Connect with us

Video Stories

മഞ്ഞുതുള്ളികള്‍ക്കിടയില്‍ ഒരു മഴവില്ല്- ‘ഇ. അഹമ്മദ് ‘ഗ്രന്ഥത്തെക്കുറിച്ച് എം.സി വടകര

ആയിരം പേജുകളില്‍ ഇടയ്ക്കിടെ ആകര്‍ഷകമായ അനേകം ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഗ്രന്ഥശില്‍പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് ‘ചന്ദ്രിക’ നല്‍കിയ അനര്‍ഘമായ ഒരു മുതല്‍ക്കൂട്ടാണ്

Published

on

പാലാഴി മഥനം വളരെ പ്രസിദ്ധമാണ്. പണ്ട് ദേവന്മാരും അസുരന്മാരും ചേര്‍ന്ന് മന്ഥര പര്‍വതത്തെ കടയോലാക്കി വാസുകി സര്‍പ്പത്തെ കയറാക്കി പാലാഴി കടഞ്ഞുകടഞ്ഞെടുത്ത അമൃതിന്റെ കഥ ഭാഗവതത്തില്‍ ഉണ്ട്. എന്നാല്‍ ഇവിടെ നിശ്ചയദാര്‍ഢ്യത്തിന്റെ പരംപൊരുളായ പത്രപ്രവര്‍ത്തകന്‍ സി.പി സൈതലവി സ്വയം കടയോലായി കടഞ്ഞുകടഞ്ഞുണ്ടാക്കിയ അമൃതകുംഭമാണ് ‘ഇ അഹമ്മദ് സ്മാരക ഗ്രന്ഥം’.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ചരിത്രം പുതഞ്ഞുറങ്ങുന്ന കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ സിംഹാസനവുമായി അകന്ന ബാന്ധവം പുലര്‍ത്തുന്ന മക്കാടത്ത് ഭവനത്തില്‍ നിന്ന് ആരംഭിച്ച് ഈ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളില്‍ അവസാനിച്ച ഇ അഹമ്മദിന്റെ ധന്യമായ ജീവിതം സംഭവബഹുലവും സംഘര്‍ഷനിര്‍ഭരവുമാണ്. ഈ സുദീര്‍ഘമായ ജീവിതയാത്രക്കിടയില്‍ അദ്ദേഹം നേര്‍സാക്ഷ്യം വഹിച്ചതും കേരളത്തിന്റെ ജാതകം തിരുത്തിക്കുറിച്ചതുമായ പ്രതിസന്ധികളും വഴിയോരക്കാഴ്ചകളില്‍ അദ്ദേഹം നേരില്‍ കണ്ട നേതാക്കളും നിരവധിയാണ്. അത്തരം ചില സമസ്യകളില്‍ അദ്ദേഹം ഭാഗഭാക്കുമാണ്. വിദ്യാര്‍ത്ഥി നേതാവ്, അഭിഭാഷകന്‍, നിയമസഭാ സാമാജികന്‍, മന്ത്രി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം അതുല്യ പ്രഭ തൂകിയ ഒരു റിക്കാര്‍ഡ് ആണ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്.

2004ലെ പൊതുതിരഞ്ഞെടുപ്പു കാലം ഓര്‍ത്തു നോക്കൂ. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി നിര്‍ത്തിയ 20 സ്ഥാനാര്‍ത്ഥികളില്‍ 19 പേരും തോറ്റുപോയി. വിജയപീഠത്തില്‍ എത്തിയത് ഒരേ ഒരാള്‍ മാത്രം. ആ ആള്‍ ഇ.അഹമ്മദ് ആയിരുന്നു. അതും ഒരപൂര്‍വറിക്കാര്‍ഡ് ആയി. ആ അപൂര്‍വതയുടെ ചിറകിലേറി അദ്ദേഹം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ അവിടെ അദ്ദേഹത്തെ കാത്തുനിന്നത് ഒരു മന്ത്രിക്കസേര. അത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് ചരിത്രപ്രസിദ്ധമായ ഉജ്ജ്വല നേട്ടവുമായി. ഇ.അഹമ്മദുമായി ഇടപെട്ടവരും അനുഭവങ്ങള്‍ പങ്കിട്ടവരുമായ പല പ്രശസ്തരും അപ്രശസ്തരുമായ നേതാക്കള്‍ തങ്ങളുടെ ഓര്‍മച്ചെപ്പുകള്‍ തുറന്നുവെക്കുന്നതാണ് ഈ ഉപഹാര ഗ്രന്ഥത്തിന്റെ ഉത്തമ ഭാഗം. ‘സമുദായത്തിനും രാജ്യത്തിനും സമര്‍പ്പിച്ച ജീവിതം’ എന്ന ശീര്‍ഷകത്തില്‍ തന്റെ അനുഭവക്കുറിപ്പുകള്‍ രേഖപ്പെടുത്തിക്കൊണ്ട് പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതിയതാണ് ഇതിലെ ആദ്യ ലേഖനം. ‘ഒരുപക്ഷേ ദേശീയ- സാര്‍വദേശീയ നേതാക്കളെ ഇത്രയേറെ പരിചയമുള്ള മറ്റൊരു നേതാവ് കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ കുറവാകാം’ എന്ന് ജനാബ് തങ്ങള്‍ ഈ ലേഖനത്തില്‍ നിരീക്ഷിക്കുന്നു.

”യുപിഎ ഗവണ്‍മെന്റിലെ കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പര്യാലോചനാ പരിശ്രമങ്ങള്‍ അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ ബന്ധം അഭിവൃദ്ധി പ്പെടുത്തി” എന്ന് രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ ലേഖനത്തില്‍ വിലയിരുത്തുന്നു. അഹമ്മദ് സാഹിബിന്റെ അന്ത്യനിമിഷങ്ങളെ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. ”പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായും കോഴിക്കോട്ട് ലീഗ് ഹൗസിലെത്തി നേതാക്കളുമായുമൊക്ക സ്ഥിതിയുടെ ഗൗരവം ചര്‍ച്ച ചെയ്തു. ആശ്വാസത്തിന്നുള്ള വകയൊന്നും ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നില്ല. ആശുപത്രി അധികൃതരുടെ നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്ന സംശയമുണര്‍ന്നെങ്കിലും ഡോക്ടര്‍മാരില്‍ നിന്ന് കേള്‍ക്കാന്‍ കൊതിക്കുന്ന നല്ല വര്‍ത്തമാനത്തിനായി തന്നെ കാത്തു. പക്ഷെ നാഥന്റെ വിളിക്കുത്തരം നല്‍കിയതായി പുലര്‍ച്ചെ സ്ഥിരീകരിച്ചു. ജീവിതം പോലെ മരണവും ഐതിഹാസികമാക്കിയാണ് നമ്മുടെ നേതാവ് ഇ. അഹമ്മദ് സാഹിബ് കടന്നുപോകുന്നത്.”
നെഹ്‌റു കുടുംബവുമായി അഹമ്മദ് സാഹിബിനുള്ള ഉലയാത്ത ബന്ധത്തെക്കുറിച്ചാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ‘നെഹ്‌റു കുടുംബത്തിന്റെ തോഴന്‍’ എന്നാണ്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എഴുതിയിട്ടുണ്ട് ഹൃദ്യമായ ഒരു ലേഖനം. ”തന്റെ ജനത ഏല്‍പ്പിച്ച ജോലിയില്‍ സദാ വ്യാപൃതനായിരുന്നു അദ്ദേഹം. ലോകമൊട്ടുക്കും അദ്ദേഹം അതിനായി ഓടി നടന്നു. ഒരു ജന്മത്തില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതിലുമെത്രയോ അധികം അഹമ്മദ് സാഹിബ് ചെയ്തുതീര്‍ത്തു.”- ഇതാണ് ഖാര്‍ഗെയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെക്ക് എതിരായി മത്സരിച്ച ഡോ. ശശി തരൂരും അഹമ്മദ് സാഹിബിനെ ദീര്‍ഘമായി അനുസ്മരിക്കുന്നുണ്ട്. ഇംഗ്ലീഷിലാണ് തരൂരിന്റെ ലേഖനം.തലക്കെട്ട്-‘The beliefs of E. Ahamed- A tribute’ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉറ്റ ബന്ധുവായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്ന് ആ സംഘടനയുടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുസ്മരിക്കുന്നു.
മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയില്‍ നിന്ന് അഹമ്മദ് സാഹിബിന്റെ പ്രസംഗം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ തന്റെ വിദ്യാര്‍ത്ഥി ജീവിതത്തിലെ അവിസ്മരണീയ സംഭവത്തെയാണ് ഡോ. ഹുസൈന്‍ മടവൂര്‍ ഓര്‍ത്തെടുക്കുന്നത്.

”അഹമ്മദിന്റെ വിയോഗത്തിലൂടെ രാഷ്ട്രത്തിന് വളരെ പ്രഗല്‍ഭനായ ഒരു രാഷ്ട്രീയ നേതാവിനെയാണ് നഷ്ടപ്പെട്ടതെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം നീണ്ടകാലത്തെ ഹൃദയബന്ധമുള്ള അടുത്ത ഒരു സഹോദരനെയോ സുഹൃത്തിനെയോ ആണ്” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘മറക്കാനാവാത്ത സ്നേഹവായ്പ്പോടെ’ ഓര്‍ക്കുന്നത്.അതിപ്രശസ്തരായ ഏതാനും രാഷ്ട്രീയ നേതാക്കളുടെ ദീര്‍ഘമായ സന്ദേശകുറിപ്പുകളോടെയാണ് ഈ സ്മാരകഗ്രന്ഥം ആരംഭിക്കുന്നത്. മുന്‍ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയ ഗാന്ധി, മുന്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് പി. സദാശിവന്‍ മുതലായ പ്രഗത്ഭരാണ് ഇ.അഹമ്മദ് സാഹിബുമായുള്ള ഉറ്റബന്ധത്തെ അനുസ്മരിച്ചുകൊണ്ട് ആശംസാ സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്. അവയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം വികാരഭരിതമാണ്. അദ്ദേഹം നയപ്രഖ്യാപനം നടത്തുമ്പോഴാണല്ലോ ഇ.അഹമ്മദ് പാര്‍ലമെന്റ് ഹൗസില്‍ കുഴഞ്ഞുവീണത്. മുഖര്‍ജി ഇങ്ങനെ അനുസ്മരിക്കുന്നു.

”… I was shocked to learn that he had a heart ttaack while ltsiening to my address to the joint session of the Parliament on January 31,2017 and later passed away in the hospital. With the death of shri . Ahammed, the Indian union muslim league ltos a senior competent leader and the Parliament ltos an effectiv–e member repretnsing his people from thets ate of Kerala”.

തുടര്‍ന്നങ്ങോട്ട് ലേഖനങ്ങളുടെ പെരുമഴ പെയ്ത്താണ്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഹമ്മദ് പട്ടേല്‍, കാനം രാജേന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ.രാജഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ ജോസഫ്, എം.എം ഹസ്സന്‍, ജസ്റ്റിസ് വി. ഖാലിദ്, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ ചീഫ് സെക്രട്ടരിമാരായ ആര്‍ രാമചന്ദ്രന്‍ നായര്‍, ഡോ.എം വിജയനുണ്ണി, ഡോ.ഡി ബാബു പോള്‍, നയതന്ത്ര വിദഗ്ധരായ ടി.പി ശ്രീനിവാസന്‍, പി. ഡി.ടി ആചാരി, മുന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരായ ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടി, പ്രൊഫ. സയ്യിദ് ഇഖ്ബാല്‍ ഹസ്നൈന്‍, മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരുമായ കെ.എം റോയ്, റഹീം മേച്ചേരി, കെ. അബൂബക്കര്‍, എന്‍. മുരളീധരന്‍, സി. ഗൗരി ദാസന്‍ നായര്‍, എന്‍. അശോകന്‍, കെ. മോഹനന്‍, ഒ. അബ്ദുല്ല, ജോര്‍ജ്ജ് കള്ളിവയലില്‍, ടി.പി ചെറൂപ്പ, ഡോ.പുത്തൂര്‍ റഹ്മാന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ.ഖമറുന്നിസ അന്‍വര്‍, ടി.സി മുഹമ്മദ്, കെ.പി കുഞ്ഞിമ്മൂസ തുടങ്ങി 141 പ്രമുഖ ലേഖകര്‍ ഇ അഹമ്മദിന്റെ വ്യക്തിത്വത്തെ വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണുന്ന ലേഖനങ്ങള്‍ ആണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
”മത ന്യൂനപക്ഷങ്ങളുടെ അസ്തിത്വ സംരക്ഷണത്തിനുള്ള കക്ഷി എന്ന നിലയില്‍ മുസ്ലിം ലീഗിനെ രാജ്യത്തിനകത്തും പുറത്തും സ്വീകാര്യമാക്കിയതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്സീമമാണ്” എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ദേശീയാധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ സാഹിബ് കൃത്യമായി വിലയിരുത്തുന്നുണ്ട് തന്റെ ലേഖനത്തില്‍. 630 മുതല്‍ 652 വരെ പേജുകളിലുള്ളത് അഹമ്മദ് സാഹിബിന്റെ മക്കളായ ഡോ. ഫൗസിയ ഷെര്‍ഷാദ്, റയീസ് അഹമ്മദ്, നസീര്‍ അഹമ്മദ് എന്നിവരുടെ മൂന്ന് ലേഖനങ്ങളാണ്. ലോകപ്രശസ്തനായ ഒരു പിതാവിനെ അദ്ദേഹത്തിന്റെ മക്കള്‍ അഭിമാനപൂര്‍വം അനുസ്മരിക്കുന്നത് നനഞ്ഞ കണ്ണുകളോടെ അല്ലാതെ കണ്ടുനില്‍ക്കാനാവില്ല.


684 മുതല്‍ 828 വരെയുള്ള ‘ജീവിതപാത’ എന്ന ഖണ്ഡത്തില്‍ അഹമ്മദ് സാഹിബിന്റെ ജീവിതയാത്രയും സംഭാവനകളും വിലയിരുത്തുന്ന 12 ലേഖകരുടെ പഠന പ്രബന്ധങ്ങളാണ്. ഈ ബൃഹദ്ഗ്രന്ഥത്തിന്റെ ഉത്തരഭാഗത്തെ 830 മുതല്‍ 859 വരെ പുറങ്ങള്‍ ഇ. അഹമ്മദിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രഭാഷണങ്ങളാണ്. മികച്ച പ്രഭാഷകന്‍ കൂടിയായ അഹമ്മദ് സാഹിബിന്റെ നിയമസഭയിലെയും പാര്‍ലമെന്ററിലെയും ഐക്യരാഷ്ട്രസഭയിലെയും പ്രസംഗങ്ങള്‍ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും വിഭവ സമൃദ്ധമായ സദ്യ പോലെ ആസ്വദിക്കാനാവും.
862 മുതല്‍ 893 വരെ പേജുകളില്‍ ഇ അഹമ്മദിന്റെ രചനകളാണുള്ളത്. അദ്ദേഹം വിവിധ ആനുകാലികങ്ങളില്‍ എഴുതിയ രാഷ്ട്രീയ- സാഹിത്യ ലേഖനങ്ങളാണ് ഇതില്‍ പുനരാഖ്യാനം ചെയ്തിട്ടുള്ളത്.
ചരിത്രപ്രസിദ്ധമാകാന്‍ ഇടയുള്ള അനേകം ഫോട്ടോഗ്രാഫുകള്‍ ഈ ഗ്രന്ഥത്തെ അലങ്കരിക്കുന്നുണ്ട്. 969 മുതല്‍ 995 വരെയുള്ള പേജുകള്‍ വിശദമായ അടിക്കുറിപ്പ് സഹിതമുള്ള ഫോട്ടോ ആല്‍ബമായി വിന്യസിപ്പിച്ചിരിക്കുന്നു. പക്ഷേ ലേഖനങ്ങള്‍ക്കിടയിലെ ഫോട്ടോകള്‍ക്കൊന്നും അടിക്കുറിപ്പ് നല്‍കാത്തത് അബദ്ധമായിപ്പോയി. വേണമെങ്കില്‍ രണ്ടുമൂന്ന് കവിതകള്‍ കൂടി കൊടുത്തിരുന്നുവെങ്കില്‍ സംഗതി കുശാലായേനേ. അഹമ്മദ് സാഹിബിന്റെ ആത്മകഥയുടെ അധ്യായവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. അഹമ്മദ് സാഹിബ് പറഞ്ഞു കൊടുത്തതനുസരിച്ച് പി.എ റഷീദ് കേട്ടെഴുതി തയ്യാറാക്കിയതാണ് ഈ ആത്മകഥ. അവസാന ഭാഗങ്ങളില്‍ മലയാള മനോരമ, മാതൃഭൂമി, ജനയുഗം, മാധ്യമം, സുപ്രഭാതം, വീക്ഷണം, മംഗളം, കേരളകൗമുദി, ചന്ദ്രിക മുതലായ പത്രങ്ങള്‍ അഹമ്മദ് സാഹിബിനെ പറ്റി എഴുതിയ മുഖപ്രസംഗങ്ങളാണ്.
ആയിരം പേജുകളില്‍ ഇടയ്ക്കിടെ ആകര്‍ഷകമായ അനേകം ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഗ്രന്ഥശില്‍പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് ‘ചന്ദ്രിക’ നല്‍കിയ അനര്‍ഘമായ ഒരു മുതല്‍ക്കൂട്ടാണ്. സാഹസികനായ പത്രാധിപര്‍ സി.പി സൈതലവി എന്ന മനുഷ്യന്റെ കഠിനമായ പരിശ്രമങ്ങളുടെ പരിസമാപ്തിയാണ് ഈ ഗ്രന്ഥം. അദ്ദേഹം ഒരു തപസ്യ പോലെ ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ ഈ ഗ്രന്ഥം ഇവ്വിധം പുറത്തുവരുമായിരുന്നില്ല. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ‘ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ’… പത്രാധിപസമിതി അംഗങ്ങളായ പി.വി.എ പ്രിംറോസ്, ഡോ.പി റഷീദ് അഹമ്മദ്, ഇ സാദിഖലി, മുസ്തഫ മണ്ടായപ്പുറം എന്നിവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

 

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending