Connect with us

Video Stories

ആര്‍.സി.ഇ.പി ഇന്ത്യയുടെ അന്തകന്‍

Published

on

കെ.എന്‍.എ ഖാദര്‍

2020 ന്റെ ആരംഭത്തോടെ ഇന്ത്യ മറ്റൊരു സ്വതന്ത്ര വ്യാപാരക്കാരാറില്‍ കൂടി ഒപ്പുവെക്കുകയാണ്. RCEP (Regional Comprehensive Economic Partnersh- ip) അഥവാ മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാര്‍. ആസിയാന്‍ (ASEAN) ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പത്തു രാഷ്ട്രങ്ങളായ ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, മ്യാന്‍മര്‍, ബ്രൂണെ, കമ്പോഡിയ, ലാവോസ് എന്നിവയും അവരുമായി സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള (FTA) ആസ്‌ത്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ ആറു രാഷ്ട്രങ്ങളുമാണ് പുതിയ കരാറിലെ അംഗങ്ങള്‍. പതിനാറു രാഷ്ട്രങ്ങള്‍ ചേര്‍ന്നാല്‍ ലോക ജനസംഖ്യയുടെ 45 ശതമാനം, ലോക വ്യാപാരത്തിന്റെ 30 ശതമാനം, പ്രത്യക്ഷ വിദേശ നിക്ഷേപ (FDI) ത്തിന്റെ 26 ശതമാനം, ജി.ഡി.പി യുടെ 25 ശതമാനം എന്നിങ്ങനെ വരും.
ഈ കരാര്‍ സംബന്ധിച്ച ആദ്യ നിര്‍ദേശം ഉയര്‍ന്നുവന്നത് 2012 ലാണ്. ഇതിനുശേഷം 24 തവണ വിവിധ രാഷ്ട്രനേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ചര്‍ച്ചകള്‍ നടത്തി. മന്ത്രിതല ചര്‍ച്ചകള്‍ തന്നെ എട്ട് തവണ നടന്നു. കരാറില്‍ ഉള്‍പ്പെടുന്ന സുമാര്‍ 18 അധ്യായങ്ങളിലായി ചരക്കുകള്‍, സേവനങ്ങള്‍, മൂലധന നിക്ഷേപം, സാമ്പത്തിക സഹകരണം, സാങ്കേതിക സഹകരണം, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിലുള്ള പങ്കാളിത്ത വ്യവസ്ഥകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. 1994 ഏപ്രില്‍ മാസം 15 ന് മൊറോക്കോയിലെ മരാക്കേഷില്‍ ഒപ്പു വെച്ച 23000 പേജുകളുള്ള ആറ് കരാറുകളും അനുബന്ധ വ്യവസ്ഥകളും വിശദീകരണവും ഉള്‍ക്കൊള്ളുന്ന ഗാട്ട് കരാറില്‍ ലോകത്തിലെ ഏതാണ്ട് മുഴുവന്‍ രാജ്യങ്ങളും പങ്കാളികളാണ്. ഒപ്പുവെക്കുന്ന വേളയില്‍ 116 രാഷ്ട്രങ്ങളാണ് ഉണ്ടായിരുന്നത്. ചൈന ആദ്യഘട്ടത്തില്‍ വേര്‍പെട്ടു നിന്നെങ്കിലും 2001 മുതല്‍ ഗാട്ട് കരാറിന്റെ ഭാഗമായി ചേരുകയുണ്ടായി. അതിനെത്തുടര്‍ന്ന് ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക കവാടങ്ങള്‍ പരസ്പരം മലര്‍ക്കെ തുറന്നിട്ടു. അതിര്‍ത്തികള്‍ തകര്‍ത്തു കൊണ്ട് കൊടുങ്കാറ്റുപോലെ സമ്പത്തും നയനിലപാടുകളും വിവിധ രാഷ്ട്രങ്ങളിലേക്കു ഒഴുകിയെത്തി. ഏകധ്രുവ ലോകം അതോടെ പിറന്നു. തൊഴില്‍ മേഖലകളും തൊഴിലാളി സംഘടനകളും ദുര്‍ബലമായി. ഓരോ രാജ്യങ്ങളും അവിടങ്ങളില്‍ നിലനിന്നിരുന്ന സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കി. കാലാകാലങ്ങളായി തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ അവര്‍ക്ക് നഷ്ടമാക്കിക്കൊണ്ടാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ ആഗോളവത്കൃത ലോകത്തിനുവേണ്ടി പടച്ചെടുത്തത്. ഉദാരീകരണവും സ്വകാര്യവത്കരണവും ലോക സമ്പദ് വ്യവസ്ഥക്കുമേല്‍ തങ്ങളുടെ കൊടികള്‍ നാട്ടി ഉയര്‍ത്തി. സാധാരണക്കാര്‍ ജീവിത്തിന്റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ടു. ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകി. ഭൂഗോളത്തിലെ മനുഷ്യജീവിതം കഴുത്തറപ്പന്‍ സ്വഭാവമുള്ളതായി മാറി. കിടമത്സരങ്ങള്‍ വ്യാപകമായി. അര്‍ഹതയുള്ളവര്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്ന പുതിയ മുദ്രാവാക്യം രാഷ്ട്രത്തലവന്‍മാര്‍ ഏറ്റെടുത്തു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും രാഷ്ട്രീയ കക്ഷികളും അടരാടാന്‍ ആയുധങ്ങളില്ലാതെ പുതിയ സമ്പദ് വ്യവസ്ഥക്ക് കീഴടങ്ങി. ജീവിതം വഴിമുട്ടിയപ്പോള്‍ അനേക ലക്ഷം കൃഷിക്കാര്‍ ഉള്‍പ്പെടെ ആത്മഹത്യ ചെയ്തു. പുതിയ സാഹചര്യത്തില്‍ ആയുധ വ്യാപാരം ശക്തിപ്പെടുത്തി അസംസ്‌കൃത പദാര്‍ത്ഥങ്ങളും എണ്ണയും സ്വര്‍ണവും ഖനിജങ്ങളും കുന്നുകൂട്ടുവാനും വികസിത രാഷ്ട്രങ്ങള്‍ മത്സരിച്ചു. യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിച്ചു. വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹങ്ങളുണ്ടായി. സ്വന്തം നാട്ടില്‍ പലരും അന്യരായി. പറഞ്ഞാലനുസരിക്കാത്ത ദേശാഭിമാനികളായ രാഷ്ട്രത്തലവന്‍മാരെ കൊന്നൊടുക്കി പുത്തന്‍ സാങ്കേതിക വിദ്യകളുപയോഗിച്ച് ഭൂവിഭവങ്ങള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കയ്യടുക്കി. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണകൂടങ്ങളെ കടപുഴക്കിയെറിഞ്ഞു. അവിടങ്ങളില്‍ പാവ ഗവണ്‍മെന്റുകളെ പ്രതിഷ്ഠിച്ചു. ഏകാധിപത്യവും ഫാസിസവും വലതുപക്ഷ ശക്തികളും ഒരിക്കല്‍കൂടി ഉയര്‍ത്തെഴുന്നേറ്റു. മനുഷ്യാവകാശങ്ങളും നീതിയും ചവിട്ടിമെതിക്കപ്പെട്ടു. ജനങ്ങളുടെമേല്‍ ഭരണകൂട ഭീകരത താണ്ഡവമാടി.
ഇത്രയൊക്കെ നടന്നിട്ടും ചില രാഷ്ട്രങ്ങള്‍ സമ്പത്ത് കുന്നുകൂട്ടാനുള്ള ആര്‍ത്തിയും നവീന രീതിയിലുള്ള കൊളോണിയല്‍ ആധിപത്യ മനോഭാവങ്ങളും പുത്തന്‍ വ്യാപാരക്കരാറുകളും സാമ്പത്തിക വ്യവസ്ഥകളുമായി ഊരു ചുറ്റുകയാണ്. അതിലൊന്നാണ് മാസങ്ങള്‍ക്കകം ഒപ്പുവെക്കാന്‍ പോകുന്ന ആര്‍സെപ് എന്നു വിളിക്കാവുന്ന ഈ കരാര്‍. ഗാട്ട് കരാറിലെ വ്യവസ്ഥകളെക്കാള്‍ ചില വ്യവസ്ഥകള്‍ ഇതില്‍ കാര്‍ക്കശ്യം നേടിയിട്ടുണ്ട്. ഠഞകജട അഥവാ ഠൃമറല ഞലഹമലേറ കിലേഹഹലരൗേമഹ ജൃീുലൃ്യേ ഞശഴവെേ പ്രകാരം പ്രക്രിയാധിഷ്ഠിത പേറ്റന്റ് റേറ്റ് കാലാവധി 20 വര്‍ഷത്തില്‍നിന്ന് 25 വര്‍ഷമാക്കാന്‍ പോകുന്നു. ഞഇഋജ ഒപ്പുവെച്ച രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളെ ഏതെങ്കിലും രാഷ്ട്രം പിന്നീട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതു പോലും കുറ്റകരമാക്കാന്‍ ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അപൂര്‍വ ഇനങ്ങളില്‍പെട്ട സംരക്ഷിക്കപ്പെടേണ്ട വിത്തുകള്‍ കൈവശംവെക്കാനും കൈമാറ്റം ചെയ്യാനുമുള്ള അവകാശം കൃഷിക്കാര്‍ക്ക് നഷ്ടപ്പെടും. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന റബര്‍, കുരുമുളക്, അടക്ക, നാളികേരം തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ യഥേഷ്ടം സ്വതന്ത്രമായി ഒരു തീരുവയും കൊടുക്കാതെ ഇന്ത്യയിലേക്ക് നിരന്തരമായി ഒഴുകുന്ന സ്ഥിതി വരും. പാലും പാലുത്പന്നങ്ങളും ക്ഷീര കര്‍ഷകരുടെ ജീവിതം തകര്‍ക്കും. 15 കോടി ക്ഷീര കര്‍ഷകരുള്ള ഇന്ത്യയില്‍ നിന്ന് 0.3 ശതമാനം പാലുത്പന്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. കോടിക്കണക്കിന് ക്ഷീരകര്‍ഷകര്‍ അവരവരുടെ കറവപ്പശുക്കളെ ഭക്ഷണം നല്‍കാന്‍ പോലുമാവാതെ അറവുശാലകളില്‍ കൊണ്ടുതള്ളേണ്ടിവരും. അവയുടെ തീറ്റ വസ്തുക്കളായ പിണ്ണാക്കുപോലും ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ ഉപേക്ഷിക്കപ്പെടും. സംസ്‌കരിക്കപ്പെട്ട എണ്ണയും മറ്റും ധാരാളമായി വരുന്നതോടെയാണ് ഇത് സംഭവിക്കുക. 12000 ക്ഷീരകര്‍ഷകര്‍ മാത്രമാണ് ആസ്‌ത്രേലിയയിലുള്ളത്. ന്യൂസിലാന്‍ഡിലാകട്ടെ വെറും 6300 പേരും. അവിടങ്ങളില്‍ ലക്ഷക്കണക്കിന് ടണ്‍ പാലുത്പാദിപ്പിക്കാന്‍ ഇത്രയും പേര്‍ക്കു സാധിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളില്‍ ഇത് വ്യവസായമാണെങ്കില്‍ ഇന്ത്യയില്‍ 15 കോടി ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ്. ഇത്രയേറെ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലെ ഒരു സ്വതന്ത്രമായ കമ്പോളം ഇതര രാഷ്ട്രങ്ങള്‍ക്ക് വേറെ എവിടെ കിട്ടും? ആരോഗ്യമുള്ള സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കാണ് കരാര്‍ പ്രയോജനം ചെയ്യുക. ഇന്ത്യയെപ്പോലെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നിപതിക്കും. ശക്തമായ സമ്പദ് വ്യവസ്ഥയുള്ള അമേരിക്ക മുന്‍കൈയെടുത്തു രൂപീകരിച്ച T-PP (Trans Pacific Partnership) എന്ന വ്യാപാരക്കരാറില്‍നിന്ന് അവരുപോലും പിന്മാറി സ്വന്തം സമ്പദ് വ്യവസ്ഥയെ ഊരിയെടുത്ത് രക്ഷിക്കുകയാണ് ചെയ്തത്. ഠജജ യില്‍ ചൈനയെ അംഗമാക്കാന്‍ അമേരിക്ക കൂട്ടാക്കിയിരുന്നില്ല. അക്കാരണത്താല്‍ അമേരിക്കയുമായി സാമ്പത്തിക മത്സരമുള്ള ചൈന 15 രാഷ്ട്രങ്ങളെക്കൂട്ടി പുതിയ ഒരു കരാര്‍ മുഖേന തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള കമ്പോളം സൃഷ്ടിക്കുകയാണ് ഈ കരാര്‍ വഴി ചെയ്യുന്നത്. ഇതു മനസ്സിലാക്കാന്‍ അതിബുദ്ധിയുടെ ആവശ്യമില്ല. ഇതിനുമുമ്പ് ഇന്ത്യ ഒപ്പിട്ട കരാറുകളെ 5 ശതമാനം മുതല്‍ 25 ശതമാനം വരെ പ്രയോജനപ്പെടുത്താനേ ഇന്ത്യക്കു കഴിഞ്ഞിട്ടുള്ളൂ. അക്കാരണത്താല്‍ ഇറക്കുമതി 26 ശതമാനം ആയി ഉയരുകയും കയറ്റുമതി 13 ശതമാനത്തിലേക്ക് താഴുകയും ചെയ്തു.
ഇന്ത്യയുടെ ആകെ വ്യാപാരകമ്മി 109 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. അതില്‍ തന്നെ ചൈനയുമായുള്ള വ്യാപാരകമ്മി 60ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. 2005 ല്‍ ആകെ വ്യാപാരകമ്മി 9 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മാത്രമായിരുന്നു. 2017 ല്‍ ഇത് 83 ബില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. ഇപ്പോഴാകട്ടെ 109 ബില്യണ്‍ അമേരിക്കന്‍ ഡോളറും. കരാര്‍ പ്രകാരം കാര്‍ഷിക ഉത്പന്നങ്ങള്‍, ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍, ടെക്സ്റ്റയില്‍സ്, ലോഹം, മരുന്നുകള്‍ എന്നിവ ചരക്കു വ്യാപാരത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇന്ത്യയിലെ 50 മില്യണ്‍ ഗ്രാമീണ ജനതക്ക് പുതുതായി തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധന്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തീരുവ പൂജ്യമാക്കുന്നതിനാണ് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എങ്കിലും ഇത് 90 ശതമാനംവരെ കുറക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഇനി സെന്‍സിറ്റീവ് ഇനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക മാത്രമെ ബാക്കിയുള്ളൂ.
ഇന്ത്യക്ക് നിലവില്‍ ചൈന ഉള്‍പ്പെടെ കരാറില്‍പെടുന്ന 11 രാജ്യങ്ങളോടും നെഗറ്റീവ് ട്രേഡ് ബാലന്‍സാണ്. നാലു രാജ്യങ്ങളുമായി മാത്രമെ പോസിറ്റീവ് ട്രേഡ് ബാലന്‍സ് ഉള്ളൂ. കരാറില്‍ ഒപ്പിട്ട ശേഷം ഏതെങ്കിലും രാഷ്ട്രങ്ങളില്‍നിന്ന് ഒരിനം ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാന്‍ ഇന്ത്യ ആഗ്രഹിച്ചാല്‍ അതേ വസ്തു മറ്റു രാഷ്ട്രങ്ങളിലൂടെ ഇന്ത്യയിലേക്കു വരും. അതിനെ തടയാന്‍ കഴിയില്ല. ഉദാഹരണത്തിന് ദക്ഷിണ കൊറിയ ഇന്ത്യയില്‍ യഥേഷ്ടം വിറ്റഴിച്ചിരുന്ന സാംസങ് ടി.വി ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ അവിടെനിന്നും വാങ്ങാന്‍ വിമുഖത കാണിച്ചാല്‍ അവയെല്ലാം തന്നെ വിയറ്റ്‌നാമില്‍ വച്ച് ഉത്പാദിപ്പിച്ചതായി രേഖപ്പെടുത്തി അവര്‍ ഇന്ത്യയില്‍ വിറ്റഴിക്കും. ഏതാണ്ട് എല്ലാ ടി.വി പ്ലാന്റുകളും ഇന്ത്യയില്‍ അടച്ചുപൂട്ടി കഴിഞ്ഞു. നരേന്ദ്രമോദിയുടെ ആശ്രിതവത്സരായിരുന്ന നീതി ആയോഗിലെ ഉദ്യോഗസ്ഥര്‍പോലും കരാറില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ദോഷങ്ങള്‍ ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായി. ഇതിനകം ദുര്‍ബലമായ ഓട്ടോമൊബൈല്‍ വ്യവസായ രംഗം ഇന്ത്യയില്‍ കൂടുതല്‍ തകരും. ജപ്പാനും കൊറിയയും ആ രംഗത്ത് മേധാവിത്വം പുലര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു. 2005ല്‍ ചൈനയില്‍നിന്നു നാം 700 കോടി ഡോളറിന്റെ ചരക്കുകള്‍ ഇറക്കുമതി ചെയ്തിരുന്നത് 2018ല്‍ 7600 കോടി ഡോളറിന്റെതായി മാറി. ഇന്ത്യന്‍ ഭരണാധികാരികള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന് ദിവസവും പുരപ്പുറത്ത് കയറി ആഘോഷിക്കുകയാണ്. എന്നാല്‍ ചൈനയും ജപ്പാനും കൊറിയയും ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡുമൊക്കെ ഒരക്ഷരം ഉരിയാടാതെ കനത്ത നിശബ്ദതയില്‍ ലോകത്തിനാവശ്യമായ ചെറുതും വലുതുമായ ഉത്പന്നങ്ങള്‍ 24 മണിക്കൂറും ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോക കമ്പോളത്തില്‍ അവരോട് മത്സരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ സ്ഥിതിയില്‍ നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും. പുതിയ കരാറില്‍ ഒപ്പുവെക്കുകകൂടി ചെയ്താല്‍ മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി മാറും. ഗോ സംരക്ഷണവാദികളും പശുരാഷ്ട്രീയക്കാരും വേറെ പണിക്കു പോകേണ്ടിവരും. മനുഷ്യര്‍ മാത്രമല്ല കന്നുകാലികളും പട്ടിണി കിടന്ന് ചത്തുകൊണ്ടേയിരിക്കും. കരാറിനുശേഷം ഇന്ത്യക്ക് ചിലയിനം വസ്തുക്കളുടെ ഇറക്കുമതി ഹാനികരമാണെന്നു തോന്നിയാല്‍ അത് നിയന്ത്രിക്കുന്നതിന് ഓട്ടോ ട്രിഗര്‍ എന്ന വകുപ്പ് എഴുതി ചേര്‍ക്കാമോ എന്ന് അന്വേഷിച്ചിരുന്നതായി അറിയുന്നു. അതുപോലെ തീരുവ വ്യത്യാസപ്പെട്ട രീതികളില്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുമോ എന്നും ഇന്ത്യ അന്വേഷിച്ചിരുന്നുവത്രെ. അതിന് കരാറിലെ മേധാവിത്വം വഹിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ കൊടുത്ത മറുപടി ‘Nothing is agreed until everything is agreed’എന്നാണ്. എല്ലാ വ്യവസ്ഥകളും തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളണമെന്ന് സാരം.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending