Connect with us

Sports

സാങ്കേതികതയേ, നിനക്ക് നന്ദി

Published

on

കമാല്‍ വരദൂര്‍

ലോക ക്രിക്കറ്റിലെ വലിയ അഹങ്കാരികള്‍ ആരാണ്…? സദാസമയവും ചെവിയില്‍ ഇയര്‍ ഫോണും തിരുകി സംഗീതം ആസ്വദിച്ച് നടക്കുന്ന ഇന്ത്യന്‍ താരങ്ങളാണെന്നാണ് പതിവായി ലഭിക്കാറുള്ള മറുപടി. പക്ഷേ ലോക ക്രിക്കറ്റിലൂടെ ഒന്ന് സൂക്ഷ്മമായി കണ്ണോടിച്ചാല്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിമത്ഭാവം ഓസ്‌ട്രേലിയക്കാരാണെന്ന് നിസ്സംശയം വ്യക്തമാവും. കളത്തിലും കളത്തിന് പുറത്തും ഒരു തരം ജന്മിത്വം പ്രകടിപ്പിക്കാറുണ്ടവര്‍. എല്ലാവരും തങ്ങളെക്കാള്‍ താഴെയെന്ന് വിശ്വസിക്കുന്ന ഭാവവവും പ്രവര്‍ത്തനവും. കേപ്ടൗണില്‍ ക്യാമറകള്‍ ഓസീസുകാരെ പിടികൂടിയില്ലായിരുന്നെങ്കില്‍ അവര്‍ തന്നെയായിരിക്കും മാന്യന്മാര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ പന്തയവിവാദം വേട്ടയാടിയപ്പോള്‍ പരിഹസിച്ചിരുന്നു ഓസ്‌ട്രേലിയക്കാര്‍. ഐ.പി.എല്ലിനെ കോഴ വിവാദം പിടികൂടിയപ്പോള്‍ ചിരിച്ചുനടന്നിരുന്നു അവര്‍. സിംബാബ്‌വെ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയവര്‍ക്കെതിരെ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല ഓസീസുകാര്‍. അവരെ മൂന്നാം കിടക്കാരായാണ് അവര്‍ കണ്ടിരുന്നത്. സൗരവ് ഗാംഗുലിയുടെ ഇന്ത്യ സ്റ്റീവ് വോയുടെ ഓസീസിന് വെല്ലുവിളിയായപ്പോള്‍ മൈതാനത്ത് കേട്ടത് തെറി വിളികള്‍ മാത്രമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്്മണ്, സൗരവ് തുടങ്ങിയവര്‍ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിറകില്‍ നിന്നും ആദം ഗില്‍ക്രൈസ്റ്റും സ്ലിപ്പില്‍ നിന്ന് മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറുമെല്ലാം വിളിക്കുന്ന തെറി സ്റ്റംമ്പ് മൈക്രോഫോണ്‍ രേഖപ്പെടുത്താറുണ്ടായിരുന്നു. പക്ഷേ ഒരു നടപടിയുമുണ്ടായില്ല. സച്ചിനും രാഹുലുമെല്ലാം മഹാമാന്യന്മാരായതിനാല്‍ അവര്‍ പരാതിപ്പെട്ടതുമില്ല. ഓസ്‌ട്രേലിയയെ തൊടാന്‍ ഐ.സി.സി ഉള്‍പ്പെടെ എല്ലാവര്‍ക്കും പേടിയായിരുന്നു. ഷെയിന്‍ വോണ്‍ പന്തയവിവാദത്തില്‍ ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തിനെതിരെ കാര്യമായ നടപടിയുണ്ടായിരുന്നില്ല.
കേപ്ടൗണിലെ മൈതാനത്ത് 32 ക്യാമറകളുണ്ടായിരുന്നു. അതും ഹൈ റെസൊലൂഷന്‍ ക്യാമറകള്‍. ഈ ക്യാമറകളാണല്ലോ അഹങ്കാരികളുടെ മുഖത്തടിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയക്കാര്‍ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരുണ്ടെങ്കില്‍ കാര്യമായ ശിക്ഷ ലഭിക്കുമെന്നുമാണ്. പക്ഷേ ക്യാമറകള്‍ സത്യം വിളിച്ച് പറയുമ്പോള്‍ എന്തിനാണ് മറ്റൊരു അന്വേഷണം. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്് എന്ന ഫീല്‍ഡര്‍ സ്വന്തം പാന്റ് പോക്കറ്റില്‍ നിന്നും മഞ്ഞ നിറത്തിലുള്ള ഉരകടലാസ് എടുക്കുന്നത് ക്യാമറയില്‍ വ്യക്തമാണ്. ആ കാഴ്ച്ച ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പവിലിയനില്‍ നിന്നും കോച്ച് ഡാരന്‍ ലെഹ്മാന്‍ മൈക്രോഫോണ്‍ എടുക്കുന്നതും വ്യക്തം. കോച്ച് പന്ത്രണ്ടാമനുമായി മൈക്രോഫോണില്‍ സംസാരിക്കുന്നതും ആ സംസാരത്തിന് ശേഷം പന്ത്രണ്ടാമന്‍ മൈതാനത്ത് വരുന്നതും ബാന്‍ക്രോഫ്റ്റിനോട് സംസാരിക്കുന്നതും ക്യാമറയില്‍ വ്യക്തം. ആ സംസാരത്തിന് ശേഷം പോക്കറ്റില്‍ നിന്നും മഞ്ഞ ഉരകടലാസ് എടുത്ത് ട്രൗസറിനുള്ളിലേക്ക് മാറ്റുന്നതും പിന്നെ അമ്പയര്‍മാരുടെ അരികിലേക്ക് പോയി തന്റെ ടവല്‍ എടുത്ത് കാണിച്ച് അയ്യോ ഞാന്‍ ഒന്നും ചെയ്തില്ല എന്ന് പറയുന്നതും ക്യാമറയില്‍ വ്യക്തം. സംഭവദിവസം വൈകീട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് ബാന്‍ക്രോഫ്റ്റും പിന്നെ നായകനും തെറ്റ് സമ്മതിക്കുന്നതും വ്യക്തം. സത്യങ്ങള്‍ ഇങ്ങനെ ജീവനോടെ സംസാരിക്കുമ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്ത് അന്വേഷണം നടത്താനാണ്…? ഇതിലും വലിയ തെളിവ് അവര്‍ക്ക് ഇനി ലഭിക്കാനുണ്ടോ….?
അഹങ്കാരികളായ കങ്കാരുക്കളുടെ തനിനിറം ലോകത്തിന് മുന്നില്‍ പരസ്യമാക്കിയ സാങ്കേതികതക്കാണ് നന്ദി… സ്മിത്ത് കുറ്റസമ്മതം നടത്താന്‍ കാരണം സാങ്കേതികതയാണ്. നുണ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയതും രാജി നല്‍കിയതും. രാജിക്ക് മുമ്പ് തന്നെ പിടിച്ചുനില്‍ക്കാന്‍ എല്ലാ ശ്രമവും അദ്ദേഹം നടത്തി. ഓസീസ് പ്രധാനമന്ത്രിയുടെ ഇടപെടലിന് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇനി രക്ഷയില്ല എന്ന സൂചന നല്‍കിയ ശേഷമാണ് അദ്ദേഹം രാജി നല്‍കിയത്. വലിയ മാനസിക സമ്മര്‍ദ്ദം താരങ്ങളെ ബാധിച്ചത് കൊണ്ടാണ് കേപ്ടൗണ്‍ ടെസ്റ്റിന്റെ നാലാം ദിനം തന്നെ അവര്‍ 322 റണ്‍സിന് പരാജയം ഏറ്റുവാങ്ങിയതും. ഓസ്‌ട്രേലിയക്കാര്‍ക്ക് ലഭിച്ച ഈ ആഘാതം എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും പാഠമാണ്. നിങ്ങള്‍ പൂര്‍ണസമയം ക്യാമറാ നിരീക്ഷണത്തിലാണ്…ജാഗ്രതൈ…!
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഈ കാര്യത്തില്‍ റോളുണ്ട്. സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐ.പി.എല്ലില്‍ കളിക്കാന്‍ അനുമതി നല്‍കരുത്. ഐ.പി.എല്‍ കച്ചവടമാണ്. കച്ചവടത്തില്‍ ഇടപെടില്ല എന്നതായിരിക്കാം ബി.സി.സി.ഐ നിലപാട്. പക്ഷേ ശ്രീശാന്തിനെ പോലുള്ളവരെ ഇതേ കച്ചവട ക്രിക്കറ്റില്‍ പിടിച്ച് പുറത്താക്കിയതിനാല്‍ അല്‍പ്പം വിശ്വാസ്യത ബി.സി.സി.ഐ നിലനിര്‍ത്തണം. കച്ചവടത്തിന്റെ തലതൊട്ടപ്പനായ ലളിത് മോഡി തുടങ്ങിയതാണ് ഐ.പി.എല്‍ എന്നത് നാട്ടുകാര്‍ക്കറിയാം. ആ മോഡിയെ ബി.സി.സി.ഐ ഇത് വരെ തള്ളിപറഞ്ഞിട്ടില്ല എന്ന സത്യവും മാലോകര്‍ക്കറിയാം. ക്രിക്കറ്റിനെ സത്യത്തില്‍ നന്നാക്കണമെങ്കില്‍ ഇനി ക്യാമറകള്‍ അധികാരകേന്ദ്രങ്ങളിലും സ്ഥാപിക്കണം. അവരുടെ കളികളും കാണികള്‍ക്ക് തല്‍സമയം കാണാമല്ലോ…

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending