Connect with us

Video Stories

മഞ്ഞുതുള്ളികള്‍ക്കിടയില്‍ ഒരു മഴവില്ല്- ‘ഇ. അഹമ്മദ് ‘ഗ്രന്ഥത്തെക്കുറിച്ച് എം.സി വടകര

ആയിരം പേജുകളില്‍ ഇടയ്ക്കിടെ ആകര്‍ഷകമായ അനേകം ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഗ്രന്ഥശില്‍പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് ‘ചന്ദ്രിക’ നല്‍കിയ അനര്‍ഘമായ ഒരു മുതല്‍ക്കൂട്ടാണ്

Published

on

പാലാഴി മഥനം വളരെ പ്രസിദ്ധമാണ്. പണ്ട് ദേവന്മാരും അസുരന്മാരും ചേര്‍ന്ന് മന്ഥര പര്‍വതത്തെ കടയോലാക്കി വാസുകി സര്‍പ്പത്തെ കയറാക്കി പാലാഴി കടഞ്ഞുകടഞ്ഞെടുത്ത അമൃതിന്റെ കഥ ഭാഗവതത്തില്‍ ഉണ്ട്. എന്നാല്‍ ഇവിടെ നിശ്ചയദാര്‍ഢ്യത്തിന്റെ പരംപൊരുളായ പത്രപ്രവര്‍ത്തകന്‍ സി.പി സൈതലവി സ്വയം കടയോലായി കടഞ്ഞുകടഞ്ഞുണ്ടാക്കിയ അമൃതകുംഭമാണ് ‘ഇ അഹമ്മദ് സ്മാരക ഗ്രന്ഥം’.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ചരിത്രം പുതഞ്ഞുറങ്ങുന്ന കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ സിംഹാസനവുമായി അകന്ന ബാന്ധവം പുലര്‍ത്തുന്ന മക്കാടത്ത് ഭവനത്തില്‍ നിന്ന് ആരംഭിച്ച് ഈ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളില്‍ അവസാനിച്ച ഇ അഹമ്മദിന്റെ ധന്യമായ ജീവിതം സംഭവബഹുലവും സംഘര്‍ഷനിര്‍ഭരവുമാണ്. ഈ സുദീര്‍ഘമായ ജീവിതയാത്രക്കിടയില്‍ അദ്ദേഹം നേര്‍സാക്ഷ്യം വഹിച്ചതും കേരളത്തിന്റെ ജാതകം തിരുത്തിക്കുറിച്ചതുമായ പ്രതിസന്ധികളും വഴിയോരക്കാഴ്ചകളില്‍ അദ്ദേഹം നേരില്‍ കണ്ട നേതാക്കളും നിരവധിയാണ്. അത്തരം ചില സമസ്യകളില്‍ അദ്ദേഹം ഭാഗഭാക്കുമാണ്. വിദ്യാര്‍ത്ഥി നേതാവ്, അഭിഭാഷകന്‍, നിയമസഭാ സാമാജികന്‍, മന്ത്രി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം അതുല്യ പ്രഭ തൂകിയ ഒരു റിക്കാര്‍ഡ് ആണ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്.

2004ലെ പൊതുതിരഞ്ഞെടുപ്പു കാലം ഓര്‍ത്തു നോക്കൂ. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി നിര്‍ത്തിയ 20 സ്ഥാനാര്‍ത്ഥികളില്‍ 19 പേരും തോറ്റുപോയി. വിജയപീഠത്തില്‍ എത്തിയത് ഒരേ ഒരാള്‍ മാത്രം. ആ ആള്‍ ഇ.അഹമ്മദ് ആയിരുന്നു. അതും ഒരപൂര്‍വറിക്കാര്‍ഡ് ആയി. ആ അപൂര്‍വതയുടെ ചിറകിലേറി അദ്ദേഹം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ അവിടെ അദ്ദേഹത്തെ കാത്തുനിന്നത് ഒരു മന്ത്രിക്കസേര. അത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് ചരിത്രപ്രസിദ്ധമായ ഉജ്ജ്വല നേട്ടവുമായി. ഇ.അഹമ്മദുമായി ഇടപെട്ടവരും അനുഭവങ്ങള്‍ പങ്കിട്ടവരുമായ പല പ്രശസ്തരും അപ്രശസ്തരുമായ നേതാക്കള്‍ തങ്ങളുടെ ഓര്‍മച്ചെപ്പുകള്‍ തുറന്നുവെക്കുന്നതാണ് ഈ ഉപഹാര ഗ്രന്ഥത്തിന്റെ ഉത്തമ ഭാഗം. ‘സമുദായത്തിനും രാജ്യത്തിനും സമര്‍പ്പിച്ച ജീവിതം’ എന്ന ശീര്‍ഷകത്തില്‍ തന്റെ അനുഭവക്കുറിപ്പുകള്‍ രേഖപ്പെടുത്തിക്കൊണ്ട് പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതിയതാണ് ഇതിലെ ആദ്യ ലേഖനം. ‘ഒരുപക്ഷേ ദേശീയ- സാര്‍വദേശീയ നേതാക്കളെ ഇത്രയേറെ പരിചയമുള്ള മറ്റൊരു നേതാവ് കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ കുറവാകാം’ എന്ന് ജനാബ് തങ്ങള്‍ ഈ ലേഖനത്തില്‍ നിരീക്ഷിക്കുന്നു.

”യുപിഎ ഗവണ്‍മെന്റിലെ കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പര്യാലോചനാ പരിശ്രമങ്ങള്‍ അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ ബന്ധം അഭിവൃദ്ധി പ്പെടുത്തി” എന്ന് രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ ലേഖനത്തില്‍ വിലയിരുത്തുന്നു. അഹമ്മദ് സാഹിബിന്റെ അന്ത്യനിമിഷങ്ങളെ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. ”പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായും കോഴിക്കോട്ട് ലീഗ് ഹൗസിലെത്തി നേതാക്കളുമായുമൊക്ക സ്ഥിതിയുടെ ഗൗരവം ചര്‍ച്ച ചെയ്തു. ആശ്വാസത്തിന്നുള്ള വകയൊന്നും ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നില്ല. ആശുപത്രി അധികൃതരുടെ നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്ന സംശയമുണര്‍ന്നെങ്കിലും ഡോക്ടര്‍മാരില്‍ നിന്ന് കേള്‍ക്കാന്‍ കൊതിക്കുന്ന നല്ല വര്‍ത്തമാനത്തിനായി തന്നെ കാത്തു. പക്ഷെ നാഥന്റെ വിളിക്കുത്തരം നല്‍കിയതായി പുലര്‍ച്ചെ സ്ഥിരീകരിച്ചു. ജീവിതം പോലെ മരണവും ഐതിഹാസികമാക്കിയാണ് നമ്മുടെ നേതാവ് ഇ. അഹമ്മദ് സാഹിബ് കടന്നുപോകുന്നത്.”
നെഹ്‌റു കുടുംബവുമായി അഹമ്മദ് സാഹിബിനുള്ള ഉലയാത്ത ബന്ധത്തെക്കുറിച്ചാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ‘നെഹ്‌റു കുടുംബത്തിന്റെ തോഴന്‍’ എന്നാണ്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എഴുതിയിട്ടുണ്ട് ഹൃദ്യമായ ഒരു ലേഖനം. ”തന്റെ ജനത ഏല്‍പ്പിച്ച ജോലിയില്‍ സദാ വ്യാപൃതനായിരുന്നു അദ്ദേഹം. ലോകമൊട്ടുക്കും അദ്ദേഹം അതിനായി ഓടി നടന്നു. ഒരു ജന്മത്തില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതിലുമെത്രയോ അധികം അഹമ്മദ് സാഹിബ് ചെയ്തുതീര്‍ത്തു.”- ഇതാണ് ഖാര്‍ഗെയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെക്ക് എതിരായി മത്സരിച്ച ഡോ. ശശി തരൂരും അഹമ്മദ് സാഹിബിനെ ദീര്‍ഘമായി അനുസ്മരിക്കുന്നുണ്ട്. ഇംഗ്ലീഷിലാണ് തരൂരിന്റെ ലേഖനം.തലക്കെട്ട്-‘The beliefs of E. Ahamed- A tribute’ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉറ്റ ബന്ധുവായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്ന് ആ സംഘടനയുടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുസ്മരിക്കുന്നു.
മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയില്‍ നിന്ന് അഹമ്മദ് സാഹിബിന്റെ പ്രസംഗം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ തന്റെ വിദ്യാര്‍ത്ഥി ജീവിതത്തിലെ അവിസ്മരണീയ സംഭവത്തെയാണ് ഡോ. ഹുസൈന്‍ മടവൂര്‍ ഓര്‍ത്തെടുക്കുന്നത്.

”അഹമ്മദിന്റെ വിയോഗത്തിലൂടെ രാഷ്ട്രത്തിന് വളരെ പ്രഗല്‍ഭനായ ഒരു രാഷ്ട്രീയ നേതാവിനെയാണ് നഷ്ടപ്പെട്ടതെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം നീണ്ടകാലത്തെ ഹൃദയബന്ധമുള്ള അടുത്ത ഒരു സഹോദരനെയോ സുഹൃത്തിനെയോ ആണ്” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘മറക്കാനാവാത്ത സ്നേഹവായ്പ്പോടെ’ ഓര്‍ക്കുന്നത്.അതിപ്രശസ്തരായ ഏതാനും രാഷ്ട്രീയ നേതാക്കളുടെ ദീര്‍ഘമായ സന്ദേശകുറിപ്പുകളോടെയാണ് ഈ സ്മാരകഗ്രന്ഥം ആരംഭിക്കുന്നത്. മുന്‍ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയ ഗാന്ധി, മുന്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് പി. സദാശിവന്‍ മുതലായ പ്രഗത്ഭരാണ് ഇ.അഹമ്മദ് സാഹിബുമായുള്ള ഉറ്റബന്ധത്തെ അനുസ്മരിച്ചുകൊണ്ട് ആശംസാ സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്. അവയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം വികാരഭരിതമാണ്. അദ്ദേഹം നയപ്രഖ്യാപനം നടത്തുമ്പോഴാണല്ലോ ഇ.അഹമ്മദ് പാര്‍ലമെന്റ് ഹൗസില്‍ കുഴഞ്ഞുവീണത്. മുഖര്‍ജി ഇങ്ങനെ അനുസ്മരിക്കുന്നു.

”… I was shocked to learn that he had a heart ttaack while ltsiening to my address to the joint session of the Parliament on January 31,2017 and later passed away in the hospital. With the death of shri . Ahammed, the Indian union muslim league ltos a senior competent leader and the Parliament ltos an effectiv–e member repretnsing his people from thets ate of Kerala”.

തുടര്‍ന്നങ്ങോട്ട് ലേഖനങ്ങളുടെ പെരുമഴ പെയ്ത്താണ്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഹമ്മദ് പട്ടേല്‍, കാനം രാജേന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ.രാജഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ ജോസഫ്, എം.എം ഹസ്സന്‍, ജസ്റ്റിസ് വി. ഖാലിദ്, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ ചീഫ് സെക്രട്ടരിമാരായ ആര്‍ രാമചന്ദ്രന്‍ നായര്‍, ഡോ.എം വിജയനുണ്ണി, ഡോ.ഡി ബാബു പോള്‍, നയതന്ത്ര വിദഗ്ധരായ ടി.പി ശ്രീനിവാസന്‍, പി. ഡി.ടി ആചാരി, മുന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരായ ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടി, പ്രൊഫ. സയ്യിദ് ഇഖ്ബാല്‍ ഹസ്നൈന്‍, മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരുമായ കെ.എം റോയ്, റഹീം മേച്ചേരി, കെ. അബൂബക്കര്‍, എന്‍. മുരളീധരന്‍, സി. ഗൗരി ദാസന്‍ നായര്‍, എന്‍. അശോകന്‍, കെ. മോഹനന്‍, ഒ. അബ്ദുല്ല, ജോര്‍ജ്ജ് കള്ളിവയലില്‍, ടി.പി ചെറൂപ്പ, ഡോ.പുത്തൂര്‍ റഹ്മാന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ.ഖമറുന്നിസ അന്‍വര്‍, ടി.സി മുഹമ്മദ്, കെ.പി കുഞ്ഞിമ്മൂസ തുടങ്ങി 141 പ്രമുഖ ലേഖകര്‍ ഇ അഹമ്മദിന്റെ വ്യക്തിത്വത്തെ വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണുന്ന ലേഖനങ്ങള്‍ ആണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
”മത ന്യൂനപക്ഷങ്ങളുടെ അസ്തിത്വ സംരക്ഷണത്തിനുള്ള കക്ഷി എന്ന നിലയില്‍ മുസ്ലിം ലീഗിനെ രാജ്യത്തിനകത്തും പുറത്തും സ്വീകാര്യമാക്കിയതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്സീമമാണ്” എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ദേശീയാധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ സാഹിബ് കൃത്യമായി വിലയിരുത്തുന്നുണ്ട് തന്റെ ലേഖനത്തില്‍. 630 മുതല്‍ 652 വരെ പേജുകളിലുള്ളത് അഹമ്മദ് സാഹിബിന്റെ മക്കളായ ഡോ. ഫൗസിയ ഷെര്‍ഷാദ്, റയീസ് അഹമ്മദ്, നസീര്‍ അഹമ്മദ് എന്നിവരുടെ മൂന്ന് ലേഖനങ്ങളാണ്. ലോകപ്രശസ്തനായ ഒരു പിതാവിനെ അദ്ദേഹത്തിന്റെ മക്കള്‍ അഭിമാനപൂര്‍വം അനുസ്മരിക്കുന്നത് നനഞ്ഞ കണ്ണുകളോടെ അല്ലാതെ കണ്ടുനില്‍ക്കാനാവില്ല.


684 മുതല്‍ 828 വരെയുള്ള ‘ജീവിതപാത’ എന്ന ഖണ്ഡത്തില്‍ അഹമ്മദ് സാഹിബിന്റെ ജീവിതയാത്രയും സംഭാവനകളും വിലയിരുത്തുന്ന 12 ലേഖകരുടെ പഠന പ്രബന്ധങ്ങളാണ്. ഈ ബൃഹദ്ഗ്രന്ഥത്തിന്റെ ഉത്തരഭാഗത്തെ 830 മുതല്‍ 859 വരെ പുറങ്ങള്‍ ഇ. അഹമ്മദിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രഭാഷണങ്ങളാണ്. മികച്ച പ്രഭാഷകന്‍ കൂടിയായ അഹമ്മദ് സാഹിബിന്റെ നിയമസഭയിലെയും പാര്‍ലമെന്ററിലെയും ഐക്യരാഷ്ട്രസഭയിലെയും പ്രസംഗങ്ങള്‍ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും വിഭവ സമൃദ്ധമായ സദ്യ പോലെ ആസ്വദിക്കാനാവും.
862 മുതല്‍ 893 വരെ പേജുകളില്‍ ഇ അഹമ്മദിന്റെ രചനകളാണുള്ളത്. അദ്ദേഹം വിവിധ ആനുകാലികങ്ങളില്‍ എഴുതിയ രാഷ്ട്രീയ- സാഹിത്യ ലേഖനങ്ങളാണ് ഇതില്‍ പുനരാഖ്യാനം ചെയ്തിട്ടുള്ളത്.
ചരിത്രപ്രസിദ്ധമാകാന്‍ ഇടയുള്ള അനേകം ഫോട്ടോഗ്രാഫുകള്‍ ഈ ഗ്രന്ഥത്തെ അലങ്കരിക്കുന്നുണ്ട്. 969 മുതല്‍ 995 വരെയുള്ള പേജുകള്‍ വിശദമായ അടിക്കുറിപ്പ് സഹിതമുള്ള ഫോട്ടോ ആല്‍ബമായി വിന്യസിപ്പിച്ചിരിക്കുന്നു. പക്ഷേ ലേഖനങ്ങള്‍ക്കിടയിലെ ഫോട്ടോകള്‍ക്കൊന്നും അടിക്കുറിപ്പ് നല്‍കാത്തത് അബദ്ധമായിപ്പോയി. വേണമെങ്കില്‍ രണ്ടുമൂന്ന് കവിതകള്‍ കൂടി കൊടുത്തിരുന്നുവെങ്കില്‍ സംഗതി കുശാലായേനേ. അഹമ്മദ് സാഹിബിന്റെ ആത്മകഥയുടെ അധ്യായവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. അഹമ്മദ് സാഹിബ് പറഞ്ഞു കൊടുത്തതനുസരിച്ച് പി.എ റഷീദ് കേട്ടെഴുതി തയ്യാറാക്കിയതാണ് ഈ ആത്മകഥ. അവസാന ഭാഗങ്ങളില്‍ മലയാള മനോരമ, മാതൃഭൂമി, ജനയുഗം, മാധ്യമം, സുപ്രഭാതം, വീക്ഷണം, മംഗളം, കേരളകൗമുദി, ചന്ദ്രിക മുതലായ പത്രങ്ങള്‍ അഹമ്മദ് സാഹിബിനെ പറ്റി എഴുതിയ മുഖപ്രസംഗങ്ങളാണ്.
ആയിരം പേജുകളില്‍ ഇടയ്ക്കിടെ ആകര്‍ഷകമായ അനേകം ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഗ്രന്ഥശില്‍പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് ‘ചന്ദ്രിക’ നല്‍കിയ അനര്‍ഘമായ ഒരു മുതല്‍ക്കൂട്ടാണ്. സാഹസികനായ പത്രാധിപര്‍ സി.പി സൈതലവി എന്ന മനുഷ്യന്റെ കഠിനമായ പരിശ്രമങ്ങളുടെ പരിസമാപ്തിയാണ് ഈ ഗ്രന്ഥം. അദ്ദേഹം ഒരു തപസ്യ പോലെ ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ ഈ ഗ്രന്ഥം ഇവ്വിധം പുറത്തുവരുമായിരുന്നില്ല. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ‘ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ’… പത്രാധിപസമിതി അംഗങ്ങളായ പി.വി.എ പ്രിംറോസ്, ഡോ.പി റഷീദ് അഹമ്മദ്, ഇ സാദിഖലി, മുസ്തഫ മണ്ടായപ്പുറം എന്നിവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending