Connect with us

Film

3 സെക്കൻഡ് രംഗത്തിന് 10 കോടി, എന്തിനാണ് എന്നോടും വിക്കിയോടും ഇത്ര പക: ധനുഷിനെതിരെ നയൻതാര

ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല യഥാർഥത്തിൽ ധനുഷിന് ഉള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു.

Published

on

ധനുഷിനെതിരെ രൂക്ഷ ‌വിമർശനവുമായി നടി നയൻതാര. ഇന്‍സ്റ്റഗ്രാമിലൂടെ ധനുഷിന് അയച്ച തുറന്ന കത്തിലൂടെയാണ് നയന്‍താരയുടെ വിമര്‍ശനം. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നയൻതാര പ്രതികരിച്ചത്.

ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല യഥാർഥത്തിൽ ധനുഷിന് ഉള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.
ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയൻതാര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂർവം വൈകിക്കുകയും ചെയ്തെന്ന് നയൻതാര വെളിപ്പെടുത്തി. ഒടുവിൽ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തു വന്നപ്പോൾ നാനും റൗഡി താൻ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങൾ ട്രെയിലറിൽ ഉപയോഗിച്ചത് പകർപ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു.
ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച ചില ദൃശ്യങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചതെന്ന് നയൻതാര പറയുന്നു. വെറും മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവൃത്തിക്കു പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തിൽ നടനുള്ളതെന്നും നയൻതാര വെളിപ്പെടുത്തുന്നു. ധനുഷിന്റേത് പകർപ്പാവകശ പ്രശ്നമല്ലെന്നും വെറും പകപോക്കലാണെന്നും നയൻതാര തുറന്നടിച്ചു. നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്തു നിന്നുണ്ടായത്.
എന്നാൽ ധനുഷിന്റെ കണക്കുക്കൂട്ടലുകൾക്ക് വിപരീതമായി ചിത്രം വൻ വിജയമായി. ധനുഷിന്റെ പ്രൊഡക്‌ഷൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതിൽ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ലെന്ന് നയൻതാര പറയുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ ധനുഷിന്റെ സാന്നിധ്യം ഇല്ലാതിരുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് നയൻതാര ചൂണ്ടിക്കാട്ടി.

നയൻതാരയുടെ കത്തിന്റെ വിശദാംശം

നിരവധി തെറ്റായ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ള തുറന്ന കത്താണിത്. നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടൻ, ഇത് വായിച്ച് മനസിലാക്കേണ്ടതുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന സിനിമ എന്നെപ്പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സെൽഫ് മെയ്ഡായ സ്ത്രീയാണ് ഞാൻ, ഇന്ന് ഞാൻ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ ഏറെ പാടുപെടേണ്ടി വന്ന ഒരാൾ.

എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല. എൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, എൻ്റെ നിരവധി ആരാധകരും അഭ്യുദേയകാംക്ഷികളും ഏറെ കാത്തിരുന്നു. ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രൊജക്ട് കൊണ്ടുപോവാൻ സിനിമാ സുഹൃത്തുക്കളും മുഴുവൻ ടീമും വേണ്ടി വന്നു. സിനിമയ്‌ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രൊജക്ടിനായി പരിശ്രമവും സമയവും നൽകിയ ആളുകളെയും ബാധിക്കുന്നു.

എന്നെയും എൻ്റെ ജീവിതത്തെയും എൻ്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററിയിൽ ഇൻഡസ്ട്രിയിലെ അഭ്യുദേയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു, എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താൻ ഉൾപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി റിലീസിന് നിങ്ങളുടെ എൻഒസി (നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) കിട്ടാനായി കാത്തിരുന്ന നീണ്ട രണ്ട് വർഷത്തിന് ശേഷം, നിങ്ങളത് അനുവദിക്കാൻ വിസമ്മതിച്ചതിനാൽ, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പരിഹരിക്കാനും ഞങ്ങൾ തീരുമാനിച്ചു.

നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാൻ ഒന്നിലധികം തവണ അഭ്യർത്ഥിച്ചിട്ടും നിങ്ങൾ അനുവദിച്ചില്ല. നാനും റൗഡി താനിലെ ഗാനങ്ങൾ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികൾ വന്നത് യഥാർത്ഥ വികാരങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെൻ്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച പാട്ടുകൾ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിനു വിസമ്മതിച്ചപ്പോൾ എൻ്റെ ഹൃദയം തകർന്നു.

ബിസിനസ് നിർബന്ധങ്ങളാലോ പണ സംബന്ധമായോ പ്രശ്നങ്ങളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതു മനസിലാക്കാവുന്നതാണ്; എന്നാൽ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങൾ ഇത്രയും കാലം മന:പൂർവം മൗനം പാലിക്കുകയായിരുന്നു എന്നും അറിയുന്നത് വേദനാജനകമാണ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്.

ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളിൽ ചിത്രീകരിച്ച ചില വിഡിയോകളുടെ (വെറും 3 സെക്കൻഡ്) ഉപയോഗത്തെ നിങ്ങൾ ചോദ്യം ചെയ്തതു കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് ദൃശ്യങ്ങൾക്കും മറ്റും 10 കോടി രൂപ നിങ്ങൾ ക്ലെയിം ചെയ്തു. കേവലം 3 സെക്കൻഡിനുള്ള നഷ്ടപരിഹാരമായി കോടികൾ. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു.

ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങൾ യഥാർജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ, നിങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ല, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിൽ. നിങ്ങൾക്ക് മുൻപരിചയമുള്ളവരുടെ വിജയങ്ങളിൽ അസ്വസ്ഥനാകാതിരിക്കൂ. നിങ്ങൾക്ക് മന:സമാധാനം ഉണ്ടാകട്ടെ എന്ന് ഞാൻ ഈ കത്തിലൂടെ ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഈ ലോകം എല്ലാവരുടേതുമാണ്. എല്ലാവർക്കുമുള്ളതാണ്.

നിങ്ങൾക്ക് പരിചയമുള്ളവരും ജീവിതത്തിൽ ഉയർന്നുവരുന്നത് സാധാരണമാണ്. വൻ സിനിമാപാരമ്പര്യമില്ലാത്തവരും ഉയരങ്ങളിൽ എത്തുന്നത് സാധാരണമാണ്. ചില മനുഷ്യർ ബന്ധങ്ങൾ ഉണ്ടാക്കുന്നതും, സ്നേഹം കണ്ടെത്തുന്നതും സാധാരണമാണ്. ഇതൊന്നും നിങ്ങളിൽ നിന്നും ഒന്നും അപഹരിക്കുന്നില്ലല്ലോ. മേൽപ്പറഞ്ഞതെല്ലാം ജനങ്ങളുടെ കരുണയിലും സ്നേഹത്തിലും കഠിനാധ്വാനത്തിന്റെ ബലത്തിലും ഉണ്ടാകുന്നതാണ്. ചില കള്ളക്കഥകളുണ്ടാക്കി പഞ്ച് വാചകങ്ങൾ ചേർത്ത് അടുത്ത ഓഡിയോ ലോഞ്ചിൽ നിങ്ങൾ പറയുമായിരിക്കും.

അതും ദൈവം കാണുന്നുണ്ടെന്നു ഓർക്കൂ. നിങ്ങളുടെ വാക്ചാതുരയിലേക്ക് ഒരു ജർമൻ വാക്ക് ഞാൻ ചേർത്തോട്ടെ; അത് ഷെഡെൻഫ്രോയ്ദ (മറ്റുള്ളവരുടെ നിർഭാഗ്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന സ്വഭാവം) എന്നതാണ്. ഇനി മേലാൽ ആരുടേയും, ഞങ്ങളുടെയും വികാരങ്ങളിൽ സന്തോഷം കണ്ടെത്താതിരിക്കണം. ഈ വിശാലമായ ലോകത്ത് താഴെക്കിടയിലുള്ളവരുടെ ജീവിതങ്ങളിലേക്ക് നോക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷം കണ്ടെത്താനും, അപരന്റെ കഥകളിൽ ആനന്ദം അറിയാനും എളുപ്പമാണെന്നും മനസിലാക്കുമല്ലോ.

ഞങ്ങളുടെ ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ഉദ്ദേശങ്ങളിൽ ഒന്ന് അതുകൂടിയാണ്. ഇത് കാണൂ, ചിലപ്പോൾ നിങ്ങളുടെ മനസ് മാറിയാലോ. സ്നേഹത്തോടെയിരിക്കുകയെന്നത് വളരെ പ്രധാനമാണ്. വെറുതെ വാക്കാൽ പറയുക മാത്രമല്ലാതെ നിങ്ങൾക്ക് അതിനു മുഴുവനായും സാധിക്കട്ടേയെന്നു ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു.”

 

Film

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

Published

on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending