Connect with us

Video Stories

മോദിയുടെ കാലത്തെ രാഷ്ട്രപതി

Published

on

 

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഭരണകക്ഷിയായ ബി.ജെ.പി നിശ്ചയിച്ചിരിക്കുന്ന രാംനാഥ് കോവിന്ദ് ആ പാര്‍ട്ടിയുടെ അറുപിന്തിരിപ്പന്‍ ആശയഗതികള്‍ക്ക് അനുയോജ്യനായ വ്യക്തിയാണെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്റിബോര്‍ഡ് യോഗമാണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പറയപ്പെടുന്നതെങ്കിലും പ്രധാനമന്ത്രിയുടെയും പാര്‍ട്ടിഅധ്യക്ഷന്‍ അമിത്ഷായുടെയും ഉള്ളിലിരിപ്പാണ് യഥാര്‍ഥത്തില്‍ ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ പ്രമുഖരായ രാജ്‌നാഥ്‌സിംഗ്, വെങ്കയ്യനായിഡു, സുഷമസ്വരാജ് തുടങ്ങിയവര്‍പോലും മുന്‍കൂട്ടി കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് വാര്‍ത്തകള്‍. എന്തിനേറെ കോവിന്ദ് പോലും തീരുമാനത്തിനുശേഷമാണ് രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിസ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുന്നതത്രെ. സംഗതി ഏതായാലും നരേന്ദ്രമോദിയുടെ ഏകാധിപത്യപരവും നിഗൂഢവും തന്ത്രപരവുമായ ശൈലിയാണ് കോവിന്ദിന്റെ തിരഞ്ഞെടുപ്പിലൂടെയും ആവര്‍ത്തിച്ചിക്കുന്നതെന്നത് ഉറപ്പാണ് .
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമായി പരന്നുകിടക്കുന്ന ദലിത് സമുദായമായ കോലിജാതിക്കാരനാണ് പൊതുവെസൗമ്യനും അഴിമതിതൊട്ടുതീണ്ടാത്ത വ്യക്തിത്വത്തിനുടമയായ എഴുപത്തൊന്നുകാരന്‍ കാണ്‍പൂരുകാരനായ രാംനാഥ് കോവിന്ദ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വേദികളിലൊഴികെ ദേശീയതലത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത വ്യക്തിത്വം. ബി.ജെ.പിയുടെ ദലിത്കൂട്ടായ്മയായ ഭാരതീയ ദലിത്‌മോര്‍ച്ചയുടെ ദേശീയാധ്യക്ഷന്‍, പാര്‍ട്ടിയുടെ മുന്‍വക്താവ്. 1994 മുതല്‍രണ്ടുതവണ രാജ്യസഭാംഗം. നിയമബിരുദത്തിനുശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകന്‍. ഇപ്പോള്‍ ബീഹാര്‍ഗവര്‍ണര്‍. എന്നാല്‍ ഇതൊക്കെ മാത്രമാണോ കോവിന്ദിനെ തിരഞ്ഞെടുക്കുന്നതില്‍ മോദിയെ സ്വാധീനിച്ചതെന്ന് പറയാനാകാത്ത വിധം രാഷ്ട്രീയമായ ഒട്ടേറെഘടകങ്ങള്‍ ഈ ബി.ജെ.പി നേതാവിന്റെ പൂര്‍വാശ്രമ രാഷ്ട്രീയസ്വയംസേവകബന്ധം ചിലസൂചനകള്‍ നല്‍കുന്നുണ്ട്. അതിലൊന്നാണ് പാര്‍ട്ടിവക്താവായിരിക്കെ മുസ്്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യാരാജ്യത്തിന് അന്യരാണ് എന്ന കോവിന്ദിന്റെ പരാമര്‍ശം. ബ്രാഹ്മണമേധാവിത്വത്തിന്റെയും സവര്‍ണഫാസിസത്തിന്റെയും വലതുപക്ഷഭീകരഭാവം പേറുന്ന ആര്‍.എസ്.എസിന്റെ നാക്കാണ്് ഈ ദലിത് നേതാവിലൂടെ അന്ന് പുറത്തുവന്നത് എന്നതുമതി ഇദ്ദേഹത്തിന്റെ അപരവ്യക്തിത്വത്തിന് മാര്‍ക്കിടാന്‍. സര്‍വോപരി മോദിയുടെ ഏകച്ഛത്രാധിപമായ നേതൃശൈലിക്ക് ഒരുതരത്തിലും ഭീഷണിയാകാത്ത വ്യക്തിത്വം എന്ന ഘടകവും ഈ തിരഞ്ഞെടുപ്പിന് പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.
എം.പിമാരും എം.എല്‍.എമാരുമടങ്ങുന്ന ഇലക്ടറല്‍ കോളജിനാണ് രാഷ്ട്രത്തിന്റെ ഭരണത്തലവനെയും സര്‍വസൈന്യാധിപനെയും തിരഞ്ഞെടുക്കാനുള്ള അധികാരം എന്നിരിക്കെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രതിപക്ഷത്തിന് ആ റോളില്‍ കാര്യമായി ശോഭിക്കാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ലോക്‌സഭയിലെ മഹാഭൂരിപക്ഷവും വിവിധസംസ്ഥാനങ്ങളില്‍ അടുത്തകാലത്തായി നേടിയ തുടര്‍വിജയങ്ങളും ബി.ജെ.പിസ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാക്കുന്നുണ്ട്. അതേസമയം ജനാധിപത്യപരമായി പ്രതിപക്ഷത്തിന് അതിന്റെ കടമ നിര്‍വഹിക്കേണ്ട ബാധ്യതയും നിലനില്‍ക്കുന്നു. രാഷ്ട്രപതിയായി ആരെ നിശ്ചയിക്കണമെന്ന കാര്യത്തില്‍ ദേശീയകക്ഷികളുടെ സമവായം വേണമെന്നാണ് പൊതുവെ ജനതആഗ്രഹിച്ചിരുന്നത്. അതിനായി പ്രതിപക്ഷകക്ഷികള്‍ കാത്തിരിക്കുന്നതിനിടെയാണ് പൊടുന്നനെയുള്ള ഈ പ്രഖ്യാപനം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മതപരവും ജാതീയവും വംശീയവുമായ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും രാജ്യത്തെങ്ങും നിറഞ്ഞുനില്‍ക്കുന്ന സമയത്ത് എക്‌സിക്യൂട്ടിവിന് നേര്‍ദിശ കാട്ടിക്കൊടുക്കേണ്ട ഭാരിച്ച ബാധ്യതയാണ് രാഷ്ട്രപതിക്ക് ഇന്നുള്ളത്. ഹിന്ദുത്വരാഷ്ട്രീയം ഫാസിസത്തിന്റെ രാക്ഷസീയരൂപം കൈവരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പട്ടാപ്പകല്‍ ഗോമാതാവിന്റെ പേരില്‍ കൊലചെയ്യപ്പെടുന്ന നിരപരാധികളായ പൗരന്മാരും അപരാധികളായ ഭരണകക്ഷിക്കാരും. ദലിതുകളുടെ ദു:സ്ഥിതി വെളിവാക്കുന്നതാണ് ഭാര്യയുടെ മൃതദേഹവുമായുള്ള മാഞ്ചിയുടെ ഇന്ത്യയുടെ വിരിമാറിലൂടെയുള്ള പതിനാറുകിലോമീറ്റര്‍ നടത്തവും മോദിയുടെ ഗുജറാത്തിലെ ഉനയില്‍ കുലത്തൊഴിലിലേര്‍പ്പെട്ടതിന് മേല്‍ജാതിക്കാരുടെ ചന്തിക്കടിയേല്‍ക്കേണ്ടിവന്ന യുവാക്കളും. സര്‍വസംഘപരിത്യാഗിയായ മുഖ്യമന്ത്രിയുടെ സംസ്ഥാനത്ത് ‘ഭീം പട്ടാള’ ക്കാര്‍ നിലനില്‍പിനായി പൊരുതുകയാണ്.
തന്റെയും പാര്‍ട്ടിയുടെയും രണ്ടുവര്‍ഷത്തിനകം വരാനിരിക്കുന്ന ലിറ്റ്മസ് പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലിരിക്കുന്ന മോദിക്ക് വിദേശപര്യടനങ്ങളും നോട്ടുനിരോധനമടക്കമുള്ള വിതണ്ഡനയപരിപാടികളും കൊണ്ട് രക്ഷപ്പെടാനാവില്ലെന്ന് നന്നായറിയാം. റബര്‍സ്റ്റാമ്പെന്ന രാഷ്ട്രപതിപദവിക്കുള്ള പരിഹാസപ്പേരിന് കയ്യൊപ്പ് ചാര്‍ത്തുന്നതായി മോദിയുടെ ഈ തിരഞ്ഞെടുക്കല്‍. ഒപ്പം തനിക്ക് ഭീഷണിയായേക്കാവുന്ന എല്‍.കെ അഡ്വാനിയെയും മുരളിമനോഹര്‍ജോഷിയെയും പോലുള്ളവരെ ഒഴിവാക്കാനും ഇതുമൂലമായി. കെ.ആര്‍ നാരായണനെയും എ.പി.ജെ അബ്ദുല്‍കലാമിനെയും പോലുള്ള ഉന്നതചിന്താശ്രേണിയിലുള്ള വ്യക്തിത്വത്തിന് പകരമായി പ്രധാനമന്ത്രിക്കുപുറമെ മറ്റൊരു ഉന്നതഭരണഘടനാപദവിയെകൂടി ആര്‍.എസ്.എസിന്റെ വരുതിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിന് മറുപടി കൊടുക്കേണ്ടത് ഒറ്റക്കെട്ടായ പ്രതിപക്ഷപാര്‍ട്ടികളും ജനതയുമാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending