Connect with us

Video Stories

ലോകകപ്പ് ചിത്രമായി

Published

on

മോസ്‌ക്കോ: ഇത്തവണ ലോകകപ്പില്‍ മരണ ഗ്രൂപ്പില്ല…! അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്് ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പ് ഇന്നലെ രാത്രി പൂര്‍ത്തിയായപ്പോള്‍ വമ്പന്മാര്‍ക്കെല്ലാം താരതമ്യേന എളുപ്പമുള്ള ആദ്യ റൗണ്ട് മല്‍സരങ്ങള്‍. ഫിഫ റാങ്കിംഗിലെ മുന്‍നിരക്കാര്‍ ഒരേ ഗ്രൂപ്പില്‍ വന്നതുമില്ല. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ റഷ്യ ജൂണ്‍ 14ന് സഊദി അറേബ്യയുമായി കളിക്കും. മോസ്‌ക്കോയിലെ ലുഷിന്‍കി സ്‌റ്റേഡിത്തിലാണ് ഈ മല്‍സരം. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് ഗ്രൂപ്പ് എഫില്‍ പ്രതിയോഗികള്‍ മെക്‌സിക്കോയും സ്വീഡനും ദക്ഷിണ കൊറിയയും. ശക്തരായ ബ്രസീലാവട്ടെ ഗ്രൂപ്പ് ഇ യിലാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ്, കോസ്റ്റാറിക്ക, സെര്‍ബിയ എന്നിവരാണ് അവരുടെ ആദ്യ റൗണ്ട് പ്രതിയോഗികള്‍. ലിയോ മെസിയുടെ അര്‍ജന്റീന ഗ്രൂപ്പ് ഡിയിലാണ്. ഐസ്‌ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവരാണ് എതിരാളികള്‍. ആതിഥേയരായ റഷ്യക്ക് ഗ്രൂപ്പ് എ യില്‍ സഊദി അറേബ്യയും ഈജിപ്തും ഉറുഗ്വേയുമാണ് എതിരാളികള്‍. ഗ്രൂപ്പ് ബിയാണ് താരതമ്യേന കടുപ്പം. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സെര്‍ജിയോ റാമോസിന്റെ സ്‌പെയിനും ഒരേ ഗ്രൂപ്പിലാണ്. രണ്ട് കരുത്തരും തമ്മിലുളള മുഖാമുഖം ജൂണ്‍ 15 നാണ്. സൂച്ചിയിലെ ഫിഷ് ഒളിംപിക് സ്‌റ്റേഡിയത്താണ് ഈ സൂപ്പര്‍ അങ്കം. ഗ്രൂപ്പ് സിയിലെ ആദ്യ മല്‍സരത്തില്‍ 16ന് ഫ്രാന്‍സ് ഓസ്‌ട്രേലിയയുമായി കളിക്കും. ഡിയില്‍ അര്‍ജന്റീനയുടെ ആദ്യ പ്രതിയോഗി ഐസ്‌ലാന്‍ഡാണ്. 16നാണ് ഈ മല്‍സരം. ഇയില്‍ കളിക്കുന്ന ബ്രസീല്‍ ആദ്യ മല്‍സരത്തില്‍ 17ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരി
ടും. ചാമ്പ്യന്മാരായ ജര്‍മനിയുടെ ആദ്യ മല്‍സരം 17നാണ്. മെക്‌സിക്കോയാണ് എതിരാളികള്‍. ഫുട്‌ബോളിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടിന്റെ ആദ്യ പ്രതിയോഗി ടൂണിഷ്യയാണ്. മല്‍സരം 18ന്. 28ന് ആദ്യ റൗണ്ട് പൂര്‍ത്തിയാവും. ജൂണ്‍ 30 മുതലാണ് നോക്കൗട്ട് ആരംഭിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ജൂലൈ ആറിന് ആരംഭിക്കും. സെമി ഫൈനല്‍ വേദികള്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗും മോസ്‌ക്കോയുമാണ്. ഫൈനല്‍ മല്‍സരം ജുലൈ 15ന് മോസ്‌ക്കോയില്‍ നടക്കും.
ക്രെംലിന്‍ കൊട്ടാരത്തിലായിരുന്നു നറുക്കെടുപ്പ്. ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയ 32 ടീമുകളുടെ പ്രതിനിധികള്‍, അതത് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെയെല്ലാം സാന്നിദ്ധ്യം. കളിക്കളത്തിലെ ഇതിഹാസങ്ങളായ പെലെ, ഡിയാഗോ മറഡോണ, ഗോര്‍ഡന്‍സ് ബാങ്ക്‌സ്, റൊണാള്‍ഡോ തുടങ്ങിവര്‍ അതിഥികള്‍. ഇവരെ കൂടാതെ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുട്ടിനും ഫിഫയുടെ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോയും. ഇംഗ്ലണ്ടിന്റെ ലോകോത്തര മുന്‍നിരക്കാരന്‍ ഗാരി ലിനേക്കറായിരുന്നു ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പിന്റെ അവതാരകന്‍. നാല് പോട്ടുകളിലായിരുന്നു ടീമുകളുടെ പേരുകള്‍. ഓരോ പാത്രത്തിലും എട്ട് ടീമുകള്‍. ആദ്യ പാത്രത്തില്‍ ആതിഥേയരായ റഷ്യക്ക് പുറമെ ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, ഫ്രാന്‍സ് എന്നിവര്‍. രണ്ടാം പാത്രത്തില്‍ സ്‌പെയിന്‍, പെറു, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, കൊളംബിയ, മെക്‌സിക്കോ, ഉറുഗ്വേ, ക്രൊയേഷ്യ എന്നിവര്‍. മൂന്നാം പാത്രത്തില്‍ ഡെന്മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, കോസ്റ്റാറിക്ക, സ്വീഡന്‍, ടുണിഷ്യ, ഈജിപ്ത്, സെനഗല്‍, ഇറാന്‍ എന്നിവര്‍. നാലാം പാത്രത്തില്‍ സെര്‍ബിയ, നൈജീരിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, മൊറോക്കോ, പനാമ, ദക്ഷിണ കൊറിയ, സഊദി അറേബ്യ ടീമുകള്‍ എന്നിങ്ങനെയായിരുന്നു നറുക്കെടുപ്പ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending