Connect with us

columns

അഭിപ്രായ സ്വാതന്ത്ര്യവും കോടതിയലക്ഷ്യവും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷനെതിരെ കോടതിയലക്ഷ്യക്കുറ്റത്തിന് കേസെടുക്കുകയും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തതോടെ പ്രശ്‌നം സങ്കീര്‍ണ്ണമായിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയെ വ്യക്തിപരമായും സുപ്രീംകോടതിയെ പൊതുവായും പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു എന്നതാണ് കോടതിയലക്ഷ്യ നടപടിയിലേക്ക് എത്തിച്ചത്. സുപ്രീംകോടതിക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നാഗ്പൂരില്‍ ബി.ജെ.പി നേതാവിന്റെ 50 ലക്ഷം രൂപ വിലമതിക്കുന്ന ആഢംബര ബൈക്കില്‍ മാസ്‌കും ഹെല്‍മെറ്റും ധരിക്കാതെ ഇരുന്നതിനെതിരെയാണ് ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെടുന്നതിലെ ചില മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്ക് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിമര്‍ശിച്ചത്.

വിമര്‍ശനം ഭരണഘടന നല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് പ്രശാന്ത്ഭൂഷന്റെ വിശദീകരണം. അഭിപ്രായ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. എന്നാല്‍ കോടതിക്കെതിരെ നേരിട്ടോ ചീഫ് ജസ്റ്റിസിനെതിരെ വ്യക്തിപരമായോ നടത്തുന്ന വിമര്‍ശനം ഭരണഘടന നല്‍കിയ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ എന്ന പ്രശ്‌നമാണ് നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ മര്‍മ്മം. ചീഫ് ജസ്റ്റിസ് വിമര്‍ശിക്കപ്പെടാനുണ്ടായ കാരണവും സാഹചര്യവുമാണ് പരിശോധിക്കപ്പെടേണ്ടത്. അതോടൊപ്പം വിമര്‍ശനത്തില്‍ വ്യക്തിഹത്യയോ അശ്ലീലച്ചുവയുള്ള പ്രയോഗങ്ങളോ ഉണ്ടോ എന്നതുകൂടി നോക്കേണ്ടതുണ്ട്. രാജ്യം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് കഴിയുമ്പോള്‍ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ബൈക്കില്‍ കയറി ഫോട്ടോക്ക് പോസ് ചെയ്ത ചീഫ് ജസ്റ്റിസിന്റെ നടപടി ശരിയായില്ല എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത്തരത്തിലുള്ള ഫോട്ടോകള്‍ പൊതുസമൂഹത്തില്‍ പ്രചരിക്കപ്പെടുമ്പോള്‍ തെറ്റായ സന്ദേശമാണ് നല്‍കുക. വിമര്‍ശിക്കപ്പെട്ട കാരണവും സാഹചര്യവും അതുകൊണ്ടുതന്നെ കൃത്യവും സ്വാഭാവികവുമാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാലിക്കേണ്ട അച്ചടക്കവും മര്യാദയും പാലിക്കപ്പെടാതെ വരുമ്പോഴുള്ള വിമര്‍ശനമാണത്. രാജ്യത്തിന്റെ പ്രഥമപൗരന്‍ മുതല്‍ ഉന്നതസ്ഥാനീയരായ എല്ലാവരും ജനാധിപത്യ സംവിധാനത്തില്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിമര്‍ശനത്തില്‍ പരിധിവിട്ടിട്ടുണ്ടോ എന്നതാണ് അടുത്ത പ്രശ്‌നം. രാജ്യത്തെ ഏതൊരു വ്യക്തിക്കെതിരെയും വിമര്‍ശനം നടത്തുമ്പോള്‍ അതിനു ചില പരിധികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പരിധികള്‍ ലംഘിക്കപ്പെടുമ്പോള്‍ ഏതൊരാള്‍ക്കും കോടതിയെ സമീപിക്കാം. ചീഫ് ജസ്റ്റിസിനെതിരെയുള്ള പ്രശാന്ത്ഭൂഷന്റെ വിമര്‍ശനത്തില്‍ വ്യക്തിഹത്യാപരമായ എന്തെങ്കിലും ഉള്ളതായി കാണാന്‍ സാധിക്കില്ല. അതേസമയം കോടതിയെയും ജുഡീഷ്യറിയെയും നിന്ദിക്കാന്‍ ‘ബോധപൂര്‍വമുള്ള’ ശ്രമം പ്രശാന്ത് ഭൂഷന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് വ്യാഖ്യാനിക്കാന്‍ വിധി പറയുന്ന ജഡ്ജിമാരുടെ മനോഗതങ്ങള്‍ക്ക് സാധിക്കും. കോടതിയലക്ഷ്യ കേസുകളില്‍ ഒരേ സംഭവങ്ങളില്‍തന്നെ വിവിധ ജഡ്ജുമാരില്‍ നിന്നു അനുകൂലവും പ്രതികൂലവുമായ വിധികള്‍ മുമ്പുണ്ടായിട്ടുള്ളത് മനോഗതമനുസരിച്ചാണ്. 1970 ല്‍ ഇ.എം.എസിന്റെ കോടതിയലക്ഷ്യ പ്രസ്താവനകളില്‍ ഉണ്ടായ വിധികള്‍ ഇതിനുദാഹരണമാണ്. ന്യായാധിപന്മാര്‍ക്ക് വര്‍ഗപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടെന്നും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള തര്‍ക്കത്തില്‍ പണക്കാരോട് മമത കാട്ടാനുള്ള സ്വാഭാവിക പ്രവണതയുണ്ട് എന്നും പറഞ്ഞതായിരുന്നു ഇ.എം.എസിന്റെ പേരിലുള്ള കോടതിയലക്ഷ്യമായി ജസ്റ്റിസ് എം ഹിദായത്തുള്ള കണ്ടെത്തിയിരുന്നത്.

എന്നാല്‍ അതേ വിധിയില്‍ ജസ്റ്റിസ് കെ.കെ മാത്യു കണ്ടെത്തിയത് മറിച്ചായിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ ജനാധിപത്യത്തില്‍ തന്നെയുള്ള ഇടപെടലാണ് എന്നും പൊതു സമൂഹത്തിലെ ആശയ പ്രചാരണത്തിനും അഭിപ്രായപ്രകടനത്തിനും മേലുള്ള കൈയ്യേറ്റമാണെന്നുമായിരുന്നു ജസ്റ്റിസ് മാത്യു പറഞ്ഞത്. 1988 ല്‍ അന്നത്തെ കേന്ദ്ര നിയമമന്ത്രി വി. പി ശിവശങ്കറിന്റെ വിവാദമായ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘സുപ്രീം കോടതി വരേണ്യ വര്‍ഗ പ്രതിനിധികളാല്‍ നിറഞ്ഞതാണ്. അവര്‍ക്ക് ജന്മിമാരോട് മറയില്ലാത്ത അനുകമ്പയുണ്ട്. സാമ്പത്തിക കുറ്റവാളികള്‍, നവവധുക്കളെ ചുട്ടുകരിക്കുന്നവര്‍ മുതലായ എല്ലാ സാമൂഹ്യ ദ്രോഹികളും സുപ്രീംകോടതിയെ സ്വര്‍ഗമായി കാണുന്നു’. ഈ പ്രസ്താവന പ്രത്യക്ഷത്തില്‍ കോടതിയലക്ഷ്യമാണെന്നു അന്നത്തെ മാധ്യമങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സുപ്രീംകോടതി ജഡ്ജി എസ് മുഖര്‍ജി ഇത് കോടതിയലക്ഷ്യമായി കണ്ടില്ല. ഇ.എം.എസിന്റെയും ശിവശങ്കറിന്റെയും കേസുകള്‍ താരതമ്യം ചെയ്തു പഠിക്കുന്ന നിയമവിദ്യാര്‍ത്ഥി രണ്ടു വിധികളും കണ്ടു ആശയക്കുഴപ്പത്തിലായില്ലെങ്കില്‍ അത്ഭുതമായിരിക്കും.

2002 ലാണ് നര്‍മദാ ബച്ചാവോ ആന്തോളന്‍ കേസില്‍ അരുന്ധതി റോയിക്ക് എതിരെ കോടതിയലക്ഷ്യത്തിന്റെ പേരില്‍ കേസെടുക്കുകയും ഒരു ദിവസത്തെ ജയില്‍ശിക്ഷയും രണ്ടായിരം രൂപ പിഴയും ചുമത്തിയ സംഭവമുണ്ടായത്. നര്‍മദാ വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധിക്കെതിരെ കോടതിക്ക് മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ പങ്കെടുത്തതിനായിരുന്നു അരുന്ധതിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തതെങ്കിലും ശിക്ഷ വിധിച്ചത് അതിനായിരുന്നില്ല. കോടതിക്ക് എഴുതിക്കൊടുത്ത സത്യവാങ്മൂലത്തിലെ പരാമര്‍ശത്തിന്റെ പേരിലായിരുന്നു. പ്രസ്തുത പരാമര്‍ശം ഇ.എം.എസിന്റെയോ ശിവശങ്കറിന്റെയോ പ്രസ്താവനകളുടെ അത്ര കടുപ്പമുള്ളതായിരുന്നില്ല. ഇങ്ങനെ ജഡ്ജിമാര്‍ കോടതിയലക്ഷ്യ വിഷയത്തില്‍ വിവിധ നിലപാടുകള്‍ സ്വീകരിച്ചതായി കാണാം. ചിലര്‍ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കണ്ടിട്ടുമുണ്ട്.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍ പോലും സുപ്രീംകോടതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സംഭവങ്ങള്‍ ഏറെയുണ്ട്. 2018 ജനുവരി 12ന് സുപ്രീംകോടതിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ മറക്കാറായിട്ടില്ല. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയില്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ സുപ്രീംകോടതിക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യം ചുമത്തിയതായി കാണുന്നില്ല. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം താളം തെറ്റിയെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും മാധ്യമങ്ങളെ സാക്ഷിനിര്‍ത്തിയാണ് അവര്‍ അന്ന് രാജ്യത്തോട് വിളിച്ചുപറഞ്ഞത്.

അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നേരെയായിരുന്നു നാല് പേരും വിരല്‍ ചൂണ്ടിയത്. അമിത്ഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജി ബ്രിജ് ഗോപാല്‍ ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് വിടാതെ ജൂനിയര്‍ ജഡ്ജി അരുണ്‍ മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിക്ക് വിട്ടതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു അവര്‍ ചൂണ്ടിക്കാണിച്ച പ്രധാന വിഷയം. രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ സൊഹ്‌റാബുദീന്‍ കേസിലെ ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ അത്തരം കേസുകള്‍ ജഡ്ജിമാര്‍ക്ക് കൈമാറുമ്പോള്‍ കാണിക്കേണ്ട സൂക്ഷ്മത ചീഫ് ജസ്റ്റിസിന്റെ പക്കല്‍ നിന്നുണ്ടായില്ല എന്ന ആരോപണം വളരെ ഗൗരവമുള്ളതായിരുന്നു. അടുത്ത് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ അവസാന വിധികളില്‍ പല വിമര്‍ശനങ്ങളും ഉണ്ടാവുകയും വിരമിച്ച ഉടനെ അദ്ദേഹത്തെ രാജ്യസഭാംഗമാക്കുകയും ചെയ്ത നടപടി ജുഡീഷ്യറിയെ സംശയമുനയില്‍ നിര്‍ത്തിയിട്ടുണ്ട് എന്ന കാര്യം നിഷേധിക്കാന്‍ സാധ്യമല്ല.

അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യ സംവിധാനത്തില്‍ ശരിയല്ല. അതേസമയം കോടതിയലക്ഷ്യ കാര്യങ്ങളായി വ്യക്തമായി പ്രതിപാദിക്കപ്പെട്ട കാര്യങ്ങളില്‍ നടപടി എടുക്കുകയും വേണം. കോടതിയുടെ ഏതെങ്കിലുമൊരു വിധിന്യായത്തോട് ആജ്ഞാ ലംഘനം കാണിക്കുകയോ കോടതിക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുകയോ വാചികമായോ ലിഖിതമായോ മറ്റേതെങ്കിലും രൂപത്തിലോ കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കല്‍ അനിവാര്യമാണ്. രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്ന തരത്തില്‍ ആര് പ്രവര്‍ത്തിച്ചാലും അത് രാജ്യത്തിന്റെ ഭദ്രതക്ക് കോട്ടം തട്ടുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. അത് പരമോന്നത കോടതിയുടെ വിശ്വാസ്യതയും സുതാര്യതയും നശിപ്പിക്കും. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുകയും അതിനെ നിരാകരിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രവണതകളെ തടയിടുന്നതിനുവേണ്ടി മാത്രമായിരിക്കണം കോടതിയലക്ഷ്യ നടപടികള്‍.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending