Connect with us

Culture

ശരീഅത്ത്; എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രഹസ്യ ചട്ടനീക്കം പരസ്യമാക്കി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ; ഒടുവില്‍ തിരുത്ത്

Published

on

കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ മുസ്്‌ലിംകള്‍ 50 രൂപയുടെ മുദ്രപേപ്പറില്‍ നൂറു രൂപ നല്‍കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്‍ ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്.

കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന് വിധേയമായി രൂപീകരിച്ച ശരീഅത്ത് നിയമത്തിന് ചട്ടം രൂപീകരിക്കണമെന്ന ഹൈക്കോടതി വാദത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 21ന് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധികരിച്ചത്. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ സത്യവാങ്മൂലം നല്‍കി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണമെന്ന ചട്ടം വന്നതോടെ സമുദായത്തിനു അനാവശ്യ കുരുക്കൊരുങ്ങുകയായിരുന്നു.

മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്നതിന് രേഖകള്‍ക്കായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലായെന്നു മാത്രമല്ല, മുസ്്‌ലിമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുമായി. തൊണ്ണൂറ് ലക്ഷം വരുന്ന മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്ന പുതിയ വിജ്ഞാപനത്തിന്റെ അധാര്‍മ്മികതയും നിയമ വിരുദ്ധതയും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ് ഏഴിനാണ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, മുഖ്യമന്ത്രിക്കും നിയമ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയത്. ശരീഅത്ത് വേണ്ടാത്തവര്‍ക്ക് വിസമ്മത പത്രം എന്ന രീതിയിലേക്ക് ചട്ടം മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് സര്‍ക്കാര്‍ ഫലത്തില്‍ അംഗീകരിച്ചത്.

മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കാത്തവര്‍ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്നതിനാല്‍ വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങി ശരീഅത്ത് നിയമം അടിസ്ഥാനമാകുന്ന എല്ലാ കാര്യങ്ങളിലും പുതിയ വിജ്ഞാപനം കുരുക്കാകുമായിരുന്നു. സത്യവാങ്മൂലത്തില്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ മുസ്‌ലിമെന്ന നിലയില്‍ ശരീഅത്ത് നിയമം ബാധകമായവരും അതത് തഹസില്‍ദാര്‍ക്ക്് രേഖകള്‍ സഹിതമുള്ള സത്യവാങ്മൂലം നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിലയിലായി പുതുതായി ഉണ്ടാക്കിയ ചട്ടം.

നൂറുരൂപ ഫീസ് നല്‍കിയതിനൊപ്പം മുസ്‌ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റവന്യു അധികൃതരില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവയും ഹാജരാക്കേണ്ടിയിരുന്നു. ഒരു മാസത്തിനകം തഹസില്‍ദാര്‍ പരിശോധന നടത്തണം, അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് 50 രൂപ മുദ്രപത്രത്തില്‍ രേഖപ്പെടുത്തി നല്‍കും. തഹസില്‍ദാര്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ അപേക്ഷകനെ നേരിലോ രേഖാമൂലമോ കേള്‍ക്കണം. അപേക്ഷ നിരസിച്ചാല്‍ എ.ഡി.എമ്മിനാണ് അപ്പീല്‍ നല്‍കേണ്ടത്. അപ്പീലില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം തുടങ്ങി വ്യവസ്ഥകളാണ് വിജ്ഞാപനത്തില്‍ പറയുന്നത്. വ്യത്യസ്ത രേഖകള്‍ക്കായി ആളുകള്‍ പരക്കംപായേണ്ട ഗതികേടിനു പുറമെ മഹല്ല് വ്യവസ്ഥയോ മറ്റോ ഇല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്നവരെയും ഈ വിജ്ഞാപനം പ്രതിസന്ധിയിലാക്കുമായിരുന്നു. പുതിയ ചട്ടം വൈകാതെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും ഉറപ്പ് മുഖവിലക്കെടുത്ത് തുടര്‍ നീക്കങ്ങള്‍ തല്‍ക്കാലം ഒഴിവാക്കുന്നതായും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending