Connect with us

Video Stories

കോള ഒഴിഞ്ഞുപോയ പ്ലാച്ചിമട

Published

on

 
പാലക്കാട്ടെ പ്ലാച്ചിമട എന്ന പിന്നാക്ക ദരിദ്രപ്രദേശം കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തപ്പെട്ടത് അവിടെ അമേരിക്കന്‍ അന്താരാഷ്ട്ര ഭീമനായ കൊക്കകോള കാലുകുത്തിയതുകൊണ്ടായിരുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം പ്ലാച്ചിമട വാര്‍ത്തയിലിടം നേടിയത് തദ്ദേശ ജനതയുടെ വിഭവങ്ങളില്‍ മാലിന്യം കലര്‍ത്തിയും കുടിവെള്ളം മുട്ടിച്ചും നടത്തിയ കോടിക്കണക്കിന് രൂപയുടെ പകല്‍കൊള്ളയുടെ പേരില്‍കൂടിയാണ്. ഇക്കഴിഞ്ഞ ജൂലൈ 13ന് സുപ്രീംകോടതിയില്‍ കൊക്കകോള നല്‍കിയ സത്യവാങ്മൂലപ്രകാരം ഇനി പ്ലാച്ചിമടയിലെ തങ്ങളുടെ പ്ലാന്റ് എന്നെന്നേക്കുമായി അടച്ചുപൂട്ടുകയാണ്. വിഷ പാനീയത്തിനപ്പുറം പ്രാദേശിക ജനകീയാധികാരത്തിനുമേല്‍ ഏത് കുത്തക കൊലകൊമ്പനും പിടിച്ചുനില്‍ക്കാനാകില്ലെന്ന തിരിച്ചറിവ് ഉത്പാദിപ്പിക്കുകയാണ് ഇപ്പോള്‍ പ്ലാച്ചിമട. ലോകത്തെ അത്യപൂര്‍വമായ ധര്‍മസമരങ്ങളുടെ വിജയത്തിന്റെ പട്ടികയിലേക്ക് പ്ലാച്ചിമട ഉയര്‍ന്നത് നിസ്തുലമായ ഏതാനും സമരക്കാരുടെ നിലക്കാത്ത ആത്മവീര്യവും കര്‍മകുശലതയും കൊണ്ടായിരുന്നു. ഇന്ത്യയിലൊരിടത്തും കുടിവെള്ളകമ്പനി തുടങ്ങാന്‍ പര്യാപ്തമായ അന്തരീക്ഷമല്ല ഉള്ളതെന്ന തിരിച്ചറിവാണ് കോളയെ ഇപ്പോള്‍ ഒരു പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
1996-2001ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കോള കമ്പനിയുടെ പാനീയോല്‍പാദനശാല ആരംഭിക്കുന്നത്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും എ.കെ.ജിയുടെ ഭാര്യ സുശീലഗോപാലന്‍ വ്യവസായ വകുപ്പുമന്ത്രിയും ജനതാദളിലെ കെ.കൃഷ്ണന്‍കുട്ടി ജനപ്രതിനിധിയുമായിരിക്കെയാണ് 2000ല്‍ കൊക്കകോളയുടെ കുടിവെള്ള ഫാക്ടറി കേരള സര്‍ക്കാരിന്റെ വ്യവസായാനുമതിക്കുള്ള ഗ്രീന്‍ചാനല്‍വഴി ഉത്പാദനം ആരംഭിക്കുന്നത്. പ്രദേശത്തെ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന കമ്പാലത്തറ ഏരിയിലെ സമൃദ്ധമായ ജലവും ഒരിക്കലും വറ്റില്ലെന്ന് കരുതിയ ഭൂഗര്‍ഭ ജലസ്രോതസ്സിലുമായിരുന്നു കോള ഭീമന്റെ കഴുകന്‍ കണ്ണുകള്‍. ഇതിനായി ഉപഗ്രഹം അടക്കം അന്താരാഷ്ട്രീയമായ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഭൂഗര്‍ഭജലം കണ്ടെത്തിയത്. കുഴല്‍ കിണറില്‍ നിന്ന് മാത്രമല്ല, പ്രദേശത്തെ നൂറുകണക്കിന് വരുന്ന കുഴല്‍കിണറുകളില്‍ നിന്നും ഏരികളില്‍ നിന്നും തുറന്നകിണറുകളില്‍ നിന്നുംവരെ വെള്ളം വിലകൊടുത്തും കമ്പനിക്കകത്ത് പത്തോളം കുഴല്‍കിണറുകള്‍ നിര്‍മിച്ചുമൊക്കെയാണ് കുടിവെള്ളം ഊറ്റിയെടുത്തത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിപണിയിലേക്ക് കോള ഉത്പന്നങ്ങളെത്തിക്കുക എന്നതായിരുന്നു കമ്പനിയുടെ ഈ പ്രദേശത്തെ കണ്ണുവെക്കാനുള്ള ഉദ്ദേശ്യത്തിന് പിന്നില്‍. ഇടതുപക്ഷ സര്‍ക്കാരാകട്ടെ സംസ്ഥാനത്തേക്ക് അമേരിക്കന്‍ ഭീമനെ കൊണ്ടുവന്നതിലും ഏതാനും പേര്‍ക്ക് തൊഴില്‍ കൊടുക്കാനായതിലും അഭിമാനിക്കുകയും ചെയ്തു. 2000 ജനുവരി 25നാണ് കമ്പനിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയത്.
കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞുതുടങ്ങിയത് വൈകാതെയായിരുന്നു. ആദ്യമാദ്യം കോളയുടെ മാലിന്യങ്ങള്‍ അടുത്തുള്ള പറമ്പുകളിലും തെങ്ങിന്‍ ചുവടുകളിലും കൃഷിയിടങ്ങളിലുമൊക്കെയാണ് കമ്പനി നിക്ഷേപിച്ചത്. ഇതോടെ ചെറുതായി കണ്ടുതുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നാട്ടുകാരായ ആദിവാസികളടക്കമുള്ളവരുടെ തീരാശാപമായി മാറിയത് വൈകാതെയായിരുന്നു. ആയിരത്തോളം കുടുംബങ്ങളെയാണ് ഗുരുതരമായി ബാധിച്ചത്. സമീപത്തെ സാദാകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനാകാതെ കുടിവെള്ളം മുട്ടിയപ്പോള്‍ കമ്പനി അവരുടെ കോമ്പൗണ്ടിനകത്തുനിന്ന് സമീപത്തുള്ളവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്തുതുടങ്ങി. പ്രദേശത്തുള്ളവരില്‍ ചിലര്‍ കമ്പനിക്കെതിരെ പ്രതിഷേധം ആരംഭിച്ചത് 2002 മുതലായിരുന്നു. ഇതോടെ സര്‍ക്കാരും പാര്‍ട്ടിക്കാരും ഇളകി. അതുവരെയും കമ്പനിക്ക് വെള്ളം വിറ്റ ജനതാദള്‍ നേതാവും കൂട്ടരും ഗത്യന്തരമില്ലാതെ കമ്പനിക്കെതിരെ തിരിഞ്ഞു. ഇടതു സര്‍ക്കാര്‍ മാറി യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ വാദികള്‍ പ്രതികളാകുന്ന കാഴ്ചയായി. പറമ്പിക്കളും പ്രദേശത്തുനിന്ന് കേരളത്തിന് തമിഴ്‌നാട് കരാര്‍ പ്രകാരം നല്‍കി വന്നിരുന്ന സ്ഥലത്താണ് കോളകമ്പനിയുടെ പ്ലാന്റും ജലമൂറ്റലും.
മലസര്‍, എരവാളര്‍ എന്നീ രണ്ട് ആദിവാസികളുടെ കോളനികളാണ് പ്രദേശത്തുണ്ടായിരുന്നത്. അവരും സമരരംഗത്തെത്തിയതോടെ സര്‍ക്കാരിന് നടപടിയുമായി മുന്നോട്ടുപോകേണ്ടിവന്നു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പഞ്ചായത്തീരാജ് നിയമമനുസരിച്ച് നല്‍കിയ ലൈസന്‍സ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ കേസുമായി കമ്പനി കോടതികള്‍ കയറി. തങ്ങളുടെ വ്യവസായത്തിന് പ്രത്യേകാനുമതിയുണ്ടെന്നും അഞ്ചു വര്‍ഷത്തേക്ക് സമരം പാടില്ലെന്നുമൊക്കെയായിരുന്നു കമ്പനിയുടെ വാദമുഖങ്ങള്‍. 34.4 ഏക്കര്‍ ഭൂമിയിലെ ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനിയുടെ ഫാക്ടറിയുടെ കുടിവെള്ളമൂറ്റിനും മാലിന്യം തള്ളലിനുമെതിരെ ആദിവാസി വിഭാഗത്തുനിന്നുതന്നെ മയിലമ്മ എന്ന വീട്ടമ്മ രംഗത്തുവന്നതോടെ സമരം അന്താരാഷ്ട്ര തലത്തിലെത്തി. കൊച്ചബാംബ പോലുള്ള വിവിധ വിദേശ നാടുകളില്‍, കുടിവെള്ളത്തിന് മേല്‍ വ്യവസായ ഭീമമന്മാര്‍ നടത്തിയചൂഷണവും ജനകീയപ്രതിരോധവുമൊക്കെ ലോകത്ത് ആദ്യമായി പൊതുശ്രദ്ധയിലേക്കും ചൂടേറിയ ചര്‍ച്ചകളിലേക്കും വന്ന സമയത്തായിരുന്നു പ്ലാച്ചിമടയിലെ ലളിതമായി ആരംഭിച്ച പ്രതിഷേധം. നിരവധി ഓഫറുകളും പണവുമായി കമ്പനി പ്രതിനിധികള്‍ സമരക്കാരുടെ പിന്നാലെ കൂടിയെങ്കിലും ജനങ്ങളൊട്ടാകെ സമരം ഏറ്റെടുത്തതോടെ ഇതിന് പഴുതില്ലാതായി. ഡോ. സുകുമാര്‍ അഴീക്കോടും ഡോ. വന്ദനശിവയെപോലുള്ളവരും രാഷ്ട്രീയ നേതാക്കളും സമരപ്പന്തലിലെത്തുകയും ലോക ജല സമ്മേളനം പോലുള്ള വന്‍പരിപാടികള്‍ സംഘടിപ്പിച്ച് കേരളത്തിന്റെയും ഇന്ത്യയുടെയും ജലത്തിനും പ്രാദേശിക ജനതയുടെ അധികാരത്തിനുമുള്ള അവകാശം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. 2002 ഏപ്രില്‍രണ്ടിന് ആരംഭിച്ച സമരം വിജയം കണ്ടത് 2005ലായിരുന്നു. കോള വിരുദ്ധ ജനകീയ സമരസമിതി എന്ന പേരിലാണ് സമരം തുടങ്ങിയത്. ഇതിനകം മുസ്‌ലിംയൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ പോലുള്ള യുവജന സംഘടനകള്‍ കോളവിരുദ്ധ ആചരണങ്ങളും സമരപരിപാടികളുമായി രംഗത്തെത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ കോളക്ക് വയ്യെന്നായി. ജനം കോള കുടിയില്‍ നിന്ന് പിന്‍വലിഞ്ഞു. ഇതിനിടെ തന്നെയാണ് ഡല്‍ഹിയില്‍ നിന്ന് കോളയിലെ മാരകകീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പുറത്തുവന്നത്.
വിളയോടി വേണുഗോപാല്‍, അജയന്‍, അറുമുഖന്‍ പത്തിച്ചിറ, തൃശൂരിലെ കേരളീയം മാസിക തുടങ്ങിയവര്‍ സദാസമയവും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. മുസ്‌ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ കുട്ടി അഹമ്മദ്കുട്ടി, പാര്‍ട്ടി ജില്ലാ നേതാക്കളായ കല്ലടി മുഹമ്മദ്, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, കര്‍ഷക സംഘം നേതാവ് കുറുക്കോളി മൊയ്തീന്‍ തുടങ്ങിയവരും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ജാഗരൂകരായി സമരത്തിന് സര്‍വാത്മനാ പിന്തുണ നല്‍കി. 2003 ജനുവരി ആറിന് ഹൈക്കോടതിയുടെ സുപ്രധാനവിധിയുടെ സാരാംശം ഇങ്ങനെയായിരുന്നു. കുടിവെള്ളം പൊതുസ്വത്താണ്. ഇത് സംരക്ഷിക്കുന്ന ട്രസ്റ്റായ സര്‍ക്കാരിന് ഒരു സ്വകാര്യ കമ്പനി യഥേഷ്ടം വെള്ളം എടുത്തുകൊണ്ടുപോകുന്നതിന് അനുമതി നല്‍കാനാവില്ല. സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റിയുടെ കണ്ടെത്തലിലും പ്ലാച്ചിമട അമിതമായി ഭൂഗര്‍ഭജലം ചൂഷണം ചെയ്തതായി കണ്ടെത്തിയിരുന്നു. 2004ലായിരുന്നു ലോക ജല സമ്മേളനം പ്ലാച്ചിമടയില്‍ അരങ്ങേറിയത്. 2005ല്‍ ഹൈക്കോടതി ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനകം ഭൂഗര്‍ഭ ജല അതോറിറ്റിയുടെ റിപ്പോര്‍ട്ടും മാനദണ്ഡങ്ങളും കോളക്കെതിരായിരുന്നു. തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെ 2006 ജനുവരിയിലാണ് കോള പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
2011 ഫെബ്രുവരി 24ന് കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട കോള നഷ്ടപരിഹാര ട്രിബ്യൂണല്‍ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടും അത് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചുകൊടുത്തില്ല. ഇനി പ്ലാച്ചിമടക്കാര്‍ കാത്തിരിക്കുന്നത് തങ്ങളുടെ ജീവിതം മുച്ചൂടും പാപ്പരാക്കിയ കോള ഭീമനില്‍ നിന്ന് വിചാരണ വഴി നഷ്ടപരിഹാരം നേടിയെടുക്കുക എന്നതാണ്. മാലിന്യവും കുടിവെള്ള നഷ്ടവും കണക്കാക്കി 2.1626 ദശലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ പതിന്മടങ്ങാണ് യഥാര്‍ഥത്തില്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതുകൂടി സാധിച്ചെടുത്താല്‍ മാത്രമേ പ്ലാച്ചിമടക്കാരുടെ രണ്ടു പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിന് ശുഭപര്യവസാനമാകൂ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending