Connect with us

News

അകത്തോ പുറത്തോ ഇന്നറിയാം

ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.

Published

on

ദോഹ: റയാനിലെ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ ഈ പോരാട്ടം അര്‍ജന്റീനക്ക് വാക്കോവര്‍ അല്ലേ എന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ട്. അതിന് കൃത്യമായ ഉത്തരം ഓസ്‌ട്രേലിയക്കാര്‍ നല്‍കുന്നുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്മാരെ മറിച്ചിട്ട് കരുത്തരായാണ് ഞങ്ങള്‍ വന്നത്. ആ ധൈര്യം ചെറുതല്ലെന്നാണ് കോച്ച് ഗ്രഹാം ആര്‍നോള്‍ഡ് വ്യക്തമാക്കുന്നത്. ഖത്തര്‍ ലോകകപ്പിലെ അപ്രവചനീയത്വം മല്‍സരത്തിന് നല്‍കുന്നത് കരുത്താണ്. ഗ്രൂപ്പ് ഡിയില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, തുണീഷ്യ എന്നിവര്‍ക്കൊപ്പമായിരുന്നു ഓസീസ്. നോക്കൗട്ടിലെത്തുമെന്ന് ആരും പറഞ്ഞില്ല. പക്ഷേ ഫ്രാന്‍സിനോട് മാത്രം തോല്‍വി പിണഞ്ഞ് ഡെന്‍മാര്‍ക്കിനെ കീഴടക്കിയാണ് അവര്‍ അവസാന പതിനാറിലേക്ക് യോഗ്യത നേടിയത്. വര്‍ത്തമാന കാല യൂറോപ്യന്‍ ഫുട്‌ബോളില്‍ അജയ്യരായിരുന്നു ക്രിസ്റ്റിയന്‍ എറിക്‌സണ്‍ സംഘം. അവരെ വീഴ്ത്തിയുള്ള വരവ് അര്‍ജന്റീനക്കാര്‍ക്ക് വെല്ലുവിളിയാണ്. പക്ഷേ മെസിയുടെ സംഘം നന്നായി പേസ് ചെയ്തിരിക്കുന്നു. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്ക് മുന്നിലേറ്റ തോല്‍വിക്ക് ശേഷം മെക്‌സിക്കോയെയും പോളണ്ടിനെയും വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചു. അതാണ് ടീമിന് കരുത്താവുന്നത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരമെന്ന നിലയില്‍ ഉച്ചവെയിലില്‍ അര്‍ജന്റീന തളര്‍ന്നു എന്നത് യാഥാര്‍ത്ഥ്യം. പിന്നീട് നടന്ന രണ്ട് മല്‍സരങ്ങളും രാത്രിയിലായിരുന്നു. ഇതില്‍ ടീം ഏറെ മെച്ചപ്പെട്ടത് അവസാന മല്‍സരത്തിലായിരുന്നു.

റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ പോളണ്ടിന് ഒരു അവസരവും നല്‍കാതെയായിരുന്നു രണ്ട് ഗോള്‍ വിജയം. നായകന്‍ ലിയോ മെസി പെനാല്‍ട്ടി പാഴാക്കിയെങ്കിലും അദ്ദേഹം തന്നെയായിരുന്നു ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ന് മെസിയെ എങ്ങനെ തളക്കുമെന്നത് തന്നെയാണ് ഓസീസ് തലവേദന. പോളണ്ടുകാര്‍ മെസിയെ പൂട്ടിയപ്പോള്‍ മറ്റ് മുന്‍നിരക്കാര്‍ സ്വതന്ത്രരായി ഗോളുകള്‍ നേടി. അത് ഇന്നും സംഭവിക്കാം. മെസി ഇതിനകം രണ്ട് ഗോളുകളാണ് ലോകകപ്പില്‍ സ്‌കോര്‍ ചെയ്തത്. ആദ്യ മല്‍സരത്തിലെ പെനാല്‍ട്ടി ഗോളും മെക്‌സിക്കോക്കെതിരെ സുന്ദരമായ മറ്റൊരു ഗോളും. ഏഴ് തവണ ബാലന്‍ഡിയോര്‍ സ്വന്തമാക്കിയ സൂപ്പര്‍ താരം പതിയെ ഫോമിലേക്ക് വരുമ്പോള്‍ ഓസ്‌ട്രേലിയക്കാരുടെ ഗെയിം പ്ലാനും പ്രധാനമാണ്. പോളണ്ടിന് പിഴച്ചത് മെസിയില്‍ ശ്രദ്ധിച്ചത് കൊണ്ടാണ് എന്ന സത്യം ഓസീസ് മനസിലാക്കുന്നു. മെസിയെ ഭയന്ന് സമ്പൂര്‍ണ പ്രതിരോധ ഗെയിമായിരുന്നു പോളണ്ട് കളിച്ചത്. അതിനവര്‍ കനത്ത വില നല്‍കേണ്ടി വന്നു. ഓസ്‌ട്രേലിയക്കാര്‍ ആ വഴി തിരഞ്ഞെടുത്തേക്കില്ല. പക്ഷേ പ്രതിരോധം ജാഗ്രത പാലിക്കാത്ത പക്ഷം ഡി മരിയയും അകുനോയുമെല്ലാം പറന്ന് കയറും. നിലവില്‍ പ്രവചനക്കാര്‍ 81 ശതമാനം സാധ്യത കല്‍പ്പിക്കുന്നത് അര്‍ജന്റീനക്കാണ്.

ലോക റാങ്കിംഗില്‍ 38 ലാണ് ഓസ്‌ട്രേലിയക്കാര്‍. പക്ഷേ ഡെന്‍മാര്‍ക്കിനെ പോലെ വമ്പന്‍ യൂറോപ്യന്‍ സംഘത്തെ തോല്‍പ്പിക്കാമെങ്കില്‍ എന്ത് കൊണ്ട് അര്‍ജന്റീനയെ തോല്‍പ്പിച്ച് കൂടാ എന്നാണ് ഓസീസ് ഡിഫന്‍ഡര്‍ മിലോസ് ഡാഗ്‌നിക് ചോദിക്കുന്നത്. മെസിയെ ബഹുമാനമാണ്. ലോകത്തെ ഏറ്റവും മികച്ച താരമാണ്. പക്ഷേ ഞങ്ങള്‍ക്കും ലോകകപ്പ് ഉയര്‍ത്താന്‍ മോഹമുണ്ടല്ലോ… അതിനാല്‍ ശക്തമായി തന്നെ കളിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ടീമിലെ പതിനൊന്ന് പേരും മെസിയല്ലല്ലോ എന്ന് ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ലോക റാങ്കിംഗ് നോക്കുമ്പോള്‍ എത്രയോ മുന്നിലാണ് അര്‍ജന്റീന. അവരുടെ താരങ്ങളും ഒന്നിനൊന്ന് മികച്ചവര്‍. ബെഞ്ചിലിരിക്കുന്ന ലത്തുറോ മാര്‍ട്ടിനസും പൗളോ ഡിബാലയുമെല്ലാം മിടുക്കര്‍ -മിലോസ് പറയുന്നു. എന്നാല്‍ ഹെഡ് കോച്ച് ഗ്രഹാം ആര്‍നോള്‍ഡ് കാര്യം പറയുന്നു. മെസിയെ അംഗീകരിക്കുന്നു. പക്ഷേ പോളണ്ട് ചെയ്ത രീതിയില്‍ മെസിയെ മാത്രം കേന്ദ്രീകരിക്കില്ല. ഫ്രാന്‍സിനെതിരെ 4-1 ന് തോല്‍ക്കാന്‍ കാരണം ലോക ചാമ്പ്യന്മാരെ അല്‍പ്പമധികം ബഹുമാനിച്ചു എന്നതാണെന്നും കോച്ച് പറയുന്നു. ഇന്ന് അതുണ്ടാവില്ല. ആക്രമണം തന്നെയായിരിക്കും അര്‍ജന്റീനക്കുള്ള മറുപടിയെന്ന് അദ്ദേഹം വിശദീകരിക്കുമ്പോള്‍ ഒന്നുറപ്പ് കളി കേമമാവും. പക്ഷേ വീരവാദങ്ങള്‍ക്കൊന്നും നിന്നില്ല അര്‍ജന്റീനയുടെ കോച്ച് സ്‌കലോനി. ടീം മെച്ചപ്പെട്ടുവരുന്നതിലെ സന്തോഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.
ഒരു സമനിലയും. 1988 ജൂലൈ 14ന് സിഡ്‌നിയില്‍ ബൈസെന്റിനല്‍ ഗോള്‍ഡ് കപ്പിലായിരുന്നു ഓസീസിന്റെ ഏക വിജയം. പിന്നീട് 92ല്‍ 2-0നും 1993ല്‍ 1-0നും 95ല്‍ 2-0നും 2005ല്‍ 4-2നും 2007ല്‍ 1-0നും അര്‍ജന്റീനയാണ് വിജയിച്ചത്. 93ല്‍ ലോകകപ്പ് പ്ലേഓഫില്‍ 1-1ന് സമനില പാലിക്കുകയും ചെയ്തു. പക്ഷേ ഇതാദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അതും 15വര്‍ഷത്തിന് ശേഷം. 2014നു ശേഷം ആദ്യമായാണ് അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തിനായി കളിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഇതുവരെ തോറ്റിട്ടില്ല. അര്‍ജന്റീനക്കായി ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ലയണല്‍ മെസി ഇതുവരെ ഗോള്‍ നേടിയിട്ടില്ല. ഓസീസ് ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. നേരത്തെ 2006ല്‍ ഗസ് ഹിഡ്ഡിങിനു കീഴില്‍ കങ്കാരുക്കള്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശം നേടിയിരുന്നു.

kerala

സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന

കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി.

Published

on

കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. റോഡ് താഴ്ന്ന താമരശ്ശേരി നഗരത്തിലാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

200 കോടിയിലധികം രൂപ ചെലവഴിച്ചാണ് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരിച്ചത്. എന്നാല്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ റോഡില്‍ പലയിടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയായിരുന്നു. അപകടങ്ങള്‍ പതിവായെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ താമരശ്ശേരി സ്വദേശി മജീദ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.

താമരശ്ശേരിയില്‍ നിന്ന് മുക്കം ഭാഗത്തേക്കുള്ള റോഡിലാണ് പലയിടത്തും താഴ്ച രൂപപ്പെട്ടത്.

Continue Reading

Cricket

പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

Published

on

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.

അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.

ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.

കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

News

ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍

മാനുഷിക സഹായം ഉടനടി എത്തിയില്ലെങ്കില്‍ ഗസ്സ മുനമ്പിലെ ഏകദേശം 14,000 കുഞ്ഞുങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.

Published

on

മാനുഷിക സഹായം ഉടനടി എത്തിയില്ലെങ്കില്‍ ഗസ്സ മുനമ്പിലെ ഏകദേശം 14,000 കുഞ്ഞുങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.

യുഎന്‍ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോ-ഓര്‍ഡിനേറ്റര്‍ ടോം ഫ്‌ലെച്ചര്‍ പറയുന്നത് മാനുഷിക സംഘങ്ങള്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയുന്നില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്ന്. ഈ കുട്ടികളെ കഴിയുന്നത്ര രക്ഷിക്കാന്‍ യുഎന്‍ ടീമുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മാനുഷിക സഹായത്താല്‍ ഗസ്സയെ നിറയ്‌ക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത യുഎന്‍ ഉദ്യോഗസ്ഥന്‍ ഊന്നിപ്പറഞ്ഞു, നിരവധി ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ സെന്ററുകളിലും സ്‌കൂളുകളിലും തുടരുകയും ആവശ്യങ്ങള്‍ വിലയിരുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ബിബിസി റേഡിയോ 4-ന്റെ ടുഡേ പ്രോഗ്രാമിനോട് സംസാരിച്ച യുഎന്‍ മാനുഷിക മേധാവി ടോം ഫ്‌ലെച്ചര്‍, ശിശു ഭക്ഷണവും പോഷക വിതരണവും കയറ്റിയ ആയിരക്കണക്കിന് ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിര്‍ത്തിയില്‍ സ്തംഭിച്ചിരിക്കുകയാണെന്നും പറഞ്ഞു.

ഇസ്രാഈല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം കാരണം ഗസ്സയിലെ മാനുഷിക പ്രതിസന്ധി കഴിഞ്ഞ 11 ആഴ്ചകളായി വര്‍ദ്ധിച്ചു, ഇത് പ്രദേശത്തേക്കുള്ള ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. യുഎന്‍ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ അനുസരിച്ച്, അഞ്ചില്‍ ഒരെണ്ണം ഗസാനികളും പട്ടിണിയെ അഭിമുഖീകരിക്കുന്നു, അഞ്ച് വയസ്സിന് താഴെയുള്ള 71,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവിന് സാധ്യതയുണ്ട്.

ഉപരോധം ലഘൂകരിക്കാന്‍ ഇസ്രാഈലിനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം അടുത്തിടെ ശക്തമായിരുന്നു. തിങ്കളാഴ്ച്ച, യുകെ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇസ്രാഈലിനെതിരെ ‘കോണ്‍ക്രീറ്റ് നടപടികള്‍’ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു,

അതിനിടെ, ഗസ്സയിലുടനീളം ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി, കുറഞ്ഞത് 60 പേര്‍, പകുതിയിലധികം സ്ത്രീകളും കുട്ടികളും, തിങ്കളാഴ്ച രാത്രിയില്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 300-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

Trending