ലുഖ്മാന് മമ്പാട് പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്കി മയക്കിക്കിടത്തി കൂട്ടബലാല്‍സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്‍ ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു കുറ്റിക്കാട്ടില്‍ തള്ളിയതാണ് സംഭവം. അവള് ജനിച്ച ബക്കര്‍വാള്‍ വിഭാഗത്തെ ആ മേഖലയില്‍ നിന്ന് ഭീതിനിറച്ച് ആട്ടിപ്പായിക്കാന്‍ ഉന്നത കുലജാതര്‍ കണ്ടെത്തിയതാണ് കാമക്രോധങ്ങളാല്‍ ഊട്ടിയെടുത്ത ഉപായം. തണുത്തുറഞ്ഞ കശ്മീര്‍ താഴ്വരയെ ചൂടുപിടിപ്പിക്കുന്ന വാര്‍ത്ത കാട്ടുതീപോലെ പടരുമ്പോള്‍ പ്രതികള്‍ക്കായി തെരുവിലിറങ്ങാനും വാദിക്കാനും സ്വാധീനിക്കാനും മന്ത്രിമാര്‍, എം.എല്‍.എമാര്‍, പൊലീസുകാര്‍, അഭിഭാഷകര്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെല്ലാം ഒന്നിച്ച് അധികാരമുഷ്ക്ക് ചുരുട്ടി രംഗത്തുവന്നു. നിയമവാഴ്ചയുടെ എല്ലാ കണ്ണുകളെയും കെട്ടിവരിഞ്ഞ് വരുതിയിലാക്കി. കുലമഹിമക്കായി എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിലിട്ട് വീരകൃത്യങ്ങള്‍ ചെയ്ത കുബേര പ്രമാണിമാരെ ചില മാധ്യമങ്ങളും വിശുദ്ധരെന്ന് പാടിപ്പുകഴ്ത്തി. പ്രതികരിക്കുന്നവരെയെല്ലാം കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത് മൃഗീയമായി തല്ലിച്ചതച്ച് ജയിലില്‍ തള്ളി. ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ് പോലും അപലപിച്ചപ്പോള്‍ തുല്ല്യതയില്ലാത്ത രീതിയിലാണ് പ്രതികള്‍ക്കായി മന്ത്രിമാരും അഭിഭാഷകരും പൊലിസുമെല്ലാം ഒരുമിച്ചത്. ഭീഷണിയും പ്രലോഭനങ്ങളും പ്രതിബന്ധങ്ങളും തീര്‍ത്ത് നീതിയുടെ വാതില്‍ കൊട്ടിയടച്ചപ്പോള്‍ ധീരമായി നിലയുറപ്പിച്ച മുസ്ലിംലീഗ് ഉള്‍പ്പെടെ വിവിധ സംഘടനകളും ആക്ടിവിസ്റ്റ് താലിബ് ഹുസ്സൈന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തിയ ഇടപെടലുകളും നീതിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്.
വേട്ടക്കാരുടെ അധികാരമുഷ്ക്
2018 ജനുവരി 10-നാണ് ബക്കര്‍വാള്‍ നാടോടി ഗോത്രത്തില്‍പ്പെട്ട എട്ട് വയസ്സുകാരിയെ ജമ്മുകശ്മീരിലെ കത്വ ജില്ലയിലുള്ള രസന ഗ്രാമത്തില്‍ നിന്ന് കാണാതാകുന്നത്. വീട്ടിലെ കുതിരകളെ മേയ്ക്കാന്‍ തൊട്ടടുത്തുള്ള തടാകത്തിന് അടുത്തേക്ക് പോയ പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ജനുവരി 12-ന് കുട്ടിയുടെ പിതാവ് ഹിരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്കി. വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന ക്ഷേത്രത്തില്‍ മയക്കിക്കിടത്തിയായിരുന്നു പൈശാചിക കൃത്യം. ചാക്കുകൊണ്ട് മൂടിയ കുട്ടിയെ അന്വേഷിച്ചെത്തിയ പൊലീസും പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് മാനഭംഗപ്പെടുത്തി. ജനുവരി 17-ന് വീടിന്റെ ഒരു കിലോമീറ്റര്‍ ദൂരെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കത്വ ജില്ലാ ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ഇഞ്ചിഞ്ചായി കൊല്ലുന്നതിന് മുന്‍പ് ദിവസങ്ങളോളം കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചതോടെ ഗൗരവം പുറംലോകം മനസ്സിലാക്കി. വിഷയം ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചപ്പോള്‍ ബി.ജെ.പി-പി.ഡി.പി. സഖ്യസര്‍ക്കാര്‍ ഇതു പരിഗണിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഇരക്കായി കോടതിയില്‍ അഭിഭാഷകര്‍ ഹാജരാകുന്നത് തടഞ്ഞ് കുലപ്പോരിശ പറഞ്ഞപ്പോള്‍ പണ്ഡിറ്റ് കുടുംബാംഗമായ ദീപിക സിങ് എന്ന 38-കാരി അഭിഭാഷക കേസ്സ് ഏറ്റെടുത്തു. സമാനതകളില്ലാത്തവിധം ജമ്മു ബാര്‍ അസോസിയേഷന് ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ദീപിക ഉറച്ചുനിന്നു. വധഭീഷണിപോലും വകവെക്കാതെ ഇവര്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ നല്കിയ റിട്ട് ഹരജിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം പൂജാരിയിലേക്ക് തിരിഞ്ഞതോടെ വിഷയത്തിന് വര്‍ഗീയ നിറം നല്കി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയെങ്കിലും, ക്രൈംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ല ധീരമായി മുന്നോട്ടു പോയതോടെ പ്രതികള്‍ക്കായി പരസ്യമായി രംഗത്തിറങ്ങിയവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. പൂജാരിക്ക് പുറമെ പൊലീസുകാരെയും പ്രതികളാക്കിയത് കൃത്യമായ തെളിവ് ശേഖരിച്ചായിരുന്നു. പ്രതികള്‍ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവര്‍ ഒന്നും പറഞ്ഞിരുന്നില്ല. പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നായിരുന്നു അവരുടെ മൊഴി. എന്നാല്‍, കുട്ടിയുടെ ഫോട്ടോയാണ് െ്രെകംബ്രാഞ്ചിന് പൊലീസുകാരിലേക്ക് എത്താന്‍ തുമ്പായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചളി ഇല്ലായിരുന്നെങ്കിലും ചിത്രത്തിലുള്ള കുട്ടിയുടെ ശരീരത്തില്‍ ചളി പറ്റിപ്പിടിച്ചിരുന്നു. ഇതു മറ്റൊരു സ്ഥലത്തുവെച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നതിന്റെ തെളിവായിരുന്നു. അന്വേഷണം ഈ വഴിക്ക് നീങ്ങിയപ്പോള്‍ ഫോട്ടോയിലെ ചളി ‘അപ്രത്യക്ഷമായി’. ഇതോടെ അന്വേഷണ സംഘം കൂടുതല്‍ ഫോട്ടോകള്‍ പരിശോധിച്ചു. ഇതിലൊന്നിലും, കുട്ടിയുടെ ശരീരത്തില്‍ ചളിയില്ലായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തെളിവ് നശിപ്പിക്കുന്നതായി ക്രൈംബ്രാഞ്ചിന് വ്യക്തമായത്.
സംസാരിക്കുന്ന തെളിവുകള്‍
മുഖ്യപ്രതിയായ പൂജാരി സഞ്ജി റാം, മകന് വിശാല്‍ ജംഗോത്ര, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരാണ് സംഭവത്തിന്റെ സൂത്രധാരന്മാര് എന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് തലവന്‍ രമേഷ് കുമാര്‍ ജല്ലയും സംഘവും ക്ഷേത്ര പരിസരത്ത് എത്തി പരിശോധിച്ചപ്പോഴും തുമ്പൊന്നും ലഭിച്ചില്ല. സഞ്ജി റാമിന്റെ പക്കല്‍നിന്ന് താക്കോല്‍ വാങ്ങി തുറന്ന് പരിശോധിച്ചപ്പോള്‍ ഏതാനും മുടിയിഴകള്‍ കണ്ടെത്തി. ഡി.എന്‍.എ. പരിശോധനയില്‍ ഇത് പെണ്‍കുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണെന്ന് ഉറപ്പിച്ചത്. തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അലക്കിയതായും കണ്ടെത്തിയതിന് പുറമെ, പ്രായപൂര്‍ത്തിയാകാത്ത ബാലനെ ഏക പ്രതിയാക്കാന്‍ പൊലീസ് നടത്തിയ നീക്കവും വ്യക്തമായതോടെ അന്വേഷണം പൊലീസിനു നേരെ തിരിഞ്ഞു. കേസില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജുരിയയും കുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയ ക്രൈംബ്രാഞ്ച് മറ്റു രണ്ട് പൊലീസുകാരായ ആനന്ദ് ദത്തയും ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജും കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഹായിച്ചതായും സ്ഥിരീകരിച്ചു. കേസ്സ് ഒതുക്കിത്തീര്‍ക്കാന്‍ ഒന്നര ലക്ഷം രൂപ പൊലീസ് കൈപ്പറ്റിയതായും കണ്ടെത്തി.
എന്നാല്‍, പ്രതികളെ വിട്ടയക്കണമെന്നും കേസ്സ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് പ്രക്ഷോഭം ആരംഭിച്ചതോടെ സംഭവത്തിന് മറ്റൊരു മാനമായി. അവര്‍ നടത്തിയ പ്രതിഷേധ റാലിയില്‍ വനംവകുപ്പ് മന്ത്രി ചൗധരി ലാല്‍ സിംഗിനും വാണിജ്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗക്കും പുറമെ സംഭവം നടന്ന കത്വയിലെയും ഹിരാനഗറിലെയും ബി.ജെ.പി. എം.എല്‍.എമാരായ രാജീവ് ജസ്റോതിയ, കുല്‍ദീപ് രാജ് എന്നിവരെല്ലാം പങ്കെടുത്ത് രാഷ്ട്രീയ സമ്മര്‍ദ്ദം സൃഷ്ടിച്ചെങ്കിലും എല്ലാ സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് െ്രെകംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയും സംഘവും എണ്‍പതാം ദിവസം അന്വേഷണവും തെളിവ് ശേഖരിക്കലും കുറ്റപത്രവും പൂര്‍ത്തിയാക്കി. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ കത്വ കോടതിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ ഒരുകൂട്ടം അഭിഭാഷകര്‍ തടഞ്ഞത് നീതിന്യായ സംവിധാനങ്ങളെ പോലും ചോദ്യചിഹ്നമാക്കുന്നതായിരുന്നു. അര്‍ധരാത്രി എത്തിയാണ് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കുറ്റപത്രം സമര്‍പ്പിച്ചത്. കത്വ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയെങ്കിലും സാക്ഷികളുടെ സുരക്ഷയിലും നീതിപൂര്‍വ്വമായ വിചാരണയിലും ആശങ്കയുണ്ടായിരുന്നു.
നീതിയുടെ വഴിത്താര
2018 മെയ് 7-ന് കശ്മീരിന് പുറത്തേക്ക് കേസ് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് നീതിയുടെ വെളിച്ചം തെളിഞ്ഞത്. പഞ്ചാബിലെ പഠാന്‍കോട്ടിലുള്ള അതിവേഗ കോടതിയിലേക്ക് കേസ് വിചാരണ മാറ്റിയ സുപ്രീംകോടതി മാധ്യമങ്ങള്‍ക്കോ, പൊതുജനങ്ങള്‍ക്കോ വിചാരണയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ടതില്ലെന്നും വിചാരണ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കണമെന്നും ഉത്തരവിട്ടു. ഇതിനിടെ, കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴയിടുകപോലും ചെയ്തു. ഒരു വിഭാഗം അഭിഭാഷകരുടെ ഭീഷണിയും അട്ടിമറി ശ്രമവും വൈകാതെ പാളിപ്പോയി.
കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷം 2019 ജൂണ്‍ മൂന്നിന് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയ കോടതി 114 സാക്ഷികളെ വിസ്തരിച്ചും ഇരയുടെ മുടി, രക്തക്കറ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കൂട്ടിയിണക്കിയാണ് കുറ്റകൃത്യവും പ്രതികള്‍ക്കുള്ള ബന്ധവും സ്ഥാപിച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബി.എസ്. ചോപ്രയുടെ നേതൃത്വത്തിലുള്ള എസ്.എസ്. ബസ്ര, ഭൂപീന്ദര്‍ സിംഗ്, എസ്. ഹര്‍വീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെട്ട പ്രോസിക്യൂഷന് സംഘത്തോടൊപ്പം ഇരയുടെ പിതാവിന്റെ പ്രത്യേക അഭിഭാഷകന് അഡ്വ: മുബീന് ഫാറൂഖിയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോയപ്പോള്‍ ഏഴില്‍ ആറു പ്രതികള്‍ക്കും ശിക്ഷ ലഭിച്ചു. കേസ് ദിവസങ്ങളില്‍ കോടതിയിലേക്കും തിരിച്ചുമായി 400 കിലോമീറ്റര്‍ യാത്രചെയ്ത അഡ്വ. മുബീന് ഫാറൂഖി, മുസ്ലിം യൂത്ത്ലീഗിന്റെ ജാഗ്രതയുടെ ഈടുമായിരുന്നു.
വധശിക്ഷ ലഭിക്കേണ്ടിയിരുന്ന അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസ്സില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ലഭിച്ചത് നിസ്സാരമായി കാണുന്നവരും എല്ലാ അധികാര സ്വാധീന വലയങ്ങളും തീര്‍ത്തിട്ടും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചു എന്നതും കാണാതിരിക്കരുത്. എണ്ണൂറ് കിലോമീറ്റര്‍ താണ്ടി പിതാവിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലെത്തി ജീവച്ഛവമായ എട്ടുവയസ്സുകാരിയെ ചവച്ചരച്ച പൂജാരിയുടെ മകന് വിശാല്‍ ജംഗോത്രയെ കോളജിലെ അറ്റന്റന്‍സ് രജിസ്റ്റര്‍ തിരുത്തിയും എഴുതാത്ത പരീക്ഷ എഴുതിയെന്ന് വ്യാജ രേഖ സൃഷ്ടിച്ചുമാണ് രക്ഷിച്ചെടുത്തത്. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് നല്കിയ തെളിവുകള്‍ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ തള്ളുകയായിരുന്നു. അപ്പീല്‍ പോകുന്നതോടെ വിശാലും അഴിക്കുള്ളിലാവും.
വഴിതെളിച്ച ഹരിതക്കൊടി
മനുഷ്യത്വം മരവിക്കാത്തവരുടെയെല്ലാം ഉറക്കം കെടുത്തിയ ദാരുണസംഭവം ഏറെ വൈകിയാണ് പുറം ലോകം അറിഞ്ഞത്. ഇന്ത്യാ ഗേറ്റിലേക്ക് മെഴുകുതിരി തെളിച്ച് ആയിരങ്ങള്‍ ഒഴുകി. രാജ്യത്താകെ ഇരുട്ടു പരക്കുന്ന അര്‍ദ്ധരാത്രി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിരിനാളം തെളിയിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ അണിനിരന്നതോടെ രാജ്യമനസ്സാക്ഷി ഉണര്‍ന്നു. ന്യുമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആള്‍ഇന്ത്യ മെഡിക്കല്‍ സയന്‍സ് ആസ്പത്രിയുടെ ഐ.സിയുവില്‍ കഴിയുകയായിരുന്ന മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഡിസ്ചാര്‍ജ്ജ് നേടി കശ്മീരിലേക്ക് തീവണ്ടികയറി. കത്വ ജില്ലയിലെ രസന ഗ്രാമത്തിലെത്തുമ്പോള്‍ വിടരാതെ കൊഴിഞ്ഞ ആ വയലറ്റ് പൂവിന്റെ മാതാപിതാക്കള്‍ പേടിച്ചരണ്ട് പലായനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.
ഒരു പ്രാദേശിക ജനപ്രതിനിധിയോ എം.എല്‍.എയോ എം.പിയോ മന്ത്രിയോ തിരിഞ്ഞുനോക്കാത്ത ആ കുടുംബത്തെ ചേര്‍ത്തുപിടിച്ച് നീതിക്കായി അവസാനം വരെ ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് കൂടെയുണ്ടാവുമെന്ന് ഇ.ടി. ഉറപ്പുനല്‍കി. അധികാരവും പദവിയും പത്രാസും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ മുസ്്ലിംലീഗ് നീതിക്കായുള്ള പോരാട്ടത്തിന്റെ കനല്‍വഴികള്‍ തിരിച്ചറിഞ്ഞു. മുസ്ലിംലീഗ് നേതാക്കള്‍ പാര്‍ലമെന്ററിപാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഒത്തുചേര്‍ന്നു. എം.പിമാരും ദേശീയ നേതാക്കളുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമമദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്ക് പുറമെ മുസ്്ലിം യൂത്ത്ലീഗ് നേതാക്കളായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.കെ. സുബൈര്‍, പി.കെ. ഫിറോസ് എന്നിവരെല്ലാം ഏറെ സമയം ചര്‍ച്ചയില്‍ മുഴുകി. ബി.ജെ.പിക്കു കൂടി പങ്കാളിത്തമുള്ള ജമ്മുകശ്മീര്‍ സംസ്ഥാന ഭരണകൂടവും പൊലീസും മാത്രമല്ല, കോടതിയില്‍ വാദിക്കുന്ന അഭിഭാഷകര്‍ പോലും വേട്ടക്കാര്‍ക്കായി പരസ്യമായി നിലയുറപ്പിക്കുമ്പോള്‍ ഇരയ്ക്ക് നീതി ലഭ്യമാക്കുന്ന എല്ലാ സാധ്യതകളും പരിഗണിച്ച് മുസ്ലിം യൂത്ത്ലീഗ് ദേശീയ നേതാക്കളെ പ്രത്യേകം വിഷയത്തില്‍ എല്ലാവഴികളും തേടാന്‍ ചുമതലപ്പെടുത്തി. ദിവസങ്ങള്‍ക്കകം, പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനായ അഡ്വ. മുബീന് ഫാറൂഖിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധി സംഘം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഗുരുദാസ് പുരിലെ മുതിര്‍ന്ന അഭിഭാഷകരായ കെ.കെ. പുരി, ഹര്ഭജന് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിന്റെ സേവനം കേസില്‍ ലഭ്യമാക്കിയത്. ബാര്‍ കൗണ്‍സില്‍ പോലും വേട്ടക്കാര്‍ക്കായി പരസ്യനിലപാട് സ്വീകരിക്കുമ്പോള്‍ പ്രോസിക്യൂഷനെ മാത്രം വിശ്വസിച്ച് നോക്കിനില്‍ക്കാനാവില്ലായിരുന്നു. അഭിഭാഷകരുടെ ഫീസ്, സാക്ഷികളുടെ ദൈനംദിന യാത്ര അടക്കമുള്ള ചെലവുകള്‍ക്ക് മുട്ടില്ലാതെ നോക്കിയ മുസ്്ലിം യൂത്ത്ലീഗ് നീതിക്കായി ഉറക്കമിളച്ച് കൂട്ടിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് സുമനസ്സുകള്‍ നിക്ഷേപിച്ച പണം അക്കൗണ്ട് മരവിപ്പിച്ച് തടഞ്ഞ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ മുന്‍കൈയെടുത്തതിനു പുറമെ ഇവര്‍ക്കുള്ള പ്രത്യേക ധനസഹായം നല്‍കിയും കുടുംബത്തെ മുസ്ലിംലീഗ് നെഞ്ചോട് ചേര്‍ത്തു. കേസില്‍ വിധി വന്നെന്നും എല്ലാവരെയും വെറുതെ വിട്ടെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുമ്പോള്‍ മുസ്ലിം യൂത്ത്ലീഗ് നേതാക്കളായ സി.കെ. സുബൈര്‍, വി.കെ. ഫൈസല്‍ ബാബു, ഷിബു മീരാന്‍ തുടങ്ങിയവര്‍ കോടതിയിലെത്തി നേരിട്ട് അന്തിമവാദവും വിധിയും വീക്ഷിച്ച് അഭിഭാഷകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് അവിടെ തമ്പടിച്ച് നീതിക്കായി കൂട്ടിരിക്കുകയായിരുന്നു.
എട്ടു വയസ്സുകാരിയെ മയക്കിക്കിടത്തി പൂജാരിയും മകനും പൊലീസുകാരും പിച്ചിച്ചീന്തി കൊന്നു തള്ളിയപ്പോള്‍ മതം പറഞ്ഞ് രക്ഷപ്പെടാനും വര്‍ഗീയ ലഹള സൃഷ്ടിക്കാനും നടത്തിയ ശ്രമം ഇന്ത്യയുടെ യശസ്സിന് പോലും കളങ്കമേല്‍പ്പിക്കുന്നതായിരുന്നു. അച്ഛന്റെ ദേവസ്ഥാനത്തിലുള്ള ക്ഷേത്രത്തിലേക്ക് 800 മീറ്റര്‍ അകലെയുള്ള മുസഫര്‍ നഗറില്‍ നിന്നും രായ്ക്കുരാമാനം മകന് വിശാല്‍ ജംഗോത്രയെ കത്വയിലേക്ക് വിളിച്ചുവരുത്തി ജീവച്ഛവമായ എട്ടു വയസ്സുകാരിയെ കാഴ്ചവെച്ച പിതാവിനെയാണോ കുട്ടിയെ കാണാതായ പരാതി അന്വേഷിക്കാന്‍ പോയി മരണത്തോട് മല്ലടിക്കുന്ന പൈതലിന്റെ തണുത്ത ഇളംചോരകുടിച്ച പൊലീസുകാരെയാണോ പ്രത്യയശാസ്ത്ര അന്ധത ബാധിച്ചവര്‍ കൂടുതല്‍ വാഴ്ത്തിയിട്ടുണ്ടാവുക. നിര്‍ഭയ മുതല്‍ ഇളംചുടുചോര വാര്‍ന്ന് മരിച്ച ട്വിങ്കിള്‍ ശര്‍മ വരെ നീതിക്കായി ഒട്ടേറെ പേരുടെ കണ്ണുനീര്‍ത്തുള്ളികള്‍ സമുദ്രം തീര്‍ക്കുമ്പോള്‍ കണ്ണിമ ചിമ്മാതെ നിലയുറപ്പിക്കാനുള്ള അടയാളമാണ് കത്വ. വിടരാതെ ചതഞ്ഞരഞ്ഞ് കൊഴിഞ്ഞ വയലറ്റ് മൊട്ടിന്റെ ഓര്‍മ്മകള്‍ നീതിക്കായുള്ള പോരാട്ടത്തിന്റെ ഹിമാലയ സമാനമായ പ്രഖ്യാപനമായി ചരിത്രത്തില്‍ ഇടം പിടിക്കും. രസനയിലെ വയലറ്റ് ഒരു നിറമല്ല; ജാഗ്രതയാണ്.
മുതിര്‍ന്ന പൗരന്മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന് ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.
Congress Bangalore central loksabha candidate Mansoor Ali Khan registered a Complaint to ECI that a BJP agent was accompanying ECI officials while doing postal voting of elderly citizens. Waiting for an explanation and action from ECI @ceo_karnataka@SpokespersonECI@ECISVEEPpic.twitter.com/NKQOt3BNmR
85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.
അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.
എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിംഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിംഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .
യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ
ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.
ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.
യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.