷണും നേടിയ വേണുഗോപാല്‍ ഫാഷിസത്തിന്റെ ജനങ്ങളുടെ നേര്‍ക്കുള്ള ചാട്ടുളിയായി മാറുകയാണെങ്കില്‍ ചരിത്രം അദ്ദേഹത്തെ ചവറ്റുകുട്ടിയില്‍ തള്ളും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending