Connect with us

Video Stories

വിദ്യാര്‍ഥി കൂട്ടായ്മയുടെ സമാനതകളില്ലാത്ത വിജയം; എം.എസ്.എഫിനും ചരിത്ര പങ്കാളിത്തം

Published

on

തിരുവനന്തപുരം: കൊടിയുടെ നിറവും രാഷ്ട്രീയവും തടസമാകാതെ ഒറ്റമനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഒരുമാസത്തോളം നീണ്ട സഹനസമരത്തിന്റെ ഫലമാണ് ലോ അക്കാദമി വിദ്യാര്‍ഥികള്‍ നേടിയെടുത്ത വിജയം. സമാനതകളില്ലാത്ത വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ 29ാം ദിനത്തില്‍ മാനേജ്‌മെന്റ് മുട്ടുമടക്കി.

വിദ്യാര്‍ഥി സംഘടനകളെല്ലാം ഒന്നിച്ച് അണിനിരന്ന സമരം, പെണ്‍കുട്ടികള്‍ അതിശക്തരായി രംഗത്തിറങ്ങിയ സമരം, കോളജ് ക്യാമ്പസിന്റെ നാലതിര്‍ത്തികളും കടന്ന് സംസ്ഥാനമൊട്ടാകെ അംഗീകാരം നേടിയെടുക്കപ്പെട്ട സമരം എന്നിങ്ങനെ പല നിലകളില്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം സമീപകാല വിദ്യാര്‍ത്ഥി മുന്നേറ്റത്തില്‍ ഇടംപിടിക്കുന്നു. അതില്‍ കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ്, എ.ബി.വി.പി, ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യം എന്നിങ്ങനെ എല്ലാവര്‍ക്കും അവരവരുടേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞു.

തുടക്കം മുതല്‍ സമരരംഗത്തുണ്ടായിരുന്ന എം.എസ്.എഫ് അതിശക്തമായി തന്നെ സമരരംഗത്ത് അവസാന നിമിഷം വരെയും ഉറച്ചുനിന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകരുടെ സമരരംഗത്തെ സാന്നിധ്യവും ശ്രദ്ധേയമായി. സമരത്തിന്റെ വിജയം വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്സവാരവത്തോടെയാണ് ഏറ്റെടുത്തത്. ചര്‍ച്ചയുടെ തുടക്കം മുതല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായുള്ള അനുകൂല നിലപാടുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കഴിഞ്ഞ ദിവസം വരെ സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞുനിന്ന ലോ അക്കാദമി പരിസരത്ത് ആഹ്ലാദം അലയടിച്ചു. ചര്‍ച്ചക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ പുറത്തുവന്ന് തീരുമാനം അറിയിച്ചതോടെ അതുവരെയുണ്ടായിരുന്ന സന്തോഷ പ്രകടനങ്ങള്‍ ഉച്ചസ്ഥായിയിലെത്തി.

മുദ്രാവാക്യങ്ങള്‍ വിളിച്ചും ആടിയും പാടിയും കൈകൊട്ടിയും അക്കാദമി മുഴുവന്‍ ഓടിനടന്ന് സന്തോഷ പ്രകടനങ്ങള്‍ നടത്തിയും പരസ്പരം കെട്ടിപ്പിടിച്ചും സമരപ്പന്തലിലെത്തി പാര്‍ട്ടിഭേദമന്യേ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുമെല്ലാം ഓരോരുത്തരും അവരവരുടെ വികാരം പങ്കുവെച്ചു.
ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഒരു വലിയ സമര വിജയത്തിന് ഇടയാക്കിയതെന്ന് ഇതിന് തുടക്കം കുറിച്ച വിദ്യാര്‍ത്ഥി ക്രിസ്റ്റി പറയുന്നു.

പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യക്ക് ശേഷമുണ്ടായ സ്വാശ്രയ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ലോ അക്കാദമിയിലെയും പ്രശ്‌നങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. കോളജില്‍ ഒരു ക്യാമ്പയിന്‍ നടത്തുന്നതിന് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരോട് വിദ്യാര്‍ത്ഥികള്‍ അനുമതി ചോദിച്ചെങ്കിലും പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. തുടര്‍ന്ന് അവസാന ശ്രമമെന്നോണമാണ് പ്രിന്‍സിപ്പലിനെതിരെ ശബ്ദിക്കാന്‍ ഒരു വിദ്യാര്‍ത്ഥി മുന്നോട്ടുവന്നത്. ക്രമേണ അതുവരെ പ്രതികരിക്കാന്‍ ഭയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും സധൈര്യം മുന്നോട്ടുവരാന്‍ തുടങ്ങി.

കെ.എസ്.യുവും എം.എസ്.എഫും തുടങ്ങിവെച്ച സമരത്തില്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ബി.വി.പി തുടങ്ങി വിദ്യാര്‍ത്ഥി സംഘടനകളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്ന ശക്തമായ സമരത്തിനാണ് പിന്നീടുള്ള ദിനങ്ങള്‍ സാക്ഷിയായത്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പുറമേ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന പെണ്‍കുട്ടികളെല്ലാം സമരത്തിനിറങ്ങിയതും പ്രക്ഷോഭത്തിന് കൂടുതല്‍ കരുത്ത് നല്‍കി. രക്ഷിതാക്കള്‍ ഉള്‍പ്പെടെ സമരപ്പന്തലിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദത്തിന് വഴങ്ങി എസ്.എഫ്.ഐ പാതിവഴിയില്‍ സമരത്തില്‍ നിന്ന് പിന്മാറിയെങ്കിലും സമരം ലക്ഷ്യം കാണുംവരെ പതിന്മടങ്ങ് പോരാട്ടവീര്യവുമായി മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ ഉറച്ചുനിന്നു.

വിദ്യാര്‍ത്ഥി സമരം ന്യായമാണെന്ന് കണ്ടതോടെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പിന്തുണയുമായെത്തി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ് തുടങ്ങിയവര്‍ക്ക് പുറമെ യൂത്ത് ലീഗ്,

എം.എസ്.എഫ് നേതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലെത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് തുടങ്ങിയവര്‍ തിരുവനന്തപുരത്ത് തങ്ങി സമരത്തിന് നേതൃത്വം നല്‍കി. അക്കാദമിയുടെ ഭൂമി പ്രശ്‌നം, അഫിലിയേഷന്‍ സംബന്ധിച്ച വിഷയം എന്നിവയെല്ലാം ബാക്കി നില്‍ക്കുമ്പോഴും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം നേടിയെടുത്താണ് സമരത്തിന് തിരശ്ശീല വീണത്.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending