പുത്തൂര്‍ റഹ്‌മാന്‍
സി.പി.ഐ.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ല. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പോലും പിണറായി വിജയന്‍ വര്‍ഗീയത ആരോപിച്ചു നടത്തിയ പ്രസ്താവന അതുകൊണ്ടുതന്നെ ആരും അത്ര കാര്യമാക്കിയില്ല, പാലക്കാട് തരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണ്. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് മുസ്ലിം ലീഗ് ചെയ്തത്. എന്നാല്‍ ഇത്തരം പ്രസ്താവനകളും ഇടക്കിടെയുള്ള വര്‍ഗീയ ആരോപണവും കൊണ്ട് സി.പി.ഐ.എം ലക്ഷ്യം വെക്കുന്നതെന്ത് എന്നതിനെക്കുറിച്ച് നമ്മുടെ നാട്ടുകാരെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തില്‍ ഒരൂഴം കൂടി ഭരിക്കുന്നതിന് മുസ്ലിംകളെ എതിര്‍സ്ഥാനത്തു നിര്‍ത്തിയുള്ള പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സി്.പി.എം നടത്തുന്നത്. ബി.ജെ.പി ശ്രമിച്ചിട്ട് നടക്കാത്ത ഈ കുടില പദ്ധതി ഇപ്പോള്‍ സി.പി.ഐ.എം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ ഏതാനും വാര്‍ത്തകള്‍ പുനപ്പരിശോധിക്കുന്ന പക്ഷം നമുക്ക് ഈ കാര്യം വ്യക്തമാകും.
മുസ്ലിംകളെ സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയും അവരില്‍ വര്‍ഗീയത ആരോപിച്ചും സി.പി.ഐ.എം നേടാമെന്നു കരുതുന്ന രാഷ്ട്രീയ ഫലമെന്താണ്. മുനമ്പം വഖ്ഫ് സ്വത്തുമായി് ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാന്‍ ബാധ്യതയുള്ള കേരള സര്‍ക്കാര്‍ പ്രശ്‌നം കൂടുതല്‍ വഷളാവുന്നതുവരേ കാത്തിരിക്കുകയാണുണ്ടായത്. സംഘ് പരിവാര്‍ അനുകൂല സംഘടനകളും കൃസ്ത്യന്‍ സമുദായങ്ങളിലെ സംഘ് അനുകൂലികളും ഈ വിവാദത്തെ മുസ്ലിംകള്‍ക്കെതിരായ വെറുപ്പു പരത്താനായി കഴിയുന്നത്ര ഉപയോഗിച്ചു. വഖഫ് ബോര്‍ഡും കേരള സര്‍ക്കാറും കോടതിയും നാട്ടിലെ നിതിന്യായ സംവിധാനങ്ങളും പരിഹരിക്കേണ്ട ഒരു പ്രശ്‌നത്തില്‍ ഇരു സമുദായങ്ങള്‍ തമ്മില്‍ അകന്നുപോകുന്ന അവസ്ഥയുണ്ടായി. കാസപോലുള്ള കൃസ്ത്യന്‍ ത്ീവ്രവാദ ദ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ വഴി മുസ്ലിംകളെ കയ്യേറ്റക്കാരും അക്രമികളുമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രിയും മൗനം പാലിക്കുകയോ പ്രശ്‌നത്തെ വഷളാവാന്‍ വിടുകയോ ചെയ്തു. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചക്കും വെറുപ്പിനുമാണ് തര്‍ക്കം കാരണമാകുന്നതെന്നു തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് സ്ംസ്ഥാന അധ്യക്ഷരായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്തരവാദപ്പെട്ട കൃസ്ത്യന്‍ മതനേതാക്കളെ സന്ദര്‍ശിക്കുകയും നീതി നടപ്പാവുന്ന കാര്യത്തില്‍ കൃസ്ത്യന്‍ സമുദായത്തിനൊപ്പമാണ് മുസ്ലിം ലീഗും അതിന്റെ പ്രവര്‍ത്തകരുമെന്ന് സംശയലേശമില്ലാതെ അറിയിക്കുകയും ചെയ്തു. മുസ്ലിം കൃസ്ത്യന്‍ ഭിന്നതയും മുസ്ലിംകള്‍ക്കെതിരായ പൊതുരോഷവും ഉണ്ടാക്കിയെടുക്കാനായി പല കക്ഷികളും എണ്ണപാര്‍ന്ന എരിതീയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വെള്ളമൊഴിച്ചു. തൊട്ടുപിന്നാലെയാണ് തങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള വര്‍ഗീയ ആരോപണം ഉന്നയിക്കപ്പെട്ടത്.
ഈ വര്‍ഗീയത ആരോപിക്കല്‍ പരിപാടി ഇപ്പോള്‍ സി.പി.ഐ.എം മൊത്തമായി ഏറ്റെടുത്തിരിക്കയാണ്. ഒരുകാലത്തു ജമാഅത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷം. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍ തന്നെ കഴിഞ്ഞ ദിവസം പഴയ ബാന്ധവത്തിന്റെ രേഖകള്‍ ഹാജരാക്കി. മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ മേല്പറഞ്ഞ പാര്‍ട്ടികള്‍ക്കെല്ലാം ചെല്ലും ചെലവും കൊടുത്തുനോക്കിയവരാണ് കമ്യൂണിസ്റ്റുകാര്‍. ലീഗുവിരോധം രക്തത്തില്‍ കലര്‍ന്ന ഈ കക്ഷികള്‍ക്കും ഇപ്പോള്‍ പിണറായി വിജയന്‍ എന്ന ഭീരുവിനെ മനസ്സിലായി. അവര്‍ സി.പി.ഐ.എമ്മിനു വോട്ടുചെയ്യാതായി. അതിനു മുസ്ലിം ലീഗല്ല ഉത്തരവാദി. മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്‍ക്കാലം എ.കെ.ജി സെന്ററില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട. കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാര്‍. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ പിണറായി വിജയനെക്കൊണ്ട് പറ്റില്ല. തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ പിണറായി ഇപ്പോള്‍ ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്‍ സി.പി.ഐ.എമ്മിന്റെ അന്ത്യവിധി എഴുതും. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി ‘ഒരു ചുക്കുമറിയില്ല’ എന്നതാണ് ഇപ്പോള്‍ ഇടതുനേതാക്കളുടെ അവസ്ഥ. അവരുടെ വാക്കും പ്രവര്‍ത്തിയും അതാണ് വെളിപ്പെടുത്തുന്നത്. ഇന്നാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന മുസ്ലിം ലീഗുകാര്‍ക്കു തന്നെയും ഈ അവസ്ഥയില്‍ ഖേദമുണ്ട്. പക്ഷേ, സ്വന്തം പാര്‍ട്ടിയുടെ വേരറുത്തേ അടങ്ങൂ എന്നതാണ് സി.പി.ഐ.എം നേതാക്കളുടെ തൂരുമാനമെങ്കില്‍ അവരെ അര്‍ക്കാണ് തടയാനാവുക..
പാലക്കാടും വയനാടും യു.ഡി.എഫും ചേലക്കരയില്‍ എല്‍.ഡി.എഫും വിജയിച്ച ഉപതരഞ്ഞെടുപ്പുകള്‍ക്കു ശേഷം കോണ്‍ഗ്രസ്സിന്റെ വിജയം മാത്രം വര്‍ഗീയ വോട്ടുകള്‍ സമാഹരിച്ചു നേടിയതാണെന്ന ആരോപണം ഉന്നയിക്കുന്ന സി.പി.എം നേതാക്കളാരും തന്നെ ബി.ജെ.പി പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത് വര്‍ഗീയ വോട്ടുകള്‍ സമാഹരിച്ചാണെന്നു ഖേദം രേഖപ്പെടുത്തുകയോ അതിനെപ്പറ്റി വിശകലനം നടത്തുകയോ ചെയ്യുന്നില്ല. യു.ഡി.എഫിന്റെ വിജയത്തിനു കാരണം മുസ്ലിം വര്‍ഗീയ കക്ഷികളുടെ സഹായം സ്വീകരിച്ചതിനാലാണ് എന്നാണ് ആരോപണം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീര്‍ച്ചയായും ഇടതുരാഷ്ട്രീയത്തിന്റെ ആശയപ്പാപ്പരത്തം വിളിച്ചോതുന്നതായാണ് മാറിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണയോഗത്തില്‍ സി.പി.എമ്മിന്റെ യുവനേതാവ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് വലിയ ഉദ്യോഗവും ശമ്പളവും വേലക്കാരെയും വേണ്ട എന്നുവെച്ചു ജനങ്ങളെ സേവിക്കാന്‍ വന്നയാളാണ് സ്ഥാനാര്‍ത്ഥി സരിന്‍ എന്നാണ്. സാമൂഹിക സമത്വവും തുല്യതയും ജനങ്ങളോട് പ്രസംഗിച്ച ആദര്‍ശമായ കമ്യൂണിസത്തിന്റെ ഇപ്പോഴത്തെ വാക്താക്കള്‍ ഇപ്പോള്‍ വാഴ്ത്തിപ്പറയുന്നത് വലിയ ഉന്നത ജോലിയെയും പദവിയെയും ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ വക വേലക്കാരുണ്ടെന്നും മറ്റുമാണ്. കൃഷ്ണപ്പിള്ളയുടെയും എ.കെ.ജിയുടെയും ത്യാഗത്തിന്റെ കഥകള്‍ അവര്‍ക്കു തന്നെ എടുക്കാചരക്കായി. പാര്‍ട്ടിക്ക് പണത്തോടും മൂലധനത്തോടും മുതലാളിത്തത്തോടുമുള്ള പുതിയ കമ്പമാണ് അവിടെ വെളിവായത്.
മറ്റൊന്ന് ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലത്തില്‍ അവരുമായി ഒരു രാഷ്ട്രീയ പോരാട്ടം നടത്തേണ്ട സി.പി.ഐ.എം കോണ്‍ഗ്രസ്സിനെ തോല്‍പിക്കുന്ന കാര്യത്തില്‍ അവരുമായി സഹകരിക്കുന്നതും കേരളം കണ്ടതാണ്. നീലപ്പെട്ടി നാടകത്തില്‍ ബി.ജെ.പിയുമായി സഹകരിക്കുന്ന നേതാക്കളുടെ ദൃശ്യങ്ങള്‍ തന്നെ പുറത്തായി. കള്ളക്കടത്തും അനധികൃത പണവിനിയോഗവും യു.ഡി.എഫിനെതിരെ ആരോപിച്ചവര്‍ കുഴല്‍പണ ആരോപണം ഉന്നയിക്കുകയും അതിന്റെ പേരില്‍ മുസ്ലിം സമുദായത്തെ തന്നെ വളരെയേറെ അവഹേളിക്കുകയും ചെയ്തു. നീലപ്പെട്ടി വിവാദത്തിനു ശേഷം സോഷ്യല്‍ മീഡിയയിലെ ഇടതു പോരാളികള്‍ നിര്‍മ്മിച്ച ട്രോളുകളിലെല്ലാം മുസ്ലിംകളെയാണ് അവഹേളിച്ചുകൊണ്ടിരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരെക്കൂടി പരിഹസിക്കുന്നവര്‍ അതുവഴി ചെയ്തത്. രണ്ടു മുസ്‌ലിം പത്രങ്ങളില്‍ നല്‍കിയ തെരഞ്ഞെടുപ്പ് പരസ്യം വഴിയും സി.പി.ഐ.എം മതവര്‍ഗീയതയെ എങ്ങനെയെല്ലാം ഉപയോഗിക്കും എന്നു കാണിച്ചുതന്നു. വോട്ടു കിട്ടുന്നതിന് വര്‍ഗീയത തരംപോലെ ഉപയോഗിക്കുന്ന ആശയപ്പാപ്പരത്തമാണ് ഇടതുപക്ഷം കാണിച്ചത്. ഒപ്പം മുസ്ലിംകളെ ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവില്ലാത്തവരായി മനസ്സിലാക്കുന്ന സി.പി.ഐ.എമ്മിന്റെ വിവരക്കേട് പുറത്താവുകയും ചെയ്തു. പരാജയം അറിഞ്ഞ ശേഷം മുസ്ലിംകള്‍ എപ്പോഴും മതവര്‍ഗീയതയുടെ അടിസ്ഥാനത്തിലാണ് വോട്ടുചെയ്യുന്നത് എന്ന സംഘപരിവാര്‍ ആഖ്യാനത്തെ ശക്തിപ്പെടുത്തുന്ന പണി കൂടി സി.പി.ഐ.എം നേതൃത്വം ചെയ്തു. സി.പി.ഐ.എമ്മിന്റെ പരീക്ഷണ വസ്തുവായ സ്ഥാനാര്‍ത്ഥിയാവട്ടെ പാലക്കാടെന്ന കേരളത്തില്‍ ഒരു മണ്ഡലത്തിലും ഒരു സ്വാധീനവും ഇല്ലാത്ത ഒരു കക്ഷിയാണ് മുസ്ലിംകളുടെ വോട്ട് മുഴുവന്‍ മറിച്ചതെന്നു പോലും ആരോപിച്ചു. എസ്.ഡി.പി.ഐ മുസ്ലിം വോട്ടുകളെ നിയന്ത്രിച്ചുവെന്നു മാത്രമല്ല അവര്‍ പള്ളികള്‍ വഴി കോണ്‍ഗ്രസ്സിനെ സഹായിച്ചുവെന്ന ആനമണ്ടത്തരവും ടിയാന്‍ എഴുന്നള്ളി്ച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഹിന്ദു പത്രത്തിനു നല്‍കിയ പറഞ്ഞ അത്യന്തം അപകടകരവും അപലപനീയവുമായ അഭിമുഖത്തിനു ശേഷം സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത ലൈന്‍ മുസ്ലിംകളെ അപരവല്‍ക്കരിക്കലും ഹിന്ദുത്വ പ്രീണനവുമാണ്. രാജ്യദ്രോഹവും മതതീവ്രവാദവും നടത്തുന്ന സംഘങ്ങളാണ് മലപ്പുറം ജില്ല കേന്ദ്രമാക്കി സ്വര്‍ണ്ണക്കടത്തും ഹവാലയും നടത്തുന്നത് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുമ്പോള്‍ അത് ആരുടെയൊക്കെ കുപ്രചരണങ്ങള്‍ക്കുള്ള കുട പിടിക്കലാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതിന്റെ തലേന്ന് തുടങ്ങിയ കാര്യമല്ല കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തും ഹവാലയും. നികുതി വെട്ടിക്കാനും തെറ്റായ വഴിയില്‍ പണം സമ്പാദിക്കാനും ഒരു പറ്റം ചെയ്യുന്ന ഈ സാമ്പത്തിക കുറ്റകൃത്യം എത്രയോ കാലമായി തുടരുന്ന ഒന്നാണ്. രാജ്യത്തെ ഒരുപാട് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം കടത്തുന്നതും പിടിക്കപ്പെടുന്നതും വാര്‍ത്തയാവാറുണ്ട്. അതിന്റെ പേരില്‍ മുഖ്യമന്ത്രി സംസ്ഥാനത്തെ ഒരു ജില്ലയെയും ഒരു സമുദായത്തെയും അതിക്ഷേപിച്ചത് ആര്‍ക്കു വേണ്ടിയായിരിക്കും? അന്ന് നമുക്കെല്ലാം ഈ സംശയം ഉണ്ടായിരുന്നു. ഒരു ഭാഗത്ത് മുഖ്യമന്ത്രി ബി.ജെ.പിക്കു വേണ്ടിയാണ് ഭരണം നടത്തുന്നതെന്നു കൂടെയുണ്ടായിരുന്ന അന്‍വര്‍ എം.എല്‍.എ വെളിപ്പെടുത്തുന്നു. ആര്‍.എസ്.എസിനു മരുന്നിട്ട് കൊടുക്കരുതെന്ന് പറഞ്ഞു കേരള ജനതയെ ഉപദേശിച്ച മുഖ്യമന്ത്രി തന്നെ മലപ്പുറം ജില്ലക്കെതിരായ പരാമര്‍ശം നടത്തി ഒരു ജനതയെ ഒന്നാകെ അപമാനിക്കുന്നു. ഭരണകൂടത്തിന്റെയും പൊലീസിന്റെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള പിടിപ്പുകേടിന് ഒരു ജില്ലയെയും ജനതയെയും വില്ലന്മാരാക്കിയിട്ട് കാര്യമില്ല. ആ വിവാദ പ്രസ്താവനയോടെ പിണറായി വിജയന്‍ എന്ന പരാജയപ്പെട്ട ഭരണകര്‍ത്താവ് കേരളത്തില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാനുള്ള ക്വട്ടേഷന്‍ എടുത്താണ് മുന്നോട്ടുപോകുന്നത് എന്നത് വ്യക്തമായി. ഉപതെരഞ്ഞെടുപ്പുകളോടെ അതൊരു ആസൂത്രിത നീക്കമാണെന്നും വ്യക്തമായി.
1986ല്‍ കേരളത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്തിനെതിരെ നടത്തിയ കടന്നാക്രമണത്തിന്റെ പശ്ചാത്തലം നമ്മുടെ രാഷ്ട്രീയ ചരിത്രത്തില്‍ വായിച്ചറിയാം. ആദ്യം മുസ്ലിം ലീഗുമായും പിന്നീട് ലീഗ് പിളര്‍ന്നുണ്ടായ അഖിലേന്ത്യാ മുസ്ലിം ലീഗുമായും സഖ്യമുണ്ടാക്കിയ സി.പി.എം രണ്ടിനെയും കൈയൊഴിഞ്ഞ് ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ഉന്നം വെച്ചു നടത്തിയ സമര്‍ഥമായ രാഷ്ട്രീയ നീക്കമായിരുന്നു അത്. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കണ്ടു. ഇ.എം.എസിന്റെ ആ കുതന്ത്രം ആവര്‍ത്തിക്കാമെന്നാണ് ഇപ്പോഴത്തെയും കണക്കുകൂട്ടല്‍. എന്നു മാത്രമല്ല അതിനുവേണ്ടി നാട്ടിലെ ന്യൂനപക്ഷങ്ങള്‍ തമ്മില്‍ അകന്നുപോകുന്ന ദുരൂഹമായ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിപ്പോരുന്നു. ന്യൂനപക്ഷങ്ങള്‍ സമുദായങ്ങള്‍, വിശിഷ്യാ മുസ്ലിംകളും ക്രിസ്ത്യാനികളും സമാനമായ അവസ്ഥയിലാണ് രാജ്യമെങ്ങും. ഹിന്ദുത്വ രാഷ്ട്രത്തിലെ പ്രഖ്യാപിത ശത്രുക്കളാണ് മുസ്ലിംകളും ക്രിസ്ത്യാനികളും. സംഘ്പരിവാറിന്റെ ഈ പദ്ധതിയെ മാത്രമല്ല, സി.പി.ഐ.എമ്മിന്റെ സമാന പദ്ധതിയെ കൂടി കരുതിയിരിക്കേണ്ട അവസ്ഥ കേരളത്തില്‍ സംജാതമായിരിക്കുന്നു. സംഘപരിവാറിന്റെ പണിയാണ് സി.പി.ഐ.എം എടുക്കുന്നതെങ്കില്‍ അതിനുള്ള പരിഹാരം മുസ്ലിം ലീഗ് നേതൃത്വം തേടും. സയ്യിദ് സാദിഖലി തങ്ങള്‍ കൃസ്തീയ മതമേലധ്യക്ഷന്മാരെ കണ്ടതതിനാണ്. കേരള ജനത ആ നയവും അതിലെ ന്യായവും തിരിച്ചറിയുമെന്നതില്‍ സംശയമില്ല.
ടി.പി അഷ്‌റഫ്അലി
പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 53253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ 7642 സീറ്റുകൾ മലപ്പുറത്താണെന്നുമുള്ള ഒരു വാർത്താശകലവും പൊക്കിപിടിച്ച് പ്രചാരണം നടത്തുന്നവർ അറിയാൻ വേണ്ടിയാണിത്. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങൾ വെറുതെയായിരുന്നെന്നും ഇതാ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും സീറ്റൊഴിവ് ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നത്.
മലബാറിലെയും വിശിഷ്യാ മലപ്പുറത്തെയും പ്ലസ് വൺ സീറ്റ് ക്ഷാമം മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളായ എം.എസ്.എഫും യൂത്ത്ലീഗും ഏറ്റെടുത്ത് ജയിൽ വാസം വരെ അനുഷ്ഠിച്ചതും വിജയം കണ്ടതുമായ സമരമാണ്. ഇനി വസ്തുതകളിലേക്ക് വരാം. മലപ്പുറത്ത് 7642 സീറ്റുകൾ ഒഴിവുണ്ടെന്നത് നേരാണ്. ആ സത്യം അവിടംകൊണ്ട് അവസാനിക്കുന്നില്ല. ആ 7642 സീറ്റുകളിൽ 5173 സീറ്റും പണം കൊടുത്ത് പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളിലാണെന്നതാണ് സി.പി.എം/ ന്യായീകരണ തൊഴിലാളികൾ അറിയാത്തതോ മറച്ചുവെച്ചതോ ആയ സത്യം.
അതായത് മലപ്പുറത്ത് ഒഴിവുണ്ടെന്ന് പറയുന്ന 7642 സീറ്റുകളിൽ 68 ശതമാനവും (5173 എണ്ണം) സർക്കാർ ഏകജാലക രീതിയിൽ പ്രവേശനം നടത്താത്തതും ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സീറ്റാണ്. ഇതുകഴിച്ചാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി മലപ്പുറം ജില്ലയിൽ ബാക്കിയുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം 2469 ആണ്. ഇതിൽ 2133 സീറ്റ് സർക്കാർ സ്കൂളുകളിലും 336 സീറ്റ് എയ്ഡഡ് സ്കൂളുകളിലുമാണ്.
എല്ലാവർഷവും മലപ്പുറത്ത് അൺഎയ്ഡഡ് സ്കൂളികളിൽ ശരാശരി 5000നും 6000നും ഇടയിൽ സീറ്റ് ഒഴിഞ്ഞുകിടക്കാറുണ്ടെന്ന് മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇത്തവണ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഉൾപ്പെടെ നിരന്തരം ഉയർത്തിയ പ്രക്ഷോഭത്തിലൂടെ സർക്കാർ 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. കാസർകോട് ജില്ലയിൽ 18 ബാച്ചുകളും അനുവദിച്ചു. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയിൽ 120 താൽക്കാലിക ബാച്ചുകളിലൂടെ മലപ്പുറം ജില്ലയിൽ ഈ വർഷം വർധിച്ചത് 7200 സീറ്റുകളാണ്. ഈ താൽക്കാലിക ബാച്ചുകൾ ഗവ. സ്കൂളുകളിൽ അനുവദിച്ചിരുന്നില്ലെങ്കിൽ എന്താകുമാകുമായിരുന്നു മലപ്പുറം ജില്ലയിലെ സ്ഥിതി. നിലവിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയവരിൽ 5067 പേർ പുറത്താകുമായിരുന്നു.
എങ്ങനെ മലപ്പുറത്തെ സർക്കാർ സ്കൂളുകളിൽ ഇത്തവണ 2133 സീറ്റ് ഒഴിവ് വന്നു എന്ന് കൂടി പരിശോധിക്കപ്പെടണം. അതിനുള്ള ചില കാരണങ്ങൾ ഇനി പറയാം. മലപ്പുറത്ത് അനുവദിച്ച 120 താൽക്കാലിക ബാച്ചുകളിൽ ഒന്ന് പോലും സയൻസിൽ ആയിരുന്നില്ല. സയൻസ് കോമ്പിനേഷൻ താൽപര്യമുള്ള കുട്ടികൾക്ക് മുമ്പിലേക്ക് ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണ് അൽപ്പമെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാനുള്ള കാരണങ്ങളിലൊന്ന്. പ്രവേശന നടപടികൾ അവസാനഘട്ടത്തിലെത്തിയ ശേഷം അനുവദിച്ച ബാച്ചുകളാണ് മറ്റൊരു പ്രശ്നം. മൂന്ന് മുഖ്യഘട്ട അലോട്ട്മെന്‍റുകളും രണ്ട് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളും ഒരു ട്രാൻസ്ഫർ അലോട്ട്മെന്‍റും കഴിഞ്ഞ ശേഷമാണ് പുതിയ ബാച്ചിലേക്ക് കുട്ടികളിൽ നിന്ന് ഓപ്ഷൻ സ്വീകരിച്ചതും അലോട്ട്മെന്‍റ് നടത്തിയതും. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒന്നര മാസത്തിലേറെ പിന്നിട്ടശേഷമാണ് താൽക്കാലിക ബാച്ചുകളിലേക്ക് അലോട്ട്മെന്‍റ് നടക്കുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിൽ പലവഴിക്ക് തിരിയും. സീറ്റില്ലാതെ നിൽക്കുന്ന കുട്ടികൾ സമാന്തര മാർഗങ്ങൾ തേടുന്നതും കുറച്ചെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാൻ കാരണമായി. മറ്റൊരു കാരണം ഏത് മേഖലയിലാണ് സീറ്റ് ആവശ്യം എന്നത് പരിശോധിക്കാതെയാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളിൽ എത്തി സൗകര്യമുണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. അല്ലാതെ ഏത് മേഖലയിലാണ് സീറ്റ് വേണ്ടത് എന്ന പരിശോധന നടത്തിയില്ല. ഉദാഹരണത്തിന് തിരൂരിൽ സീറ്റിന് ആവശ്യക്കാരുണ്ടെങ്കിൽ നിലമ്പൂരിൽ ബാച്ച് അനുവദിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.
ഇതൊക്കെയാണെങ്കിലും മലപ്പുറത്ത് ഇത്തവണ പ്ലസ് വൺ പ്രവേശനം നേടിയത് (അൺഎയ്ഡഡിൽ ഉൾപ്പെടെ) 70689 പേരാണ്. അത് സർവകാല റെക്കോർഡാണ്. 120 താൽക്കാലിക ബാച്ചുകൾ ഇല്ലായിരുന്നെങ്കിൽ ഇത് 65000ന് താഴെയാകുമായിരുന്നു. അതായത് മലപ്പുറത്ത് സീറ്റുണ്ടെങ്കിൽ പഠിക്കാൻ കുട്ടികളുണ്ടെന്നതിന് ഇതിൽപരം തെളിവ് വേണമോ എന്ന് വ്യാജകണക്കുമായി സോഷ്യൽ മീഡിയയിൽ ന്യായീകരണം ചമക്കാൻ ഇറങ്ങുന്ന ദേശാഭിമാനിയും സി.പി.എം സൈബർ ഹാൻഡിലുകളും പരിശോധിക്കണം. മലപ്പുറത്തെ സീറ്റൊഴിവിന്‍റെ കണക്ക് നിരത്തുന്നവർ മറ്റ് ജില്ലകളിൽ ബാച്ച് വർധന ഒന്നുമില്ലാതെ തെക്കൻ കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്‍റെ കണക്ക് കൂടി പരിശോധിക്കണം. അതിങ്ങനെയാണ്: തിരുവനന്തപുരം 5366, കൊല്ലം 5021, പത്തനംതിട്ട 4079, ആലപ്പുഴ 3423, കോട്ടയം 2991, ഇടുക്കി 1651, എറണാകുളം 5659, തൃശൂർ 5141. വർഷങ്ങളായി തുടരുന്ന ഈ ജില്ലകളിലെ സീറ്റൊഴിവൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ ആ അസുഖം വേറെയാണ്. ആ അസുഖത്തിനുള്ള മരുന്ന് കൂടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് പൊതുജനം തന്നത്.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഏറ്റെടുത്ത സമരം ലക്ഷ്യം കണ്ടാണ് അവസാനിപ്പിച്ചത്. മേലിൽ ഇത്തരം ക്യാപ്സൂളുകളുമായി ഇറങ്ങരുതെന്നേ ദേശാഭിമാനിയോട് പറയാനുള്ളൂ.
ചൈനീസ് പത്രമായ യാംഗ് ചെംഗ് വാൻ ബു റിപ്പോർട്ടറായ സെൻ ലിയാനെ പാരീസ് മെയിൻ മീഡിയാ സെൻററിലേക്കുള്ള മെട്രോ യാത്രക്കിടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ. വീട്ടിൽ നിന്നും രണ്ട് ട്രെയിൻ കയറി വേണം പലാ ഡി കോൺഗ്രസ് എന്ന പേരുള്ള വാർത്താ കേന്ദ്രത്തിലെത്താൻ. കോൺഗ്രസ് എന്ന പേരുള്ളതിനാൽ ഓർക്കാൻ എളുപ്പമാണ്. ബാക്കി ഫ്രഞ്ച് പേരുകളെല്ലാം കടുകട്ടിയാണ്. അൽപ്പമധികം ദൈർഘ്യവുമുണ്ടാവും. നമ്മൾ ഫ്രഞ്ചെല്ലാം പറഞ്ഞ് വരുമ്പോഴേക്കും ഫ്രഞ്ചുകാരൻ മെഹ്സി (നന്ദി) പറഞ്ഞ് സ്വന്തം വഴിക്ക് പോയിരിക്കും.
സെൻ നല്ല ഉറക്കമൂഡിലായിരുന്നു. പക്ഷേ മറ്റൊരു പത്രക്കാരനെ കിട്ടിയപ്പോൾ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ദുരനുഭവങ്ങൾ അവന് പറയാതിരിക്കാനായില്ല. 2010 ൽ ചൈനീസ് നഗരമായ ഗോഞ്ചുവിൽ ( ഗു വാൻ ഷു) നടന്ന ഏഷ്യൻ ഗെയിംസ് റിപ്പോർട്ട് ചെയ്യാൻ പോയ വേളയിൽ ആ നഗരത്തെക്കുറിച്ച് ധാരാളമെഴുതിയിരുന്നു. സെൻ ജോലി ചെയ്യുന്ന പത്രം ഗോഞ്ചുവിൽ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. ഈ കാര്യങ്ങൾ പറഞ്ഞാണ് തുടങ്ങിയത്. നന്നായി ആംഗലേയം സംസാരിക്കുന്ന അപുർവ്വ ചൈനക്കാരിൽ ഒരാളാണ് സെൻ. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങ് ചരിത്രമാവുമെന്നെല്ലാം പറഞ്ഞാണ് മഴയുള്ള വെള്ളി പ്രദോഷത്തിൽ ലോകത്തെ പ്രധാനികളായ മാധ്യമ പ്രവർത്തകരെയെല്ലാം സംഘാടകർ വിളിച്ച് കൊണ്ട് പോയത്. ആദ്യം മീഡിയാ ബസിൽ നദി തടമായ ട്രസറാഡോയിലേക്ക്. സുരക്ഷാ പരിശോധനയുടെ പേരിൽ ഭീകര ക്യു. കഷ്ടകാലത്തിന് ഏതോ സാമുഹ്യദ്രോഹികൾ വെള്ളിയാഴ്ച രാവിലെ ട്രെയിൻ കേബിളുകൾക്ക് തീ വെച്ചിരുന്നു. അതോടെ തീവ്രവാദികൾ എന്ന പേരിൽ സുരക്ഷ കഠിനമാക്കി. മണിക്കുറുകൾ ദീർഘിച്ച സുരക്ഷാ പരിശോധന. മഴ പെയ്തിട്ടും അവർ നിർത്തിയില്ല. ലാപ്ടോപിൽ വെള്ളം കയറിയപ്പോൾ താൻ ക്ഷുഭിതനായപ്പോൾ സുരക്ഷാ സംഘത്തിലെ വനിതക്ക് പാസ്പോർട്ട് കാണണമെന്ന് നിർബന്ധം. മറ്റൊരു ബാഗിലായിരുന്നു പാസ്പോർട്ട്. അതെല്ലാം എടുത്ത് തിരികെ വന്നപ്പോൾ വീണ്ടും ക്യാമറാബാഗ് തുറക്കണമെന്നായി.
എല്ലാം സഹിച്ച് ട്രസറാഡോയിലെ ഇരിപ്പിടത്തിൽ ഉപവിഷ്ടനായപ്പോൾ സീറ്റ് നമ്പർ നിർബന്ധമെന്ന് പറഞ്ഞ് വോളണ്ടിയർ. മഴയെ പ്രതിരോധിക്കാൻ സംഘാടകർ വി.ഐ.പികൾക്ക് പ്ലാസ്റ്റിക് കോട്ട് നൽകി. മാധ്യമ പ്രവർത്തകർക്ക് ഒന്നും നൽകിയില്ല. ഒടുവിൽ സഹികെട്ട് ഉദ്ഘാടനം ബഹിഷ്ക്കരിച്ച് മടങ്ങാൻ തീരുമാനിച്ചു. അവിടെയും പണി കിട്ടി. അഞ്ച് കിലോമീറ്ററോളം സുരക്ഷക്കായി നഗരം അടച്ച് പൂട്ടിയിരിക്കുന്നു. ഒരു ടാക്സിക്കായി നടന്നത് ആറ് കിലോമീറ്റർ. തിരികെ റൂമിലെത്തുമ്പോൾ സമയം പുലർച്ചെ രണ്ട് മണി. ഇത്തരത്തിലൊരു ദുരനുഭവം ഇത് വരെയിലെന്ന് സെൻ പറയുമ്പോൾ ഞങ്ങളുടെ ട്രെയിൻ എഴാം സ്റ്റേഷനും പിന്നിട്ട് കോൺഗ്രസിലെത്തിയിരുന്നു….!!
സെൻ പറഞ്ഞ അനുഭവങ്ങൾ എല്ലാവർക്കുമുണ്ടായി. സാധാരണ സ്റ്റേഡിയങ്ങളിൽ നടക്കാറുള്ള ഉദ്ഘാടന ചടങ്ങ് കുറച്ച്കൂടി ആകർഷകമാക്കാനാണ് തുറന്ന വേദിയിൽ നദീതടത്തിലാക്കിയത്. നല്ല തീരുമാനമായിരുന്നു. പക്ഷേ സംഘാടകർ മഴയെ കണ്ടില്ല. വെള്ളി രാവിലെ മുതൽ നല്ല മഴയായിരുന്നു. രാത്രിയോടെ അത് ശക്തമായി. സെൻ നദിയിലൂടെ തുറന്ന ബോട്ടുകളിലായിരുന്നു താരങ്ങളുടെ മാർച്ച്പാസ്റ്റ്. പലരും നനഞ്ഞ് കളിച്ചു. 24 മണികൂറിനകം മൽസരിക്കാനുള്ളവർ സ്വയം പഴിച്ചു. വിവിധ രാജ്യങ്ങളിലെ സംഘത്തലവന്മാർ ദേഷ്യം പരസ്യമാക്കി. ഒരു ജലദോഷം മതിയല്ലോ, നാല് വർഷത്തെ ഒരുക്കം ഇല്ലാതാക്കാൻ. ഭാഗ്യത്തിന് ആദ്യ ദിനം മൽസരിക്കാനുള്ള ഇന്ത്യൻ താരങ്ങളൊന്നും മാർച്ച് പാസ്റ്റിൽ അണിനിരന്നില്ല. അത് പി.ടി ഉഷ എന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുടെ പക്വമായ തീരുമാനമായിരുന്നു. അനുഭവ സമ്പത്തിൽ നിന്നുമുള്ള തീരുമാനം. ഉഷയും മണിക്കുറുകളോളം മഴ കൊണ്ടു. ഞങ്ങൾക്ക് നേരെ മുമ്പിലായിരുന്നു ഉഷയും ഭർത്താവ് ശ്രീനിവാസനുമുണ്ടായിരുന്നത്.
മൂന്ന് ലെയറായിരുന്നു സുരക്ഷാ പരിശോധന. വെറുതെയുള്ള നാടകം. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ആർക്കുമില്ല. ട്രസറാഡോയിലെ താൽക്കാലിക വേദിയിലെ വലിയ സ്ക്രീനിലായിരുന്നു ചടങ്ങുകൾ കണ്ടത്. മാർച്ച് പാസ്റ്റിന് ശേഷം താരങ്ങളെത്തിയത് ഞങ്ങൾക്ക് മുന്നിലായിരുന്നു. എല്ലാവരും തണുത്ത് വിറക്കുന്നുണ്ടായിരുന്നു. മൂന്നര മണിക്കുറായിരുന്നു സഹനം. ഫ്രഞ്ചുകാർ പുലികളായിരിക്കാം-പക്ഷേ ഉദ്ഘാടന മഹാമഹം കൊടും ചതി മാത്രമല്ല,ദുരന്തവുമായി. എല്ലാം കഴിഞ്ഞ് വീണ്ടും നാടകം. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മക്രോൺ കടന്ന് പോവാൻ അര മണിക്കൂർ ബ്ലോക്ക്. പിന്നെയും ഇഴഞ്ഞ് ഇഴഞ്ഞുള്ള പരിശോധനകൾ. ഉദ്ഘാടന ചടങ്ങുകളെക്കുറിച്ച് ഇന്നലെ മീഡിയാ സെൻററിൽ കേട്ട ചില പദങ്ങൾ പറയാം.
ഹൊറിബിൾ..! ഫാസി..!,കേപ..!സയാകു..!,എസ്പാൻഡാസോ..!!!
( രണ്ടാമൻ അറബിക്, മൂന്നാമൻ ചൈനീസ്, നാലാമൻ ജപ്പാനീസ്,അഞ്ചാമൻ സ്പാനിഷ്)
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
ബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
പുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ