Connect with us

Video Stories

ഫലസ്തീന്‍ പോരാട്ട ഭൂമിയിലെ വനിതാരത്‌നം

Published

on

യൂനുസ് അമ്പലക്കണ്ടി

സമാധാനം കാംക്ഷിക്കുന്ന ലോകത്തിനെന്നും നോവുന്ന പേരാണ് ഗസ്സ. അവിടെയൊഴുകിയ മനുഷ്യരക്തത്തിനു കയ്യും കണക്കുമില്ല. ആക്രമിച്ചും കൊന്നും ആനന്ദം കണ്ടെത്തുന്ന ഇസ്രാഈല്‍ ഭരണകൂടവും അവരുടെ സുരക്ഷാ സേനയും നിരായുധരായ ഫലസ്തീന്‍ ജനതയോട് ഏഴു പതിറ്റാണ്ടായി കാണിക്കുന്ന അതിക്രൂരത ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. പരിശുദ്ധ റമസാന്‍ മാസത്തില്‍ പതിവു പോലെ ഇക്കുറിയും ഗസ്സ കത്തുകയാണ്. അവകാശങ്ങള്‍ക്കായി പൊരുതുന്ന ഫലസ്തീന്‍ ജനതക്കു നേരെ അതി മാരക ശേഷിയുള്ള ആയുധങ്ങളുമേന്തി കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണ് അവിടെ അരങ്ങു തകര്‍ക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ ഗസ്സയില്‍ പോരാട്ടം രൂക്ഷമാണ്. ഇസ്രാഈലികള്‍ കയ്യേറിയ തങ്ങളുടെ ഭൂമി തിരിച്ചു ലഭിക്കണമെന്നാവശ്യപ്പെട്ട് ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പേരില്‍ ഫലസ്തീന്‍കാര്‍ പുതിയ സമരമുറ ആരംഭിച്ചത് അന്നാണ്. ആയിരക്കണക്കിന് ഫലസ്തീന്‍കാരാണ് തെരുവില്‍ പ്രക്ഷോഭത്തില്‍ പങ്കാളികളാവുന്നത്. ഇസ്രാഈല്‍ സേനയുടെ കടുത്ത ആക്രമണങ്ങള്‍ക്കിടയിലും നടക്കില്ലെന്നറിയാമെങ്കിലും ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്നായി അവര്‍ പോരാട്ട വീര്യത്തോടെ നെഞ്ചുവിരിച്ച് ചെറുത്ത് നില്‍ക്കുന്നു. രണ്ടു മാസമായി തുടരുന്ന അതിരൂക്ഷമായ പോരാട്ടത്തിനിടയിലൂടെ ഒരു ഇരുപത്തൊന്നുകാരി അസാമാന്യ ധൈര്യവുമായി ഓടി നടക്കുന്നുണ്ടായിരുന്നു. അവരുടെ പേരാണ് റസാന്‍ അല്‍ നജ്ജാര്‍. പരുക്കേറ്റ് പിടയുന്ന സ്വന്തം സഹോദരങ്ങള്‍ക്ക് ആശ്വാസം പകരാന്‍ നഴ്‌സിന്റെ യൂണിഫോം അണിഞ്ഞ് വിശ്രമമില്ലാതെ പോരാട്ട ഭൂമിയില്‍ സജീവമായിരുന്നു പാരാ മെഡിക്കല്‍ വളണ്ടിയറായിരുന്ന ഈ യുവതി. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കുറെ നാളുകളായി ലോകം ഇവരെ പ്രതീക്ഷാപൂര്‍വം നോക്കിക്കാണുന്നുണ്ടായിരുന്നു. പോര്‍മുഖത്ത് പ്രതീക്ഷയുടെ പൊന്‍കിരണമായി റസാന്‍ കൃത്യനിര്‍വഹണത്തില്‍ ലയിച്ചു ചേരുകയായിരുന്നു ഈ രണ്ടു മാസവും. അവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ലോകം വേദിയാവുന്ന വേളയിലാണ് ഇസ്രാഈല്‍ പൈശാചികത അതി ദാരുണമായി വെടിയുണ്ടയുടെ രൂപത്തില്‍ അവരുടെ നെഞ്ചിലേക്ക് തുളച്ചുകയറുന്നത്. ഇരു കൈകളും ഉയര്‍ത്തി ഞാനൊരു മെഡിക്കല്‍ സംഘാംഗമാണെന്ന് ബോധ്യപ്പെടുത്തിയിട്ടും മനുഷ്യ നിണത്തിന്റെ കൊതി തീരാത്ത ജൂതന്മാരുടെ കരങ്ങള്‍ക്ക് കാഞ്ചി വലിക്കാനേ കഴിഞ്ഞുള്ളൂ. വ്യക്തമായി കാണാന്‍ കഴിയുന്ന ധരിച്ച യൂണിഫോം തന്നെ ധാരാളമാണ് അവരെ തിരിച്ചറിയാന്‍. എന്നാല്‍ തങ്ങള്‍ക്കു ഭീഷണിയായി വളരുന്ന ആ പൂമൊട്ടിനെ പിഴുതെറിയാന്‍ തീരുമാനിച്ചുറച്ചവരുടെ മുന്നില്‍ എന്ത് നൈതികതയാണുണ്ടാവുക. ജൂത സേനക്ക് അവരെ കശാപ്പ് ചെയ്യേണ്ടിയിരുന്നു. അതവരുടെ വലിയ ലക്ഷ്യം തന്നെയായിരുന്നു. കൈവന്ന ഏറ്റവും നല്ല അവസരത്തില്‍ ആ നീച മനസ്‌കര്‍ നിര്‍ദാക്ഷിണ്യം അത് നിറവേറ്റുകയാണുണ്ടായത്.
‘ഞങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. പ്രക്ഷോഭകരാരും അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. റസാന്‍ മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്’ മെഡിക്കല്‍ ടീമിലെ മറ്റൊരംഗത്തിന്റെ വാക്കുകളാണിത്. ‘ഞങ്ങള്‍ ഇസ്രാഈല്‍ കെട്ടിയുണ്ടാക്കിയ അതിര്‍ത്തി വേലിയുടെ അടുത്തെത്തിയപ്പോള്‍ ഇസ്രാഈല്‍ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. ഉടനെത്തന്നെ ഒരു സേനാംഗം റസാനു നേരെ നിറയൊഴിച്ചു. അതിന്റെ ചീളുകള്‍ തെറിച്ച് വൈദ്യസംഘത്തിലെ മറ്റു മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്നറിയാതെ സ്തബ്ധയായ അവര്‍ കണ്ണീര്‍ വാര്‍ത്ത് നിലത്തു വീണു. ഞങ്ങളുടെ യൂണിഫോമുകളും മെഡിക്കല്‍ ബാഗുകളും ഇസ്രാഈല്‍ സൈന്യം വ്യക്തമായി കാണുന്നുണ്ടായിരുന്നു’. റസാനു വെടിയേല്‍ക്കുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മെഡിക്കല്‍ ടീമിലെ അംഗം സാക്ഷ്യപ്പെടുത്തുന്നു.
പരുക്കേറ്റ് പിടയുന്നവര്‍ക്കിടയില്‍ കരുണയുടെ തിരിനാളമായുണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിലെ ഏക വനിതയായിരുന്നു ഈ ധീര യുവതി. ഇസ്രാഈല്‍ ക്രൂരതയില്‍ പരുക്കുമായി വേദന തിന്നു വരുന്നവരില്‍ അസംഖ്യം സ്ത്രീകളുമുണ്ട്. അവരുള്‍പ്പടെയുള്ള പോരാടുന്ന ഫലസ്തീന്‍ ജനതക്ക് റസാല്‍ തെല്ലൊന്നുമായിരുന്നില്ല ആശ്വാസം. ഇസ്രാഈലിന്റെ വെടിയേറ്റു വീണ പ്രക്ഷോഭകന്റെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് റസാന രക്തസാക്ഷിയാവുന്നത്. പോരാട്ടം രൂക്ഷമായ വെള്ളിയാഴ്ചയാണ് അവര്‍ പിടഞ്ഞു മരിക്കുന്നത്. ഇസ്രാഈല്‍ അതിര്‍ത്തിയില്‍ ഒരു ഫലസ്തീന്‍ യുവാവ് വെടിയേറ്റു വീണപ്പോള്‍ രക്ഷിക്കാന്‍ ഓടിയടുത്തതായിരുന്നു റസാന. വെടിയൊച്ചകളും ഗ്രനേഡ് വര്‍ഷവും തീക്കളമാക്കിയ ഭൂമിയില്‍ അതൊന്നും വക വെക്കാതെ വീണു പുളയുന്ന ആ പോരാളിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു റസാന. അതിനിടയിലാണ് അവരുടെ നെഞ്ച് പിളര്‍ത്തി വെടിയുണ്ട പാഞ്ഞുവന്നത്. പോരാട്ട ഭൂമിയിലെ പോരാളികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് അവര്‍ തല്‍ക്ഷണം അന്ത്യശ്വാസം വലിച്ചു. വെള്ളിയാഴ്ച മാത്രം നൂറിലധികം ഫലസ്തീന്‍കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നാല്‍പത് പേര്‍ക്കും വെടിയുണ്ടയേറ്റാണ് പരുക്ക് സംഭവിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സക്ഷ്യപ്പെടുത്തുന്നു. ഗസ്സയില്‍ അഞ്ചിടത്ത് അതേദിവസം സൈന്യം ബലം പ്രയോഗിച്ചതായി ഇസ്രാഈല്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഇസ്രാഈല്‍ ഭാഗത്ത് ഒരാള്‍ക്ക് പോലും പോറലുപോലുമേറ്റിട്ടില്ല. റസാനയുടെ മരണം അന്വേഷിക്കുമെന്ന് പതിവു ശൈലിയില്‍ ഇസ്രാഈല്‍ സൈന്യം പറയുന്നുണ്ടെങ്കിലും ഫലസ്തീന്‍കാര്‍ക്കും ലോകത്തിനും അതിന്റെ പരിഹാസ്യത ബോധ്യമാണ്. ‘എന്റെ പ്രവര്‍ത്തനങ്ങള്‍ പണത്തിനു വേണ്ടിയല്ല. ദൈവ പ്രീതി മാത്രമാണ് ലക്ഷ്യം. ഈ പോരാട്ടത്തിനിടയിലുള്ള എന്റെ സേവനങ്ങള്‍ക്ക് ഞാന്‍ ഭൗതികമായ പ്രതിഫലം ആഗ്രഹിക്കുന്നേയില്ല. ഇതെനിക്ക് ഒരു തൊഴിലുമല്ല. ശമ്പളമില്ലാതെ ഞാന്‍ എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നതെന്ന് എന്റെ പിതാവിനോട് പലരും ചോദിക്കാറുണ്ട്. മകളില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു അവര്‍ക്ക് അദ്ദേഹം കൊടുത്ത മറുപടി. തങ്ങളുടെ രാജ്യത്തെ മക്കളെ പരിചരിക്കുകയാണ് എന്റെ മകളെന്നും അദ്ദേഹം അഭിമാനപൂര്‍വം പറഞ്ഞു. രക്തപങ്കിലമായ പോരാട്ടഭൂമിയില്‍ പുരുഷന്മാരേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും’ റസാന്‍ അല്‍ നജ്ജാറിന്റെ തീക്ഷ്ണമായ വാക്കുകളാണിത്. ഇസ്രാഈലുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ഷക ഗ്രാമത്തിലാണ് റസാനയുടെ ജനനം. പിതാവ് അഷ്‌റഫ് അല്‍ നജ്ജാര്‍. ഇസ്രാഈല്‍ ക്രൂരതയുടെ ഇരകള്‍ കൂടിയാണ് ഈ കുടുംബം. 2014 ല്‍ അദ്ദേഹത്തിന്റെ കട ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ നിലം പൊത്തി. മോട്ടോര്‍ സൈക്കിളിന്റെ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന തന്റെ ജീവിതോപാധി ഇല്ലാതെയായതോടെ അഷ്‌റഫ് തൊഴില്‍ രഹിതനുമായി. ഗസ്സ ആരോഗ്യ മന്ത്രാലയത്തിലെ സന്നദ്ധ പ്രവര്‍ത്തകയായ റസാനക്ക് സേവനത്തിനിടയില്‍ നിരവധി തവണ ആക്രമണമേറ്റിട്ടുണ്ട്.
ശനിയാഴ്ച നടന്ന അവരുടെ ഖബറടക്ക ചടങ്ങില്‍ ഈറനണിഞ്ഞ നയനങ്ങളുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.നവമാധ്യമങ്ങളില്‍ പതിനായിരങ്ങള്‍ വിതുമ്പലോടെയാണ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ഇപ്പോഴും ആ ദു:ഖം ഘനീഭവിച്ചു നില്‍ക്കുന്നു. റസാന്റെ മയ്യിത്ത് കൊണ്ടുവരുന്നതിനു മുമ്പായി രക്തം പുരണ്ട അവരുടെ കോട്ടുമായെത്തിയ പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു: ഇതാണ് എന്റെ മകളുടെ ആയുധം. ആ വസ്ത്രത്തിലെ കീശയില്‍ കയ്യിട്ട് തുണിയും ബാന്‍ഡേജുകളും പുറത്തെടുത്ത് വീണ്ടുമദ്ദേഹം പറഞ്ഞു, ഇതാണ് റസാനയുടെ ആയുധം. ഈ പിതാവിന്റെ വാക്കുകള്‍ ഏതു ഹൃദയത്തേയാണ് നൊമ്പരപ്പെടുത്താതിരിക്കുക. വെള്ളിയാഴ്ച പുലര്‍ച്ചെ വ്രതമെടുക്കാനായി അത്താഴം കഴിക്കുമ്പോഴാണ് കുടുംബം അവസാനമായി അവരെ കാണുന്നത്. കഴിഞ്ഞ മാസം ഖാന്‍ യൂനുസ് ക്യാമ്പില്‍ വെച്ച് സമരക്കാര്‍ക്കിടയില്‍നിന്ന് മകള്‍ പറഞ്ഞ വാക്കുകള്‍ ഈ പിതാവ് ഓര്‍ത്തെടുക്കുന്നു. അപകടത്തില്‍പെടുന്ന ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിലൂടെ ആയുധമില്ലാതെ തങ്ങള്‍ക്കും പലതും ചെയ്യാനാവുമെന്ന സന്ദേശമാണ് എനിക്ക് ലോകത്തിനു നല്‍കാനുള്ളത് എന്ന് റസാന പറഞ്ഞത് ഏറെ അഭിമാനത്തോടെയായിരുന്നുവെന്ന് പിതാവ് പറയുന്നു. ‘മെഡിക്കല്‍ വളണ്ടിയര്‍ എന്ന നിലയില്‍ ജോലിയില്‍ മാത്രമായിരുന്നു റസാനയുടെ ശ്രദ്ധ. അവളുടെ കൈവശം ആയുധമൊന്നുമുണ്ടായിരുന്നില്ല. സേവനം മാത്രമായിരുന്നു അവളുടെ കൈ മുതല്‍. ഈ നീചമായ കൊലപാതകത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ അന്വേഷിക്കണം. ഘാതകര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം’ റസാനയുടെ സഹോദരി സബ്രീന്റെ വാക്കുകള്‍ രോഷാഗ്‌നി കൊണ്ട് പുകയുകയാണ്.
മാര്‍ച്ച് 30 ന് തുടങ്ങിയ പ്രക്ഷോഭം മെയ് 15 നു നക്ബ ദിനം വരെ തുടരാനായിരുന്നു പദ്ധതി. 1948 ല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സന്തതിയായി ഇസ്രാഈല്‍ പിറവിയെടുത്തപ്പോള്‍ ജന്മഭൂമിയില്‍ നിന്ന് ലക്ഷോപ ലക്ഷം അറബികള്‍ പടിയിറക്കപ്പെട്ടതിന്റെ ഓര്‍മ്മ ദിനമാണ് മെയ് 15. എല്ലാ വര്‍ഷവും ‘മഹാ ദുരന്ത ദിന’മായി ഈ ദിവസം അവര്‍ ആചരിക്കുന്നുണ്ട്. എന്നാല്‍ മെയ് 14 ന് ഇസ്രാഈലില്‍ അമേരിക്കന്‍ എംബസി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗസ്സയില്‍ പ്രതിഷേധം അണപൊട്ടുകയും വ്യാപക വെടിവെപ്പും അക്രമണങ്ങളും അരങ്ങേറുകയും ചെയ്തപ്പോള്‍ പ്രക്ഷോഭം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു മാസത്തിനിടയി 125 ലധികം ഫലസ്തീന്‍കാര്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. പതിനഞ്ചായിരത്തോളം പേര്‍ക്കാണ് ചെറുതും വലുതുമായ പരുക്കുകള്‍ പറ്റിയത്. റസാനയുടെ കൊലപാതകം നടന്ന ഉടനെയാണ് ഹെബ്രോണ്‍ നഗരത്തില്‍ സൈനികനു നേരെ ട്രാക്ടര്‍ കയറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുപ്പത്തഞ്ചുകാരനായ ഫലസ്തീന്‍ പൗരനെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചുകൊന്നത്.
അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ ആളും അര്‍ത്ഥവും നല്‍കിയുള്ള പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയാണ് ഇസ്രാഈലിന് എന്നും കരുത്തും കാവലുമാവുന്നത്. ഗസ്സ മുനമ്പ് അടക്കം അധിനിവിഷ്ട ഫലസ്തീന്‍ മേഖലകളിലെ സാധാരണക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.എന്‍ രക്ഷാസമിതിയില്‍ കുവൈത്ത് കൊണ്ടുവന്ന പ്രമേയം യു.എസ് വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയെന്ന വാര്‍ത്തയും കേള്‍ക്കാന്‍ കഴിഞ്ഞത് റസാനയുടെ ദാരുണാന്ത്യത്തിനിടയിലാണ്. മൂന്നു തവണ ഭേദഗതി വരുത്തി അവതരിപ്പിച്ച പ്രമേയമാണ് ഏകപക്ഷീയമെന്നാരോപിച്ച് അമേരിക്ക വീറ്റോ ചെയ്തത്. പ്രമേയം അധാര്‍മ്മികമാണെന്നും സംഘര്‍ഷമുണ്ടാക്കുന്നതില്‍ ഹമാസിനുള്ള പങ്ക് മറച്ചുവെക്കുന്നതാണെന്നും യു.എസ് ആരോപിച്ചു. ഇസ്രാഈലിന്റെ പേരു പോലും സൂചിപ്പിക്കാതെ അവതരിപ്പിച്ച പ്രമേയത്തെയാണ് കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ച് നിര്‍വീര്യമാക്കിയത്. തങ്ങള്‍ പാലും തേനും കൊടുത്ത് വളര്‍ത്തുന്ന ഇഷ്ട രാജ്യത്തോടുള്ള ഇഴപിരിയാത്ത ബന്ധം അമേരിക്കക്ക് എല്ലാ നീതിക്കുമപ്പുറത്താണ്. 15 അംഗ രക്ഷാസമിതിയില്‍ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നീ സ്ഥിരാംഗങ്ങളുടെ പിന്തുണയും അതോടൊപ്പം ഒന്‍പത് വോട്ടുകളും ലഭിച്ചാലാണ് പ്രമേയം പാസ്സാവുക. റഷ്യയും ഫ്രാന്‍സും ഉള്‍െപ്പടെ പത്തു രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബ്രിട്ടന്‍, നെതര്‍ലന്‍ഡ്, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വിട്ടുനിന്നു. ഇസ്രാഈലിന്റെ സൈനിക നടപടികളെ ന്യായീകരിച്ചും ഗസ്സയില്‍ ഭരണം നടത്തുന്ന ഹമാസിനെ കുറ്റപ്പെടുത്തിയും യു.എസ് സമര്‍പ്പിച്ച എതിര്‍ പ്രമേയത്തിന് സമിതിയില്‍ ഒരു രാജ്യത്തിന്റേയും പിന്തുണ ലഭിച്ചില്ലയെന്നത് ഏറെ ശ്രദ്ധേയമാണ്. മൂന്നു രാജ്യങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ പതിനൊന്ന് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കുവൈത്തിന്റെ പ്രമേയത്തെ വീറ്റോ ചെയ്തതിലൂടെ യു.എസ് ഇസ്രാഈലിനോടുള്ള അന്ധമായ വിധേയത്വം ഒരിക്കല്‍കൂടി പരസ്യമാക്കിയിരിക്കുകയാണെന്ന് ഫലസ്തീന്‍ ആരോപിച്ചു. മെയ് 30 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഗസ്സയിലെ ഇസ്രാഈല്‍ നരനായാട്ടിന് ഇപ്പോഴും കുറവില്ല. ഗസ്സയിലെ പതിനഞ്ചിടങ്ങളിലാണ് കഴിഞ്ഞദിവസം ഇസ്രാഈല്‍ പോര്‍ വിമാനങ്ങളുപയോഗിച്ച് ബോംബ് വര്‍ഷിച്ചത്. റോക്കറ്റാക്രമണം ആരോപിച്ചാണ് ഇസ്രാഈല്‍ സേനയുടെവ്യോമാക്രമണം നടന്നത്. അജ്ഞാതരുടെ ഒറ്റപ്പെട്ട ആക്രമങ്ങളുടെ പേരു പറഞ്ഞാണ് അതിരൂക്ഷമായി ഇസ്രാഈല്‍ നിരപരാധികളെ ക്രൂശിക്കുന്നത്. ഫലസ്തീനുമായുണ്ടാക്കുന്ന കരാറുകളൊക്കെ പ്രഹസനമാവുകയാണ് പതിവ്. ലോക രാഷ്ട്രങ്ങളുടെ ഭീതിപ്പെടുത്തുന്ന മൗനത്തിനും വാചാലതക്കുമിടയില്‍ എരിഞ്ഞെരിഞ്ഞ് ഭസ്മമാവാനാണ് ഈ പവങ്ങളുടെ വിധി.
റസാന്‍ അല്‍ നജ്ജാറെന്ന ധീരയെ അവര്‍ വധിച്ചുവെങ്കിലും ഫലസ്തീന്‍ പോരാളികള്‍ക്ക് കരുത്തും പ്രചോദനവുമായി ആ നാമം എക്കാലവും വാഴ്ത്തപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ഈ ആവേശത്തില്‍ നിന്നിനിയും ആയിരക്കണക്കിന് നജ്ജാറുമാര്‍ ആത്മവീര്യത്തോടെ ഉയിര്‍ക്കൊള്ളുമെന്നത് ചരിത്ര സത്യമാണ്. ധീരയും കരുണയുടെ മാലാഖയുമായ റസാന്റെ ഓര്‍മ്മകള്‍ കാലത്തിനപ്പുറം നില നില്‍ക്കുമെന്ന ഫലസ്തീന്‍ അധികൃതരുടെ പ്രതികരണം തന്നെയാണ് ശരി. മുസ്‌ലിം ഉന്മൂലനത്തിലും ആയുധക്കച്ചവടത്തിലും മതിമറന്ന് അഭിരമിക്കുന്ന പാശ്ചാത്യന്‍ ചേരുവകള്‍ക്ക് റസാനയുടെ വധം വരും നാളുകളില്‍ വലിയ വെല്ലുവിളി തന്നെയായിരിക്കും. ‘ബുള്ളറ്റ് കൊണ്ട് എന്നെ കൊന്നോളൂ. ഞാന്‍ പേടിക്കുന്നില്ല’എന്നുറക്കെ ലോകത്തോട് പറഞ്ഞാണ് റസാനയെന്ന രക്ത താരകം വിട വാങ്ങിയത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending