Connect with us

Video Stories

ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രതീക്ഷയേകി ദേശീയ കെ.എം.സി.സി

Published

on

സി.പി സദഖത്തുള്ള

മുസ്‌ലിംലീഗിന്റെ പ്രവാസി വിഭാഗമായ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ദേശീയമായി സംഘടിച്ചത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഏറെ ഗുണകരമാണ്. അതത് സംസ്ഥാനങ്ങളിലെ തദ്ദേശീയരില്‍ മുസ്‌ലിം ലീഗിന്റെ സന്ദേശവുമായി ഇറങ്ങിച്ചെല്ലാന്‍ കെ.എം.സി.സി ദേശീയമായി രൂപം പ്രാപിച്ചത് പ്രസ്ഥാനത്തിന് വന്‍ കുതിച്ചുചാട്ടത്തിനുള്ള വഴിയാണൊരുക്കുക. ഗള്‍ഫ് പ്രവാസം ആരംഭിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്നേ മലയാളികള്‍ ഉപജീവനത്തിന് ചേക്കേറിയത് മുംബൈയിലും ചെന്നൈയിലും ബംഗളൂരുവിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലുമൊക്കെ ആയിരുന്നു. ഇവിടങ്ങളിലൊക്കെ എത്തിപ്പെട്ട മുസ്‌ലിംലീഗ് അനുയായികള്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പല പേരുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി തങ്ങളുടെ അടങ്ങാത്ത പാര്‍ട്ടി പ്രണയം പ്രകടിപ്പിച്ചു പോന്നിരുന്നു. മുംബൈ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗും ബാംഗ്ലൂര്‍ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗും ചെന്നൈ കേരള മുസ്‌ലിം അസോസിയേഷനും അതില്‍ സജീവമായി സംഘടനാ പ്രവര്‍ത്തനം നടത്തിയവയായിരുന്നു. മുസ്‌ലിം ലീഗിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് പ്രവാസ സംഘടന രംഗത്തും വീറും വാശിയും സൃഷ്ടിച്ചിരുന്നു. ലയന ശേഷം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ഗള്‍ഫ് പ്രവാസം ശക്തമായപ്പോള്‍ നേതൃ നിരയില്‍പെട്ടവര്‍ അധികവും ഗള്‍ഫില്‍ എത്തിപ്പെട്ടു. അതോടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. പിന്നീട് കുറെ വര്‍ഷങ്ങള്‍ മുംബൈയിലും ബാംഗ്ലൂരിലും ചെന്നൈയിലും ഒഴികെ മറ്റൊരിടത്തും സംഘടനാപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ല. ആ കാലഘട്ടങ്ങളില്‍ മുംബൈയില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് സ്വീകരണ സമ്മേളനങ്ങള്‍ ഒരുക്കി പാര്‍ട്ടി ഊര്‍ജസ്വലത പുലര്‍ത്തി പോന്നിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപാരികളായ ഏറെപേര്‍ അവിടങ്ങളില്‍ സംഘടനക്ക് തണലായി ശക്തമായി നിലകൊണ്ടപ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ സംഘടനയെ നെഞ്ചേറ്റി പ്രവര്‍ത്തിച്ചു.

കര്‍ണാടകയില്‍ പല ഭാഗങ്ങളിലും മലയാളി സാന്നിധ്യമുണ്ടായിരുന്നെങ്കിലും ബാംഗ്ലൂര്‍, മൈസൂര്‍, ബെല്ലാരി എന്നിവിടങ്ങളിലാണ് അക്കാലത്ത് സംഘടനാപ്രവര്‍ത്തനം കാര്യമായി നടന്നത്. ബെല്ലാരി നഗരത്തില്‍ ബാഫഖി തങ്ങളും സീ എച്ചും പങ്കെടുത്ത കൂറ്റന്‍ റാലിയും സമ്മേളനവും ആ കാലങ്ങളില്‍ നടന്നിരുന്നു. അബ്ദുല്‍ അസീസ് മേമന്‍ സേട്ടു പ്രസിഡന്റായ മുസ്‌ലിംലീഗ് കര്‍ണാടക സംസ്ഥാന കമ്മിറ്റിയില്‍ ജ്യേഷ്ഠ സഹോദരന്‍ സി.പി ലത്തീഫ് ഹാജി സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഖമറുല്‍ ഇസ്‌ലാം ജനറല്‍ സെക്രട്ടറിയായ കമ്മറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി.

ബാംഗ്ലൂര്‍ നഗരം കേന്ദ്രീകരിച്ചാണ് ബാംഗ്ലൂര്‍ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗ് പ്രവര്‍ത്തിച്ചിരുന്നത്. നഗരത്തില്‍ മലയാളികളുടെ ഒഴുക്ക് വര്‍ധിച്ചപ്പോള്‍ അവരുടെ ആവലാതികളും വര്‍ധിച്ചു. ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ തദ്ദേശീയരായ സാമൂഹിക വിരുദ്ധര്‍ ശല്യം ചെയ്യുന്ന സാഹചര്യങ്ങളില്‍ അവര്‍ക്കു താങ്ങായി മാറാന്‍ സംഘടനക്കായി. കേരളത്തിലെ നേതാക്കളെ സംഘടിപ്പിച്ചു വന്‍ സമ്മേളനങ്ങള്‍ നടത്തി. അറബ് പ്രവാസം ശക്തിപ്പെട്ടപ്പോള്‍ മുംബൈ പോലെ ബാംഗ്ലൂരിലും സംഘടന പ്രവര്‍ത്തനം മന്ദീഭവിച്ചു. പ്രധാന പ്രവര്‍ത്തകര്‍ ഗള്‍ഫില്‍ ചേക്കേറി തുടങ്ങിയപ്പോള്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയുണ്ടായി. പിന്നീട് ലീഗ് ലയനശേഷം ഇരുസംഘടനകളും വീണ്ടും ഒന്നിച്ചു പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. നാട്ടിലെ നേതാക്കളെ പങ്കെടുപ്പിച്ചു വന്‍ സമ്മേളനങ്ങളിലൂടെയും റിലീഫ് വസ്ത്ര വിതരണ പരിപാടികളിലൂടെയും പ്രവര്‍ത്തനം നടത്തിവന്നെങ്കിലും പ്രധാന പ്രവര്‍ത്തകരുടെ ഗള്‍ഫ് പ്രവാസവും നാട്ടിലേക്കുള്ള തിരിച്ചുപോക്കും പ്രവര്‍ത്തനങ്ങള്‍ നിലക്കാന്‍ ഇടവന്നു.
പിന്നീട് ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 1997 ല്‍ എ.ബി ഖാദര്‍ ഹാജി പ്രസിഡന്റും ഈ ലേഖകന്‍ ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ ദിവസം മരണപ്പെട്ട എ.ബി അബ്ദുല്ല കുഞ്ഞി ഖജാഞ്ചിയുമായി ഇന്ത്യയില്‍ പ്രഥമമായി കെ.എം.സി. സി എന്ന പേരില്‍ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന പുനര്‍ നാമകരണത്തോടെ പ്രവര്‍ത്തനം തുടങ്ങി. മുംബൈ, ചെന്നൈ എന്നീ ഘടകങ്ങളും കെ.എം.സി.സി എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെടുകയാണുണ്ടായത്.

ബാംഗ്ലൂരില്‍ വളരെ ഊര്‍ജസ്വലരായ നേതൃത്വവും അതിനേക്കാള്‍ പ്രവര്‍ത്തന സമര്‍പ്പണ ബോധവുമുള്ള പ്രവര്‍ത്തകരും സംഘടനയെ നഗരത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനയാക്കി മാറ്റി. 2003ലും 2010ലും മുസ്‌ലിം ലീഗിന്റെ രണ്ട് ദേശീയ സമ്മേളനങ്ങള്‍ക്കു വേദിയൊരുക്കി ബാംഗ്ലൂര്‍ കെ.എം.സി.സി പാര്‍ട്ടിയുടെ യശസ്സിന് പൊന്‍തൂവല്‍ ചാര്‍ത്തി. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനത്തിനും വേദിയൊരുക്കാന്‍ ബാംഗ്ലൂര്‍ കെ.എം.സി.സിക്കായതു പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി തന്നെ കാണണം. ജീവകാരുണ്യ മേഖലയില്‍ വേറിട്ട പ്രവര്‍ത്തനമാണ് ഉദ്യാന നഗരിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാഴ്ചവെക്കുന്നത്. ഉന്നത ചികിത്സക്കായി നഗരത്തിലെ ആതുരാലയങ്ങളില്‍ എത്തിപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്കുള്ള സഹായ ഹസ്തം ആയിരങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. വാഹന അപകടങ്ങളില്‍പെടുന്നവര്‍ക്ക് സമാശ്വാസമായി ഏതു പാതിരാവിലും കെ.എം.സി.സി വളണ്ടിയര്‍മാര്‍ ഓടിയെത്തി വേണ്ടത് ചെയ്യുന്നു. സാമൂഹ്യദ്രോഹികളുടെ ആക്രമത്തില്‍പെടുന്ന മലയാളി യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും സംരക്ഷണ വലയം തീര്‍ക്കാന്‍ സംഘടന പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നഗര ഹൃദയ ഭാഗത്തു നിംഹാന്‍സ് ആസ്പത്രിക്കു സമീപം പത്തു കോടി മുടക്കി നിര്‍മിക്കുന്ന ശിഹാബ്തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി എന്ന പേരിലുള്ള എട്ടു നിലകളുള്ള കാരുണ്യ സമുച്ചയം മുസ്‌ലിം ലീഗിന്റെ കേരളത്തിന് പുറത്തുള്ള പ്രഥമ സംരംഭമായിരിക്കും. ഏതാനും മാസങ്ങള്‍ക്കകം നിര്‍മാണം പൂര്‍ത്തിയാകുന്ന സംരംഭത്തിന്റെ ഫണ്ട് ഭൂരിഭാഗവും സ്വരൂപിച്ചത് മൈക്രോ ഫൈനാസ് മോഡലില്‍ മാസാന്ത കളക്ഷനിലൂടെ മുപ്പതോളം ഏരിയ കമ്മിറ്റികള്‍ വഴി നഗരത്തിലെ സാധാരണക്കാരായ വ്യാപാരികളായ പ്രവര്‍ത്തകരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ആണെന്നതും പ്രത്യേകതയാണ്.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ പ്രത്യേക കമ്മിറ്റിയാണ് സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
തമിഴ്‌നാട്ടില്‍ പ്രളയ ദുരന്ത മുഖത്ത് ചെന്നൈ കെ.എം.സി.സി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുന്ന വിധമായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്ത ആയിരങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കി ചെന്നൈ കെ.എം.സി.സി ചരിത്രം സൃഷ്ടിച്ചിരുന്നു. ഡല്‍ഹിയിലും പോണ്ടിച്ചേരിയിലും മറ്റിടങ്ങളിലും കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായി വരുമ്പോള്‍ ഇവിടങ്ങളിലെ തദ്ദേശീയരില്‍ മുസ്‌ലിം ലീഗിന്റെ സന്ദേശവും കാരുണ്യ പ്രവര്‍ത്തനങ്ങളും എത്തിക്കാന്‍ വഴി തുറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല .

കര്‍ണാടകയും തമിഴ്‌നാടും പാര്‍ട്ടിക്ക് വളക്കൂറുള്ള മണ്ണാണ്. ഇവിടങ്ങളിലെ തദ്ദേശീയരില്‍ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനുള്ള വഴിയായി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രവര്‍ത്തനം മാറ്റിയെടുക്കാന്‍ നേതൃത്വം ജാഗ്രത കാണിക്കണം. ദേശീയ തലത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗും എം.എസ്.എഫും ശക്തമായ സാന്നിധ്യമറിയിക്കാന്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ഇതര സംസ്ഥാനങ്ങളില്‍ കെ.എം.സി.സിയും പ്രവര്‍ത്തന പാതയില്‍ മുതല്‍ കൂട്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending