Connect with us

Culture

സേവനത്തിന്റെ ത്രാസിലെ കനംതൂങ്ങുന്ന തട്ട്

Published

on

സി.പി. സൈതലവി

1943. മലബാറിലെങ്ങും വീടുകളില്‍നിന്നും വീടുകളിലേക്കു മരണം പാഞ്ഞുകയറുന്ന രാപകലുകള്‍. വിജനമായ തെരുവുകള്‍. അന്തമില്ലാത്ത പട്ടിണി. നിലയ്ക്കാത്ത പേമാരി. പ്രളയനഷ്ടങ്ങള്‍ക്കൊപ്പം വന്ന കോളറ എന്ന മഹാവിപത്ത്. രോഗം ബാധിച്ചുവെന്നാല്‍ മരണം ഉറപ്പുള്ള നാളുകള്‍. പരിചരിക്കാന്‍ നില്‍ക്കുന്നവരെയും കോളറ കൊണ്ടുപോകുമെന്ന ഭയത്താല്‍ ആരും അടുക്കുന്നില്ല. ആ മരണത്തിന്റെ കാടുകളിലേക്ക് കടന്നുചെല്ലാന്‍ അസാധാരണ ധൈര്യമുള്ളവര്‍ക്കേ ആവൂ. ജീവന്‍ ബാക്കിയുള്ളവരെ എടുത്തുകിടത്തി പരിചരിച്ച്, മരുന്നും ഭക്ഷണവും നല്‍കണം. മൃതദേഹങ്ങള്‍ വിധിപോലെ ആചാരാനുഷ്ഠാനങ്ങള്‍ നിറവേറ്റി സംസ്‌കരിക്കണം. ജീവനറ്റ മാതാവിന്റെ നെഞ്ചിലമര്‍ന്നുകിടക്കുന്ന പൈതങ്ങളെ എടുത്ത് പോറ്റണം. പറക്കമുറ്റാത്ത അനാഥകള്‍ക്കു ശരണം വേണം. തെക്കേ മലബാറില്‍ ഏറനാട്ടിലെ തിരൂരങ്ങാടി, താനൂര്‍ മേഖലയില്‍ മരണം എണ്ണാനാവാത്തവിധം പെരുകുകയാണ്. ഒപ്പം യതീമുകളും. മടിച്ചും അറച്ചും മരണത്തെ പേടിച്ചും മാറിനില്‍ക്കുകയാണ് ഏറെയും. വേണ്ടതെല്ലാം ചെയ്യാന്‍, വേണ്ടിടത്തെല്ലാമെത്താന്‍ മരണഭയമില്ലാത്ത, വിരലിലെണ്ണാവുന്ന ഏതാനും പേര്‍ മാത്രം. ഒരു സൈന്യത്തെപോലെ പൊരുതുന്ന ആ സംഘത്തിന്റെ തലവന്‍ മൂന്നുകണ്ടന്‍ കുഞ്ഞഹമ്മദ്. പടച്ചവനെയല്ലാതെ പടപ്പുകളെ പേടിക്കാത്ത, മരണത്തെയും രോഗത്തെയും ഗൗനിക്കാത്ത, അധികാരികളെയും ആയുധങ്ങളെയും കൂസാത്ത ചങ്കൂറ്റത്തിന്റെ പേര്. ഇരുപതാം നൂറ്റാണ്ടിലെ മലയാളി മുസ്‌ലിം ചരിത്രത്തില്‍ ധീരതയുടെയും ദീനദയാലുത്വത്തിന്റെയും സമന്വയപദമായി രേഖപ്പെട്ട നാമങ്ങളിലൊന്നാണ് എം.കെ. ഹാജി.

രണ്ടര വയസ്സില്‍ ബാപ്പ മരിച്ചതുതൊട്ട് ആരും നോക്കാനും നയിക്കാനുമില്ലാതെ അഗതിയായ ഉമ്മക്കൊപ്പം വിശപ്പ് പങ്കിട്ടുകഴിഞ്ഞ ഒരു യതീംകുട്ടി പില്‍ക്കാലം പതിനായിരക്കണക്കിനു അനാഥബാല്യങ്ങള്‍ക്ക് അന്നമായി അഭയമായി ആത്മവിശ്വാസമായി അവരുടെ ജീവിതമരുപ്പറമ്പില്‍ തണലും തണുപ്പും പകര്‍ന്ന മഹാവൃക്ഷമായി മാറിയ അത്ഭുത കഥയാണ് എം.കെ ഹാജിയുടെ ജീവിതരേഖ.
1904ല്‍ ജനിച്ച് 1983 നവംബര്‍ 5ന് അവസാനിച്ച ആ യാത്രയില്‍ പിന്നിട്ട ഓരോ സന്ധിയും കേരള മുസ്‌ലിം സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെട്ട നാഴികക്കല്ലുകളാണ്. അഞ്ചാറു വയസ്സുതൊട്ട് ചായപ്പീടികകളില്‍ പത്തിരിയുണ്ടാക്കിയെത്തിച്ചും പതിനാലാം വയസ്സുമുതല്‍ റബര്‍ എസ്റ്റേറ്റില്‍ പണിയെടുത്തും ഒഴിവുനേരങ്ങളില്‍ അറിവുള്ളവരോട് ചോദിച്ചറിഞ്ഞ് എഴുത്തും വായനയും പഠിച്ചും കഴിഞ്ഞ കുട്ടിക്കാലം. ഏറനാട് താലൂക്ക് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.എം. മൗലവിയുടെ പ്രസംഗങ്ങള്‍ കേട്ട് ആവേശഭരിതനായി സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്ന ഭടന്‍. പക്ഷേ, സ്ഥിരോത്സാഹം കണ്ട് മേസ്തിരിയാക്കിയ സായിപ്പിന്റെ തോട്ടത്തില്‍ ബ്രിട്ടീഷ് വിരുദ്ധ സമരക്കാരനായ ആ കുഞ്ഞഹമ്മദിന് പിന്നീട് ജോലിയുണ്ടായില്ല.

മൗലാനാ മുഹമ്മദലിയും മാതാവ് ബീ ഉമ്മയും സഹോദരന്‍ മൗലാനാ ഷൗക്കത്തലിയും വരുന്ന ഖിലാഫത്ത് സമ്മേളത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്കും തിരിച്ചും കാല്‍നടയായിപോയ കൗമാരത്തിന്റെ സമരവീറ്. മൗലാനാ മുഹമ്മദലി വന്നില്ലെങ്കിലും കുഞ്ഞഹമ്മദിനു നാടുവിടേണ്ടിവന്നു. ആരെയും ചോദ്യം ചെയ്യുന്ന ചങ്കൂറ്റവും ഒരാള്‍ക്കൂട്ടത്തെതന്നെ ഒറ്റക്കു നേരിടുന്ന മെയ്ക്കരുത്തും മൂന്നുകണ്ടന്‍ കുഞ്ഞഹമ്മദിന് വിനയായി. അടിച്ചു ജയിക്കാന്‍ പറ്റാത്തവര്‍ അധികാരം കാണിച്ചു ഭയപ്പെടുത്തി. ബ്രിട്ടീഷ് രാജ്യദ്രോഹം ചുമത്തി വേട്ടയാടി. ചെന്നൈയിലെത്തി വഴിവാണിഭക്കാരനായി തലച്ചുമടേറ്റിനടന്ന് കാവയുണ്ടാക്കിവിറ്റ് ജീവിച്ചുതുടങ്ങിയപ്പോള്‍ നഗരം വാണിരുന്ന ഗുണ്ടകളായി എതിരാളികള്‍. നിരപരാധികളെ പിടിച്ചുപറിക്കുന്ന കവലച്ചട്ടമ്പികള്‍ക്ക് എം.കെ എന്ന പഴയ വിദഗ്ധനായ പടയാളിത്തല്ലുകാരന്റെ കൈച്ചൂടില്‍ സ്ഥലംവിടേണ്ടിവന്നു.

1928ല്‍ അഹമ്മദ് റസ്റ്റാറന്റ് സ്ഥാപിച്ചത് പെട്ടിക്കടയില്‍നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്കുള്ള വളര്‍ച്ചയുടെ തറക്കല്ലായി. ഹോട്ടലുകളും ബേക്കറികളുമായി പത്തിലേറെ സ്ഥാപനങ്ങളും റബര്‍, തേയില എസ്റ്റേറ്റുകളുമെല്ലാം എം.കെ ഹാജിയുടെ സ്വന്തം പ്രയത്‌നത്തിലുയര്‍ന്നുപൊങ്ങി. ഓരോ സ്ഥാപനവും നിര്‍ധനരായ അനേകം കുടുംബങ്ങള്‍ക്ക് ആശ്രയമായി. മലബാര്‍ കലാപത്തോടെ നിത്യദുരിതത്തിലായ സ്വന്തം നാട്ടുകാര്‍ക്ക് തണലൊരുക്കാന്‍ തന്റെ സമ്പാദ്യം വിനിയോഗിച്ചു. പെരമ്പൂര്‍ മലബാര്‍ മുസ്‌ലിം അസോസിയേഷന് എം.കെ ഹാജി തുടക്കമിട്ടു.ദാരിദ്ര്യം നിമിത്തം തനിക്കു ലഭിക്കാതെപോയ അറിവ് ഇനിയുള്ള തലമുറക്ക് നിഷേധിക്കപ്പെടരുതെന്ന ദൃഢനിശ്ചയമായിരുന്നു തുടര്‍ന്നുള്ള ഓരോ ചുവടും. 1939ല്‍ തിരൂരങ്ങാടിയില്‍ നൂറുല്‍ ഇസ്‌ലാം മദ്രസ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തു. ആളും അര്‍ത്ഥവുമുള്ളവര്‍ക്ക് ലഭിക്കുന്നത് പോലെ അനാഥകള്‍ക്കും വിദ്യാഭ്യാസവും ജോലിയും ലഭ്യമാക്കണമെന്ന എം.കെയുടെ സ്വപ്‌നമാണ് തിരൂരങ്ങാടി യതീംഖാന പ്രസ്ഥാനത്തിലൂടെ പൂവണിഞ്ഞത്. പോക്കര്‍ സാഹിബിന്റെ സ്മരണയില്‍ മലബാറിലെ ഉന്നത കലാലയങ്ങളിലൊന്നായ പി.എസ്.എം.ഒ കോളജും സീതിസാഹിബ് മെമ്മോറിയല്‍ ട്രെയിനിങ് സ്‌കൂളും കെ.എം മൗലവി മെമ്മോറിയല്‍ അറബിക് കോളജുമായി എം.കെ ഹാജിയുടെ ജീവിത കാലത്തുതന്നെ സഊദാബാദ് പ്രകാശം പരത്തി. കോഴപ്പണം വാങ്ങാത്ത സ്വകാര്യ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണാന്‍ തിരൂരങ്ങാടിയില്‍ വരിക എന്ന് കേരളം അഭിമാനംകൊണ്ടു. ആ യശസ്സിലേക്ക് സ്ഥാപനത്തെ നയിച്ച ശില്പിയുടെ ഓര്‍മക്കായി ആധുനിക സംവിധാനങ്ങളുള്ള എം.കെ ഹാജി ആസ്പത്രിയും.

1943 ഡിസംബര്‍ 11ന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്ത തിരൂരങ്ങാടി യതീംഖാന എന്ന എം.കെ ഹാജിയുടെ സ്വപ്‌നസൗധം ആ മഹാപുരുഷപ്രഭ മറഞ്ഞ് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും സ്ഥാപക മഹത്തുക്കളുടെ പാതയില്‍ ചുവടുതെറ്റാതെ പിഴവരുത്താതെ പിന്‍ഗാമികള്‍ നയിക്കുന്നു.
തിരൂരങ്ങാടിയില്‍ യതീംഖാന എന്ന ചിന്ത രൂപപ്പെടുന്ന സങ്കീര്‍ണ സന്ദര്‍ഭത്തെക്കുറിച്ച് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവും കോളറ റിലീഫ് കമ്മിറ്റി വളണ്ടിയറുമായിരുന്ന പി.കെ ഉമര്‍ഖാന്‍ എഴുതിയിട്ടുണ്ട്:
കോളറ സംഹാരതാണ്ഡവം നടത്തുന്ന കാലഘട്ടം. എങ്ങും ദീനരോദനങ്ങള്‍. ഉടപ്പിറപ്പുകളുടെ മരണം നോക്കിനില്‍ക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ ആര്‍ത്തനാദങ്ങള്‍; ആയിരങ്ങളുടെ ജീവന്‍ കശക്കിയെറിയപ്പെട്ടു. അനാഥരായ പിഞ്ചുകുഞ്ഞുങ്ങള്‍ ഏങ്ങലടിച്ചുകൊണ്ട് തങ്ങളുടെ രക്ഷിതാക്കളുടെ മൃതദേഹങ്ങള്‍ക്ക് മുമ്പില്‍ സഹായത്തിന്റെ തിരിനാളവും കാത്തുനിന്നു. കോളറ റിലീഫ് കമ്മിറ്റിയുടെ വളണ്ടിയറായ ഈ ലേഖകനും ഓടിനടക്കുകയായിരുന്നു.

”സീതി സാഹിബ് അടിയന്തിരമായും തലശ്ശേരിക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.” ഒരടിയന്തിര സന്ദേശം ലഭിച്ചു. ഉടനെതന്നെ തലശ്ശേരിയിലെത്തുകയും ചെയ്തു. തലശ്ശേരിയിലെത്തിയപ്പോള്‍ സീതിസാഹിബും സത്താര്‍ സേട്ട്‌സാഹിബും സി.കെ.പി ചെറിയ മമ്മുക്കേയി സാഹിബും ഗഹനമായ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണ് കണ്ടത്. കോളറ സൃഷ്ടിച്ച ദുരിതത്തില്‍നിന്ന് ആശ്വാസനടപടികളെടുക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചാവിഷയം. ആരോരുമില്ലാതായിത്തീര്‍ന്ന അനാഥകളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പ്രായോഗിക മാര്‍ഗങ്ങളാരായുകയായിരുന്നു അവര്‍. നേതാക്കള്‍ രണ്ടു കത്തുകള്‍ എന്നെ ഏല്‍പ്പിച്ചു. ഒന്ന് എം.കെ. ഹാജി സാഹിബിനും മറ്റൊന്ന് കോഴിക്കോട് ജെ.ഡി.ടിയിലെ മഖ്ബൂല്‍ അഹമ്മദ് സാഹിബിനും. കത്തുമായി ഞാന്‍ നേരെ പോയത് തിരൂരങ്ങാടിയില്‍ എം.കെ. ഹാജി സാഹിബിനെ കാണാനാണ്. ആദ്യമായി അദ്ദേഹത്തെ കാണുന്നതും അന്നുതന്നെ. കത്തുവായിച്ചതില്‍പിന്നെ അധികമൊന്നും താമസമുണ്ടായില്ല. എം.കെ പുറപ്പെട്ടു. ഏതാനും സഹപ്രവര്‍ത്തകരെയും കൂട്ടി ഞങ്ങള്‍ നേരെ പോയത് പരപ്പനങ്ങാടിയിലേക്കും തുടര്‍ന്ന് താനൂരിലേക്കുമാണ്. കോളറ ബാധിത പ്രദേശങ്ങളിലാകെ ഞങ്ങള്‍ ചുറ്റിനടന്നു. സാന്ത്വനപ്പെടുത്തല്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന് നിര്‍വഹിക്കാനുള്ള ദൗത്യമെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയം വേണ്ടിവന്നില്ല. നിരാലംബരായിത്തീര്‍ന്ന യതീമുകളുടെ കണക്ക് ശേഖരിക്കുകയുംകൂടി ചെയ്യുകയായിരുന്നു അദ്ദേഹം”.

കെ.എം സീതി സാഹിബിന്റെ മാര്‍ഗനിര്‍ദേശത്തില്‍ കെ.എം മൗലവിയും എം.കെ ഹാജിയും തിരൂരങ്ങാടി യതീംഖാനക്ക് അസ്തിവാരമൊരുക്കി. മത, ജാതി ഭേദങ്ങളില്ലാതെ മതവിശ്വാസങ്ങള്‍ മുറുകെപിടിച്ച് സംസ്‌കാരസമ്പന്നമായ ഭാവിയിലേക്ക് അനാഥകള്‍ ചുവടുവെച്ച ചരിത്രം തിരൂരങ്ങാടി യതീംഖാനയില്‍ അന്തേവാസിയായിരുന്ന എം.എല്‍.എയും പി.എസ്.സി അംഗവുമായിരുന്ന കെ.പി രാമന്‍ മാസ്റ്റര്‍ രേഖപ്പെടുത്തി:

അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ കൊല്ലപ്പരീക്ഷ നടക്കുന്ന സന്ദര്‍ഭത്തിലാണ് എന്റെ പിതാവ് മരിച്ചത്. ആറാം തരത്തിലേക്ക് ജയിച്ചുവെങ്കിലും തുടര്‍ന്ന് പഠിക്കുന്നതില്‍ വീട്ടുകാര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. പഠിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും വീട്ടില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിത്യേന പോയിവരുന്ന പ്രയാസങ്ങളെക്കുറിച്ചും എന്നോട് ബന്ധമുള്ള അധ്യാപകരോടും നാട്ടിലെ ചില വ്യക്തികളോടും ഞാന്‍ പറയുകയുണ്ടായി. ആ വര്‍ഷം ആദ്യമായി തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജില്‍ അമുസ്‌ലിം കുട്ടികളെ ചേര്‍ക്കാന്‍ തുടങ്ങിയിരുന്നു. കൂട്ടത്തില്‍ ഞാനും അവിടെ ചേര്‍ന്നു. തുടക്കത്തില്‍ ഞാനടക്കം പട്ടികജാതിയില്‍പ്പെട്ട അഞ്ചു പേരാണുണ്ടായിരുന്നത്. പിന്നീട് സവര്‍ണ സമുദായത്തില്‍പ്പെട്ടവരും ചേരാന്‍ തുടങ്ങി.മുസ്‌ലിം ഓര്‍ഫനേജാണെങ്കിലും ഹിന്ദു കുട്ടികളായ ഞങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല മറ്റ് കുട്ടികളെക്കാള്‍ ചില കാര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങളും സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. സുബ്ഹി നിസ്‌കാരം കഴിഞ്ഞാല്‍ കുറച്ചുനേരം കുട്ടികള്‍ ഖുര്‍ആന്‍ പാരായണം നടത്തും. ‘അസ്സലാത്തു ഖൈറും മിനന്നൗം’ എന്ന് കേള്‍ക്കുമ്പോള്‍ അന്തേവാസികള്‍ ഉണരുമെങ്കിലും എന്നെപ്പോലെയുള്ളവര്‍ക്ക് ചില വിട്ടുവീഴ്ചകള്‍ നല്‍കിയിരുന്നു.

ചിലപ്പോള്‍ ഉപ്പ ശകാരിക്കും. അതു ശകാരം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഭയം, കോപം, ദുഃഖം തുടങ്ങിയ വികാരങ്ങളുണ്ടാകും. പക്ഷേ ഒരു നിമിഷംകൊണ്ട് ഇതൊക്കെ ഇല്ലാതാവുകയും ചെയ്യും. ”മക്കളേ, നിങ്ങളുടെ നന്മക്ക് വേണ്ടിയാണിതൊക്കെ പറഞ്ഞത്. ഞാനൊക്കെ എങ്ങിനെയാണ് വളര്‍ന്നതെന്നറിയാമോ? അങ്ങിനെ നിങ്ങളാരും ആയിക്കൂടാ. എന്റെ മക്കളും നിങ്ങളും എനിക്ക് ഒരുപോലെയാണ്. നിങ്ങളെപ്പോലെയാണ് ഞാന്‍ അവരെയും വളര്‍ത്തുന്നത്. നിങ്ങളെക്കാള്‍ മറ്റു പ്രത്യേകതകളൊന്നും അവര്‍ക്കില്ല.” ഇതൊക്കെ പറഞ്ഞ് ആ വലിയ മനുഷ്യന്‍ കരയും. ഞങ്ങളുടെയും കണ്ണുനിറയും. പൊട്ടിക്കരഞ്ഞ എത്രയോ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
കോളജും, ട്രെയിനിങ് സ്‌കൂളും തുടങ്ങുന്നതിന് മുമ്പ് എസ്.എസ്.എല്‍.സി വരെ പഠിക്കുവാനുള്ള സൗകര്യങ്ങളേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. പരീക്ഷാഫലം അറിയുന്നതുവരെ എല്ലാവര്‍ക്കും ഓര്‍ഫനേജില്‍തന്നെ താമസിക്കാമെങ്കിലും ബന്ധത്തില്‍ ആരെങ്കിലും ഉള്ളവര്‍ പരീക്ഷ കഴിഞ്ഞാലുടന്‍ യാത്ര പറയും. യാത്ര പറയുവാന്‍ മാനേജിങ് കമ്മിറ്റിയിലെ തിരൂരങ്ങാടിക്കാരായിട്ടുള്ളവരുടെ അടുക്കലൊക്കെ പോകും. കെ.എം. മൗലവി, ഞങ്ങളുടെ ഉപ്പ, സി.എച്ച് ഇബ്രാഹിം ഹാജി, സി.എച്ച് കുഞ്ഞഹമ്മദ് ഹാജി, കാരാടന്‍ മുഹമ്മദ് ഹാജി ഇവരോടൊക്കെ യാത്ര പറഞ്ഞിറങ്ങുന്ന രംഗം വിവരിക്കാന്‍ പറ്റില്ല.

ഈ സന്ദര്‍ഭത്തില്‍ ഞങ്ങളുടെ ഉപ്പ പറയും; നിങ്ങളെ ആരെയും ഒരു യതീം ആയിതന്നെ പറഞ്ഞയക്കാന്‍ എനിക്കാഗ്രഹമില്ല. പരീക്ഷാഫലം അറിയട്ടെ. നിങ്ങള്‍ നാട്ടില്‍പോയാല്‍ മുസ്‌ലിം ആയി ജീവിക്കണം. എന്നോട് പറഞ്ഞത്- നീ ഉയര്‍ന്ന് പഠിക്കണം. നിനക്ക് പല ആനുകൂല്യങ്ങളും ഉയര്‍ന്നു പഠിക്കുന്നതിനുണ്ടല്ലോ- കൂടാതെ ഞാനും സഹായിക്കും. നിന്റെ സമുദായത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള ഒരാളായിത്തീരണം.”
ബ്രിട്ടീഷ് വേട്ടയുടെ രക്തപങ്കില പാഠമായ മലബാര്‍ കലാപാനന്തരം ആത്മബലം ചോര്‍ന്നുപോയ മലയാളി മുസ്‌ലിം, പിന്നാക്ക ജനതതിയെ സംഘടിപ്പിച്ചു ശക്തരാക്കി രാഷ്ട്രീയ പ്രബുദ്ധതയുടെ മുഖ്യധാരയിലേക്ക് കൈപിടിക്കുകയെന്ന മുസ്‌ലിംലീഗ് ദൗത്യം ധീരതയോടെ നിര്‍വഹിച്ച സ്ഥാപക ശ്രേണിയിലെ പടയാളിയാണ് എം.കെ ഹാജി. സംഘടനക്കുമീതെ നിരോധനത്തിന്റെ കരിനിഴല്‍ പാറിനടന്ന കാലം ഭരണകൂട ഭീകരതയെ കൂസാതെ പച്ചക്കൊടിയേന്തി നടക്കാന്‍ ഉള്ളുറപ്പ് കാണിച്ച ചുരുക്കംപേരിലൊരാള്‍. മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെയും കേരള സംസ്ഥാന മുസ്‌ലിംലീഗിന്റെയും ട്രഷറര്‍. സംഘടനയില്‍ ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പ് സംഭവിച്ച കാലം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് പൂക്കോയതങ്ങള്‍ എന്ന തന്റെ ഉറ്റമിത്രം രോഗശയ്യയില്‍. അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് എം.കെ ഹാജി കൊടപ്പനക്കലെത്തി പരസ്പരം നെഞ്ചും കവിളും ചേര്‍ത്ത് ആശ്വസിപ്പിച്ച് തിരിച്ചിറങ്ങുമ്പോള്‍ വരാന്തയിലെ തൂണില്‍ ചാരിനിന്ന് പൊട്ടിക്കരഞ്ഞുപോയ രംഗം മലപ്പുറത്തെ പി.ടി.ഐ പ്രതിനിധിയായിരുന്ന പരേതനായ പി.കെ അലവിക്കുട്ടി പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍പോലും ധൈര്യം കൈവിടാറില്ലാത്ത എം.കെ ഹാജിക്ക് ഒരുപാട് കാലം ഒന്നിച്ചുനടന്ന പൂക്കോയക്കുട്ടിയുടെ കിടപ്പുകണ്ടപ്പോള്‍ പിടിച്ചുനില്‍ക്കാനായില്ലെന്ന്.” അത്രയുമായിരുന്നു അവര്‍ക്കിടയിലെ ഭിന്നത.

നാല്‍പതുവര്‍ഷം തുടര്‍ച്ചയായി യതീംഖാനയുടെ സെക്രട്ടറിയായിരുന്ന എം.കെ ഹാജിക്കു ശേഷം ആ പദവിയിലെത്തിയ സി.എച്ച് കുഞ്ഞഹമ്മദാജി ഒരു കൂടിക്കാഴ്ചയില്‍ പറഞ്ഞു: പാര്‍ട്ടിയിലെ ഭിന്നിപ്പ് കാലം. യതീംഖാന സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരു പേര് നിര്‍ദേശിച്ച് പ്രസിഡണ്ടായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെ ഒരു സംഘം സമീപിച്ചു. ഒരു മറുചോദ്യമേ സി.എച്ച് ഉന്നയിച്ചുള്ളൂ. തെല്ല് ദ്വേഷ്യത്തോടെ: എം.കെ ഹാജിക്കു പകരമോ?
ഒരു പ്രമുഖ വിദ്യാഭ്യാസ സംഘടനയുമായി പാര്‍ട്ടി അകന്നുനിന്ന സന്ദര്‍ഭം. മുസ്‌ലിംലീഗിനെ സേവനം പഠിപ്പിക്കാനിറങ്ങിയവര്‍ക്ക് സി.എച്ച് മറുപടി നല്‍കി. ”ഞായറാഴ്ച (അവധിദിനം) സേവകരുടെ സേവനങ്ങള്‍ ത്രാസിന്റെ ഒരു തട്ടിലും ഞങ്ങളുടെ വന്ദ്യനായ എം.കെ ഹാജി സാഹിബിന്റെ താടിരോമങ്ങള്‍ മറ്റേ തട്ടിലും വെച്ചുനോക്കുക. സംശയമില്ല. അധികാരത്തിന്റെയും പ്രസിദ്ധിയുടെയും പിറകെ പോകാത്ത, അനാഥ സേവനത്തിനായി ആയുസ്സര്‍പ്പിച്ച ഞങ്ങളുടെ ധീരനായ നേതാവ്, ജനലക്ഷങ്ങളുടെ സ്‌നേഹഭാജനമായ എം.കെയുടെ തട്ട് ആയിരിക്കും കനംതൂങ്ങുക.”

Film

‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്

സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

Published

on

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘

എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Trending