Connect with us

Video Stories

കത്വ:കണ്ണീര്‍ വീഴ്ത്തിയ വയലറ്റ് പൂക്കള്‍

Published

on

ഭുവനചന്ദ്രന്‍
കത്വ, ഒരു വര്‍ഷത്തിലധികമായി ഇന്ത്യയുടെ വേദനയുടെ പേര് അതായിരുന്നു. വയലറ്റ് പൂക്കളുള്ള വസ്ത്രം ധരിച്ച ഒരു എട്ടുവയസുകാരിയുടെ ചിത്രം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ നൊമ്പരവും കണ്ണീരുമായാണ് പിന്നീട് മാറിയത്. രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരതക്ക് ഇരയായ ആ പാവം പെണ്‍കുട്ടിക്കു വേണ്ടി മനുഷ്യത്വം മരവിക്കാത്ത മുഴുവന്‍ പേരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ‘നിങ്ങളുടെ മതവും ലിംഗവും വിശ്വാസവും ഏതുമായിക്കൊള്ളട്ടെ എല്ലാവരും വരിക, മാനവികതക്കും നീതിക്കുമായി’ എന്നായിരുന്നു കത്വയിലെ പെണ്‍കുട്ടിക്ക് നീതി തേടിയുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഏക്താ കപൂര്‍ ട്വിറ്ററിലൂടെ ആഹ്വാനം നടത്തിയത്. ഇത് കേവലം ഒരു ഏകത കപൂറിന്റെ ആഹ്വാനം മാത്രമായിരുന്നില്ല.
ആ എട്ട് വയസുകാരിയ്ക്ക് നീതി ലഭ്യമാക്കാനായി പരശതങ്ങളാണ് ശബ്ദമുയര്‍ത്തിയത്. നിയമ സഹായം ലഭ്യമാക്കേണ്ടവര്‍ പോലും നിയമം തേടിയെത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് മുന്നില്‍ കണ്ണടച്ചപ്പോള്‍ നീതിക്കു വേണ്ടി അവര്‍ നടത്തിയ പോരാട്ടം ഇന്നോളം മറ്റൊരു കുടുംബവും അനുഭവിക്കാത്തതാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കിയതെങ്കിലും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷത്തെ കഠിന തടവ് ശിക്ഷയുമാണ് പത്താന്‍കോട്ടിലെ കോടതി വിധിച്ചത്. നിയമ പാലകര്‍ തന്നെ കാപാലികരായ കേസില്‍ പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് കിട്ടിയ ശിക്ഷ രാജ്യത്തെ വനിതകള്‍ക്കും കുട്ടികള്‍ക്കും ലഭിച്ച നീതികൂടിയായാണ് വിലയിരുത്തുന്നത്. 2018 ജനുവരി പത്തിനാണ് രാജ്യം വിറങ്ങലിച്ച ആ സംഭവത്തിന് തുടക്കം. ഏഴ് ദിവസത്തെ കൊടിയ പീഡനങ്ങള്‍ക്കു ശേഷം കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ജനുവരി 17ന് വനത്തിനകത്ത് കണ്ടെത്തുകയായിരുന്നു.
ബഖര്‍വാള്‍ വിഭാഗത്തില്‍ പെട്ട നാടോടി മുസ്്‌ലിം കുടുംബങ്ങളെ പ്രദേശത്തു നിന്നും ഓടിക്കാന്‍ ക്ഷേത്ര പൂജാരി കൂടിയായ സഞ്ജീവ് റാമിന്റെ നേതൃത്വത്തില്‍ നടത്തിയ ആസൂത്രണത്തിന്റെ ഫലമായാണ് മനസാക്ഷി മരവിപ്പിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. പതിനാറ് മാസത്തിന് ശേഷം വിചാരണപൂര്‍ത്തിയാക്കി ഗ്രാമമുഖ്യനും പൊലീസുകാരുമുള്‍പ്പെടെ കേസില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും രാജ്യം തലകുനിക്കാതിരിക്കാനും ജാഗ്രത ഇനിയെങ്കിലും ഉണ്ടാവണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. കേസിലെ പ്രതികളും അവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങളും, ലഭിച്ച ശിക്ഷയും ഇങ്ങനെയാണ്. കേസില്‍ പ്രതികളായ ഏഴു പേരില്‍ ആറു പേരെ പത്താന്‍കോട്ടിലെ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും വിശാല്‍ ഗംഗോത്ര എന്ന പ്രതിയെ വെറുതെ വിടുകയും ചെയ്തു.
ഇവരില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് പേര്‍ക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷയുമാണ് ജഡ്ജി തേജീന്ദര്‍ സിങ് വിധിച്ചത്. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ സഞ്ജീവ് റാമിന്റെ അനന്തരവനും പ്രായപൂര്‍ത്തിയാവാത്ത ആളുമായ പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെങ്കിലും പ്രായം കണക്കിലെടുത്ത് പത്താന്‍കോട്ടിലെ വിചാരണ കോടതി ഇയാള്‍ക്കെതിരായ വിചാരണ നടത്തിയിട്ടില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴു പേരും അവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റവും ഇങ്ങനെ.
(ഇന്ത്യന്‍ പീനല്‍കോഡ് ജമ്മുകശ്മീരിന് ബാധകമല്ല. എങ്കിലും ഇതിന് സമാനമായ രണ്‍ബീര്‍ പീനല്‍ കോഡ് ആര്‍.ബി.സി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.) ആര്‍.ബി.സിയിലെ 120-ബി (ഗൂഡാലോചന), 363 (തട്ടിക്കൊണ്ടുപോകല്‍), 343 (അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍), 376 ഡി (കൂട്ടബലാത്സംഗം), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

  1. സാഞ്ജി റാം
    മുന്‍ റവന്യൂ ഓഫീസറും എട്ടുവയസുകാരിയെ തടവില്‍പാര്‍പ്പിക്കുകയും, ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ക്ഷേത്രമായ ‘ദേവിസ്ഥാനിന്റെ’ മേല്‍നോട്ടക്കാരനും സംരക്ഷകനുമായ സാഞ്ജി റാമാണ് കത്വ സംഭവത്തിന്റെ മുഖ്യഗൂഡാലോചകന്‍
    ബഖര്‍വാള്‍ വിഭാഗത്തില്‍ പെട്ട (ആട്ടിടയന്‍മാര്‍)മുസ്്‌ലിംകളെ പ്രദേശത്തു നിന്നും ആട്ടിയോടിക്കുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയുടെ ശില്‍പി. എട്ടുവയസുകാരിക്കെതിരെ ക്രൂരമായ കൃത്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയത് സാഞ്ജി റാമാണ്. കേസ് മൂടിവെക്കാന്‍ പൊലീസുകാര്‍ക്ക് പണം നല്‍കിയതും ഇദ്ദേഹം തന്നെ. ആര്‍.പി.സി 120-ബി, 302, 376 ഡി പ്രകാരം പത്താന്‍കോട്ടിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
  2. വിശാല്‍ ജംഗോത്ര എന്ന ഷമ്മ
    സഞ്ജി റാമിന്റെ മകന്‍. ഉത്തര്‍പ്രദേശിലെ മിരാപൂരിലെ അകന്‍ഷാ കോളജിലെ ബി.എസ്.സി അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥി.
    കൊലപാതകം നടന്ന സ്ഥലത്തു വെച്ച് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. കൃത്യം ചെയ്യാനായി ഇയാളെ 800 കിലോമീറ്റര്‍ അകലെ നിന്നും കത്വയിലേക്ക് വിളിച്ചു വരുത്തി എന്നായിരുന്നു ജമ്മുകശ്മീര്‍ പൊലീസിന്റെ സി.ഐ.ഡി വിഭാഗത്തിന്റെ അന്വേഷണ വിഭാഗം ആരോപിച്ചിരുന്നത്. അതേ സമയം ഇയാളെ കോളജ് രജിസ്റ്റര്‍ തിരുത്തിയും, എഴുതാത്ത പരീക്ഷ എഴുതിയെന്ന് രേഖയുണ്ടാക്കിയുമാണ് രക്ഷിച്ചെടുത്തതെന്നും ആരോപണമുണ്ട്. എന്തായാലും തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെ വിട്ടു.
  3. എസ്.പി.ഒ ദീപക് കജൂരിയ
    സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍, പി.എസ് ഹിരാനഗര്‍. സഞ്ജി റാമിനൊപ്പം കേസിന്റെ തുടക്കം മുതല്‍ ഗൂഡാലോചനയില്‍ പങ്കാളി.
    സാഞ്ജി റാമിനൊപ്പം ഗൂഡാലോചനയില്‍ പങ്കാളി. ഇതോടൊപ്പം കേസ് മൂടിവെക്കുന്നതിനു പദ്ധതി തയാറാക്കി. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ പ്രേരിപ്പിച്ചത് കജൂരിയയാണ്.
    ഇതിന് പകരമായി പ്രതിയെ പരീക്ഷ പാസാകാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. തട്ടിക്കൊണ്ടു വന്ന ശേഷം പെണ്‍കുട്ടിക്ക് മയക്കു മരുന്ന് നല്‍കുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും കൊലപ്പെടുത്താന്‍ കഴിഞ്ഞില്ല.
    ആര്‍.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്‍ ജീവപര്യന്തം തടവ്.
  4. എസ്.പി.ഒ സുരീന്ദര്‍ കുമാര്‍
    സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥന്‍, പി.എസ് ഹിരാനഗര്‍
    കജൂരിയക്കൊപ്പം ഗൂഡാലോചനയില്‍ പങ്കാളി. ദേവിസ്ഥാന് സമീപത്തേക്കുള്ള ബകര്‍വാള്‍ വിഭാഗക്കാരുടെയും പെണ്‍കുട്ടിയുടേയും യാത്രയെ കുറിച്ച് എല്ലാവിവരവും കജൂരിയക്ക് കൈമാറിയത് സുരീന്ദര്‍ കുമാറാണ്. കേസ് മൂടിവെക്കുന്നതിലും പങ്കാളി.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചുവര്‍ഷത്തെ കഠിന തടവ്.
  5. പര്‍വേശ് കുമാര്‍ എന്ന മന്നു
    പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സുഹൃത്ത്. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഗൂഡാലോചനയെ കുറിച്ച് ഇയാള്‍ക്ക് വിവരം ലഭിച്ചിരുന്നു.
    സാഞ്ജി റാമിന്റെ നിര്‍ദേശപ്രകാരം പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കൊപ്പം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ദേവസ്ഥാനത്ത് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതില്‍ കൂട്ടു പങ്കാളി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രായപൂര്‍ത്തിയാവാത്ത പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തുമ്പോള്‍ സ്ഥലത്ത് കൂടെയുണ്ടായിരുന്നു.
    ആര്‍.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്‍. ജീവപര്യന്തം തടവ്.
  6. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത
    എട്ടുവയസുകാരിയുടെ കൊലപാതകവും കൂട്ടബലാത്സംഗവും ഉള്‍പ്പെടെയുള്ള കേസ് ആദ്യം അന്വേഷിക്കാന്‍ നേതൃത്വം നല്‍കിയത് ആനന്ദ് ദത്തയാണ്. ഗൂഡാലോചനയെ കുറിച്ച് അറിയാമായിരുന്ന ഇയാള്‍ കുറ്റം മറച്ചുവെക്കാനായി കൈക്കൂലിയും കൈപ്പറ്റി.
    കുറ്റം മറച്ചുവെക്കാന്‍ സഞ്ജി റാമില്‍ നിന്നും അഞ്ചു ലക്ഷം കൈപ്പറ്റുകയും പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണം വഴിതിരിച്ചു വിടുകയും ചെയ്തു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും രക്തം, മണ്ണ്, ശുക്ലം എന്നിവ നീക്കം ചെയ്യുന്നതിനായി ദത്ത, തിലക് രാജ് എന്നിവരാണ് വസ്ത്രങ്ങള്‍ കഴുകി തെളിവ് നശിപ്പിച്ചത്. മറ്റു സുപ്രധാന തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തു.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചു വര്‍ഷം കഠിന തടവ്.
  7. ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജ്
    കേസ് അന്വേഷിച്ച ആദ്യ സംഘത്തിലെ അംഗം, കേസ് മൂടിവെക്കാനായി സഞ്ജി റാം, എസ്.ഐ ദത്ത എന്നിവരില്‍ നിന്നും കൈക്കൂലി കൈപ്പറ്റി.
    സഞ്ജി റാമില്‍ നിന്നും ആനന്ദ് ദത്തക്ക് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നല്‍കുന്നതില്‍ ഇടനിലക്കാരനായി. എട്ടു വയസുകാരി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകി തെളിവ് നശിപ്പിക്കാന്‍ പങ്കാളിയായി. മറ്റു നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിലും പങ്കാളി.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചു വര്‍ഷം കഠിന തടവ്.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending