Connect with us

Video Stories

അതിവേഗം ചുട്ടെടുത്ത നിയമങ്ങള്‍

Published

on


എ. റഹീംകുട്ടി

പുതിയ നിയമനിര്‍മ്മാണങ്ങള്‍ ഒന്നൊന്നായി ദോശ ചുട്ടെടുക്കുന്ന വേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ദിനംപ്രതി നിയമമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വര്‍ത്തമാനത്തെയും ഭാവിയെയും വരെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന നിയമങ്ങള്‍ ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് ബാധ്യതപ്പെട്ട ജനാധിപത്യത്തിന്റെ ഈറ്റില്ലമാണ് പാര്‍ലമെന്റും നിയമസഭകളും. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍പോലും വേണ്ടത്ര ചര്‍ച്ചക്ക് വിഷയീഭവിപ്പിക്കാതെയും അതിനു വേണ്ട സമയവും അവസരവും അനുവദിക്കാതെയും ഏകപക്ഷീയമായാണ് നിരവധി നിയമങ്ങള്‍ ഭരണനേതൃത്വം അംഗീകരിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നുതെന്ന വസ്തുത ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. ഈ പ്രവണത ജനാധിപത്യ പ്രക്രിയയെ അസ്ഥിരപ്പെടുത്തുന്നതിനും അപ്രസക്തമാക്കുന്നതിനും കാരണമായി ഭവിക്കും. നീണ്ടുനിന്ന സഹനസമരങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയിട്ട് 71 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യ റിപ്പബ്ലിക്കായിട്ട് 69 സംവത്സരങ്ങള്‍ തികച്ചു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വൈവിധ്യം നിറഞ്ഞ രാജ്യത്തിന് അനുസൃതമായ മനോഹരവും മഹത്തായതുമായ ഭരണഘടനക്ക് രൂപം നല്‍കാന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് കഴിഞ്ഞുവെന്ന വസ്തുത ശുഭോദാര്‍ഹം തന്നെയാണ്. ജനാധിപത്യം-മതേതരത്വം- ബഹുസ്വരത എന്നിവയോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശമായി അംഗീകരിച്ചതിലൂടെ രാജ്യത്തോടൊപ്പം ഓരോ ഭാരതീയനും അഭിമാനകരവും ശ്രേയസ്‌കരവുമായ അവസ്ഥയാണ് ഭരണഘടന പ്രദാനം ചെയ്തിട്ടുള്ളത്. ഇതിനനുസൃതമായാണ് അടുത്തിടെ സുപ്രീംകോടതിയില്‍നിന്ന് രണ്ടു സുപ്രധാന വിധികള്‍ വന്നത്. സ്വവര്‍ഗരതിപോലും നിയമാനുസൃതമാക്കി പ്രോത്സാഹിപ്പിക്കുന്നതും അതോടൊപ്പം വിവാഹിതനായാലും അല്ലെങ്കിലും ഏതൊരു ഇന്ത്യന്‍ പൗരനും പരസ്പരം ഇഷ്ടവും താല്‍പര്യവും പ്രകാരം എതിര്‍ലിംഗത്തില്‍പെട്ട വ്യക്തിയോടൊപ്പം എവിടെയും ഒരുമിച്ചു കഴിയാമെന്ന വിധിയും. ഈ വിധികളിലൂടെ പാരതന്ത്രം ഇല്ലാത്ത വ്യക്തി സ്വാതന്ത്ര്യമാണ് ഓരോ ഭാരത പൗരനും രാജ്യത്ത് അനുഭവവേദ്യമായിരിക്കുന്നതെന്ന് വ്യക്തം. സ്വകാര്യത ഓരോ പൗരന്റെയും മൗലികാവകാശമായി ഒന്നുകൂടി അരക്കിട്ടുറപ്പിക്കാന്‍ പോന്നതായിരുന്നു പ്രസ്തുത വിധികള്‍. ഇത് ഒരു വശമാണെങ്കില്‍ ഇതിനെല്ലാം കടകവിരുദ്ധമായ നിയമവ്യവസ്ഥകളുമായാണ് മറുഭാഗത്തും ജനാധിപത്യ ഭരണസാരഥികള്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നതാണ് വിചിത്രമായ വസ്തുത. ഇത്തരം പൗരാവകാശ ധ്വംസനം നിറഞ്ഞ നിയമങ്ങള്‍ സ്വന്തം പൗരന്മാരില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ഇന്ത്യയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിന്റെ എണ്ണം കൂടുന്തോറും അതിനനുസൃതമായി സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളില്‍നിന്ന് അകലുകയും വ്യക്തി സ്വാതന്ത്ര്യത്തിന് ഭരണകൂട കൂച്ചുവിലങ്ങ് ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതാണ് മുത്തലാഖ് നിരോധനനിയമത്തില്‍ കണ്ടത്. രാജ്യത്ത് സിവില്‍ വ്യവഹാരമായ വിവാഹ സംബന്ധമായ വിഷയത്തില്‍ രണ്ടു നീതി നടപ്പാക്കുന്നതാണ് ഈ നിയമവ്യവസ്ഥയില്‍നിന്ന് ഒരു വിഭാഗത്തിന് നേരിടേണ്ടിവരുന്നത്. ഇത് വിവേചനപരവും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതുമാണ്.
തുടര്‍ന്ന് നിയമമാക്കിയ പൗരത്വം ഭേദഗതിബില്ലിലും ഇതേ വിവേചന സ്വഭാവവും വ്യവസ്ഥകളുമാണ് നിയമം കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ പ്രകടമാക്കിയിട്ടുള്ളതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ, പൗരന് സ്വാതന്ത്ര്യം നല്‍കിയിരുന്ന അറിയാനുള്ള അവകാശമായ വിവരാവകാശ നിയമത്തിന്റെയും ചിറക് അരിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് പശു മാംസത്തിന്റെയും വര്‍ഗീയ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെയും പേരില്‍ തുടര്‍ന്നുവന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിലും അനുസ്യൂതം തുടര്‍ന്നുവരികയാണ്. ജാതിവിവേചനത്തിന്റെയും അസ്പൃഷ്യതയുടെയും പേരില്‍ ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള കൊലപാതകങ്ങളും പീഢനങ്ങളും രാജ്യത്ത് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഡല്‍ഹി, കത്‌വ, ഉന്നാവ് തുടങ്ങിയ പൈശാചിക പീഢന സംഭവപരമ്പരകള്‍ തൊല്ലൊന്നുമല്ല രാജ്യത്തിന്റെ യശസ്സിന് അന്താരാഷ്ട്രതലത്തില്‍ കളങ്കം ചാര്‍ത്തിയിട്ടുള്ളത്. ഉന്നാവ് സംഭവത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ പ്രതിയാക്കപ്പെട്ട ജനപ്രതിനിധി തന്നെ മുന്നോട്ടുവന്ന സംഭവം ഇന്ത്യയെക്കുറിച്ച് ലോകത്തിനുമുന്നില്‍ അവമതിപ്പിന് ഇടയാക്കുംവിധം മാനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സുപ്രീംകോടതി കര്‍ശന നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് കാലമേറയായിട്ടും അതിനു തയ്യാറാകാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തുടരാന്‍ അവസരം സൃഷ്ടിക്കുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാന്‍ മടികാട്ടുന്ന കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ യു.എ.പി.എ നിയമഭേദഗതിബില്ലും എന്‍.ഐ.എ നിയമഭേദഗതിബില്ലും കൊണ്ടുവന്നതെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. നിലവില്‍ തന്നെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കാതെയും കുറ്റപത്രം സമര്‍പ്പിക്കാതെയും വിചാരണ നടപ്പിലാക്കാതെയും യു.എ.പി.എ നിയമപ്രകാരം ആയിരക്കണക്കിനു പേരാണ് വിവിധ ജയിലുകള്‍ക്കുള്ളില്‍ കിടന്ന് അനേക വര്‍ഷങ്ങളായി നീതിക്കു വേണ്ടി കേഴുന്നത്. ഈ നിയമം എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്?. സംശയത്തിന്റെ പേരിലോ, രാഷ്ട്രീയ-മത വൈരാഗ്യത്താലോ നിരപരാധികളായ എത്ര പേര്‍ യു.എ.പി.എ നിയമപ്രകാരം ജാമ്യം കിട്ടാത്തവിധം ജയിലുകളില്‍ അകപ്പെട്ടിട്ടുണ്ട്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിയമവ്യവസ്ഥയുടെ അന്തസത്ത എത്രമാത്രം ഇത്തരം നിയമവ്യവസ്ഥകളിലൂടെ ഇതിനകം അപ്രസക്തമായിതീര്‍ന്നിരിക്കുന്നു. ഇതിനെക്കുറിച്ച് എന്തെങ്കിലുമൊരു പരിശോധന ഇതുവരെ നടത്തിയിട്ടുണ്ടോ? ഒട്ടേറെ വിവാദം ഉയര്‍ന്ന ഘട്ടത്തിലെങ്കിലും ഒട്ടനേകം നിരപരാധികള്‍ ക്രൂശിക്കപ്പെട്ടുവെന്ന് വിവിധ കോണുകളില്‍നിന്ന് മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലെങ്കിലും ഇത് പരിശോധിക്കേണ്ടത് അനിവാര്യമായിരുന്നില്ലേ. ജുഡീഷ്യല്‍ കമ്മിഷനെ കൊണ്ട് പരിശോധിക്കേണ്ടതും പഠനം നടത്തേണ്ടതും വിലയിരുത്തേണ്ടതുമായ ഉത്തരവാദിത്വം സ്വതന്ത്രജനാധിപത്യ രാജ്യത്തിന് അനുപേക്ഷണീയമല്ലേ? സഞ്ജയ്ഭട്ട് വരെ രാഷ്ട്രീയ ഇരകളാക്കപ്പെട്ടവരാണെന്ന രോദനം ബധിരകര്‍ണ്ണപുടങ്ങളില്‍ അകപ്പെട്ട് പ്രതിധ്വനിക്കാതെ പോയിട്ട് കാലമെത്രയായി. അറിയപ്പെടാത്ത ആയിരങ്ങള്‍ വേറെയും! ഈ അവസ്ഥയിലാണ് പുതിയ എന്‍.ഐ.എ ക്ക് കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും അനുവദിക്കുന്നതിനും നിലവിലുള്ള യു.എ.പി.എ നിയമത്തിന് ഭേദഗതി കൊണ്ടുവന്ന് കൂടുതല്‍ മൂര്‍ച്ഛയുള്ള കൂര്‍ത്ത കൊമ്പും, പല്ലും, നഖവും പിടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സംഘടനകളെ മാത്രമല്ല വ്യക്തികളെപോലും യഥേഷ്ടം ഭീകരരായി പ്രഖ്യാപിച്ച് ജാമ്യം കിട്ടാത്തവിധം ജയിലുകളിലടക്കാനുള്ള നിയമഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. ഇതിലൂടെ അധികാരികള്‍ക്ക് അനഭിമതനാകുന്ന ഏതൊരു വ്യക്തിയെയും ഏതവസ്ഥയിലും എത്രകാലം വേണമെങ്കിലും ജയിലഴികള്‍ക്കുള്ളിലിടാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതിയാണ് കൊണ്ടുവന്ന് അംഗീകരിച്ചിരിക്കുന്നത്. ഇതിലൂടെ തുറുങ്കിലടയ്ക്കപ്പെടുന്ന വ്യക്തിയുടെ ജന്മം തന്നെ ഒരുപക്ഷേ ഇല്ലായ്മ ചെയ്യപ്പെട്ടേക്കാം. ഭരണകൂട തിന്മകളെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ആര്‍ക്കും ഈ ദു:സ്ഥിതി വന്നുചേരാം. ജനാധിപത്യ സ്വാതന്ത്ര്യം വിനിയോഗിച്ച് നിര്‍ഭയമായി അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള പൗരന്മാരുടെ അവകാശവും സ്വാതന്ത്ര്യവും ഹനിച്ച് അവരെ ഭയചകിതരാക്കി നിര്‍വീര്യരാക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം കിരാതമായ ഭരണകൂട ഭീകരതയില്‍ അകപ്പെടാതിരിക്കാനാണല്ലോ അങ്ങ് ഹോംകോങ്ങില്‍ അവിടുത്തെ ദശലക്ഷക്കണക്കിനു ജനത രണ്ടു മാസക്കാലത്തിലേറെയായി തെരുവോരങ്ങളില്‍ അചഞ്ചലാരായി പ്രതിഷേധവും ഉയര്‍ത്തിക്കൊണ്ടു നിശ്ചയദാര്‍ഡ്യത്തോടെ മാതൃകാപരവും അസാധാരണവും അനിര്‍വചനീയവുമായ പ്രതികരണശേഷി പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. മുമ്പ് മഞ്ഞകുട സമരത്തിലൂടെയും മറ്റും രണ്ടു പ്രാവശ്യം ഇത്തരം പൗരാവകാശധ്വംസനത്തിനെതിരെയും അത്യുജ്വല പോരാട്ടം നടത്തി വിജയം വരിച്ചവരാണ് ഹോംകോങ്ങ് ജനത. ഇപ്രകാരം ഹോംകോങ്ങ് ജനത പ്രകടമാക്കിയതുപോലുള്ള സമാധാന- ജനാധിപത്യ മാര്‍ഗം അവലംബിച്ച് പ്രതികരിക്കാന്‍ ശേഷികാട്ടാതെ നിസ്സംഗരായി നിലകൊള്ളുന്നവരായി ഇന്ത്യന്‍ ജനത മാറിയോ എന്ന് ജനാധിപത്യ വിശ്വാസികള്‍ ആശങ്കപ്പെടേണ്ട അവസ്ഥയിലാണ് രാജ്യം എത്തിയിരിക്കുന്നത്. അധികാര ലഹരിയില്‍ ഭരണകൂടം നടത്തുന്ന ദുഷ് ചെയ്തികളെയും തെറ്റായ പ്രവണതകളെയും പല്ലും നഖവും ഉപയോഗിച്ച് ജനാധിപത്യ മാര്‍ഗത്തിലൂടെ ചെറുത്തുതോല്‍പ്പിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പ്രതിപക്ഷ നിരയില്‍പ്പെട്ടവര്‍. സ്വാതന്ത്ര്യദിന ആഘോഷത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് പൗരാവകാശം കവര്‍ന്നെടുത്ത് കൂടുതല്‍ അധികാര പ്രമത്തതയ്ക്ക് ഭരണകൂടത്തിന് അവസരം ഒരുക്കിക്കൊണ്ടിരിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് ഇന്ത്യയില്‍ സംജാതമായിരിക്കുന്നത്.

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending