Connect with us

Football

രാജാക്കന്മാര്‍ രാജകീയമായി ലോകകപ്പിലേക്ക്; ഉറുഗ്വെയെ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീന യോഗ്യത ഉറപ്പിച്ചു

നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്‍.

Published

on

ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന രണ്ടു പകുതികള്‍. അതിലൊന്നില്‍ വിധിയെഴുതിയ തിയാഗോ അല്‍മാഡയുടെ മിന്നും ഗോള്‍. ലയണല്‍ മെസ്സിയെന്ന അതികായനില്ലാതെ മൈതാനത്തിറങ്ങിയ അര്‍ജന്റീനക്ക് അല്‍മാഡ പുതിയ ഹീറോയായി. ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഉറുഗ്വെയെ അവരുടെ തട്ടകത്തില്‍ ലോകജേതാക്കള്‍ അടിയറവു പറയിച്ചത് അല്‍മാഡ 68ാം മിനിറ്റില്‍ നേടിയ മനോഹര ഗോളില്‍. ഒന്നാം സ്ഥാനത്ത് ആറു പോയന്റിന്റെ ലീഡുമായി അര്‍ജന്റീന 2026 ലോകകപ്പില്‍ ഇടം ഏറക്കുറെ ഉറപ്പിച്ചു. നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്‍.

ചിരവൈരികളായ ബ്രസീലിനെതിരായ മത്സരത്തിന് മുമ്പായി അര്‍ജന്റീനക്ക് ആത്മവിശ്വാസം പകരുന്നതായി ഉറുഗ്വെക്കെതിരായ ജയം. ഈ മാസം 26ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം. ബ്രസീലിനെതിരായ കളിയില്‍ സമനില നേടിയാല്‍പോലും തെക്കനമേരിക്കന്‍ ഗ്രൂപ്പില്‍നിന്ന് 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യടീമാകും അര്‍ജന്റീന. ഗ്രൂപ്പില്‍നിന്ന് പ്ലേഓഫ് കളിക്കാനുള്ള യോഗ്യത അര്‍ജന്റീന ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു.

മെസ്സിക്കുപുറമെ ലൗതാരോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ വമ്പന്മാരൊന്നുമില്ലാതെയാണ് ഉറുഗ്വെയുടെ വമ്പിനെ അര്‍ജന്റീന ഉശിരോടെ നേരിട്ടത്. യുവരക്തങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടീം രണ്ടാം പകുതിയില്‍ കാഴ്ചവെച്ച പന്തടക്കവും പോരാട്ടവീര്യവും അര്‍ജന്റീനക്ക് ഏറെ പ്രതീക്ഷ പകരുന്നതായി.

മോണ്ടിവിഡിയോയിലെ സെന്റിനാരിയോ സ്‌റ്റേഡിയത്തില്‍ അല്‍മാഡഹൂലിയന്‍ ആല്‍വാരസ്ജിയൂലിയാനി സിമിയോണി എന്നിവരെ മുന്‍നിരയില്‍ അണിനിരത്തി 4-3-3 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. പിതാവ് ഡീഗോ സിമിയോണിക്കു പിന്നാലെ അര്‍ജന്റീനയുടെ അഭിമാന ജഴ്‌സിയണിഞ്ഞ് ജിയൂലിയാനി ചരിത്രത്താളുകളില്‍ ഇടം നേടി. ഡി പോള്‍ പകരക്കാരുടെ നിരയിലേക്ക് പിന്മാറിയ കളിയില്‍ അലക്‌സിസ് മക് അലിസ്റ്റര്‍ലിസാന്‍ഡ്രോ പരേഡെസ്എന്‍സോ ഫെര്‍ണാണ്ടസ് ത്രയമാണ് മിഡ്ഫീല്‍ഡ് ഭരിക്കാനിറങ്ങിയത്.

ലക്കും ലഗാനുമില്ലാത്ത അര്‍ജന്റീനയായിരുന്നു കളിയുടെ ആദ്യഘട്ടത്തില്‍ കളത്തില്‍. തടിമിടുക്കും പന്തടക്കവും സംയോജിപ്പിച്ച് ഉറുഗ്വെ പടനയിച്ചപ്പോള്‍ ലോക ചാമ്പ്യന്മാര്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഡാര്‍വിന്‍ നൂനെസും മാക്‌സി അറോയോയും നയിച്ച ഉറുഗ്വെന്‍ ആക്രമണത്തെ സെന്‍ട്രല്‍ ഡിഫന്‍സില്‍ നിക്കോളാസ് ഒടാമെന്‍ഡിയെയും ക്രിസ്റ്റ്യന്‍ റൊമോറോയെയും മുന്‍നിര്‍ത്തി ഫലപ്രദമായി ചെറുത്തുനില്‍ക്കുകയായിരുന്നു അര്‍ജന്റീന.

പരിക്കുകാരണം വിട്ടുനിന്ന മെസ്സിയുടെ അഭാവം തൊട്ടെടുക്കാമെന്ന വണ്ണം പ്രകടമായിരുന്നു അര്‍ജന്റീനാ നിരയില്‍. മധ്യനിരയിലെ അവരുടെ കരുനീക്കങ്ങള്‍ക്കൊന്നും ഒട്ടും കൃത്യത ഉണ്ടായിരുന്നില്ല. കൗണ്ടര്‍ അറ്റാക്കിങ്ങിന്റെ ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ മാത്രമാണ് മുന്‍നിരക്കാര്‍ക്ക് പന്തെത്തിയത്. ആദ്യ അരമണിക്കൂറില്‍ നാലില്‍ മൂന്നുഭാഗം സമയത്തും പന്ത് ഉറുഗ്വെയുടെ കാലിലായിരുന്നുവെന്നത് അവിശ്വസനീയമായി.

കരുനീക്കങ്ങള്‍ക്ക് താളം ചമയ്ക്കാനുള്ള ക്രിയേറ്റിവ് മിഡ്ഫീല്‍ഡറുടെ അഭാവമാണ് കളംഭരിക്കാനുള്ള അര്‍ജന്റീനാ മോഹങ്ങള്‍ക്ക് ആദ്യപകുതിയില്‍ വിലങ്ങുതടിയായത്. 19ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യനീക്കം നടത്തിയത്. പരേഡെസിന്റെ ഷോട്ട് പക്ഷേ, പോസ്റ്റില്‍നിന്ന് ഏറെ അകലെയായിരുന്നു. കളി അര മണിക്കൂറാകവേ, ജോര്‍ജിയന്‍ ഡി അരാസ്‌കയേറ്റയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് സമര്‍ഥമായി തടഞ്ഞിട്ടു.

ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളില്‍ അര്‍ജന്റീന പാസിങ് ഗെയിമുമായി കളിയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഫലമായി ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരം അവര്‍ക്ക് ലഭിച്ചത് 43ാം മിനിറ്റില്‍. അല്‍മാഡയുടെ ബോക്‌സിലേക്കുള്ള പാസ് ഉറുഗ്വെ ഗോളി റോഷെ വീണുകിടന്ന് തട്ടിമാറ്റി. റീബൗണ്ടില്‍ മക് അലിസ്റ്ററുടെ ഷോട്ട് പ്രതിരോധമതിലില്‍ തട്ടി മടങ്ങി.

ഇടവേളക്കുശേഷം അര്‍ജന്റീന അടിമുടി മാറി. മൂന്നുമിനിറ്റിനകം അവര്‍ ഗോളിനടുത്തെത്തുകയും ചെയ്തു. ആല്‍വാരസിന്റെ ഷോട്ട് വലയിലേക്കെന്നു തോന്നിച്ച വേളയില്‍ അവസാനനിമിഷം റോഷെ പുറത്തേക്ക് ഗതിമാറ്റിയൊഴുക്കി. കുറുകിയ പാസുകളില്‍ അര്‍ജന്റീന കളംപിടിക്കുകയായിരുന്നു പിന്നെ. 68ാം മിനിറ്റില്‍ അതിന് ഫലമുണ്ടായി. അല്‍മാഡോയുടെ ബ്രില്യന്‍സായിരുന്നു പന്തിന് വലയിലേക്ക് വഴികാട്ടിയത്. ഇടതുവിങ്ങില്‍ ടാഗ്ലിയാഫിക്കോയുമായി ചേര്‍ന്ന് പന്ത് കൈമാറിയെത്തിയശേഷം ബോക്‌സിന് പുറത്തുനിന്ന് അല്‍മാഡയുടെ അളന്നുകുറിച്ച ഷോട്ട്. പറന്നുചാടിയ റോഷെക്ക് അവസരമൊന്നും നല്‍കാതെ പന്ത് വലയുടെ മൂലയിലേക്ക് പാഞ്ഞുകയറിയപ്പോള്‍ മനോഹര ഗോളിന്റെ പിറവിയായി.

റയല്‍ മഡ്രിഡ് താരമായ വാല്‍വെര്‍ദെയുടെ നീക്കങ്ങളെ മധ്യനിരയില്‍ മക്അലിസ്റ്റര്‍ മുളയിലേ നുള്ളിയതോടെ ഉറുഗ്വെക്ക് താളം നഷ്ടമായി. രണ്ടാം പകുതിയില്‍ ഒത്തിണക്കം കാട്ടിയ മധ്യനിര ചടുലമായതോടെയാണ് കളിയുടെ ഗതി സ്വിച്ചിട്ടെന്നോണം മാറിയത്. പിന്നീടൊരു തിരിച്ചുവരവ് ഉറുഗ്വെക്ക് സാധ്യമായില്ല.

ലീഡ് നേടിയ അര്‍ജന്റീന മുന്‍നിരയില്‍നിന്ന് സിമിയോണിയെ പിന്‍വലിച്ച് പകരം നിക്കോ ഗോണ്‍സാലസിനെ ഇറക്കി. തങ്ങളുടെ സ്റ്റാര്‍ കളിക്കാരെങ്കിലും നിറം മങ്ങിയ വാല്‍വെര്‍ദെക്കും നൂനെസിനും പകരം റോഡ്രിഗോ അഗ്വിറോയെയും ഫെഡെറികോ വിനാസിനെയും ഉറുഗ്വെ കളത്തിലെത്തിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. മക് അലിസ്റ്റര്‍ക്ക് പകരം അര്‍ജന്റീന നിരയില്‍ 80ാം മിനിറ്റില്‍ പലാസിയോസുമെത്തി.

രണ്ടാം പകുതി അര്‍ജന്റീനയുടെ ആധിപത്യത്തിന് സുന്ദരമായി വഴങ്ങിക്കൊടുത്തപ്പോള്‍ ഉറുഗ്വെന്‍ പ്രതീക്ഷകള്‍ പച്ചതൊട്ടില്ല. മധ്യനിരയിലൂടെ അതിവേഗ പാസുകളുമായി കൗണ്ടര്‍ അറ്റാക്കിങ് നടത്താനുള്ള ശ്രമങ്ങളും ഒടാമെന്‍ഡിയും കൂട്ടരും നെഞ്ചുവിരിച്ച് നേരിട്ടതോടെ കാര്യങ്ങള്‍ അര്‍ജന്റീനയുടെ വരുതിയിലായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോണ്‍സാലസ് ചുകപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ അര്‍ജന്റീന കളി അവസാനിപ്പിച്ചത് പത്തുപേരുമായി.

Football

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും

14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

Published

on

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

Continue Reading

Football

ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

Published

on

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ‍ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ‍ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.

ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Continue Reading

Football

ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

Published

on

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.

ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.

Continue Reading

Trending