Connect with us

Video Stories

കലാലയം കൊലക്കളമാക്കുന്നതെന്തിന്

Published

on

മിസ്ഹബ് കീഴരിയൂര്‍

കലാലയ രാഷ്ട്രീയം നിയമനിര്‍മാണത്തിന്റെ പരിരക്ഷ നേടുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണമായ കൊലപാതകം സംഘടിത വിദ്യാര്‍ത്ഥിത്വത്തെ പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. കേരളത്തിലെ പ്രതിഭാധനരായ രാഷ്ട്രീയ സാഹിത്യ സാമൂഹ്യ മേഖലകളിലെ മഹോന്നതന്‍മാരുടെ പേരുകള്‍ ആഴ്ന്നുകിടക്കുന്ന ഈ കലാലയത്തില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത നിരാശക്ക് പക നല്‍കിയിരിക്കുന്നു. നിര്‍വ്വീര്യമാക്കപ്പെടുന്ന പൗരബോധത്തിന് സമര പ്രതിരോധത്തിലൂടെ പുത്തനുണര്‍വ് പകരാന്‍ സാധിച്ച കലാലയ രാഷ്ട്രീയത്തിന്റെ ചരിത്രവും വര്‍ത്തമാനവും ശുഭകരമല്ലാത്ത ഈ കൊലപാതകത്തിനു മുന്നില്‍ പതറി നില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി മഹാരാജാസ് കോളജ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. പ്രിന്‍സിപ്പാലിന്റെ കസേര കത്തിച്ചും ഹോസ്റ്റല്‍ മുറിയില്‍ ആയുധ ശേഖരം കണ്ടെത്തിയും കലാലയത്തിന് അപകീര്‍ത്തിവരുത്തിവെച്ച രാഷ്ട്രീയ സംസ്‌കാരം എസ്.എഫ്.ഐയുടെ ഏകാധിപത്യ പ്രവണതകളുടെ അനന്തരഫലം അനുഭവിക്കുകയാണ്.
പ്രതിപക്ഷ രഹിത കലാലയമെന്ന അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും ഭീഷണിപ്പെടുത്തിയും നിരന്തരമായ അക്രമപരമ്പകള്‍ അഴിച്ചിട്ടു കൊണ്ടിരിക്കുമ്പോഴാണ് പൊതുവെ സമാധാന തല്‍പരരായ ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അടിച്ചേല്‍പ്പിക്കപ്പെട്ട മൗനങ്ങളുടെ വിടവില്‍ കാമ്പസ് ഫ്രണ്ട് പോലെയുള്ള സംഘങ്ങള്‍ മേല്‍വിലാസമുണ്ടാക്കുന്നത്. കണ്ണുരുട്ടി തുടങ്ങിയ ആഭ്യന്തര രാഷ്ട്രീയ തര്‍ക്കങ്ങള്‍ കഴുത്തറുത്ത് അവസാനിപ്പിക്കുന്ന ഈ പ്രവണതക്ക് മാതൃ പ്രസ്ഥാനങ്ങളുടെ ആശീര്‍വാദമുണ്ടെന്നാണ് ഏറെ ഗൗരവകരമായത്. ഹോസ്റ്റല്‍ മുറിയില്‍ ആയുധ ശേഖരം കണ്ടെത്തിയപ്പോള്‍ വാര്‍ക്കപ്പണിയുടെ ഉപകരണമാണെന്ന് നിസാരവല്‍ക്കരിച്ച ബഹുമാന്യ കേരള മുഖ്യന്‍ ഈ കൊലപാതകത്തിന് മറുപടി പറയേണ്ടതാണ്.
ഹത്യ നടന്നയുടനെ കളര്‍ പോസ്റ്ററില്‍ ഞങ്ങള്‍ക്ക് ഇത്തരമൊരു വിദ്യാര്‍ത്ഥി സംഘടനയില്ലെന്ന് പരസ്യം നല്‍കിയവര്‍. സംഘടനാ നിയമാവലിയുടെ സാങ്കേതിക പ്രയോഗങ്ങളുടെ ഉള്ളില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രബുദ്ധരായ പൊതുസാമൂഹത്തിനറിയാം. തങ്ങള്‍ക്കിങ്ങനെയൊരു മാതൃസംഘടനയുണ്ടെന്ന് കുട്ടികള്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണ് ആയുധധാരികളായ മുതിര്‍ന്നവരെയുംകൂട്ടി അവര്‍ കലാലയത്തിലേക്ക് ഇരച്ചു കയറിയതും പിന്നീട് മട്ടാഞ്ചേരിയിലെ എസ്.ഡി.പി.ഐ ഓഫീസിലേക്ക് തിരിച്ചു പോയതും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ നാല് കൊലപാതകമെങ്കിലും നടത്തിയ ഇത്തരം സംഘടനകള്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രതലമേതെന്ന് സൂക്ഷ്മ പരിശോധന ആവശ്യമില്ലാതെ തന്നെ പൊതു സമൂഹത്തിനറിയാം. ന്യൂനപക്ഷ വൈകാരികതയുടെ ചെലവില്‍ മലബാറിന്റെ കലാലയ ഇടനാഴികളില്‍ സ്വത്വബോധത്തിന്റെ വ്യാജ വിഭവങ്ങള്‍ കച്ചവടത്തിന് നിരത്തിയ ഇവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ജനാധിപത്യ പ്രതിരോധത്തിന്റെ മറുപടി പകര്‍ന്നപ്പോഴാണ് ആദ്യത്തെ വീഴ്ച സംഭവിച്ചത്.
അതിവൈകാരികതയുടെ കുതിച്ചു ചാട്ടത്തില്‍ ഒലിച്ചുപോകുന്നതല്ല മലബാറിന്റെ വിദ്യാര്‍ത്ഥി മനസ്സെന്ന് പക്വതയുടെ പ്രതിരോധം പാകിയ എം.എസ്.എഫ് അവരെ പഠിപ്പിച്ചതിന്റെ ഫലമാണ് തെക്കന്‍ കേരളത്തിലേക്ക് അവര്‍ പ്രവര്‍ത്തന ലോകം പറിച്ചുനട്ടത്. അപ്പോഴും നൈമിഷിക അധികാര ലാഭത്തിന് സ്വപതാക മടക്കിവെച്ചവരുടെ പിന്‍മുറക്കാര്‍ അവരുമായി സഖ്യം ചേര്‍ന്ന് കൂട്ടുമുന്നണി രൂപീകരിച്ച് അധികാരം പങ്കിട്ടത് മലപ്പുറം ജില്ലയിലെ മങ്കടയിലെ ജെംസ് കോളജിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ പാലൂട്ടി വളര്‍ത്തിയവര്‍ തന്നെയാണ് തിരിഞ്ഞു കുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയും. എസ്.എഫ്.ഐ കാമ്പസ് ഫ്രണ്ട് സഖ്യം വിജയിച്ച വാര്‍ത്ത വേണ്ടക്ക അക്ഷരത്തില്‍ പത്രത്തില്‍ വന്നപ്പോള്‍ ഇതുവരെ അത് നിഷേധിക്കുന്ന തിരുത്തുകള്‍ എസ്.എഫ്.ഐ. നേതൃത്വം പറയാതിരുന്നതും വിദ്യാര്‍ത്ഥികള്‍ വീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭിമന്യുവിന്റെ ബലികൂടീരത്തില്‍ നിന്ന് വലിഞ്ഞുമുറുക്കിയ ഞരമ്പുകള്‍ പ്രദര്‍ശിപ്പിച്ച് അടിവയറ്റില്‍ നിന്നും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്ത കേവലമൊരു ആചാരം മാത്രമാണെന്ന് വിലയിരുത്തേണ്ടി വരും. അല്ലെങ്കിലും പാവങ്ങളുടെ ജീവിതങ്ങള്‍ ഇത്തരം അര്‍ത്ഥ രഹിത രാഷ്ട്രീയത്തിന് വളമാകാനാണല്ലോ. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങളില്‍ പള്ളിക്കാട്ടിലും സെമിത്തേരിയിലും ശ്മശാനങ്ങളിലും അടക്കം ചെയ്യപ്പെട്ട ക്ഷുഭിത യൗവനങ്ങളുടെ വീരേതിഹാസങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അഭിമന്യുവിന്റെ പേരു കൂടി ചേര്‍ത്ത് പറയുമെന്നതിനപ്പുറം രക്തസാക്ഷിത്വത്തിന്റെ ചോരക്കണക്കിലെ രക്തക്കറയായി ശിഷ്ടകാലം തീര്‍ത്തവരുടെ കുടുംബത്തിന് നഷ്ടങ്ങള്‍ മാത്രമാണ് ഇത്തരം സംഘടനകള്‍ സമ്മാനിച്ചത്.
പുതിയ അധ്യയന വര്‍ഷത്തിന്റെ സമാരംഭം ചുവരെഴുത്തിലും പോസ്റ്ററിലും തോരണങ്ങളിലും അലങ്കരിക്കുന്നതിന്റെ ചെറിയ തര്‍ക്കമാണ് ഈ ദാരുണാന്ത്യത്തില്‍ കലാശിച്ചത്. ചുവരെഴുത്തുകള്‍ കാലത്തിന്റെ പ്രതിനിധാനങ്ങളാണ്. തമ്മില്‍ സംവദിക്കാനുള്ള പ്രത്യാശകളുടെയും പ്രതികരണങ്ങളുടെയും വിചാര വികാരങ്ങളുടെയും അക്ഷരവഴികളാണത്. തമ്മില്‍ കൊല്ലാനുള്ള ആക്രോശങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ക്ക് ചുവരുകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് ചുവരുകളും മുദ്രാവാക്യങ്ങളും ആവശ്യമില്ലെന്ന പൊതുബോധത്തിന് പിന്‍ബലമാകുന്നത്. കവിതകള്‍ വിരിയുന്ന അത്തരം മതിലെഴുത്തുകള്‍ ചരമകുറിപ്പുകളാക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ശൈലി മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കലാലയ രാഷ്ട്രീയം ജനാധിപത്യ വിരുദ്ധതയുടെ നിലമാക്കുന്നതില്‍ എസ്.എഫ്.ഐ.യുടെ പങ്ക് മറച്ചു വെക്കാനാവില്ല. അഭിമന്യുവിന്റെ ഘാതകരെ ആയിരം വട്ടം എതിര്‍ക്കുമ്പോഴും സഹതാപതരംഗത്തിന്റെ ചെലവില്‍ നിരപരാധികളാകാന്‍ എസ്.എഫ്.ഐക്ക് കഴിയില്ലെന്ന് കലാലയങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. മറ്റൊരു രാഷ്ട്രീയം ആശയമായി സ്വീകരിച്ചതിനാല്‍ പൊലീസ് കാവലില്‍ പഠിത്തം തുടരേണ്ടി വന്ന പെണ്‍കുട്ടി ആ ജനാധിപത്യ വിരുദ്ധതയുടെ ഇരയാണ്. പരീക്ഷ പോലും എഴുതാനാവാതെ ആസ്പത്രിക്കിടക്കയില്‍ അമരേണ്ടി വന്ന മറ്റൊരു വിദ്യാര്‍ത്ഥിയും ഏകാധിപത്യ ശൈലിയുടെ ജീവിക്കുന്ന രക്ത സാക്ഷികള്‍ തന്നെയാണ്.
മറ്റൊരു പതാകയും പാറരുതെന്ന് അലിഖിത രേഖയുള്ള നൂറ് കണക്കിന് കലാലയങ്ങള്‍ കേരളത്തിലുണ്ട്. അഭിപ്രായ സ്വാതന്ത്രത്തിന് ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീര്‍ക്കുന്ന എത്രയോ വിദ്യാലയങ്ങള്‍. ഒന്നുകില്‍ എസ്.എഫ്.ഐ.യില്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മിണ്ടാതിരിക്കുകയെന്ന സുരക്ഷിത മേഖലയാണ് പല വിദ്യാര്‍ത്ഥികളും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവലംബിക്കുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ തുടര്‍ച്ചയായി എസ്.എഫ്.ഐ അടക്കിഭരിക്കുന്നത് സ്വതന്ത്രമായ ജനാധിപത്യ സംവിധാനങ്ങളുടെ പിന്‍ബലത്തിലല്ല, ഉള്ളിലൊളുപ്പിച്ച ആയുധ ശേഖരത്തിന്റെ ഭീതി പടര്‍ത്തിയാണെന്നത് പരസ്യമായ രഹസ്യമാണ്. ശരികള്‍ തീരുമാനിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് അധികാര ബലത്തിന്റെയും കായിക ബലത്തിന്റെയും തെറ്റുകള്‍ കൊണ്ട് പ്രതിരോധിക്കുന്ന ശൈലി ഒരുപാട് സുപ്രഭാതങ്ങള്‍ കാണില്ലയെന്നാണ് ചരിത്ര പാഠം. ഉരുക്ക് കോട്ടകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നിടങ്ങളില്‍ നിന്ന് സമാധാന തല്‍പരരായ വിദ്യാര്‍ത്ഥി സമൂഹം മാനവ നിഷേധ രാഷ്ട്രീയത്തിനെതിരെ ഇന്നല്ലെങ്കില്‍ നാളെ സംസാരിച്ചു തുടങ്ങും. പ്രതികരണ രാഹിത്യത്തിന്റെ തിണ്ണബലത്തില്‍ ആലസ്യം പൂണ്ടവര്‍ തിരുത്തലിന്റെ ജനാധിപത്യ ബോധത്തിലേക്ക് കണ്ണ് തുറക്കേണ്ടിവരും. അഭിമന്യുവിന്റെ രക്തം എസ്.എഫ്.ഐ.യുടെ രക്തസാക്ഷി ഗണത്തില്‍ മാത്രമല്ല, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അവിഹിത സഖ്യത്തിന്റെ തിക്തഫലം കൂടിയാണെന്ന് അനുജന്‍മാര്‍ തിരിച്ചറിയുന്നകാലം വിദൂരമല്ല.
ആയതിനാല്‍ ഇനിയൊരു അഭിമന്യു ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ജാഗരൂകരാകാം. ഇടുക്കിയിലെ വട്ടവടപഞ്ചായത്തിലെ മനോഹരനും ഭൂപതിക്കും പുത്രനഷ്ടം നല്‍കിയ കണ്ണീരിനോട് നമുക്ക് അലിഞ്ഞു ചേരാം. പട്ടിണിയും പരിവട്ടവും ജീവിത ശീലമാക്കിയ ഇത്തരം അഭിമന്യുമാരെ ക്രൂരരാഷ്ട്രീയത്തിന്റെ പ്രതികാരദാഹം തീര്‍ക്കാന്‍ കൊന്നു തള്ളിയ കാമ്പസ് ഫ്രണ്ടും ജനാധിപത്യ ധ്വംസനത്തിന്റെ പാര്‍ട്ടി കലാലയങ്ങള്‍ പടുത്തുയര്‍ത്താന്‍ അഭിമന്യുമാരെ ഇരകളാക്കുന്ന എസ്.എഫ്.ഐയും കൂട്ടുപ്രതികളാകുന്ന ഇത്തരം അരുതായ്മകള്‍ക്കെതിരെ കൊടിയുടെ നിറംമറന്ന് ബഹുസ്വര കലാലയങ്ങളുടെ പൂങ്കാവനങ്ങള്‍ തീര്‍ക്കാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാവാം.
(എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending